Tuesday, 25 November 2008

ഈഴവത്തിയെ ചാള മണത്തതെങ്ങനെ?

ആമുഖം......

പ്രശസ്തമായ സാഹിത്യ കൃതികളുടെ, സങ്കീര്‍ണമായ സാഹിത്യ സിദ്ധാന്തങ്ങളുടെ വായനാ അനുഭവമില്ലെങ്കിലും ഒരു കവിതാ നിരൂപണത്തിന് ധൈര്യം കാണിക്കുകയാണ്. രാജ് നീട്ടിയത്തിന്റെ ഗാര്‍ഹിക സത്യങ്ങള്‍ എന്ന വിശ്വപ്രസിദ്ധമായ കവിതയുടെ സ്വതന്ത്ര വായനയാണ് ഈ ലേഖനം.

റോബിയുടെ ഈ പോസ്റ്റില്‍ നിന്നാണ് രാജിന്റെ കവിതയെക്കുറിച്ച് ആദ്യം അറിയുന്നത്. ആധുനിക കവിതയെക്കുറിച്ചോ കവിതയിലെ ആധുനികതയെക്കുറിച്ചോ വലിയ വിവരമൊന്നുമില്ലാത്തതിനാല്‍, അപ്പോള്‍ തോന്നിയ ആവേശത്തിന് ആ പോസ്റ്റില്‍ ഇങ്ങനെയൊരു കമന്റെഴുതിയിട്ടിരുന്നു.

ആ വായനയല്ല, കവിത അര്‍ഹിക്കുന്നത് എന്ന് ആദ്യം ഓര്‍മ്മിപ്പിച്ചത് ഗുപ്തനാണ്. പിന്നീട് ഡിങ്കനും ആ വായനയെ അരിഞ്ഞു തളളി. തുളസി കക്കാട്ടിന്റെ ഈ പോസ്റ്റിലെ കമന്റു താണ്ഡവവും തുടര്‍ന്ന് ബെന്നിയുടെ ഈ അഭിപ്രായവും വായിച്ചപ്പോള്‍ രാജിന്റെ കവിതയെ വീണ്ടുമൊന്ന് വായിച്ചേക്കാമെന്ന് കരുതി.

രാഷ്ട്രീയക്കാരില്‍ നിന്ന് വീഴുന്ന പൊട്ടും പൊടിയുമെടുത്ത് ചപ്പി, ട്വെന്റി 20 പോലുളള ചവറ് പടങ്ങള്‍ക്ക് നിരൂപണമെഴുതി കാലം കഴിക്കുന്നൊരാള്‍, ആധുനിക കഥ, കവിത എന്നിവിടങ്ങളില്‍ ഒളിപ്പിച്ചു വെച്ച അതീവ ഗഹനവും അതി സങ്കീര്‍ണവുമായ ജീവിതസത്യങ്ങളെ നിരുത്തരവാദപരമായി സമീപിച്ചുവെന്നൊരു ദുഷ്പേര് ഈ നിരൂപണത്തോടെ ചാര്‍ത്തിക്കിട്ടും എന്നറിയാഞ്ഞിട്ടല്ല.

ജീവിതത്തിലൊരിക്കലെങ്കിലും ഒരു സാഹസത്തിന് ആഗ്രഹമില്ലാത്ത മനുഷ്യരുണ്ടാകുമോ?ഹൈഡ്രജന്‍ ബലൂണോ, പാരച്യൂട്ടോ ഇല്ലാതെ, എന്തിന് സ്വന്തമായി ഒരു ചിറകുപോലുമില്ലാതെ പത്തുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്കു ചാടുന്ന ഈ അതിസാഹസികത, പ്രബുദ്ധരായ വായനക്കാര്‍ പൊറുക്കുമെന്നാണ് കരുതുന്നത്.

മാത്രമല്ല, ഏത് ആധുനിക കവിതയും രചിക്കുന്നത് അറുപഴഞ്ചനായ അക്ഷരങ്ങളും വാക്കുകളും ഉപയോഗിച്ചാണ്. തികച്ചും പഴയ അക്ഷരങ്ങളും വാക്കുകളും കൊണ്ട് എഴുതുന്ന വാചകങ്ങള്‍ക്ക് നവംനവമായ അര്‍ത്ഥം ഉണ്ടാകുന്നു. (വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെ പരിധിയില്‍ പെടുത്തി പഠിക്കേണ്ടതാണ് ഇതെന്ന് പ്രത്യേകം പറയേണ്ടല്ലോ). എങ്കിലും പഴയ അക്ഷരങ്ങളെയും വാക്കുകളെയും മാത്രം കാണുകയും പുതിയ അര്‍ത്ഥം കാണാതിരിക്കുകയും ചെയ്യുന്നവര്‍ കവിത വായിക്കുന്നത് ഭൂമിയിലോ ബൂലോഗത്തോ നിരോധിച്ചിട്ടില്ല. ആ സ്വാതന്ത്ര്യമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

നിരൂപണത്തിലേയ്ക്ക്.....

ഈഴവത്തിയെ ചാള മണത്തതെങ്ങനെ?

"ഖസാക്കിന്റെ ഇതിഹാസം" മലയാള സാഹിത്യത്തിലുണ്ടാക്കിയ പുകിലുകളെ ഓര്‍മ്മിപ്പിക്കുന്നതാണ് രാജ് നീട്ടിയത്തിന്റെ ഗാര്‍ഹിക സത്യങ്ങള്‍ എന്ന കവിത. ചില നിരൂപകന്മാര്‍ അഭിപ്രായപ്പെടുന്നതു പോലെ, മലയാള സാഹിത്യം ഖസാക്കിന് മുമ്പും ഖസാക്കിന് പിമ്പും (മറ്റേ പിമ്പല്ല) എന്ന അവസ്ഥയാണ് ആ നോവലിന്റെ സൃഷ്ടിയോടെ വിജയന്‍ സാധ്യമാക്കിയത്.

ഏതാണ്ട് അതേ അവസ്ഥയാണ് ബൂലോഗത്തും ഈ കവിത സൃഷ്ടിച്ചത്. ഗാര്‍ഹിക സത്യങ്ങള്‍ക്ക് മുമ്പും പിമ്പും (ഇവിടെയും മറ്റേ പിമ്പല്ല) എന്ന അവസ്ഥയിലേയ്ക്ക് ബൂലോഗ കവിത വലിച്ചെറിയപ്പെട്ടു.

ഇത് പലരും സമ്മതിച്ചു തരില്ല. കവിതയുടെ പേരില്‍ രാജ് നീട്ടിയത്ത് എന്ന കവിയെ ഭീകരനായ ജാതിവാദിയായി മുദ്രകുത്താന്‍ തുനിഞ്ഞിറങ്ങിയിരിക്കുകയാണ് ബൂലോഗത്തെ അദ്ദേഹത്തിന്റെ നിതാന്ത്രശത്രുക്കള്‍. ഒരു പേക്കിനാവു പോലെ, കവിയുടെ മറ്റു വാദങ്ങളെ , ഈ കവിതയിലെ വരികള്‍ അത് പ്രസിദ്ധീകരിച്ച നാള്‍ മുതല്‍ പിന്തുടരുകയാണ്. ഇനി വരാനിരിക്കുന്ന നാളുകളിലും ഈ കവിതയുടെ പേരില്‍ രാജ് വേട്ടയാടപ്പെടുമെന്ന് ഉറപ്പ്.

ചരിത്രപണ്ഡിതനും സാമൂഹ്യപരിഷ്കര്‍ത്താവും വിശകലന വിശാരദനും സാങ്കേതിക വിദഗ്ധനുമായ ഒരാള്‍ ജന്മനാ കവിയും കഥാകൃത്തും കൂടിയായാലോ? ചില്ലറയൊന്നുമാകില്ല അയാളുണ്ടാക്കുന്ന അക്രമം. കേരളത്തിന്റെ സാമൂഹ്യപാരമ്പര്യവും ചരിത്രവും ഉളളം കൈയിലെ നെല്ലിക്ക പോലെ അറിയാവുന്നയാള്‍ (കൈയിലുളള നെല്ലിക്ക ഉപയോഗിച്ചു തന്നെ കവി തളം വെയ്ക്കണമെന്ന അഭിപ്രായമുളളവരാണ് മൂരാച്ചികളായ നള ചന്ത്രക്കാര പ്രഭൃതികള്‍) വെറുതേ എഴുതിയ കവിതയല്ല ഗാര്‍ഹിക സത്യങ്ങള്‍.

പുര നിറഞ്ഞു നില്‍ക്കുകയാണെന്ന് സ്വയം തിരിച്ചറിയുന്ന കവി രണ്ടും കല്‍പ്പിച്ച് ഇന്റര്‍നെറ്റിലെ മാട്രിമോണിയല്‍ സൈറ്റ് വഴി പങ്കാളിയെ തേടാന്‍ തീരുമാനിക്കുന്നിടത്താണ് ജനത്തെ ചുറ്റിച്ച ഒരു കവിത കൂടി പിറന്നത്. കല്യാണം കഴിക്കാന്‍ തീരുമാനിച്ച വകയില്‍ കവിതയെഴുതിയ ആദ്യ കവി എന്ന ബഹുമതിയ്ക്കു കൂടി ഇതോടെ കവി അര്‍ഹനായി. ബഹുമതികളേറെയുളള കവി സ്വതേയുളള വിനയം കാരണം ഇതൊന്നും ആരോടും പറഞ്ഞിട്ടില്ല.

കേരള മാട്രിമോണി ഡോട്ട് കോമിന്റെ ബയോഡേറ്റാ പേജ് പൂരിപ്പിച്ചപ്പോള്‍ കവി അക്ഷരാര്‍ത്ഥത്തില്‍ ചുറ്റിപ്പോയി. Caste No Bar എന്ന കോളത്തിലെത്തിയപ്പോള്‍ കവിയുടെ കൈ വിറച്ചു. ഒരു ടിക് ക്ലിക്ക് ചെയ്യാനാണ് കവിയുടെ കൈക്ക് വിറയല്‍ വന്നത്. സ്ഥിരമുളള ക്വാട്ട കഴിക്കാതെ വിറച്ചതാണെന്നും വായനക്കാര്‍ക്ക് ആരോപിക്കാം. കവിക്ക് പുല്ലാണ്.

caste/division എന്ന കോളം നായരെന്ന് പുല്ലുപോലെ പൂരിപ്പിച്ച കവിയുടെ കൈയാണ് തൊട്ടടുത്ത് Caste No Bar എന്നിടത്തെത്തിയപ്പോള്‍ വിറച്ചു വിറങ്ങലിച്ചത്. പിന്നീട് ആ വിറയല്‍ മലയാള ബ്ലോഗ് സമൂഹത്തിലേയ്ക്ക് പടര്‍ന്നു പതിഞ്ഞു. തൊട്ടു താഴെ sub caste എന്നെഴുതിയടത്ത് "കിരിയാത്ത്" എന്നെഴുതിയപ്പോഴും കവിയുടെ കൈ വിറച്ചില്ല.

ഈ വിറയലിന് കാരണം പിന്നീട് കവി പറയുന്നുണ്ട്. എന്നാല്‍ ഇതുവരെയുളള കവിത വെച്ചു തന്നെ (ഇതാണോടേ കവിതയെന്ന അരസികരുടെ ചോദ്യം കവിയെപ്പോലെ നിരൂപകനും അവഗണിക്കുകയാണ്. ക്ഷോഭിക്കരുത്, പ്ലീസ്, ആസുകളേ.. പൊളിറ്റിക്കലി ഇന്‍കറക്ടാവരുത്. അല്ലെങ്കില്‍ കറക്ടായി പൊളിറ്റിക്കലുമാകരുത്) നിരൂപിച്ചേക്കാം. പിന്നീടായാല്‍ മറന്നു പോയാലോ?

"ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്" എന്ന് പറഞ്ഞു പോയതിന്റെ പേരില്‍ സിമന്റു കൂട്ടില്‍ അടയ്ക്കപ്പെടാനും പില്‍ക്കാലത്ത് സിമന്റു നാണുവെന്ന് ആക്ഷേപിക്കപ്പെടാനും ദുര്യോഗമുണ്ടായ ആളാണ് സാക്ഷാല്‍ ശ്രീനാരായണ ഗുരു. ഞാന്‍ ഈഴവനാണ്, അതുകൊണ്ട് ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ഗുരു പറഞ്ഞില്ല. അഥവാ പറയാന്‍ തോന്നിയില്ല.

ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് പറഞ്ഞത് സഹോദരന്‍ അയ്യപ്പന്‍. ഞാന്‍ ഈഴവനാണ്, അതുകൊണ്ട് ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് എന്ന് അദ്ദേഹവും പറഞ്ഞില്ല.

സാമൂഹ്യപരിഷ്കര്‍ത്താവാകണമെങ്കില്‍ അന്ന് അതേയുണ്ടായിരുന്നുളളൂ മാര്‍ഗം.. സാമൂഹ്യ പരിഷ്കര്‍ത്താവും മനുഷ്യനാണ്. ചില ആചാരങ്ങളും നാട്ടുനടപ്പും അവര്‍ക്കും ധിക്കരിക്കാന്‍ കഴിയില്ല.

നടപ്പു രീതിയില്‍ ചലിക്കുന്നവരല്ല ഉത്തരാധുനികര്‍. പ്രത്യേകിച്ച് രാജ് നീട്ടിയത്തിനെപ്പോലൊരു കവി. സാമ്പ്രദായികമായ എല്ലാ ചട്ടങ്ങളെയും കവി കീറിയെറിയുന്നു. 'ഇന്റര്‍നെറ്റുകാലത്തെ സാമൂഹ്യപരിഷ്കരണം' എന്ന പേരില്‍ വമ്പന്‍ ലേഖനത്തിനുളള വകുപ്പുളളതാണ് കവിതയുടെ ഈ ഘട്ടം.

ഞാന്‍ കിരിയാത്ത് നായരാണ്... ജാതി രഹിത വിവാഹത്തിന് നിങ്ങള്‍ തയ്യാറാണോ എന്നാണ് കവിയുടെ ചോദ്യം. തേരാളി, യുക്തിവാദി തുടങ്ങിയ മാസികകളില്‍, ജാതി മത രഹിതരെന്ന് സ്വയം പ്രഖ്യാപിക്കുന്നവരുടെ കാപട്യത്തിനു നേരെയാണ് കവി ഇവിടെ വെല്ലുവിളി ഉയര്‍ത്തുന്നത്. സാധാരണ ജാതി, മത രഹിത വിവാഹത്തിനിറങ്ങുന്നവര്‍ അവരുടെ മതമോ ജാതിയോ പ്രസിദ്ധപ്പെടുത്താറില്ല. അറുവഷളന്മാരും കാപട്യക്കാര്‍ക്കോടകന്മാരുമാണ് അവറ്റകള്‍.

ഇവിടെ കവി, സ്വന്തം സ്വത്വം ധൈര്യപൂര്‍വം തുറന്നുവെച്ച് സമൂഹത്തെ വെല്ലുവിളിക്കുന്നു. ഇതാ, ഞാനൊരു കിരിയാത്ത് നായര്‍. എന്നോട് ജാതിരഹിത വിവാഹം കഴിക്കാന്‍/കളിക്കാന്‍ ഏത് കിരിയാത്ത് നായരത്തിയുണ്ടെടാ എന്നാണ് ചോദ്യം. കൊടിയ ജാതീയതയുടെ തലമണ്ട തകരുന്ന ചോദ്യമാണിത്. ഇതൊന്നും മനസിലാക്കാതെയാണ് നളന്‍, ചന്ത്രക്കാരന്‍ തുടങ്ങിയ മൂരാച്ചികള്‍ കവിയെ ഗളച്ഛേദം ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്. അരസികന്മാര്‍. പൊളിറ്റിക്കലി ഇന്‍കറക്ടന്മാര്‍.

മകം പിറന്ന മങ്കനാണ് കവി. ജനനം മേട രാശിയില്‍. അതുകൊണ്ട് ജാതി വേണ്ടാത്ത കവിക്ക് ജാതകം നിര്‍ബന്ധം. ചൊവ്വാ ദോഷം പോലെയുളള പേരുദോഷങ്ങള്‍ തീരെയും ഇല്ലെന്നും കവി സാക്ഷ്യപ്പെടുത്തുന്നുണ്ട്. അസല്‍ ജാതകം. കിരിയാത്ത് നായര്‍. മേട രാശിയില്‍ മകം നക്ഷത്രത്തില്‍ ഭൂജാതന്‍. ഒരു കൈയില്‍ വിക്കി പീഡിയ, മറുകൈയില്‍ കീമാന്‍. ജാതിഭേദം മതദ്വേഷമെന്യേ ഏതു പെണ്ണും മോഹിച്ചു പോകുന്ന വ്യക്തിത്വം. എന്നു തീര്‍ത്തു പറയാന്‍ വരട്ടെ... അങ്ങനെ ഏതു പെണ്ണും കേറി മോഹിക്കാന്‍ വരട്ടെ... കവിത തീര്‍ന്നിട്ടില്ല.

കാസ്റ്റ് നോ ബാര്‍ (ബാറില്‍ പോയി വീശില്ലെന്നല്ല) കോളത്തില്‍ ടിക്കിട്ടപ്പോള്‍ കൈവിറച്ചതെന്തെന്ന് കവി തുടര്‍ന്നു പറയുന്നു. ആ നിമിഷത്തില്‍, ആ വേളയില്‍, ആ മുഹൂര്‍ത്തത്തില്‍, ആ പ്രഭാതത്തില്‍, ആ പ്രദോഷത്തില്‍ കവിയുടെ ഹൃദയകവാടത്തില്‍ ഒരു മത്സ്യഗന്ധി മുട്ടിവിളിച്ചു ചോദിച്ചു..... ഓര്‍മ്മയുണ്ടോ ഈ ഉളുമ്പു നാറ്റം.... ?

അവളുടെ ദേഹത്തു നിന്നൊഴുകിയ ചാളയുടെ ഉളുമ്പു നാറ്റമാണ് ഒരു നിമിഷാര്‍ദ്ധത്തേയ്ക്ക് കവിയുടെ കൈയില്‍ വിറയിലുണ്ടാക്കിയത്. ഏത് പ്രതിസന്ധിയെയും അതിജീവിക്കുന്നവനാണ് കവി. ഒരേയൊരു നിമിഷത്തെ ഉളുമ്പു നാറ്റത്തെ അതിജീവിച്ച് അദ്ദേഹം ശേഷം കോളങ്ങള്‍ പൂരിപ്പിച്ചു. പിന്നെയൊരു കോളം പൂരിപ്പിച്ചപ്പോഴും ഒരു നാറ്റവും അദ്ദേഹത്തെ ശല്യപ്പെടുത്തിയില്ല. മണി മണിപോലെ ശിഷ്ടം കോളങ്ങള്‍ പൂരിപ്പിച്ചു തളളി. "തള്ളേ, എന്തൊരു സ്പീഡെ"ന്ന് സ്വയം അമ്പരന്നു.

ജാതിയുടെ മണം ഓര്‍മ്മയുളള ഒരുത്തനും വിവാഹം പോലെ ഗൗരവമുളള സാമൂഹ്യവിനിമയത്തിന് യോഗ്യതയില്ലെന്നാണ് ഗുപ്തന്‍ ഈ കവിതയില്‍ നിന്ന് മനസിലാക്കിയത്. പലരും ഒളിച്ചു വെയ്ക്കുന്ന മനസിലെ ജാതീയതയാണ് രാജ് തുറന്നു പറഞ്ഞത് എന്ന് ഡിങ്കനും പറഞ്ഞു.

ഈ രണ്ട് അഭിപ്രായങ്ങളെയും ഖണ്ഡിക്കാന്‍ ഞാന്‍ ആളല്ല. അവയെ നിഷേധിക്കാനും. രണ്ടുപേരും സാഹിത്യാദി വിഷയങ്ങളില്‍ ആധികാരികമായ അഭിപ്രായം പറയാന്‍ യോഗ്യതയുളളവര്‍. എന്നാല്‍ നമുക്ക് നമ്മുടെ അഭിപ്രായം പറയാതിരിക്കാനാകുമോ? പറയുന്ന അഭിപ്രായങ്ങള്‍ പൊളിറ്റിക്കലി ഇന്‍കറക്ടാണെങ്കില്‍ അമ്മ തല്ലുമോ? പൊളിറ്റിക്കലി കറക്ടാണെന്നുവെച്ച് ഭാര്യ പിണങ്ങിപ്പോകുമോ? താനാണോ ഉവ്വേ എന്റെ തന്തയെന്ന് പുത്രന്‍ ചോദിക്കുമോ? ഇതൊന്നും അവരാരും അറിയുക പോലുമില്ല.

കവിയുടെ മനസില്‍ ഈഴവന് ചാളമണം എങ്ങനെ കയറിക്കൂടിയെന്നതാണ് ഈ കവിതയിലെ മില്യണ്‍ ഡോളര്‍ ചോദ്യമെന്ന് പൊളിറ്റിക്സില്‍ കറക്ടല്ലാത്തവരും കറക്ടല്ലാത്ത പൊളിറ്റിക്സ് കൊണ്ടു നടക്കുന്നവരും വിചാരിക്കുന്നു.

പല സാധ്യതകളാണ് അവരുടെ മനസില്‍ കാണുന്നത്. സാധ്യത ഒന്ന് കിടക്കുന്നത്, ആരാണ് ഈഴവരെന്ന ചോദ്യത്തിലാണ്. പഴയ തിരുവിതാംകൂറിലും കൊച്ചിയിലും ഈഴവര്‍, മലബാറില്‍ തീയ്യര്‍, കര്‍ണാടകത്തിന് തെക്ക് ബില്ലവര്‍, തീവരു മക്കളു, കന്യാകുമാരി ജില്ലയില്‍ നാടാര്‍, ചാന്നാര്‍, മധുരയില്‍ ഇല്ലത്തു പിളളമാര്‍, ആന്ധ്രയില്‍ ഇഡിഗര്‍ എന്നൊക്കെ അറിയപ്പെടുന്ന ജനവിഭാഗമാണ് അതെന്ന് ചിലര്‍ പറയുന്നു.

പഴയ സിലോണില്‍ നിന്ന് കുടിയേറിയവരാണ് ഈഴവരെന്ന് നരവംശ ശാസ്ത്രജ്ഞനായ എല്‍ കെ അനന്തകൃഷ്ണനെപ്പോലുളളവര്‍. സിലോണിന്റെ പേരായിരുന്നു പോലും ഈഴം. പൊളിറ്റിക്സില്‍ മാത്രമല്ല, നരവംശശാസ്ത്രം, സാമൂഹ്യശാസ്ത്രം, ചരിത്രം എന്നിവയിലൊന്നും കറക്ടായ വിവരമില്ലാത്തവര്‍ക്ക് കേട്ടിരിക്കുകയല്ലാതെ വേറെ വഴിയില്ല.

സിലോണില്‍ നിന്ന് കടല്‍ വഴിയേ ഇന്ത്യയിലേയ്ക്ക് കുടിയേറാന്‍ കഴിയൂ. ചാളകള്‍ കിടക്കുന്നത് കടലിലാണ്. കടല്‍ വഴി വരുമ്പോള്‍ ചാളമണം ബാധ കൂടാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഈഴവരെത്തന്നെയെങ്ങനെ ചാള മണം ബാധിച്ചു എന്നു ചോദിച്ചാല്‍, വിധി ഹിതം, കണക്കായിപ്പോയി എന്നൊക്കെ പറയാനേ കഴിയൂ.

പക്ഷേ, ചരിത്രപണ്ഡിതനായ കവിയുടെ മുന്നില്‍ ഈ സാധ്യത തീര്‍ത്തും അടഞ്ഞു പോകുന്നു. . തെങ്ങ്, കമുക്, പന എന്നീ വിളകള്‍ കേരളത്തില്‍ എത്തിച്ചത് ഈഴവരാണെന്ന വിശ്വാസത്തെക്കുറിച്ച് അദ്ദേഹം അറിയാതിരിക്കില്ല.

കടല്‍ കടന്ന വഴി ഈഴവരെ ചാള ബാധിച്ചുവെന്ന് കവി കരുതുന്നുവെങ്കില്‍ തേങ്ങയരയ്ക്കുന്ന ഏത് കൂട്ടാനിലും കവിയ്ക്ക് ഈഴവന്റെ ചാളമണം തികട്ടി വരണം. തെങ്ങ്, പന കളള് ഐറ്റംസോ എന്തിന് ശര്‍ക്കരപ്പായസം പോലും കവിയ്ക്ക് ഓര്‍ക്കാനിക്കുന്ന അനുഭവങ്ങളായി മാറും. ഒരു പരിധിക്കപ്പുറം കളളു കുടിച്ചാല്‍ കവി ഓര്‍ക്കാനിക്കുമോന്നോ, അത് മറ്റേ ചാളമണം തികട്ടി വരുന്നതു മൂലമാണോന്നോ നിരൂപകന് അറിയില്ല. ഒരുമിച്ച് കളളുകുടിക്കാന്‍ അവസരം കിട്ടിയാല്‍ അക്കാര്യം ബൂലോഗത്തിനു മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യുന്നതാണ്. മുറുക്കാനില്‍ പാക്ക് ഉപയോഗിക്കാന്‍ പോലും കഴിയാത്തവനാണ് താനെന്ന് കവി തുറന്നു പറയുന്നില്ല. അതുകൊണ്ട് കടല്‍ കടന്ന വഴിയില്‍ ഈഴവരുടെ ദേഹത്തു ചാളയുടെ ഉളുമ്പു മണം ബാധിച്ചിരിക്കും എന്ന് കവി കരുതാന്‍ ന്യായമില്ല.

അടുത്ത സാധ്യത, സുഹൃത്തുക്കളുടെയോ മറ്റോ വീട്ടില്‍ സാന്ദര്‍ഭികമായി ഭക്ഷണം കഴിച്ച വകയില്‍ കിട്ടിയ ചാള മണമായിരിക്കാം എന്നതാണ്. ഈഴവര്‍ മുപ്പത്തിയാറ് അടിക്കുളളില്‍ പ്രവേശിച്ച് അയിത്തപ്പെടുത്തിയാല്‍ അയാളെ വെട്ടിനുറുക്കാന്‍ നായര്‍ക്ക് അധികാരമുണ്ടായിരുന്നതായി ലാന്റ്സ് ഓഫ് ദി പെരുമാള്‍സ് എന്ന പുസ്തകത്തില്‍ ഫ്രാന്‍സിസ് ഡേ രേഖപ്പെടുത്തിയിട്ടുണ്ട്. ചരിത്രത്തെ അങ്ങനെ പലരും വളച്ചൊടിച്ചിട്ടുളളത് കവി വിശ്വസിക്കുന്നില്ല. കിരിയാത്ത് നായരെന്ന് വെളിപ്പെടുത്തി ജാതി രഹിത വിവാഹത്തിന് തന്റേടമുളള ഒന്നാന്തരം സാമൂഹ്യപരിഷ്കര്‍ത്താവാണ് കവിയെന്ന് നാം നേരത്തെ കണ്ടു. ഈഴവന്‍ വിളമ്പിയ ഭക്ഷണം കഴിക്കാന്‍ മടിക്കുന്നയാളാവില്ല കവി.

എന്നാല്‍ സാമൂഹ്യപരിഷ്കര്‍ത്താവായ കവിയ്ക്കു മുന്നില്‍ നമുക്ക് ഈ സാധ്യതയും തുറന്നു വെയ്ക്കാന്‍ കഴിയില്ല. കാരണം ജാതി നോക്കിയാണ് കവി വീടുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതെന്നാണ് ഇതിന്റെ വ്യംഗ്യം.

കവിയ്ക്ക് മനസിനു പിടിക്കാത്ത രുചിയോ ഗന്ധമോ ഭക്ഷണത്തില്‍ അനുഭവപ്പെട്ടാല്‍, ഒതുക്കത്തില്‍, സൂത്രത്തില്‍ വീട്ടുകാരുടെ ജാതി തിരഞ്ഞു പിടിച്ച് ആ സമുദായത്തിനാകെ ഉളുമ്പു മണമാണെന്ന് കവിതയെഴുതി പീഡിപ്പിക്കുന്ന കൊടിയ ജാതി ഭീകരനാണ് കവിയെന്ന് പറയാതെ പറയുകയാവും ഈ സാധ്യത അംഗീകരിച്ചാല്‍ ഫലം.

മൂന്നാമത്തേതാണ് ഏറ്റവും വിലപിടിച്ച സാധ്യത. വിവാഹം പോലുളള സാമൂഹ്യവിനിമയം എന്ന ഗുപ്തന്റെ അഭിപ്രായം വികസിപ്പിച്ചപ്പോഴാണ് നിരൂപകന്റെ മനസില്‍ ഈ സാധ്യത തെളിഞ്ഞത്. പൊളിറ്റിക്കലി വിവരമില്ലാത്തവര്‍ക്കും സാഹിത്യാദി ഗഹനതയൊന്നുമില്ലാത്തവര്‍ക്കും വിവാഹത്തിന്റെ വിനിമയ സാധ്യത ലൈംഗികതയിലാണ്. പോലീസു പിടിക്കാതെയും സമൂഹത്തെ പേടിക്കാതെയും ലൈംഗികത ആസ്വദിക്കാനുളള ഉപാധിയാണ് സാധാരണക്കാര്‍ക്ക് വിവാഹം. അസാധാരണക്കാര്‍ക്ക് എങ്ങനെയെന്ന് നമുക്കറിയില്ല. ആ ലൈനില്‍ ഒന്നാലോചിച്ചു നോക്കിയാല്‍ ചാളമണം തികട്ടി വന്നതു കൊണ്ട് കല്യാണപ്രായമായിട്ടില്ലെന്ന തിരിച്ചറിവിന്റെ മൂലകാരണം കിട്ടും.

കറിവെയ്ക്കാന്‍ ചാളമീന്‍ അരിഞ്ഞ് അടുക്കളയില്‍ കയറിയ യുവതിക്ക്, തന്റെ കൈകള്‍ സോപ്പിട്ട് കഴുകി വൃത്തിയാക്കുന്നതിനു മുമ്പ് കവിയുമായി ഒരു നേരമ്പോക്ക് തരപ്പെട്ടുവെന്ന് കരുതുക. ചാള അരിഞ്ഞെന്നറിയാതെയാണ് കവി ഉത്തരാധുനിതക ചര്‍ച്ച ചെയ്യാന്‍ എത്തുന്നത്.

ചര്‍ച്ച തുടങ്ങിക്കഴി‍ഞ്ഞാണ് ചാള മണക്കുന്നതും മനം പുരട്ടുന്നതും. ആണ്‍മയുടെ അതിപ്രസരം കാരണം പോയി കൈ കഴുകു പെണ്ണേയെന്ന് പറയാന്‍ കവിയ്ക്ക് കഴിയുന്നില്ല. മറുപക്ഷമാണെങ്കിലോ കാര്‍ഗില്‍ കീഴടക്കാനുളള വെമ്പലിലും. ആരെങ്കിലും വരുന്നതിനു മുമ്പ് ഉണര്‍ന്ന മോഹം ശമിപ്പിക്കാന്‍ പെണ്‍കൊടിയുടെ തത്രപ്പാട്. ഉളുമ്പു മണം കാരണം ഒന്നും നടക്കാതെ നനഞ്ഞ കോഴിയെപ്പോലെ കവി. പെട്ടുപോയല്ലോ ഭഗവാനേയെന്ന് കരുതി ചുറ്റും നോക്കുമ്പോള്‍ ഭിത്തിയില്‍ ശ്രീനാരായണ ഗുരുവിന്റെ ചിത്രം.

കേള്‍ക്കാത്ത ശബ്ദം എന്നൊരു ബാലചന്ദ്രമേനോന്‍ ചിത്രമുണ്ട്. ആ സിനിമ കണ്ടവര്‍ക്കും അതില്‍ നെടുമുടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷം ഓര്‍മ്മയുളളവര്‍ക്കും ഈ സാധ്യത കൂടുതല്‍ വ്യക്തമായി മനസിലാകും.

പരാജയപ്പെട്ട ഒരു നേരമ്പോക്ക് കവിയുടെ മനസില്‍ പേടിപ്പിക്കുന്ന ഓര്‍മ്മയായി മാറിയേക്കാം. കല്യാണം, ആദ്യരാത്രി തുടങ്ങിയ സാമൂഹ്യവിനിമയങ്ങളെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ തന്നെ കവിയ്ക്ക് ചാള മണം തികട്ടി വന്നേക്കാം. പൊളിറ്റിക്കലി ഇന്‍കറക്ടാണോ കറക്ടാണോ എന്നതല്ല ഇവിടെ പ്രശ്നം. ഓര്‍മ്മകള്‍ ഇറക്ഷനെ ബാധിക്കുന്നോ എന്നതാണ്.

ഇതാണ് സത്യമെങ്കില്‍, ഒരു സെക്സോളജിസ്റ്റിന്റെ കൗണ്‍സിലിംഗ് കൊണ്ട് തീരാവുന്നതേയുളളൂ. അത്രത്തോളം ലളിതമായ ഒരു വിഷയത്തിലാണ് നളന്‍, ചന്ത്രക്കാരന്‍ തുടങ്ങിയ ഉടന്‍കൊല്ലികള്‍ കവിയെ വേട്ടയാടാന്‍ നടക്കുന്നത്. അതിന്റെ കാര്യമൊന്നുമില്ലെന്ന് ഈ നിരൂപണം വായിക്കുന്നതോടെയെങ്കിലും അവര്‍ മനസിലാക്കുമെന്ന് കരുതുന്നു.

മറ്റു വായനക്കാര്‍ക്ക് വേറെ സാധ്യതയും തേടാവുന്നതാണ്. വായന പോലെ സ്വാതന്ത്ര്യം നല്‍കുന്ന ഒരു ഏര്‍പ്പാടുമില്ലല്ലോ. ഓരോര്‍ത്തര്‍ തോന്നും പടിയെഴുതുന്നത് മറ്റുളളവര്‍ അവര്‍ക്ക് തോന്നും പടി വായിക്കുന്നു. അത്രതന്നെ.

വൈലോപ്പിളളിയുടെ "മാമ്പഴം" എന്ന കവിതയെ ഫ്രോയിഡിനെ അധികരിച്ച് വിമര്‍ശിച്ച് മലയാള വിമര്‍ശന സാഹിത്യത്തില്‍ പുതിയ വഴി വെട്ടിത്തുറന്ന പ്രൊഫ. എം എന്‍ വിജയന്റെ സ്മരണയ്ക്കു മുന്നില്‍ ഈ നിരൂപണം സമര്‍പ്പിക്കുന്നു.

നോട്ട് ദിസ് പോയിന്റ് ആള്‍സോ.
ഈ പോസ്റ്റിനു വേണ്ടി അനോണിമസ് കമന്റ് ഓപ്ഷന്‍ തുറന്നിടുകയാണ്. മഞ്ഞ ഒതളങ്ങ വര്‍മ്മ എന്തു പറയുന്നുവെന്ന് കൂടി വായിച്ചില്ലെങ്കില്‍ നിരൂപണം പൂര്‍ണമാകില്ല. മറ്റൊരു പോസ്റ്റിലും അനോണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. ഈ സൗകര്യം മുതലെടുത്ത് എല്ലായിടത്തും അനോണികള്‍ വിളയാടാന്‍ നിന്നാല്‍...... ജാഗ്രത...........

Sunday, 28 September 2008

മറുപടി - അവസാന ഭാഗം

വിശുദ്ധ പശുക്കളുടെ അകിടും തേടി എന്ന ലേഖനത്തോട് പ്രതികരിച്ച് എന്‍ പി രാജേന്ദ്രനും മറ്റു ബ്ലോഗര്മാരും ഉയര്ത്തിയ വിമര്ശങ്ങളോടുളള മറുപടിയുടെ മൂന്നാം ഭാഗം.

സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘം..

ഈ വിമര്‍ശനങ്ങള്‍ സിപിഎമ്മിനു വേണ്ടി ഉയര്‍ന്നതാണെന്നും സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘം ബ്ലോഗില്‍ പ്രവര്‍ത്തിക്കുന്നുവെന്നുമൊക്കെയുളള ആരോപണങ്ങളും കൂട്ടത്തില്‍ പലരും ഉന്നയിച്ചു കണ്ടു.

ഇക്കഴിഞ്ഞതിന് മുന്നേ നടന്ന സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ആ പാര്‍ട്ടിയിലെ ഒരു ഗ്രൂപ്പിനു വേണ്ടി നീചമായ മാധ്യമ ക്വട്ടേഷന്‍ നടത്തിയത് ആരാണെന്ന് അക്കാലത്തെ വാര്‍ത്തകള്‍ ഓര്‍മ്മയുളളവര്‍ക്ക് അറിയാം. വാര്‍ത്തകളും വിശകലനങ്ങളും ഉദ്ധരിച്ച് അത് വ്യക്തമാക്കാന്‍ പോയാല്‍ ഒന്നോ രണ്ടോ പോസ്റ്റുകളില്‍ നില്‍ക്കുകയുമില്ല.

പഥികന്റെ വകയായുളള രാഷ്ട്രീയ ക്വട്ടേഷന്റെ അവസ്ഥയും നമ്മള്‍ കണ്ടു. സ്വാഭാവികമായും രാഷ്ട്രീയ നേതാക്കന്മാര്‍ക്കോ ഗ്രൂപ്പിനോ വേണ്ടിയൊക്കെ രാഷ്ട്രീയ ക്വട്ടേഷനുകള്‍ ഏറ്റെടുത്തു നടത്തുന്നവര്‍, എല്ലാ എതിരഭിപ്രായങ്ങളെയും ആ നിലയില്‍ കാണാന്‍ ശ്രമിക്കുക സ്വാഭാവികം.

ബ്ലോഗ് പോസ്റ്റുകളിലോ കമന്റുകളിലോ ഒക്കെ തങ്ങള്‍ വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വേണ്ടി ആശയ പ്രചരണം നടത്തുന്നത് ആരെങ്കിലും നിരോധിച്ചിട്ടുണ്ടോ എന്നറിയില്ല. വര്‍ഗീയ സംഘപരിവാറുകാറിനെയും കത്തോലിക്കാ സഭയെയുമൊക്കെ ന്യായീകരിച്ചും പിന്തുണച്ചും ബ്ലോഗര്‍മാര്‍ ഉണ്ടാകാമെങ്കില്‍ സിപിഎമ്മുകാര്‍ക്കും ആകാം. അതുകൊണ്ട്, സിപിഎമ്മുകാര്‍ ഇതാ ബ്ലോഗിലേയ്ക്കു വരുന്നേയെന്ന നിലവിളിയില്‍ കഴമ്പുണ്ടെന്ന് തോന്നുന്നില്ല.

അതിനെച്ചൊല്ലി ആരെങ്കിലും പുലര്‍ത്തുന്ന അസഹിഷ്ണുത കൊണ്ട് എന്തെങ്കിലും ഗുണമുണ്ടാകുമെന്ന ധാരണയും ഇതെഴുതുന്നയാള്‍ക്കില്ല.

സിപിഎമ്മിനും ഇടതുപക്ഷഭരണത്തിനുമെതിരെ ഏറ്റവും രൂക്ഷമായി പ്രതികരിച്ചിട്ടുളള ഒരു ബ്ലോഗറെന്ന നിലയില്‍ പറയട്ടെ, സിപിഎമ്മുകാര്‍ സംഘടിതമായോ അല്ലാതെയോ ബ്ലോഗില്‍ വരുന്നതിനെച്ചൊല്ലി എനിക്കൊരു ഭീതിയുമില്ല. കോണ്‍ഗ്രസുകാരോ ആര്‍എസ്എസുകാരോ മുസ്ലിംലീഗുകാരോ ഒക്കെ കടന്നു വരികയും അവര്‍ക്ക് പറയാനുളള കാര്യങ്ങള്‍ ശക്തമായി അവതരിപ്പിക്കുകയും ചെയ്യുമ്പോഴാണ് രാഷ്ട്രീയ സംവാദം അതിന്റെ പാരമ്യത്തിലെത്തുന്നത്.

സൂര്യനു താഴെയുളള എല്ലാ കാര്യങ്ങളെക്കുറിച്ചും ആധികാരികമായി അഭിപ്രായം പറയാന്‍ യോഗ്യതയുളളവര്‍ തങ്ങളാണെന്ന് നടിക്കുന്ന 'പ്രഖ്യാപിത നിഷ്പക്ഷ സ്വാതന്ത്ര്യവാദി' ബ്ലോഗര്‍മാരെക്കാള്‍ സഹിഷ്ണുത, രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ പുലര്‍ത്തുന്നുണ്ടെന്നാണ് ഇതുവരെയുളള ബ്ലോഗ് അനുഭവത്തില്‍ നിന്ന് ബോധ്യമായത്. (അതെന്റെ അഭിപ്രായം. ഇനി, അതിന്മേല്‍ ചാടിക്കടിച്ചിട്ട് കാര്യമൊന്നുമില്ല)

ഏതെങ്കിലും പ്രശ്നത്തില്‍ സിപിഎമ്മിനെയോ ഉമ്മന്‍ചാണ്ടിയെയോ എല്‍ കെ അദ്വാനിയെയോ അനുകൂലിക്കേണ്ടി വന്നാല്‍, വായനക്കാര്‍ക്കെന്തു തോന്നും, എന്റെ നിഷ്പക്ഷ മുഖംമൂടി അഴിഞ്ഞു പോകുമോ, എന്നൊക്കെയുളള ചിന്തകളാല്‍ അത് മൂടിവെയ്ക്കാന്‍ തയ്യാറുമല്ല. നിഷ്പക്ഷതയുടെ മുഖംമൂടി അഴിയാതിരിക്കാന്‍ അഭിപ്രായങ്ങളെ ബലികൊടുക്കേണ്ടി വരുന്നത് ഭീരുത്തമാണ് എന്ന കടത്തുകാരന്റെ അഭിപ്രായത്തിനോട് യോജിക്കുന്നു.

ലേഖകന്റെ അഭിപ്രായമാണ് ബ്ലോഗിലെഴുതുന്നത്. പൊട്ടത്തെറ്റോ, മണ്ടത്തരമോ, യുക്തിഹീനമോ, തല്ലുകൊളളിത്തരമോ, അധാര്‍മ്മികമോ, ചിന്താശൂന്യമോ, ആശയപ്പാപ്പരത്തമോ, ആഭാസമോ, അഭ്യാസമോ ഒക്കെ ആയി വിലയിരുത്തപ്പെടുമെന്നു കരുതി സ്വന്തം അഭിപ്രായവും നിലപാടും പറയാതിരിക്കുന്നതെങ്ങനെ? വസ്തുത(fact)യ്ക്കു മേല്‍ ഓരോരുത്തരും രൂപപ്പെടുത്തുന്ന അഭിപ്രായം (opinion) ഒരുപോലെ ആയിരിക്കണമെന്നില്ലെന്നത് ജനാധിപത്യസമൂഹത്തിന്റെ ഏറ്റവും വലിയ സൗന്ദര്യമായി ഈയുളളവന്‍ കാണുന്നു.

അനോണിമിറ്റിയെക്കുറിച്ച് ...........

അനോണിമസ് കമന്റുകള്‍ മാരീചന്റെ ബ്ലോഗുകളില്‍ അനുവദിക്കാത്തതിനെക്കുറിച്ചും പലരും വിമര്‍ശനമുന്നയിച്ചു കണ്ടു. അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്നതു കൊണ്ടല്ലെന്ന് വിനയപൂര്‍വം അറിയിക്കട്ടെ.

ഏറെ മെനക്കെട്ടിട്ടാണ് ഒരു പോസ്റ്റ് എഴുതുന്നത്. സമയവും ഊര്‍ജവും ഒരുപാട് ചെലവിടേണ്ടി വരുന്ന പണിയാണ് സുദീര്‍ഘമായ ലേഖനങ്ങള്‍. അവയോട് പ്രതികരിക്കുന്നവരും അല്‍പ സ്വല്‍പം മെനക്കെടുന്നത് നല്ലതു തന്നെയാണ്. എത്രയോ സമയമെടുത്ത് തയ്യാറാക്കുന്ന പോസ്റ്റില്‍ ഒന്നോ രണ്ടോ സെക്കന്റുകള്‍ക്കുളളില്‍ തെറിയെഴുതിയിടണം എന്ന ആഗ്രഹം ലളിതമായി പറഞ്ഞാല്‍, അതിമോഹമാണ്.

അതിനു വേണ്ടി തരാതരം പോലെ ഐഡികള്‍ സൃഷ്ടിക്കാനുളള അവസരം കാല്‍ക്കാശിന്റെ ചെലവില്ലാതെ ബ്ലോഗര്‍ നല്‍കുന്നുണ്ട്. This blog does not allow anonymous comments എന്ന മുന്നറിയിപ്പു പോലെ തന്നെയാണ് Profile Not Available എന്നതും. ആ സൗകര്യം ഉപയോഗിക്കുക. (പ്രമുഖനായ ബ്ലോഗറോട് മാത്രമായി ഒരു സ്വകാര്യം... പൊന്നു ചേട്ടാ.. മറ്റേ ഔസേപ്പ് ഞാനല്ല. അങ്ങനെ കരുതി ഇവിടെ കിടന്ന് കാണിച്ച സര്‍ക്കസ് നന്നായി ആസ്വദിച്ചു. ഇനിയും വരുമല്ലോ!!)

ഇനി, അനോണികളുടെ അഭിപ്രായങ്ങളോട് ലേഖകനോ മറ്റ് വായനക്കാരോ പ്രതികരിക്കുമ്പോള്‍ താഴെ പറയും പ്രകാരം ഒരു പ്രതിസന്ധിയ്ക്ക് സാധ്യതയുണ്ട്.

ഒന്നാമത്തെ അനോണി പ്രകടിപ്പിച്ച അഭിപ്രായത്തോട് രണ്ടാമത്തെ അനോണി പ്രതികരിച്ച രീതിയെ മൂന്നാമത്തെ അനോണി ചോദ്യം ചെയ്തത് നാലാമത്തെ അനോണിക്ക് രസിക്കാത്തതിനു കാരണം അഞ്ചാമത്തെ അനോണി ചൂണ്ടിക്കാട്ടുന്നതിനോട് ആറാമത്തെ അനോണി വിയോജിക്കുന്നത് ശരിയല്ലെന്നോ മറ്റോ മറുപടിയെഴുതേണ്ടി വന്നാല്‍ വായിക്കുന്നവര്‍ കുഴഞ്ഞു പോവുകയേ ഉളളൂ...

അഭിസംബോധന ചെയ്യാന്‍ ഒരു പേരുണ്ടാകുന്നത് നല്ലതാണെന്ന ചിന്തയും അനോണിമസ് കമന്റുകള്‍ വിലക്കുന്നതിനു പിന്നിലുണ്ട്.

ഇനി, ഊരും പേരും വ്യക്തമാക്കാതെ എന്തെങ്കിലും എഴുതിക്കൂട്ടുന്നത് നിയമനടപടികളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുളള ഉപാധിയാണ് എന്ന മട്ടിലും ഒരു വിമര്‍ശനം കണ്ടു. കളള മെയില്‍ ഐഡിയുണ്ടാക്കി വധഭീഷണി മുഴക്കുന്നവരെ മണിക്കൂറുകള്‍ക്കകം തപ്പിയെടുക്കുന്ന മിടുക്കാന്‍മാര്‍ സൈബര്‍ സെല്ലില്‍ ഉളള നാട്ടില്‍ തന്നെയാണ് നാം ജീവിക്കുന്നത്.

പോസ്റ്റ് തിരുത്തിയാലോ, അപ്പാടെ ഡിലീറ്റ് ചെയ്താലോ അതിന്റെ പൂര്‍ണരൂപം ഒറിജിനല്‍ യുആര്‍എല്ലോടെ ഗൂഗിളില്‍ നിന്ന് പൊക്കിയെടുക്കാന്‍ ഒരു സാങ്കേതിക വൈദഗ്ധ്യവും വേണ്ടതാനും. അതുകൊണ്ട് അപകീര്‍ത്തിപരമായ കാര്യങ്ങള്‍ കളളപ്പേരില്‍ പോസ്റ്റു ചെയ്യുകയും വിവാദമാകുമ്പോള്‍ ഡിലീറ്റ് ചെയ്ത് രക്ഷപെടാമെന്ന് കരുതുകയും ചെയ്യുന്നത് അബദ്ധധാരണയാണ്. ആര്‍ക്കും അതിന് കഴിയുമെന്ന് തോന്നുന്നില്ല.

പത്രങ്ങളിലും രാഷ്ട്രീയ ആക്ഷേപ ഹാസ്യകോളം കൈകാര്യം ചെയ്യുന്നവര്‍ പലരും തൂലികാനാമങ്ങളാണ് ഉപയോഗിക്കുന്നത്. പണ്ട് മലയാള മനോരമയില്‍ ശ്രീലന്‍ എന്ന പേരില്‍ ആഴ്ചക്കുറിപ്പുകള്‍ എഴുതിയിരുന്നത് ആരാണെന്ന് ഇഎംഎസ് ഉള്‍പ്പെടെയുളളവര്‍ അത്ഭൂതം കൂറിയതിനെക്കുറിച്ച് കെ ആര്‍ ചുമ്മാറിന്റെ സ്മരണികയില്‍ തോമസ് ജേക്കബ് അനുസ്മരിക്കുന്നുണ്ട്. ഇന്ദ്രനോ, ശതമന്യുവോ, വിമതനോ, പാര്‍ത്ഥനോ, ശുക്രനോ ഒക്കെ ആരാണെന്ന് അറിഞ്ഞുകൊണ്ടല്ല ഭൂരിപക്ഷം വായനക്കാരും അവരുടെ സറ്റയര്‍ കോളം വായിക്കുന്നത്.

ഫാന്‍സ് ക്ലബിനെക്കുറിച്ച്......................

മാരീചന്റെ ബ്ലോഗില്‍ സ്വന്തം അഭിപ്രായം എഴുതിയിട്ട വകയില്‍ ഏറെ പഴികേള്‍ക്കേണ്ടി വന്ന ബ്ലോഗര്‍മാരാണ് മൂര്‍ത്തിയും കിരണും ഡോ. സൂരജും.

ആദ്യത്തെ മുര്‍ഡോക്ക് പോസ്റ്റിനോട് തീര്‍ത്തും വിയോജിച്ചു കൊണ്ടും, ചര്‍ച്ച നടക്കേണ്ടത് ഈ രീതിയിലല്ലെന്നും മൂര്‍ത്തി ചൂണ്ടിക്കാട്ടിയിരുന്നു. തികഞ്ഞ മര്യാദയോടും അതിലേറെ പ്രതിപക്ഷ ബഹുമാനത്തോടും കൂടി ബ്ലോഗുകളില്‍ ഇടപെടുന്ന മൂര്‍ത്തിയെ കൊത്തിക്കീറിയത് അത്ഭൂതത്തിന് വക നല്‍കുന്നു. ലവനെ അനുകൂലിച്ചാല്‍ ശരിപ്പെടുത്തുമെന്നൊരു മുന്നറിയിപ്പും പല ബ്ലോഗര്‍മാരും നല്‍കാന്‍ ശ്രമിച്ചോയെന്നും സംശയം.

വ്യക്തിഹത്യയെക്കുറിച്ച് പേര്‍ത്തും പേര്‍ത്തും വിലപിക്കുന്നവര്‍ എത്രയും വേഗം ആത്മപരിശോധനയ്ക്ക് വിധേയമാകേണ്ടവരാണ് എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ ചര്‍ച്ചയുമായി ബന്ധപ്പെട്ട് മൂര്‍ത്തിയ്ക്കുണ്ടായ ദുരനുഭവം. എന്‍ പി രാജേന്ദ്രന് അബദ്ധം മനസിലായിട്ടുണ്ട്. എന്നാലും തനിക്കുണ്ടായ മാനഹാനിയ്ക്ക് ആരു സമാധാനം പറയും എന്ന മൂര്‍ത്തിയുടെ വിലാപം ഇതുവരെയും പതിച്ചത് ബധിര കര്‍ണങ്ങളില്‍ തന്നെ. ദുരനുഭവം നേരിടുന്ന മൂര്‍ത്തിയാണ് ദുര്‍മൂര്‍ത്തിയെന്ന് പുതിയ വ്യാഖ്യാനമുണ്ടെങ്കില്‍ ഒന്നും പറയാനുമില്ല.

രണ്ടാം പ്രതി കിരണ്‍ തോമസാണ്. രാഷ്ട്രീയ വിഷയങ്ങളില്‍ ഊര്‍ജസ്വലമായ ചര്‍ച്ച നടക്കുന്ന ബ്ലോഗ് എന്നതരത്തിലാണ് കിരണിന്റെ ബ്ലോഗ് ബൂലോഗത്ത് ശ്രദ്ധേയമായത്. പത്ര വാര്‍ത്തകളെയും സംഭവങ്ങളെയും സ്വന്തം യുക്തിചിന്തകൊണ്ട് കീറിപ്പിളര്‍ന്ന് ചര്‍ച്ചയ്ക്കു വെയ്ക്കുന്ന ആ ബ്ലോഗ്, ജനാധിപത്യ സംവാദങ്ങളുടെ സുജനമര്യാദയത്രയും പാലിക്കുന്ന ഒരു ചര്‍ച്ചാ വേദിയാണ്.

കിരണിന്റെ ഇടപെടലുകള്‍ തീരെയും സുഖിക്കാത്തവര്‍ ബൂലോഗത്തിന്റെ കോണുകളിലുണ്ടെന്ന് ഈ ചര്‍ച്ചയിലുയര്‍ന്ന ചില കമന്റുകള്‍ സൂചിപ്പിക്കുന്നു. മാരീചന്റെ ബ്ലോഗില്‍ വീണ ചില അഭിനന്ദന കമന്റുകളുടെ പേരില്‍ ആ ബ്ലോഗറെയും ചിലര്‍ വെറുതെ വിട്ടില്ല. തേളും തേരട്ടയുമൊക്കെ വിഷം തീണ്ടാനിരിക്കുന്നുവെന്ന് കരുതി കിരണിന് ബ്ലോഗിലെ ഇടപെടലുകളില്‍ നിന്ന് പിന്തിരിയാനാവില്ലല്ലോ... ചെവിതോണ്ടിയും പല്ലുകുത്തിയുമൊന്നും മാരകായുധങ്ങളായി ആരും കണക്കാക്കുകയില്ലെന്ന് ഏതോ ചാനല്‍ ചര്‍ച്ചയില്‍ സര്‍വശ്രീ പീതാംബരക്കുറുപ്പ് പറ‍ഞ്ഞത് കിരണ്‍ തോമസിനും ധൈര്യം നല്‍കട്ടെ.

അടുത്ത പ്രതി ഡോ. സൂരജ് രാജനാണ്. സൂരജ് മാരീചന്റെ ആരാധകനാണോ എന്ന കാര്യം എനിക്കറിയില്ല. പക്ഷേ, മാരീചന്‍ സൂരജിന്റെ ഒരു ആരാധകനാണ്.

വളളിനിക്കറിട്ട ചെക്കനെന്നാണ് ഒരു സഹൃദയന്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു കളഞ്ഞത്. പല വിഷയങ്ങളിലും സൂരജിനുളള സാമാന്യത്തില്‍ കവിഞ്ഞ ധാരണയും അത് പ്രകടിപ്പിക്കാനുപയോഗിക്കുന്ന അത്യന്തം ലളിതമായ ഭാഷയും ഒരുമാതിരി ബോധമുളള ആരിലും ആദരവുണ്ടാക്കും. പിന്നെ സ്വന്തം അഭിപ്രായം ഏതുതരത്തില്‍ പ്രകടിപ്പിക്കണമെന്ന് സൂരജാണ് തീരുമാനിക്കേണ്ടത്. ബൂലോഗ മോറല്‍ പോലീസ് ഏമാന്മാരുടെ തിട്ടൂരങ്ങള്‍ തളളണോ കൊളളണോ എന്ന് അദ്ദേഹം നിശ്ചയിക്കട്ടെ. ആളുന്ന അസൂയയുടെ കൂരിരിളിലിരുന്ന് കൂവിത്തിമിര്‍ക്കുന്ന ഊളന്മാര്‍ അവജ്ഞ പോലും അര്‍ഹിക്കുന്നില്ലെന്ന് മാത്രം ഇവിടെ പറയുന്നു.

ബ്ലോഗര്‍മാര്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളോട് ഒരു പൊതു പ്രതികരണം.....

വിമര്‍ശകരും എന്‍പി രാജേന്ദ്രനും ചൂണ്ടിക്കാട്ടിയ ഒരു കാര്യം തീര്‍ച്ചയായും അംഗീകരിക്കുന്നു. പോസ്റ്റുകള്‍ക്ക് ആധാരമായ റഫറന്‍സ് തീര്‍ച്ചയായും നല്‍കുന്നതാണ്.

പത്രവാര്‍ത്തകള്‍ പലപ്പോഴും അതേപടി ഉദ്ധരിച്ചു ചേര്‍ക്കാന്‍ കഴിയാതെ വരും. മാത്രമല്ല, പത്രവാര്‍ത്തകളുടെ ലിങ്ക് നല്‍കുന്നത് പ്രായോഗികവുമല്ല. ആ ലിങ്കില്‍ പിന്നീട് വാര്‍ത്തയുണ്ടാവണമെന്ന് ഒരു നിശ്ചയവുമില്ല. ആര്‍ക്കൈവ് ലിങ്കിന്റെയും അവസ്ഥ അതു തന്നെയാണ്.

അതിനാല്‍ ഒളിയമ്പുകള്‍ വഴിയുളള പ്രതികരണത്തിന് ആധാരമാക്കുന്ന പത്രവാര്‍ത്തകളെ പ്രത്യേക ബ്ലോഗില്‍ ആര്‍ക്കൈവ് ചെയ്ത് ഇനി മുതല്‍ റഫറന്‍സ് ലിങ്ക് നല്‍കുന്നതാണ്. പത്രത്തിന്റെ യുആര്‍എല്ലും ഒപ്പം നല്‍കാം. പത്രത്തിന്റെ ലിങ്ക് പിന്നീട് ചത്തുപോയാല്‍, മാരീചന്‍ ഉത്തരവാദിയല്ല. പൊതു ആവശ്യത്തിനായി ഒരു ആര്‍ക്കൈവ് ഉണ്ടാക്കുന്നത് കോപ്പി റൈറ്റ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കില്ലെന്ന് കരുതുന്നു.

ദേശാഭിമാനിയിലെ വാര്‍ത്തയും കൊണ്ടാണോ ഇയാള്‍ ഈ സര്‍ക്കസൊക്കെ കാണിച്ചത് എന്ന വിമര്‍ശനം ഉണ്ടാകുമെന്ന് ധരിക്കാതെയാണ് ആ വാര്‍ത്തകള്‍ നല്‍കിയതെന്ന് കരുതിയവര്‍ക്ക് തെറ്റി.

പാര്‍ട്ടി പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളെക്കുറിച്ച് ഒരു മുന്‍വിധിയും ഈ ലേഖകനില്ല. ദേശാഭിമാനിയോ വീക്ഷണമോ ജന്മഭൂമിയോ ജനയുഗമോ പൂര്‍ണമായും അവഗണിക്കേണ്ട പത്രങ്ങളാണെന്നോ അതിലൊക്കെ വരുന്ന വാര്‍ത്തകളൊന്നും സത്യമല്ലെന്നോ കരുതുന്നുമില്ല. മാനനഷ്ടക്കേസുണ്ടായാല്‍ പാര്‍ട്ടി പത്രത്തിന് ഒരു നിയമം, പാര്‍ട്ടിയില്ലാത്ത പത്രത്തിന് വേറൊരു നിയമം എന്ന അവസ്ഥയുമില്ല. എല്ലാ പത്രത്തിനും ഒരേ നിയമം തന്നെയാണ് ബാധകം.

പരാമര്‍ശിതമായ ദേശാഭിമാനി പരമ്പരയുടെ യഥാര്‍ത്ഥ ഉറവിടം മാതൃഭൂമിയുടെ ഉളളില്‍ തന്നെയാണെന്ന് അല്‍പം ബോധമുളളവര്‍ക്കൊക്കെ ഊഹിക്കാവുന്നതേയുളളൂ. അതുതന്നെയാണ് ആ പരമ്പരയുടെ വിശ്വാസ്യതയും.

ആ പരമ്പരയ്ക്കെതിരെ മാതൃഭൂമി ഒരു വിമര്‍ശനവും ഉയര്‍ത്തിയില്ലെന്നതും ശരിയല്ല. വീരേന്ദ്രകുമാറിന്റെ പെങ്ങള്‍ മരിച്ചുപോയെന്ന് തെറ്റായി പരമ്പരയില്‍ പരാമര്‍ശിച്ചതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏഷ്യാനെറ്റോ ഇന്ത്യാ വിഷനോ ഒക്കെ അതിനെക്കുറിച്ച് ന്യൂസ് അവറില്‍ ചര്‍ച്ചയും സംഘടിപ്പിച്ചിരുന്നു. പരമ്പരയിലെ ഒരു പരാമര്‍ശത്തിനോടു മാത്രം രൂക്ഷമായി പ്രതികരിക്കുകയും മറ്റേതിനോടൊന്നും ഒരു പ്രതികരണവും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നത് പലരും പലതരത്തിലാണ് വിലയിരുത്തുന്നത് എന്നുമാത്രം പറയട്ടെ.

പാര്‍ട്ടി പത്രങ്ങള്‍ രാഷ്ട്രീയലക്ഷ്യത്തോടെ വാര്‍ത്തകള്‍ ചമയ്ക്കാറുണ്ടെന്നത് ശരി. എന്നാല്‍ ആ വാര്‍ത്തകളിലൂടെ പലപ്പോഴും പല വിവരങ്ങളും പുറത്തു ചാടും.

രാജീവ് ഗാന്ധി ബയോടെക്‍നോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ നിയമന വിവാദത്തെ തുടര്‍ന്ന് വിഎസ് അച്യുതാനന്ദന്റെ മകള്‍ ആശയുടെ പത്ത്, പ്രീഡിഗ്രി, ഡിഗ്രി ക്ലാസുകളിലെ മാര്‍ക്ക്‍ലിസ്റ്റ് പ്രസിദ്ധീകരിച്ചത് വീക്ഷണം പത്രമാണ്. രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ ആശയുടെ മാര്‍ക്ക്‍ലിസ്റ്റ് കോണ്‍ഗ്രസ് മുഖപത്രത്തിന് വ്യാജമായി സൃഷ്ടിക്കാനാവില്ല. മറ്റേതെങ്കിലും ആശയുടെ മാര്‍ക്ക്‍ലിസ്റ്റ് വെച്ച് കളളക്കളി കളിക്കാനുമാകില്ല. വാര്‍ത്തയുടെ രാഷ്ട്രീയം എത്ര അരിച്ചു മാറ്റിയാലും അത് വെളിച്ചത്തു കൊണ്ടുവരുന്ന വിവരങ്ങളെ അവഗണിക്കാനാവില്ലെന്ന് സാരം.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് സുഭാഷ് ചന്ദ്രബോസിനെയും ഐഎന്‍എയെയും അതിരൂക്ഷമായി വിമര്‍ശിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ബോസിന്റെ സ്മരണിക പുറത്തിറക്കി ആദരിക്കാന്‍ മുന്നോട്ടു വന്നപ്പോള്‍ 1942കാലത്തെ ദേശാഭിമാനി വാര്‍ത്തകള്‍ ഉള്‍പ്പെടുത്തി രസകരമായ ഒരു ലേഖനം ആര്‍എസ്എസ് മുഖപത്രമായ കേസരി പ്രസിദ്ധീകരിച്ചത് കോളെജ് കാലത്ത് വായിച്ചിരുന്നു. കേസരിയിലാണ് പ്രത്യക്ഷപ്പെട്ടത് എന്നു കരുതി ആ വിവരങ്ങള്‍ വിവരങ്ങളല്ലാതാകുമോ?

വാര്‍ത്തയില്‍ നിന്ന് വിവരങ്ങള്‍ അരിച്ചെടുക്കാന്‍ ഓരോരുത്തരും സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ ഓരോന്നാണ്. സ്വന്തം രാഷ്ട്രീയം, മുന്‍വിധികള്‍, അനുഭവം, യുക്തിബോധം, അറിവ് എന്നിവയൊക്കെ അനുസരിച്ച് വ്യക്തികള്‍ക്ക് ഓരോരോ നിലപാട് സ്വാഭാവികമാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവുന്നതും സ്വാഭാവികം.

മാതൃഭൂമി സംബന്ധിച്ച ആദ്യ പോസ്റ്റില്‍ ദേശാഭിമാനിയുടെ ഉറവിടം വ്യക്തമാക്കിയിരുന്നെങ്കില്‍ കുറച്ചു പേര്‍ അത് വായിക്കുകയില്ലായിരുന്നു എന്ന സത്യം അവശേഷിക്കുന്നു. റഫറന്‍സ് വ്യക്തമാക്കാത്തതിന് അവരോട് ഖേദം പ്രകടിപ്പിക്കുന്നു. ഒരു ഫില്‍ട്ടര്‍ എന്ന നിലയില്‍ ദേശാഭിമാനി റഫറന്‍സ് അവിടെ പ്രവര്‍ത്തിക്കുന്നത് തടഞ്ഞത് ശരിയായില്ലെന്ന് ബാലന്‍ എന്ന ബ്ലോഗര്‍ പ്രകടിപ്പിച്ച അഭിപ്രായം ഉള്‍ക്കൊളളുന്നു.

പാര്‍ട്ടി പത്രങ്ങളിലെ വാര്‍ത്തകളോട് ബാലനുളള സമീപനമല്ല, മാരീചനുളളതെങ്കിലും അദ്ദേഹം ചൂണ്ടിക്കാട്ടിയ വസ്തുത അംഗീകരിക്കുന്നു.

ഈ ബ്ലോഗ് കുറേപ്പേരുടെയെങ്കിലും അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുന്നുവെന്ന മട്ടില്‍ ചില കമന്റുകളും കണ്ടിരുന്നു. അല്‍പം കടുത്ത പരിഹാസമായിപ്പോയെന്നേ പറയുന്നുളളൂ.
കുതിരവട്ടത്തെ ടാറിളകിയ കുഴി പോയിട്ട്, നടി ജോമോളുടെ നുണക്കുഴിയുടെ വലിപ്പം പോലുമില്ലാത്ത ഈ ബ്ലോഗിനെക്കുറിച്ച് അങ്ങനെയൊക്കെ പറഞ്ഞാല്‍ പാപം കിട്ടും.

അങ്ങനെയൊരെണ്ണം ചിലരുടെ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കുന്നുവെന്നൊക്കെ കണ്ണുമടച്ച് പരിഹസിക്കുന്നത് കേട്ട് ലേഖകന്‍ നെഞ്ചുവേദന വന്ന് അന്തരിച്ചാല്‍ ആരു സമാധാനം പറയും...? ഡോ. സൂരജ് തന്നെ പോസ്റ്റുമാര്‍ട്ടം ചെയ്താലും സത്യം തെളിയാന്‍ സാധ്യതയുണ്ടോ...? ആലോചിച്ചിട്ട് ഒരു പിടിയുമില്ല.

വിവാദത്തില്‍ നിന്ന് പഠിച്ചത്...

ആരും എഡിറ്റ് ചെയ്യാനില്ലെന്നത് നമ്മുടെ സ്വാതന്ത്ര്യം മാത്രമല്ല ഉത്തരവാദിത്വവും വര്‍ദ്ധിപ്പിക്കുന്നുവെന്ന് എന്‍ പി രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടിയത് തുറന്ന മനസോടെ ഉള്‍ക്കൊളളുന്നു. പ്രശസ്തനും പരിചയ സമ്പന്നനുമായ പത്രപ്രവര്‍ത്തകന്‍, പ്രസാധന സംബന്ധമായി ഉന്നയിക്കുന്ന കടുത്ത വിമര്‍ശനങ്ങളും ചൂണ്ടിക്കാണിക്കുന്ന നിര്‍ദ്ദേശങ്ങളും അതേ സ്പിരിട്ടില്‍ തന്നെ സ്വീകരിക്കാന്‍ ഒരു വൈഷമ്യവുമില്ല.

അവനവന്‍ എഡിറ്ററാകുകയും സ്വയം ഒരു പെരുമാറ്റ സംഹിത പാലിക്കുകയും വേണമെന്ന നിര്‍ദ്ദേശവും അംഗീകരിക്കുന്നു. ശൈശവാവസ്ഥ താണ്ടാന്‍ വെമ്പുന്ന മലയാളം ബ്ലോഗിംഗില്‍ എന്‍ പി രാജേന്ദ്രനെപ്പോലുളളവര്‍ കൂടുതല്‍ സമയം ചെലവിടാന്‍ തയ്യാറാകുന്നതും സ്വാഗതാര്‍ഹം തന്നെ.

വിയോജിപ്പുകളും എതിരഭിപ്രായങ്ങളും ശക്തമായി അവതരിപ്പിക്കുമ്പോള്‍ തന്നെ, അതിലേയ്ക്ക് എത്തിച്ചേരാന്‍ സ്വീകരിച്ച വഴിയും വായനക്കാരെ അറിയിക്കേണ്ടത് ലേഖകന്റെ ബാധ്യതയാണ്. ആ വിധത്തിലുളള വിമര്‍ശനങ്ങളും സ്വീകാര്യം തന്നെ.

ഇതുവരെ വെളിപ്പെടാത്ത തീക്ഷ്ണമായ വിയോജിപ്പുകള്‍ ഈ ബ്ലോഗിനെ സംബന്ധിച്ച് നിലനില്‍ക്കുന്നുവെന്ന് തിരിച്ചറിയാനും ചില കമന്റുകള്‍ ഉപകരിച്ചിട്ടുണ്ട്. ചിലതിനൊന്നും ചികിത്സയില്ലെങ്കിലും ക്രിയാത്മകമായത് തീര്‍ച്ചയായും സ്വീകരിക്കപ്പെടുമെന്നും ഉറപ്പു നല്‍കുന്നു.

വായിച്ചവര്‍ക്കും പ്രതികരിച്ചവര്‍ക്കും നന്ദി...

ഈ വിഷയത്തില്‍ പ്രത്യക്ഷപ്പെട്ട ശ്രദ്ധേയമായ ബ്ലോഗ് ലേഖനങ്ങളുടെ ലിങ്ക് ചുവടെ

ഏഷ്യാനെറ്റ് വിറ്റവര്‍ക്ക് മാപ്പില്ല - എന്‍ പി ചന്ദ്രശേഖരന്‍
മര്‍ഡോക്കും ഫാരിസും പിന്നെ ഏഷ്യാനെറ്റും - മാരീചന്‍
മാധ്യമരംഗത്തെ വിദേശാധിപത്യം - ദേശാഭിമാനി മുഖപ്രസംഗം
മാധ്യമ ഭീമന്റെ വരവ് - എന്‍ പി രാജേന്ദ്രന്‍
മര്‍ഡോക്ക് വന്നിട്ട് കാലമെത്രയായി - എന്‍ പി രാജേന്ദ്രന്‍
ഭോഷന്മാരുടെ തലയണ - ശതമന്യു
വിശുദ്ധ പശുക്കളുടെ അകിടും തേടി - മാരീചന്‍
അക്രമം, അനീതി - നേര്‍ക്കു നേര്‍
ശ്രീ രാജേന്ദ്രന്റെ ശ്രദ്ധയ്ക്ക് - പത്രധര്‍മ്മം
മര്‍ഡോക്കും മാരീചനും മൂര്‍ത്തിയും ശേഷം മഹാന്മാരും - എന്‍ പി രാജേന്ദ്രന്‍
മര്‍ഡോക്ക്...മുര്‍ഡോക്ക്.. മഴഡോക്ക്....
മര്‍ഡോക്കും മാരീചനും - എന്‍ പി രാജേന്ദ്രന്‍
എന്‍ പി രാജേന്ദ്രന് ആദരവോടെ - മാരീചന്‍
എന്‍പിആറിന് മറുപടി - രണ്ടാം ഭാഗം
എന്‍ പി ആര്‍ സിന്ദാബാദ് - കലാവതി
ഗട്ടറില്‍ വീണ തിമിംഗലം - അനോണി ആന്റണി

Friday, 26 September 2008

എന്‍ പി ആറിന് മറുപടി... രണ്ടാം ഭാഗം

വിശുദ്ധ പശുക്കളുടെ അകിടും തേടി എന്ന ലേഖനത്തോട് പ്രതികരിച്ച് എന്‍ പി രാജേന്ദ്രന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച മറുപടിയില്‍ മാരീചനെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ക്കുളള മറുപടിയുടെ രണ്ടാം ഭാഗം..

ഒന്നാം ഭാഗം ഇവിടെ...

എന്‍ പി രാജേന്ദ്രന്റെ ലേഖനത്തില്‍ നിന്ന്...... മാരീചന്‍ സുദീര്‍ഘമായി പുലയാട്ട്‌ പറയുന്നുണ്ട്‌ മാതൃഭൂമിയെയും അതിന്റെ തലപ്പത്തിരുന്ന ആളുകളെയും കുറിച്ച്‌..ഇതാ ഒരു സാമ്പിള്‍. " 1979 നവംബര്‍ ഒമ്പതിന്‌ നെഞ്ചുവേദന വന്ന്‌ ( ?) കൃഷ്‌ണമോഹന്‍ മരിച്ചു.....കൃഷ്‌ണമോഹന്റെ മുതദേഹം പോസ്റ്റ്‌ മോര്‍ട്ടം ചെയ്യണമെന്ന്‌ പല കോണുകളില്‍ നിന്ന്‌ ആവശ്യമുയര്‍ന്നെങ്കിലും വേണ്ടെന്ന്‌ വേണ്ടപ്പെട്ടവര്‍ തീരുമാനിച്ചു...." ഇതാവശ്യപ്പെട്ട ഏത്‌ കോണിലാണാവോ അന്ന്‌ മാരീചന്‍ ഉണ്ടായിരുന്നത്‌ ! ബ്‌ളോഗിലായതുകൊണ്ട്‌ ആര്‍ക്കും എന്തപകീര്‍ത്തിയും എഴുതാം. കേസ്സും ഗുലുമാലുമുണ്ടാകില്ല. അന്ന്‌ ആ രംഗത്തുണ്ടായിരുന്ന ഒരാളെയെങ്കിലും മാരീചന്‍ കണ്ടിട്ടുണ്ടോ ?

ഈ വിമര്‍ശനം അംഗീകരിക്കുന്നു. ഇതാവശ്യപ്പെട്ട ഒരു കോണിലും മാരീചന്‍ ഉണ്ടായിരുന്നില്ല. അന്ന് ആ രംഗത്തുണ്ടായിരുന്ന ഒരാളെപ്പോലും കണ്ടിട്ടുമില്ല. അതുകൊണ്ട് ആ സംഭവത്തിന് നേര്‍സാക്ഷിയായ ആളെഴുതുന്നതു പോലെ തോന്നിപ്പിച്ച ഭാഗം പോസ്റ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

സോഴ്സിനെക്കുറിച്ചോ മറ്റോ ഒരു സൂചനയും നല്‍കാതെ ഇത്തരത്തിലൊരു കാര്യം പ്രസിദ്ധീകരിക്കരുതെന്ന വിമര്‍ശനം തീര്‍ച്ചയായും അംഗീകരിക്കുന്നു. അങ്ങനെ സംഭവിച്ചു പോയതില്‍ ഖേദവുമുണ്ട്.

എന്നാല്‍ 2007 ജൂലൈ 12ന് ദേശാഭിമാനി ലേഖകന്‍ പേരുവെച്ചെഴുതിയ ആരോപണം ഇന്നും പത്രത്താളുകളിലുണ്ടല്ലോ... ആ ലേഖനം അതേ പടി ഇവിടെ നല്‍കുന്നു.


കൃഷ്ണമോഹന്റെ മരണം

1977-79 കാലഘട്ടത്തില്‍ മാതൃഭൂമിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു എം ജെ കൃഷ്ണമോഹന്‍. 1979 നവംബര്‍ ഒമ്പതിന് തിരുവനന്തപുരത്തുവച്ച് തികച്ചും ആകസ്മികമായി അദ്ദേഹം മരിച്ചതോടെയാണ് എം പി വീരേന്ദ്രകുമാര്‍ തല്‍സ്ഥാനത്തെത്തിയത്.

വീരേന്ദ്രകുമാറിന്റെ പിതൃസഹോദരപുത്രനാണ് കൃഷ്ണമോഹന്‍. വീരന്റെ പിതാവ് പത്മപ്രഭയുടെ അനുജന്‍ ജിനചന്ദ്രന്റെ പുത്രന്‍. സ്വാതന്ത്ര്യ സമരകാലത്ത് മാതൃഭൂമിയുടെ ഓഹരികളെടുത്ത ധനാഢ്യനായ വയനാട് മണിയങ്കോട് എം കെ കൃഷ്ണഗൌഡര്‍ക്ക് മൂന്നു ഭാര്യമാരിലായി ഉണ്ടായ പത്തു മക്കളില്‍ ഒടുവിലത്തേതാണ് പത്മപ്രഭയും ജിനചന്ദ്രനും. അച്ഛന്റെ മരണശേഷം ഈ സഹോദരര്‍തമ്മില്‍ ഉണ്ടായ പോര് കുടുംബ-രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രസിദ്ധമാണ്.

മാതൃഭൂമിയുടെ ഉടമാവകാശം ഈ പോരിലെ പ്രധാന ഘടകമായിരുന്നു. സോഷ്യലിസ്റ്റാവാന്‍ നിയോഗിക്കപ്പെട്ട പത്മപ്രഭയും കോണ്‍ഗ്രസാവാന്‍ നിയോഗിക്കപ്പെട്ട ജിനചന്ദ്രനും 1956ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തലശേരിയില്‍ പരസ്പരം മത്സരിച്ചു. വിജയം ജിനചന്ദ്രനായിരുന്നു.

അങ്ങനെ മാതൃഭൂമിയിലും ജിനചന്ദ്രന്‍ മേല്‍ക്കൈ നേടി. ജിനചന്ദ്രന്റെ മകന്‍ കൃഷ്ണമോഹന്‍ 1970 മുതല്‍ മാതൃഭൂമി ഡയറക്ടറായി. കൃഷ്ണമോഹന്‍ എംഡി ആയകാലത്ത് മാതൃഭൂമിയില്‍ ജോലിചെയ്തവര്‍ക്ക് അദ്ദേഹത്തെക്കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളൂ. മലബാറില്‍ ഒതുങ്ങിനിന്നിരുന്ന മാതൃഭൂമിയെ തിരുവിതാംകൂറിലെത്തിക്കാന്‍ മുന്‍കൈയെടുത്തത് കൃഷ്ണമോഹനാണ്.

മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡില്‍ എത്താനാവശ്യമായ ഓഹരി ഇല്ലാതിരുന്ന വീരേന്ദ്രകുമാറിനെ തന്റെ കൈയിലുള്ള ഓഹരി നല്‍കി ഡയറക്ടറാക്കിയത് കൃഷ്ണമോഹനാണ്. അച്ഛന്മാര്‍ തമ്മിലുള്ള പോര് കൃഷ്ണമോഹന്‍ വീരേന്ദ്രനോട് കാണിച്ചില്ല.

തിരുവനന്തപുരം യൂണിറ്റിന്റെ കെട്ടിടംപണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ ജീവനക്കാര്‍ പണിമുടക്കി. പണിമുടക്കുവേളയില്‍ കൃഷ്ണമോഹന്‍ അമേരിക്കന്‍ പര്യടനത്തിലായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം വയനാട്ടിലെത്തി ഭാര്യയെയും മക്കളെയും കാണാന്‍പോലും നില്‍ക്കാതെ തിരുവനന്തപുരത്തേക്കു തിരിച്ചു. വീരേന്ദ്രകുമാറും സഹായി വിജയകേശവന്‍നായരും ഒപ്പമുണ്ടായിരുന്നു.

തിരുവനന്തപുരത്തെ ലോഡ്ജ് മുറിയില്‍വച്ച് കൃഷ്ണമോഹന്‍ അന്തരിച്ചു. 40 വയസ്സു തികയുംമുമ്പേ നെഞ്ചുവേദന വന്നായിരുന്നു മരണം.

ഇതോടെ വീരേന്ദ്രകുമാര്‍ മാതൃഭൂമിയുടെ എല്ലാമെല്ലാമായി. 1923 മാര്‍ച്ച് 17നു പിറന്ന മാതൃഭൂമിയുടെ മൂന്നാംഘട്ടം തുടങ്ങി. 'ദേശീയബോധമുള്ള പത്രം' എന്ന മേല്‍വേഷ്ടി വലിച്ചെറിഞ്ഞു. 'വാണിജ്യവല്‍ക്കരിക്കപ്പെട്ട സൂത്രം' എന്ന മേലങ്കി അണിഞ്ഞു. മഞ്ഞനിറം പതുക്കെപ്പതുക്കെ കയറിവന്നു.

കൃഷ്ണമോഹന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യം അന്ന് പല കോണുകളിലുംനിന്ന് ഉയര്‍ന്നിരുന്നു. അന്വേഷണമൊന്നും നടന്നില്ല. കാരണം ബന്ധുക്കള്‍ക്ക് പരാതിയില്ലായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് കൃഷ്ണമോഹന്റെ കുടുംബസുഹൃത്തായിരുന്ന കോഴിക്കോട്ടെ പ്രമുഖ ഡോക്ടറും പറഞ്ഞിരുന്നു.

കുടുംബവൃത്തങ്ങളില്‍ ആ മരണം ഇന്നും ഒരു നീറ്റലായി നില്‍ക്കുകയാണ്. കൃഷ്ണമോഹന്റെ അമ്മ പരേതയായ സരളാദേവി അന്ത്യംവരെ പറയുമായിരുന്നുവത്രേ, 'അവന്‍ നെഞ്ചുവേദനകൊണ്ടല്ല മരിച്ചത്'.

ഒരു കാര്യം ശ്രദ്ധേയമാണ്. കൃഷ്ണമോഹന്റെ ചരമദിനം മാതൃഭൂമി കലണ്ടറില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ഇതില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് മണിയങ്കോട് തറവാട്ടിലെ പലരും സംശയിക്കുന്നു.

വയനാട്ടില്‍ പല ദുരൂഹമരണങ്ങളുമുണ്ടായിട്ടുണ്ട്. തോട്ടം തൊഴിലാളികള്‍, ആദിവാസി സ്ത്രീകള്‍... ബന്ധുക്കള്‍ക്ക് പരാതിയുണ്ടായിരുന്നില്ല.


ഇത് ദേശാഭിമാനി പ്രസിദ്ധീകരിച്ചിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷവും രണ്ടു മാസവും കഴിയുന്നു. ബൈലൈന്‍ വെച്ച് പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിനെ എന്തേ ഇന്നേവരെ മാതൃഭൂമി നിഷേധിച്ചില്ല. മാരീചന്‍ സ്വന്തം പേരിലായിരുന്നു ഇക്കാര്യം ബ്ലോഗില്‍ പരാമര്‍ശിച്ചിരുന്നതെങ്കില്‍ ഇന്ന് ജയിലില്‍ കിടക്കുമായിരുന്നുവെന്ന് വീമ്പു പറയുമ്പോള്‍, എന്തേ ദേശാഭിമാനി ലേഖകന്‍ ജയിലിലെത്തിയില്ല.....?

അതോ, മാതൃഭൂമി മാനേജ്‍മെന്റ് ആഗ്രഹിക്കും മട്ടില്‍ വിധി പറയുന്ന ഒരു "മയിസ്ട്രേട്ടിനെ" കിട്ടാന്‍ കാത്തിരിക്കുകയാണോ?

ഇനി, സംഭവം നടക്കുന്നതിന്റെ കോണിലും മൂലയിലും ഉണ്ടെങ്കിലേ കാര്യങ്ങള്‍ പ്രസ്താവിക്കാവൂ എന്ന നിബന്ധന മാരീചന് മാത്രമാണോ ബാധകം? വിഷയവുമായി ബന്ധമില്ലാത്ത ഒരു കാര്യം കൂടി എന്‍ പി രാജേന്ദ്രനോട് ചോദിച്ചോട്ടെ,

1995 ജൂണ്‍ 17ലെ വിശേഷാല്‍ പ്രതിയില്‍ ചമ്പല്‍ കൊളളക്കാരും പരിസ്ഥിതിയും എന്ന തലക്കെട്ടില്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ ചെലവു ചുരുക്കലിനെയും മന്ത്രിമാരുടെ വിദേശയാത്രയെയും പരിഹസിക്കവെ താങ്കള്‍ ഇങ്ങനെ എഴുതി..

......മന്ത്രിമാര്‍ നേരിട്ടു ചെന്ന് വിളിച്ചില്ലെങ്കില്‍ വ്യവസായം വരുമോ? മന്ത്രിമാര്‍ക്കാണെങ്കില്‍ ഉദ്യോഗസ്ഥരെപ്പോലെ തനിച്ചു പോകാന്‍ പറ്റില്ല. ഭാര്യയെയും മക്കളെയും കൊണ്ടുപോകണം. പലരും ധരിച്ചിരിക്കുന്നത് മന്ത്രിമാര്‍ക്ക് ഭാര്യമാരോടുളള സ്നേഹം കൊണ്ടാണ് അവരെയും വിദേശത്ത് കൊണ്ടുപോകുന്നതെന്നാണ്. അബദ്ധം. നിവൃത്തിയുണ്ടെങ്കില്‍ യൂറോപ്പിലും മറ്റും ആരും തനിച്ചേ പോകൂ. പക്ഷേ, ഭാര്യമാര്‍ സമ്മതിക്കില്ല. നമ്മുടെ സ്വഭാവ ഗുണം ഭാര്യമാര്‍ക്കാണല്ലോ ശരിക്കറിയില്ല. തനിച്ചു പോകാന്‍ അവര്‍ സമ്മതിക്കില്ല... ഇല്ലില്ല... കേരളത്തിലെ മന്ത്രിമാരെപ്പറ്റിയേ അല്ല ഇതൊക്കെ പറഞ്ഞത്....

സറ്റയറിന്റെയും സര്‍ക്കാസത്തിന്റെയും കാര്യത്തില്‍ മലയാള പത്രപ്രവര്‍ത്തന രംഗത്ത് താങ്കളെ വെല്ലാന്‍ ആരുമില്ല. പക്ഷേ, പരിഹാസത്തിനപ്പുറത്ത് ഈ വരികള്‍ കൃത്യമായി സംവദിക്കുന്ന ഒരാശയമുണ്ട്.

എവിടെ നിന്നാണ് താങ്കള്‍ക്ക് മന്ത്രിമാരുടെ ഭാര്യമാരുടെ ഉളളിലിരുപ്പ് പിടികിട്ടിയതെന്ന്, താങ്കളുടെ ലോജിക് കടം വാങ്ങി തിരിച്ചു ചോദിച്ചാലോ... എല്ലാ മന്ത്രിമാരുടെയും ഭാര്യമാര്‍ക്ക് ഇതേ അഭിപ്രായമാണോ? മന്ത്രിമാരുടെ ഭാര്യമാരെ തൊഴിലിന്റെ ഭാഗമായി സന്ദര്‍ശിച്ച് അഭിമുഖം നടത്തിയ ശേഷമാണോ ഈ വിവരം പത്തുലക്ഷത്തിനു മേല്‍ കോപ്പികള്‍ അച്ചടിക്കുന്ന പത്രത്താളിലൂടെ പുറംലോകത്തെ ഒരു കോടിയോളം വരുന്ന വായനക്കാരെ അറിയിച്ചത്.. ചോദ്യം വലിച്ചു നീട്ടുന്നില്ല....

മനസിലാക്കുന്നത് ഇത്ര മാത്രം.. നമുക്ക് എന്തുമാകാം.. നമ്മളെ ആരും ഒന്നും പറയരുത്... പത്രപ്രവര്‍ത്തന മര്യാദാനിഘണ്ടുവനുസരിച്ച് എഴുതുകയും പെരുമാറുകയും ചെയ്യേണ്ടവര്‍ മറ്റുളളവരാണ്.. നമ്മളോ...ഹേയ്.. സ്വാതന്ത്ര്യസമര സൃഷ്ടിയാണെങ്കില്‍ മര്യാദയൊന്നും വേണ്ടേ വേണ്ട...

എന്‍ പി രാജേന്ദ്രന്റെ ലേഖനത്തില്‍ നിന്ന്.....മാരീചന്റെ സുദീര്‍ഘസാഹിത്യത്തിലെ ഒടുവിലത്തെ പരാമര്‍ശം പി.രാജനെ പിരിച്ചുവിട്ടതിനെക്കുറിച്ചാണ്‌.

പി. രാജന്റെ പിരിച്ചുവിടലാണ് കൈരളിയിലെ പിരിച്ചുവിടലിനേക്കാള്‍ ഗൗരവമെന്നു തന്നെയാണ് മാരീചന്‍ കരുതുന്നത്. വിശദമാക്കാം. അതിനു മുമ്പ് പി രാജന് എന്താണ് പറയാനുളളതെന്ന് കേള്‍ക്കുക.

2007 ജൂലൈ അഞ്ചിനാണ് പി രാജന്റെ അഭിമുഖം മുതലാളിയെ വെളളപൂശലോ പത്രധര്‍മ്മം എന്ന തലക്കെട്ടില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. അത് പൂര്‍ണ രൂപത്തില്‍ താഴെക്കൊടുക്കുന്നു.


മുതലാളിയെ വെള്ളപൂശലോ പത്രധര്‍മം: മാതൃഭൂമി മുന്‍ എഡിറ്റര്‍

കൊച്ചി: 'സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ സ്വന്തം സഹോദരിയെ കൊലക്കേസില്‍ കുടുക്കാന്‍ പത്രത്തില്‍ കള്ളക്കഥ. സര്‍ക്കാര്‍ഭൂമി കൈയേറിയ വാര്‍ത്ത മുക്കാന്‍ മറ്റു പത്രങ്ങളെപ്പോലും സ്വാധീനിക്കല്‍. ഇതൊക്കെ ചെയ്ത് മാതൃഭൂമിയെ മഞ്ഞപ്പത്രമാക്കാന്‍ ശ്രമിക്കുന്ന എം പി വീരേന്ദ്രകുമാറിനെതിരെ സമരം ചെയ്യട്ടെ മാതൃഭൂമിക്കാര്‍. കാരണം, അയാളാണ് പത്രസ്വാതന്ത്ര്യത്തിന് ഭീഷണി. അതുചെയ്യാതെ മുതലാളിയുടെ ചെറ്റത്തരങ്ങള്‍ക്ക് വെള്ളപൂശാന്‍ ആട്ടിന്‍പറ്റത്തെപ്പോലെ ജാഥ നടത്തുന്നത് അസംബന്ധമല്ലേ?'- പൊള്ളുന്ന ചോദ്യമുതിര്‍ക്കുന്നത് അവരുടെ മുന്‍ സഹപ്രവര്‍ത്തകന്‍.

ദേശീയപ്രസ്ഥാനത്തിന്റെ പത്രത്തെ പിഴപ്പിക്കാനുള്ള മാനേജിങ് ഡയറക്ടറുടെയും കൂട്ടാളികളുടെയും ശ്രമത്തെ ചെറുത്തതിന് മാതൃഭൂമി ആട്ടിയിറക്കിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി രാജന്‍.

1961ല്‍ 'മാതൃഭൂമി'യില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി എത്തിയ പി രാജനെ അസിസ്റ്റന്റ് എഡിറ്ററായിരിക്കെ 1988ല്‍ പുറത്താക്കുകയായിരുന്നു. 'മാതൃഭൂമിയുടെ നിലവാരം ദിനംപ്രതി തകര്‍ക്കുന്നത് അതിനെ നയിക്കുന്നവര്‍ തന്നെ'- പി രാജന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു.

'തിരുവനന്തപുരം യൂണിറ്റില്‍ അസിസ്റ്റന്റ് എഡിറ്ററായിരിക്കെ പത്രത്തിന് കെട്ടിടം പണിയാനുള്ള കരാറില്‍ തിരിമറി നടത്തി പത്തുലക്ഷം രൂപ തട്ടിച്ചതാണ് മാതൃഭൂമിയിലിരിക്കെ എന്നെ ഞെട്ടിച്ച ആദ്യവെട്ടിപ്പ്. 13 ലക്ഷത്തിന് കെട്ടിടം പണിയാന്‍ കരാര്‍ കൊടുത്തു. പണി തീര്‍ന്നപ്പോള്‍ 23 ലക്ഷം ചെലവായെന്ന് കണക്കുണ്ടാക്കി. തേയ്മാനച്ചെലവെന്ന പേരില്‍ തട്ടിയെടുത്ത പണമാണ് അന്ന് തെരഞ്ഞെടുപ്പിനിറക്കിയത്. ഇതിനെ എതിര്‍ത്തതോടെ എന്നോട് വൈരാഗ്യം തുടങ്ങി'- രാജന്‍ ഓര്‍ക്കുന്നു.

മകന്റെ പേരില്‍ വീരന്‍ 35 ലക്ഷത്തിന് സ്ഥലം വാങ്ങി ഒന്നരക്കോടിക്ക് മാതൃഭൂമിക്ക് മറിച്ചുവിറ്റ സംഭവം പിന്നീടുണ്ടായി. വീരേന്ദ്രകുമാറിന്റെ സഹോദരി സുശീലക്കെതിരെ കല്‍പ്പറ്റ ലേഖകന്‍ മാതൃഭൂമിയില്‍ നല്‍കിയ വാര്‍ത്തകളുടെ പേരിലായിരുന്നു പിന്നത്തെ ഉടക്ക്.

വെറും രണ്ടര സെന്റ് ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ് സഹോദരിയെ കൊലക്കേസില്‍ കുടുക്കാന്‍ വീരേന്ദ്രകുമാര്‍ ശ്രമിച്ചത്. അവര്‍ വീരനെതിരെ മുഖ്യമന്ത്രിയായിരുന്ന നായനാര്‍ക്ക് പരാതി നല്‍കി. 'എന്റെ കുടുംബത്തെ നശിപ്പിക്കരുതേ' എന്ന തലക്കെട്ടില്‍ 'ചന്ദ്രിക' ദിനപ്പത്രം ഇത് വാര്‍ത്തയാക്കി. 'അദ്ദേഹത്തെ തേജോവധം ചെയ്യരുതേ' എന്ന തലക്കെട്ടില്‍ വീരനെ കളിയാക്കി രാജന്‍ പേരുവച്ചുതന്നെ 'ചന്ദ്രിക'യില്‍ കത്തെഴുതി. ഇക്കാലത്താണ് രാജനെ കൊച്ചിയിലേക്കു മാറ്റിയത്.

'എഡിറ്ററുടെ അധികാരം കവരാന്‍ വീരേന്ദ്രകുമാര്‍ ശ്രമിച്ചപ്പോള്‍ 1987ല്‍ ഞാന്‍ പ്രസ് കൌണ്‍സിലിന് പരാതി കൊടുത്തു. പ്ളാന്റര്‍ മുതല്‍ കരാറുകാര്‍വരെയുള്ള ഡയറക്ടര്‍ ബോര്‍ഡിന് എഡിറ്റോറിയലില്‍ ഇടപെടാന്‍ അവസരമൊരുക്കാന്‍ ഗൂഢനീക്കമാണ് അവര്‍ നടത്തിയത്. പ്രസ് കൌണ്‍സില്‍ എനിക്കനുകൂലമായി വിധിച്ചെങ്കിലും പി വി ചന്ദ്രനെ മാനേജിങ് എഡിറ്ററാക്കി വീരന്‍ വിധി മറികടന്നു. ഇതാണ് എന്നെ പിരിച്ചുവിടുന്നതില്‍ കലാശിച്ചത്'.

'എംഎല്‍എയായിരിക്കെ വയനാട് ജില്ലയിലെ മലന്തോട്ടത്തിലെ മരം മുഴുവന്‍ മുറിച്ചുവിറ്റതിനും ഈ 'പ്രകൃതി സ്നേഹിക്കെതിരെ' ഞാന്‍ കേസുകൊടുത്തു. മകന്‍ ശ്രേയാംസിന്റെ പേരില്‍ കൃഷ്ണഗിരി വില്ലേജിലുള്ള 14.44 ഏക്കര്‍ ഭൂമി കൈയേറിയതിനെതിരെയും കേസ് നല്‍കി. അന്നെങ്ങനെയോ തള്ളിപ്പോയ കേസ് ഇപ്പോള്‍ വീണ്ടും കോടതി പരിഗണിക്കുകയാണ്. അഴിമതി നടത്തിയതിന് മാനേജിങ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് മാതൃഭൂമിയുടെ ഓഹരിപങ്കാളിയെന്ന നിലയില്‍ കമ്പനി ലോ ബോര്‍ഡിലും ഞാന്‍ നല്‍കിയ കേസ് നിലവിലുണ്ട്.'

'എതിര്‍ക്കുന്നവരെ സ്ഥലംമാറ്റാന്‍ കൊല്‍ക്കത്തയിലും ഹൈദരാബാദിലും ബ്യൂറോ തുറന്ന സംഭവംപോലുമുണ്ടായി. ഓഫീസുള്ളിടത്തേക്കേ സ്ഥലംമാറ്റാവൂ എന്ന വ്യവസ്ഥയുള്ളതുകൊണ്ടായിരുന്നു ഇത്. ഒരിക്കല്‍ മാതൃഭൂമി ജീവനക്കാരെക്കൊണ്ട് എനിക്കെതിരെ നോട്ടീസടിപ്പിച്ച് വിതരണം ചെയ്യിച്ചു. ഞാന്‍ മാനനഷ്ടത്തിന് കേസ് കൊടുത്തു. ജീവനക്കാര്‍ സ്വമേധയാ അച്ചടിച്ചതാണെന്ന് നിര്‍ബന്ധപൂര്‍വം എഴുതിവാങ്ങി അന്ന് വീരന്‍ രക്ഷപ്പെട്ടു.'

ഇരുപതുകൊല്ലം മുമ്പ് ആരംഭിച്ച പോരാട്ടം ഇന്നും രാജന്‍ തുടരുന്നു. 'സത്യമാണ് എന്റെ ശക്തി. കെ മാധവന്‍നായരെപ്പോലുള്ളവര്‍ ഇരുന്ന കസേര ദുരുപയോഗിക്കുന്നതിനെതിരായ പോരാട്ടത്തെ കാലം ശരിവയ്ക്കും'- രാജന് ഉറച്ച വിശ്വാസം.



ശമ്പളം കൊടുക്കാതെ തൊഴിലാളിയെക്കൊണ്ട് പണിയെടുപ്പിക്കുന്ന കൈരളി ചാനല്‍, ഒരു തൊഴിലാളി വര്‍ഗത്തിന്റെയും പ്രതിനിധിയാണെന്ന തെറ്റിദ്ധാരണയും മാരീചനില്ല. പത്രപ്രവര്‍ത്തക യൂണിയന്റെ സമ്മേളനത്തില്‍ പരാതിയുന്നയിച്ചുവെന്നതിന്റെ പേരില്‍ തൊഴിലാളിയെ പിരിച്ചു വിട്ടിട്ട് ജനപക്ഷ ചാനല്‍ എന്ന് മേനി നടിക്കുന്നവരോട് പരമപുച്ഛവുമാണ്.

പക്ഷേ, അതാണോ, പി രാജന്റെ അനുഭവമാണോ പൊതുസമൂഹം ഭീതിയോടെ ചര്‍ച്ച ചെയ്യേണ്ടതെന്ന് ചോദിച്ചാല്‍, പി രാജന്റെ അനുഭവമെന്ന് പറയാന്‍ ഒട്ടും മടിക്കുകയുമില്ല.

രാഷ്ട്രീയ അധികാരത്തിന് പത്രമുടമസ്ഥത കുട പിടിക്കുമ്പോള്‍ സംഭവിക്കാവുന്ന ക്രിമിനലൈസേഷന്റെ ഭീകരതയത്രയും വെളിപ്പെടുത്തുന്നതാണ് പി രാജന്റെ പൊളളുന്ന അനുഭവം. ദേശീയ സ്വാതന്ത്ര്യസമര പാരമ്പര്യമവകാശപ്പെടുന്ന പത്രമുടമ എന്തെന്തൊക്കെ ചെയ്തതിനെ, എതിര്‍ത്തതു കൊണ്ടാണ് തനിക്ക് പത്രത്തില്‍ നിന്ന് പിരിയേണ്ടി വന്നതെന്ന് പി രാജന്‍ ഉറക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഇന്നും പോരാട്ടം തുടരുന്ന ഈ മനുഷ്യന്റെ വാക്കുകളിലെ നേരിന്റെ ചൂട് മറച്ചു വെയ്ക്കാന്‍ കാല്‍ഡസന്‍ കോടതിവിധികള്‍ക്ക് കഴിയുമെന്ന് എന്‍ പി രാജേന്ദ്രന്‍ കരുതുന്നുവെങ്കില്‍ അത് വെറുതെയാണ്.

എന്‍ പി രാജേന്ദ്രന്റെ ലേഖനത്തില്‍ നിന്ന്... ജീവിതകാലം മുഴുവന്‍ ദ്രോഹം ചെയ്‌തു നടന്ന മാരീചന്‍ എന്ന രാക്ഷസന്റെ അന്ത്യം ശ്രീരാമന്റെ കൈകൊണ്ടായിരുന്നു.ആ മാരീചനും അപ്പോള്‍ വേഷംമാറി പല വിക്രസ്സുകള്‍ കാണിക്കുകയായിരുന്നു, ഇതുപോലെ മൃഗവേഷത്തില്‍ എന്നും പറയാം.

തമാശ പറഞ്ഞതാണെങ്കില്‍ ഏറ്റില്ല, സാര്‍. ആധുനിക മാധ്യമ പരിസരത്ത് ഈ കഥ അപനിര്‍മ്മിച്ചാല്‍ ഇതിലെ നര്‍മ്മവും തിരിഞ്ഞു കുത്തും. ലങ്കയിലെ സര്‍വാധികാരിയായിരുന്ന രാവണന്റെ കല്ലേപ്പിളര്‍ക്കുന്ന ആജ്ഞ എതിര്‍ക്കാന്‍ കെല്‍പ്പില്ലാതെ, "രാവണന്റെ കൈകൊണ്ട് മരിക്കുന്നതിലും നല്ലത് ശ്രീരാമന്റെ കൈകൊണ്ട് മരിക്കുന്നതാണെന്ന്" തീരുമാനിച്ചിറങ്ങിയ വെറും ശംബളക്കാരനായിരുന്നു, അന്നത്തെ മാരീചന്‍. രാവണന്റെ അമ്മാവനെന്നൊക്കെ കടലാസിലേയുണ്ടായിരുന്നുളളൂ. യഥാര്‍ത്ഥത്തിലോ, ആജ്ഞയനുസരിച്ചില്ലെങ്കില്‍ കൊല്ലപ്പെടുമായിരുന്ന ഒരു വെറും സബ് എഡിറ്റര്‍.

ഇന്ന്, പഴയ രാവണന്റെ സ്ഥാനത്ത് പത്തുതലയും ഇരുപതു കയ്യുമായി പത്രമുതലാളിയാണ് നില്‍ക്കുന്നത്. വമ്പന്‍ സര്‍ക്കുലേഷനും പാരമ്പര്യവുമുളള പത്രസ്ഥാപനം കൈയിലുളള മുതലാളി രാവണനെക്കാള്‍ ശക്തന്‍‍.

ജനങ്ങളുടെ യുക്തിചിന്തയെ വശീകരിച്ചകറ്റി, ജനാഭിപ്രായമെന്ന സീതാദേവിയെ റാഞ്ചാനുളള രാവണമുതലാളിയുടെ ആജ്ഞ ശിരസാവഹിക്കുന്നവരുടെ വര്‍ത്തമാനകാല നാമം പഥികന്‍ എന്നാണ്. ജനങ്ങളുടെ യുക്തിബോധവും അന്തസുളള മനുഷ്യന്റെ ആത്മാഭിമാനവും കവരുന്ന ഈ രാവണഭൃത്യനു നേരിട്ട അനുഭവം മാതൃഭൂമിയിലെ ജേര്‍ണലിസം ട്രെയിനികളെയാണ് പഠിപ്പിക്കേണ്ടത്.

സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വലപാരമ്പര്യത്തിലും മാതൃഭൂമിയെന്ന ബ്രാന്‍ഡ് നാമത്തിലും അഭിമാനിക്കാനുളള എന്‍ പി രാജേന്ദ്രന്റെ ഒരവകാശവും മാരീചന്‍ ചോദ്യം ചെയ്തില്ല. ഒരു കാര്യം ഓര്‍മ്മിപ്പിച്ചെന്നേയുളളൂ.. ഇന്നത്തെ തലമുറ വായിക്കുന്ന മാതൃഭൂമി വേറെയാണ്..

സ്വാതന്ത്ര്യസമരകാലത്ത് ഈ പത്രം സ്ഥാപിച്ചവരും അവരുടെ തലമുറയില്‍ അത് വായിച്ചവരും കാലത്തിന്റെ എഡിറ്റിംഗിന് വിധേയമായി.

ഇന്നത്തെ തലമുറയ്ക്കു മുന്നിലുളള പത്രസ്ഥാപനത്തിന്റെ ചെയ്തികളില്‍ നേരും നെറിയുമല്ല പ്രതിഫലിക്കുന്നത്. കൗമാരമെന്നോ വാര്‍ദ്ധക്യമെന്നോ ഭേദമില്ലാതെ സ്ത്രൈണ നഗ്നത വിറ്റുതിന്നുന്ന "ക്രൈമന്മാരെ" സ്വീകരിച്ചിരുത്തുന്ന അതേ എഡിറ്റ് പേജിലാണ് വിശേഷാല്‍ പ്രതിയും പ്രത്യക്ഷപ്പെടുന്നതെന്ന് എന്‍ പി രാജേന്ദ്രന്‍ സമ്മതിച്ചു തന്നില്ലെങ്കിലും അവര്‍ കാണുന്നുണ്ട്. സ്വാതന്ത്ര്യസമര പാരമ്പര്യം ഇടയ്ക്കിടെ വിളിച്ചു കൂവുന്നത് അരോചകമായി അനുഭവപ്പെടുന്നവരും അക്കൂട്ടത്തിലുണ്ടാകാമെന്ന സാധ്യത തളളിക്കളഞ്ഞിട്ടെന്തു പ്രയോജനം...?

മറ്റേതൊരു മാധ്യമ സ്ഥാപനവും പോലെയാണ് ഇന്നത്തെ മാതൃഭൂമി. വ്യത്യാസം ഒന്നു മാത്രം. കേരളത്തിലെ അത്യുന്നതരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ആ സ്ഥാപനത്തിന്റെ ഉടമ. മാധ്യമ ഉടമസ്ഥതയും രാഷ്ട്രീയ നേതൃത്വവും ഒരേ വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നത് അധികാര രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും ചെലുത്തുന്ന പ്രകമ്പനങ്ങളെക്കുറിച്ചല്ലെങ്കില്‍ പിന്നെ മറ്റെന്താണ് മര്‍ഡോക്കിന്റെ വരവുമായി ബന്ധപ്പെട്ട് കേരളം ചര്‍ച്ച ചെയ്യേണ്ടത്?

മറുപടി- മൂന്നാം ഭാഗം

Thursday, 25 September 2008

എന്‍ പി രാജേന്ദ്രന് ആദരവോടെ.........

വിശുദ്ധ പശുക്കളുടെ അകിടും തേടി എന്ന ലേഖനത്തോട് പ്രതികരിച്ച് എന്‍ പി രാജേന്ദ്രന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച മറുപടിയില്‍ മാരീചനെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ക്കുളള മറുപടിയാണ് ഇത്.. (ഒന്നാം ഭാഗം)

1. ടൈംസ് ഓഫ് ഇന്ത്യയും മാതൃഭൂമിയും

എന്‍ പി ആറിന്റെ ലേഖനത്തില്‍ നിന്ന്...........മാതൃഭൂമിക്കാര്‍ ഉണ്ടാക്കിയ ഒച്ചയും ബഹളവും കേട്ട്‌ പേടിച്ചുപോയതല്ല ടൈംസ്‌ ഓഫ്‌ ഇന്ത്യ. ഓഹരിക്കൈമാറ്റം മാതൃഭുമി ജനറല്‍ബോഡി അംഗീകരിച്ചാലേ രജിസ്റ്ററില്‍ രേഖപ്പെടുത്തൂ എന്ന്‌ കമ്പനിയുടെ ആര്‍ട്ടിക്ക്‌ള്‍ ഓഫ്‌ അസോസിയേഷനില്‍ ഭേദഗതി വരുത്തിയതുകൊണ്ടാണ്‌ വില്‌പന നടക്കാതെ പോയത്‌. അതിന്‌ ബഹളമുണ്ടാക്കേണ്ട കാര്യവുമുണ്ടായിരുന്നില്ല.

വില്‍പന നടന്നില്ല എന്ന് പറയുന്നത് ശരിയാണോ? നാലപ്പാടിന്റെ ഓഹരികള്‍ ടൈംസ് ഓഫ് ഇന്ത്യ വാങ്ങി. ആ ഓഹരി എം വി ശ്രേയാംസ് കുമാറിന്റെ പേരിലേയ്ക്ക് തിരികെ വാങ്ങിയത് ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്നു തന്നെയാണ്. നാലപ്പാട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വിറ്റ ഓഹരികള്‍ മുഴുവനായും മാതൃഭൂമിയിലെ ഒരു ഗ്രൂപ്പിന്റെ കൈവശമാണ് എത്തിയത്.


2. മാതൃഭൂമിക്കെതിരായ കോഴിക്കോട്ടെ ഒരു മാനനഷ്ടക്കേസ്സിന്റെ വിധി മാരീചന്‍ വിസ്‌തരിക്കുന്നുണ്ട്‌. സറ്റാഫും അല്ലാത്തതുമായ നൂറുകണക്കിന്‌ ലേഖകരുള്ള സ്ഥാപനമാണ്‌ മാതൃഭൂമി. ചിലപ്പോഴെല്ലാം മാനനഷ്ടക്കേസ്സുകളില്‍ ശിക്ഷിക്കപ്പെടുമെന്നത്‌ പത്രപ്രവര്‍ത്തനത്തിലെ ഒരു പ്രൊഫഷണല്‍ റിസ്‌കാണ്‌.

ഒരു പത്രപ്രവര്‍ത്തകന് തന്റെ തൊഴിലിനിടെ സംഭവിച്ച അബദ്ധമല്ല, പഥികന്റെ റിപ്പോര്‍ട്ട്..
ഒരാളെ അപമാനിക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെ ചമച്ചതാണ് അത്. പത്രമുടമയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് ദേശാഭിമാനി തന്നെ പറയട്ടെ..

2007 ജൂലൈ 16ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച പരമ്പരയിലെ ഭാഗം വായനക്കാര്‍ക്കു വേണ്ടി അപ്പാടെ പ്രസിദ്ധീകരിക്കുന്നു.

നഗരമാതാവിനെ അവഹേളിച്ചു; മാപ്പിരന്ന് തടിതപ്പി

"കാമമെന്നാല്‍ സംസ്കൃതത്തില്‍ മാമ്പഴം എന്നും അര്‍ഥമുണ്ട് യുവര്‍ ഓണര്‍''- കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ളാസ് മജിസ്ട്രേട്ട് മുമ്പാകെ 2002ല്‍ ഒരഭിഭാഷകന്‍ ഉയര്‍ത്തിയ വാദമാണിത്. കോടതിമുറിയില്‍ ചിരി പടര്‍ന്നു. മജിസ്ട്രേട്ടിനും ചിരിയടക്കാന്‍ കഴിഞ്ഞില്ല.

മാനനഷ്ടക്കേസില്‍ മാതൃഭൂമിക്കുവേണ്ടി ഹാജരായ അഭിഭാഷകനാണ് കാമത്തിന്റെ അര്‍ഥം ചികഞ്ഞ് കോടതിയില്‍ പരിഹാസ്യനായത്. വിചാരണയ്ക്കൊടുവില്‍ മജിസ്ട്രേട്ട് രമേഷ്ഭായ് മാതൃഭൂമി പത്രാധിപരെയും പ്രിന്റര്‍ ആന്‍ഡ് പബ്ളിഷറെയും ആറുമാസം തടവിനു ശിക്ഷിച്ചു. വിധിയില്‍ കോടതി ഇങ്ങനെ പരാമര്‍ശിച്ചു: "ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച ദിനപത്രമാണെങ്കിലും ഇന്ന് അതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. വളരെ മോശമായാണ് പംക്തിയില്‍ കാര്യങ്ങള്‍ പറഞ്ഞത്.''

കോഴിക്കോട് മേയറായിരുന്ന എ കെ പ്രേമജമാണ് മാതൃഭൂമിക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയത്. 'മാതൃസങ്കല്‍പ്പം ഇങ്ങിനെ' എന്ന തലക്കെട്ടില്‍ 1998 ഏപ്രില്‍ 12ന് പത്രത്തില്‍ വന്ന മഞ്ഞയെഴുത്തില്‍ മനംനൊന്താണ് പ്രേമജം കോടതിയിലെത്തിയത്. 'മാനാഞ്ചിറയ്ക്കു ചുറ്റും' എന്ന പംക്തിയില്‍ 'പഥികന്‍' എന്ന തൂലികാനാമക്കാരനാണ് നഗരമാതാവും പാര്‍ലമെന്റംഗവുമായിരുന്ന സ്ത്രീയെ അതിഹീനമായി ആക്രമിച്ചത്.

പഥികന്റെ പ്രകോപനത്തിന് കാരണമെന്തായിരുന്നുവെന്നോ. മാതൃഭൂമിയുടെ ഭൂമികൈയേറ്റം മേയര്‍ എന്ന നിലയില്‍ പ്രേമജം തടഞ്ഞുവെന്നത്. കോഴിക്കോട് മിനി ബൈപാസ് റോഡില്‍ മിംസ് ആശുപത്രിക്കടുത്ത് മാതൃഭൂമിക്കു സ്ഥലമുണ്ട്. ഇതിനടുത്ത് പരിസരവാസികളുടെ ആശ്രയമായ എരവത്തുകുന്ന് തോട് മതില്‍കെട്ടി സ്വന്തം വളപ്പിലാക്കാന്‍ മാതൃഭൂമി ശ്രമിച്ചു. നാട്ടുകാര്‍ പ്രക്ഷോഭമുണ്ടാക്കി. സ്ഥലം വാര്‍ഡ് കൌണ്‍സിലര്‍കൂടിയായ മേയര്‍ വന്ന് മതില്‍കെട്ടല്‍ തടഞ്ഞു.

സ്ഥലത്തിന് ചുറ്റുമതില്‍ കെട്ടാന്‍ മാതൃഭൂമി കോര്‍പറേഷനോട് അനുമതി ചോദിച്ചിരുന്നു. അനുമതി ലഭിക്കുംമുമ്പാണ് പ്രകൃതിദത്ത ജലസ്രോതസ്സ് സ്വന്തമാക്കാന്‍ ഒന്ന് തുനിഞ്ഞുനോക്കിയത്. പക്ഷേ പാളിപ്പോയി.

ഇതിന് മേയറോടുള്ള ക്ഷോഭം പത്രാധിപ പഥികന്‍ തീര്‍ത്തത് തെറിയെഴുത്തിലൂടെയായിരുന്നു. മാതൃസങ്കല്‍പ്പത്തെക്കുറിച്ച് മാതൃഭൂമി അടിച്ച പിതൃശൂന്യമായ എഴുത്ത് ഇവിടെ ഉദ്ധരിക്കാന്‍ പ്രയാസം. ദേശീയപത്രത്തിന്റെ പത്രാധിപര്‍ക്ക് ആറുമാസം തടവുശിക്ഷ വിധിക്കാന്‍ കോടതിയെ പ്രേരിപ്പിച്ച കാമമെഴുത്ത്.

വിധിക്കെതിരെ മാതൃഭൂമി കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ പരാതി നല്‍കി. ആന്റണി ഭരണത്തില്‍ അഡ്വക്കറ്റ് ജനറലായ പ്രമുഖ ക്രിമിനല്‍ വക്കീലാണ് പത്രത്തിനുവേണ്ടി ജില്ലാ കോടതിയില്‍ വാദിച്ചത്. എന്നിട്ടും കേസ് തോല്‍ക്കുമെന്ന സ്ഥിതിയായി. വാദമുഖങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു. കാമത്തിന് പുതിയ അര്‍ഥം തിരഞ്ഞിട്ടും കാര്യമില്ലെന്നായി. ജയിലിലേക്കുള്ള വഴി തുറന്നുതന്നെ കിടന്നു.

ബേജാറായ പത്രാധിപരും മുതലാളിയും കേസ് ഒത്തുതീര്‍പ്പാക്കാന്‍ എ കെ പ്രേമജത്തോട് താണുകേണപേക്ഷിച്ചു. കോഴിക്കോട് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച ടീച്ചര്‍ക്ക് ആരെയും ദ്രോഹിക്കണമെന്നില്ലായിരുന്നു. പത്രപ്രവര്‍ത്തനത്തിലെ മര്യാദകേട് ജനങ്ങളെ അറിയിക്കണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ.

ഒന്നാംപേജില്‍ ഖേദം പ്രകടിപ്പിച്ച് കുറിപ്പ് നല്‍കണമെന്ന് ടീച്ചര്‍ ആവശ്യപ്പെട്ടു. 2004 ഡിസംബര്‍ മൂന്നിന് പത്രം ഖേദം പ്രകടിപ്പിച്ച് ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ചു. ഒരു എഡിഷനിലല്ല, 58 എഡിഷനുകളില്‍. ഈ 58 എഡിഷനുകളുടെയും കോപ്പി കോടതിയില്‍ സമര്‍പ്പിച്ച് നിര്‍വ്യാജം മാപ്പപേക്ഷിച്ചു. മാപ്പപേക്ഷ പരിഗണിച്ച് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി മാതൃഭൂമി പത്രാധിപരെയും പ്രിന്റര്‍ ആന്‍ഡ് പബ്ളിഷറെയും വെറുതെവിട്ടു.

2004 ഡിസംബര്‍ മൂന്നിന്റെ മാതൃഭൂമി പത്രത്തില്‍ ഇങ്ങനെ കാണാം. "ഖേദപ്രകടനം- മാതൃഭൂമി ദിനപത്രത്തില്‍ മാതൃസങ്കല്‍പ്പം ഇങ്ങിനെയും എന്ന തലക്കെട്ടില്‍ മാനാഞ്ചിറയ്ക്കു ചുറ്റും എന്ന പംക്തിയില്‍ 1998 ഏപ്രില്‍ 12ന് അന്നത്തെ കോഴിക്കോട് കോര്‍പറേഷന്‍ മേയറായിരുന്ന പ്രൊഫ. എ കെ പ്രേമജത്തെ ഉദ്ദേശിച്ച് പ്രസിദ്ധീകരിച്ച ലേഖനം വസ്തുതകള്‍ക്കു നിരക്കാത്തതും അവര്‍ക്ക് അപകീര്‍ത്തികരവുമായതിനാല്‍ അത് പ്രസിദ്ധീകരിച്ചതില്‍ നിര്‍വ്യാജം ഖേദിക്കുന്നു -പത്രാധിപര്‍.''

"കൈയില്‍ കാശും പത്രവുമുണ്ടെങ്കില്‍ എന്തുമാവാമെന്ന പരാക്രമം സ്ത്രീകളോട് വേണ്ട''-പ്രേമജം ദേശാഭിമാനിയോട് പറഞ്ഞു.

മാരീചന്റെ ലേഖനത്തിലുളളതിന്റെ ആയിരത്തിലൊന്ന് അപകീര്‍ത്തിയില്ലെന്ന് എന്‍ പി രാജേന്ദ്രന്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിനെക്കുറിച്ചാണ് ഈ ലേഖനം പരാമര്‍ശിക്കുന്നത്. എന്‍ കെ പ്രേമജത്തിന്റെ അനുമതിയുണ്ടെങ്കില്‍ മാതൃഭൂമിയുടെ അന്നത്തെ ലേഖനവും ഇവിടെ പ്രസിദ്ധീകരിക്കാം. വായനക്കാര്‍ക്ക് തീരുമാനിക്കാം, ഏതിലാണ് അപകീര്‍ത്തിയുടെ തോത് കൂടുതലെന്ന്..

3. ഇതിനോട് ചേര്‍ത്തു വെച്ച് മറുപടി പറയേണ്ട മറ്റൊരു പരാമര്‍ശമുണ്ട് എന്‍ പി രാജേന്ദ്രന്റെ ലേഖനത്തില്‍..

ലേഖകന്‍ ഇങ്ങനെ പറയുന്നു.......മിക്ക ബ്‌ളോഗര്‍മാര്‍ക്കും പക്ഷേ അത്തരമൊരു പ്രശ്‌നമുണ്ടാകില്ല. പേരില്ല, വിലാസമില്ല, അഛനില്ലാത്തത്‌ മനസ്സിലാക്കാം അമ്മയുയില്ല, പിന്നെയെങ്ങനെ മുത്തച്ഛനെ കണ്ടുപിടിക്കാന്‍!...

ഇഷ്ടമില്ലാത്ത അഭിപ്രായങ്ങളും കമന്റുകളും എഴുതുന്ന ബ്ലോഗര്‍മാരെ തന്തയില്ലാത്തവരെന്ന് മുദ്രകുത്തിയാല്‍ കിട്ടുന്ന മാനസിക സംതൃപ്തിയില്‍ പരാതിയൊന്നുമില്ല, സാര്‍. അങ്ങ് പറഞ്ഞതു പോലെ പലര്‍ക്കും പല സംസ്ക്കാരം. (ബ്ലോഗ് ഐഡി തുടങ്ങാന്‍ പാസ്‍പോര്‍ട്ടും റേഷന്‍കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡുമൊന്നും വേണ്ട. അതിന്റെ സാങ്കേതികതയെയും നിയമവശത്തെയും കുറിച്ച് പിന്നീട്..)

കാലുഷ്യത്തിന്റെ വിഷം പുരണ്ട മേല്‍ വരികള്‍ പല്ലിളിക്കുന്നത് പക്ഷേ, മാരീചനെ നോക്കിയല്ല. പിന്നെയോ...

ആരാണ് രാജേന്ദ്രന് സാര്‍, എന്‍ കെ പ്രേമജം എന്ന മേയറെ ആക്ഷേപിച്ച പഥികന്‍ എന്ന പത്രപ്രവര്‍ത്തക ജീവിയുടെ അച്ഛന്‍? അമ്മ? മുത്തച്ഛന്‍? മുഖമുണ്ടോ സാര്‍ പഥികന്? വിലാസമുണ്ടോ സാര്‍, പഥികന്.. പ്രശ്നം കോടതിയിലെത്തിയപ്പോള്‍ വാദം കേള്‍ക്കാനെങ്കിലും പഥികന്‍ വന്നോ സാര്‍...?

അപ്പോള്‍ അതാണ് കാര്യം.. പത്രം കയ്യിലുണ്ടെങ്കില്‍ ഏതു പേരിലും ആരെക്കുറിച്ചും എന്തുമെഴുതാം..നമുക്കു നേരെ വിമര്‍ശനത്തിന്റെ മുന നീണ്ടാല്‍ തന്തയ്ക്കും തളളയ്ക്കും മുത്തച്ഛനുമൊക്കെ വിളിക്കും... ഭേഷായിട്ടുണ്ട്..

അവിടെയും തീര്‍ന്നില്ല.

മാതൃഭൂമിയ്ക്ക് ഇഷ്ടപ്പെടാത്ത വിധി പറഞ്ഞ മജിസ്ട്രേറ്റ് രമേഷ് റായിയെ എങ്ങനെയാണ് പരിണിതപ്രജ്ഞനായ എന്‍ പി രാജേന്ദ്രന്‍ വിശേഷിപ്പിച്ചതെന്ന് കേള്‍ക്കുക..

ലേഖനത്തില്‍ നിന്ന്.....അഭിപ്രായസ്വാതന്ത്ര്യവും മാനനഷ്ടവും മാധ്യമധര്‍മവും നിയമവുമൊക്കെയുമായി ബന്ധപ്പെട്ട ഒട്ടനവധി പ്രശ്‌നങ്ങളുണ്ട്‌. അതൊന്നും എല്ലാ മയിസ്‌ട്രട്ടുമാര്‍ക്കും മനസ്സിലായിക്കൊള്ളണമെന്നില്ല..

"മജിസ്ട്രേറ്റ്" എന്ന പദം "മയിസ്ട്രട്ടാ"യി രൂപം മാറിയത് അറിഞ്ഞു കൊണ്ടു വരുത്തിയ അക്ഷരപ്പിശകാവാനേ തരമുളളൂ. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും മാനനഷ്ടത്തെക്കുറിച്ചും മാധ്യമ ധര്‍മ്മത്തെക്കുറിച്ചും നിയമത്തെക്കുറിച്ചുമൊക്കെ തങ്ങള്‍ പഠിച്ചു വെച്ചിരിക്കുന്നതാണ് ശരിയെന്ന് സമ്മതിച്ചു തരാത്ത ഒരു ജില്ലാ മജിസ്ട്രേട്ട് വരെ എന്‍ പി രാജേന്ദ്രന്റെ വാക് ശരമേറ്റ് പുളയുന്നു. പിന്നെയാണോ, ഒരു മാരീചന്‍...?

മാതൃഭൂമിയുള്‍പ്പെട്ട കേസില്‍ "മയിസ്ട്രേട്ടിന്" കാര്യം മനസിലാകാത്തതു കൊണ്ടാണ് എതിരായി വിധി വന്നതെന്ന് പത്രത്തിലെഴുതാമോ സാര്‍, ജയിലില്‍ കിടക്കുന്നതാരാണെന്ന് അപ്പോള്‍ പിടികിട്ടും.

(എന്‍ പി ആറിന് മറുപടി... രണ്ടാം ഭാഗം)
(എന്‍ പി ആറിന് മറുപടി... മൂന്നാം ഭാഗം)

Wednesday, 24 September 2008

ഒരു ക്ഷമാപണം.......

പത്രത്തില്‍ വരുന്ന വാര്‍ത്തകളെ ഉപജീവിച്ചാണ് മാരീചന്റെ ലേഖനങ്ങള്‍ ജനിക്കുന്നതെന്ന വിവരം ബഹുമാന്യ വായനക്കാര്‍ക്ക് അറിയാമല്ലോ.. ലേഖനങ്ങളിലെ വസ്തുതകള്‍ മുഴുവന്‍ കോപ്പിയടിയാണെങ്കിലും അഭിപ്രായങ്ങള്‍ സ്വന്തമാണെന്ന് വായനക്കാരെ ധരിപ്പിക്കാനാണ് ലേഖകന്‍ ഇതുവരെ ശ്രമിച്ചു വന്നിരുന്നത്.

എങ്കിലും ഒരു ലേഖനം അപ്പാടെ കോപ്പിയടിക്കുക എന്ന മഹാപാതകം കൂടി ഈയുളളവന്‍ ചെയ്തിട്ടുണ്ടെന്ന് വായനക്കാരുടെ മുന്നില്‍ ഏറ്റു പറയുകയാണ്. തെറ്റ് ബോധ്യപ്പെട്ടാല്‍ ഏറ്റു പറഞ്ഞ് മാപ്പപേക്ഷിക്കുകയാണല്ലോ ചെയ്യേണ്ടത്.

ശ്രീ സക്കാഫ് വട്ടേക്കാട് എന്ന ബഹുമാന്യനായ സുഹൃത്ത് 2008 സെപ്തംബര്‍ 14ന് ഇങ്ങനെയെഴുതിയത് കോപ്പിയടിച്ച്, 2008 ജൂണ്‍ 20ന് മാരീചന്‍ എന്ന ഞാന്‍ ദാറ്റ്സ് മലയാളത്തില്‍ ലാത്തിയില്‍ വിരിയുന്ന നേതൃസ്വപ്നങ്ങള്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചു പോയി.

നേതൃസ്വപ്നങ്ങള്‍ എന്ന അദ്ദേഹത്തിന്റെ തലക്കെട്ടിനെ ലാത്തിയില്‍ വിരിയുന്ന നേതൃസ്വപ്നങ്ങള്‍ എന്ന് വികലമാക്കിയതിനും വായനക്കാരോട് ക്ഷമാപണം.

മനസറിയാതെയാണ് ഈ തെറ്റ് ചെയ്തതെങ്കിലും അതുവഴി ശ്രീ സക്കാഫിനുണ്ടായ എല്ലാ മനഃക്ലേശത്തിനും നിര്‍വ്യാജം മാപ്പു പറയുന്നു.

സഹനവും നമസ്കാരവും മുഖേനെ പരമകാരുണികനോട് സഹായം തേടാനാണ് വേദപുസ്തകം ഉപദേശിക്കുന്നത്. ക്ഷമിക്കുന്നവരോടൊപ്പമാണ് പ്രപഞ്ചനാഥന്‍..സക്കാഫ് മാരീചനോട് ക്ഷമിക്കുമെന്നും സര്‍വശക്തന്റെ കാരുണ്യം നേടുമെന്നും പ്രതീക്ഷിക്കട്ടെ.

ഇനി കോപ്പിയടി ആവര്‍ത്തിക്കില്ലെന്ന് വായനക്കാര്‍ക്ക് ഉറപ്പു നല്‍കാനുമാകുന്നില്ല....എങ്കിലും ക്ഷമിക്കുക.. ശ്രദ്ധയില്‍ പെടുമ്പോള്‍ അപ്പപ്പോഴായി നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ച് മാപ്പു പറഞ്ഞു കൊളളാമെന്നു മാത്രം ഇപ്പോള് ഉറപ്പു പറയുന്നു.

Monday, 1 September 2008

സഖാവ് അച്യുതാനന്ദന്റെ സെസ് സര്‍ക്കസ്

കിരണ്‍ തോമസിന്റെ ബ്ലോഗില്‍ സെസ് സംബന്ധിച്ച പോസ്റ്റില്‍ എഴുതിയ കമന്റ്. സെസിനെ മുന്‍നിര്‍ത്തി അച്യുതാനന്ദന്‍ കെട്ടിയാടുന്ന പുതിയ ആദര്‍ശ സര്‍ക്കസിന്റെ പൊളളത്തരം തുറന്നു കാണിക്കുന്നതാണ് കിരണിന്റെ ലേഖനം...
ലേഖനം ഇവിടെ വായിക്കുക.. കമന്റുകളും അവിടെയിടുക..

എഴുപത്തി അഞ്ചാം വയസില്‍, വമ്പന്‍ മാധ്യമ സര്‍ക്കസ് വഴി രാഷ്ട്രീയ പ്രതിഛായ തിരുത്തിയ സഖാവ് വിഎസ് അച്യുതാനന്ദന്‍ എണ്‍പത്തി അഞ്ചാം വയസില്‍ വീണ്ടും കളിക്കുന്ന സര്‍ക്കസാണ് സെസിന്റെ പേരിലുളള വിവാദങ്ങള്‍.

സ്മാര്‍ട്ട് സിറ്റിക്കാര്‍ക്കു വേണ്ടിയാണ് സെസ് അപേക്ഷകള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് തടഞ്ഞു വെച്ചതെന്നത് മൂന്നരത്തരം. ഒരു വര്‍ഷത്തിലേറെയായി മറ്റൊരു വകുപ്പില്‍ നിന്നും ലഭിച്ച അപേക്ഷകളിന്മേല്‍ തീരുമാനമെടുക്കാതെയും അപേക്ഷ ഫോര്‍വേഡ് ചെയ്യാന്‍ വൈകിച്ചും കളിച്ച ഈ നാടകം, നട്ടും ബോള്‍ട്ടും ഇളകിയ കേരള ഭരണത്തിന്റെ നേര്‍ക്കാഴ്ചയാണ്.

കൊച്ചിയില്‍ ഏത് ഐടി വ്യവസായ സ്ഥാപനവും തുടങ്ങാന്‍ സ്മാര്‍ട്ട് സിറ്റിക്കാര്‍ അനുവദിച്ചെങ്കിലേ കഴിയൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് വ്യക്തം. ബ്ലൂ സ്റ്റാര്‍ റിയല്‍റ്റേഴ്സുകാരെ ഒരു വര്‍ഷത്തോളം പിറകെ നടത്തിയിട്ട് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ കളിച്ചതും ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ടീകോം പരസ്യമായി ആവശ്യപ്പെട്ടത്, അച്യുതാനന്ദനും അദ്ദേഹത്തിന്റെ വകുപ്പും രഹസ്യമായി സമ്മതിച്ചു കൊടുക്കുന്നു. എന്നിട്ട് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ആരാധക വൃന്ദത്തെ ഉപയോഗിച്ച് ആദര്‍ശ ഉഡായിപ്പുകളും. ഭേഷ്, സഖാവേ, ഭേഷ്..

സ്മാര്‍ട്ട് സിറ്റിക്ക് സെസ് പദവി അനുവദിച്ചതും, സെസ് സംബന്ധിച്ച് നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി കമല്‍നാഥിന് കത്തെഴുതിയതും സഖാവ് ആദര്‍ശാനന്ദനാണ്. വ്യവസായ മന്ത്രിയുടെ ഓഫീസ് നല്‍കിയ അപേക്ഷയില്‍ തീരുമാനം വൈകുന്നതും, റിയല്‍ എസ്റ്റേറ്റുകാര്‍ക്ക് വേണ്ടിയാണ് ആ വകുപ്പെന്ന് പാട്ടുമുഴങ്ങുന്നതും രണ്ടു ലക്ഷ്യങ്ങള്‍ നേടാനാണ്.

പാര്‍ട്ടിയിലെ കുടിപ്പകയില്‍ എതിര്‍പക്ഷത്തു നില്‍ക്കുന്ന കരീമിനെ അഴിമതിക്കാരനും റിയല്‍ എസ്റ്റേറ്റുകാരുടെ വിടുപണിക്കാരനുമാക്കി നാറ്റിക്കുക. അതിന്റെ മറവില്‍ സ്മാര്‍ട്ട് സിറ്റിക്കാരന്റെ ഉത്തരവ് താണു വണങ്ങി അനുസരിക്കുക..

ഒരു ദിവസത്തിനു മുമ്പേ, ആദര്‍ശാനന്ദന്‍ ഭരണം ഒഴിഞ്ഞാല്‍ കേരളത്തിന് അത്രയും നല്ലത്.

സെസും കേരള വികസനവും

Thursday, 3 July 2008

വെള്ളെഴുത്തിന് സ്നേഹപൂര്‍വം...

(കോവാലകൃഷ്ണന്റെ ശൈലി കടമെടുത്താല്‍ ഈ ലേഖനം മനസിലാകണമെങ്കില്‍ ഇതും ഇതും ഇതും വായിക്കണം)

ഡിസംബറിന്റെ ആ ലേഖനത്തിന്റെ അവസാന വാചകത്തില്‍ നിന്ന് തുടങ്ങാം. ചില ശബ്ദങ്ങള്‍ കേട്ടാലറിയാം, തിരിഞ്ഞു നോക്കിയാല്‍ ഒന്നും കാണില്ലെന്ന്. ഉളളുപൊളളയായ വീപ്പയുണ്ടാക്കുന്ന ശബ്ദഘോഷത്തിന്റെ ഗൗരവമല്ല, പാഠപുസ്തക വിവാദത്തെയും പാഠ്യപദ്ധതി പരിഷ്കരണത്തെയും പറ്റിയുളള ചര്‍ച്ചയ്ക്ക് എന്ന വെള്ളെഴുത്തിന്റെ നിരീക്ഷണത്തോട് യോജിക്കാതിരിക്കാന്‍ കാരണമൊന്നുമില്ല.

ഭരണകൂടത്തെയും അധികാരം കയ്യിലുളളവരെയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കണമെന്ന നിരീക്ഷണത്തോടും യോജിപ്പു തന്നെയാണ്. എന്നാല്‍, ഈ വിവാദമുണ്ടാക്കുന്ന സാമൂഹികവും സാസ്ക്കാരികവുമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, നിരീക്ഷണം അവിടെയൊതുക്കി മിണ്ടാതിരുന്നാല്‍ മതിയോ?

ജീവിത സാഹചര്യവും പഠനവസ്തുവും തമ്മിലുളള വൈരുദ്ധ്യം കണക്കിലെടുക്കാനാവശ്യപ്പെട്ട് വിജു വി നായര്‍ എഴുതിയ ലേഖനവും (വിശക്കുന്ന മനുഷ്യാ, നീ പുസ്തകം കയ്യിലെടുക്കൂ - മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 542, പേജ് 10-14) വായിച്ചു. സാമൂഹ്യപാഠവും ചരിത്രവും പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ ഈ വൈരുദ്ധ്യത്തെയല്ലേ എന്നും പഠിപ്പിച്ചിരുന്നത്? തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍ പെട്ടാലും ദോഷമുളളവര്‍ എന്ന ആശാന്റെ കവിത പഠിപ്പിക്കുമ്പോള്‍ ജീവിതസാഹചര്യവും പഠനവസ്തുവും തമ്മില്‍ വൈരുദ്ധ്യമാണോ തന്മയീഭാവമാണോ കേരളത്തിലെ ക്ലാസ് മുറിയില്‍ തെളിയുന്നത്?

ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ,
ചോദിക്കുന്നു നീര്‍നാവു വരണ്ടഹോ,
ഭീതിവേണ്ടാ തരികതെനിക്കു നീ...യെന്ന ചണ്ഡാലഭിക്ഷുകിയിലെ വരികളോട് സമാനയില്ലേ, ഏഴാം ക്ലാസിലെ മതമില്ലാത്ത ജീവന്‍ എന്ന കഥാവസ്തുവിന്. തമിഴ്‍നാട്ടിലുളള ഉത്തപുരം ഗ്രാമത്തിലെ കഥകള്‍ പത്രത്തില്‍ വായിക്കുന്ന കുട്ടികള്‍ക്ക് ഇന്നും തിരിച്ചറിയാം, ജീവിതസാഹചര്യവും പഠനവസ്തുവും തമ്മിലുളള ബന്ധം.

(അല്‍പം ലജ്ജയോടെ പറയട്ടെ, പാഠപുസ്തകത്തിന്റെ മസ്തിഷ്കം എന്ന ലേഖനത്തിലെ അടുത്ത പാരഗ്രാഫ് എനിക്ക് തീരെ മനസിലായില്ല. മതമില്ലാത്ത ജീവന്‍ പിന്‍വലിക്കണോ, തീയിലിട്ട് കത്തിക്കണോ, അതൊഴിവാക്കി ബാക്കി പഠിപ്പിക്കണോ, അതെഴുതിയവരെ തൂക്കിലേറ്റണമോ എന്താണ് ലേഖകന്‍ ഉദ്ദേശിക്കുന്നത് എന്ന് തീരെ പിടികിട്ടിയില്ല)

പരിഷത്തിനൊഴികെ ബാക്കിയെല്ലാവര്‍ക്കും വിശ്വമാനവന്‍ എന്ന സങ്കല്‍പം കാലഹരണപ്പെട്ടതാണ് എന്ന സംശയത്തിനിടയില്ലാത്തവിധം വെള്ളെഴുത്ത് എഴുതുന്നു. (ദി സണ്‍ റൈസസ് ഇന്‍ ദി ഈസ്റ്റ് എന്നെഴുതുന്ന ലാഘവത്തോടെ). വിശ്വമാനവന്‍ വേഷം മാറി ലോക്കല്‍ മാനവനായ കഥയൊന്നുമറിയാത്ത നമ്മളെപ്പോലുളളവര്‍ തലകുലുക്കിയേ തീരൂ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് ഇനിയെന്താണ് പഠിപ്പിക്കേണ്ടത് എന്നു കൂടി ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍.....

വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ ആകാശമുട്ടായിക്കഥ ഉദ്ധരിച്ച് ലേഖകന്‍ ചോദിക്കുന്നത്, അത് വായിച്ച് മാറാത്ത സമൂഹമാണോ ഇതു വായിച്ച് മാറാന്‍ പോകുന്നത് എന്നാണ്. അദ്ദേഹം പറയുന്ന, പ്രതികരണത്തിന്റെ സെക്കുലറായ മൂന്നാം കണ്ണ് തുറന്നു നോക്കിയാല്‍,അന്നത്തേതില്‍ നിന്ന് സമൂഹം അല്‍പവും മാറിയില്ലെന്ന നിഗമനത്തിലെത്താനാവുമോ? കേരളത്തിലെ മിശ്രവിവാഹിതരുടെ എണ്ണം പത്തു ലക്ഷത്തോളമാണെന്ന് ഈയിടെ ഫോര്‍വേഡ് ചെയ്തുകിട്ടിയ ഒരു ഇ മെയില്‍ പറയുന്നു. തീര്‍ച്ചായും ബഷീറിന്റെ കഥവായിച്ച്, "ആ ഇനിയൊന്ന് മിശ്രവിവാഹം ചെയ്തുകളയാം" എന്ന് തീരുമാനിച്ചവരാവില്ല ഇവരൊന്നും.

എന്നാല്‍ പതിയെയെങ്കിലും അക്കൂട്ടരുടെ എണ്ണം കൂടുകയാണ്, കുറയുകയല്ല. ശബരിമലയ്ക്ക് പടിചവിട്ടുന്നവരിലും ഹജ്ജിന് വിമാനം കയറുന്നവരിലും പരുമല പളളിയില്‍ തീര്‍ത്ഥാനടത്തിനെത്തുന്നവരിലുമുണ്ടാകുന്ന വര്‍ദ്ധനയുടെ അനുപാതം തീര്‍ച്ചയായും ഇക്കൂട്ടരിലുണ്ടാകണമെന്നില്ല. എങ്കിലും അങ്ങനെയുമൊരു ജീവിതമുണ്ട് എന്ന് അംഗീകരിക്കുന്നവരുടെ എണ്ണം ബഷീറിന്റെ കഥയുണ്ടായ കാലത്തെക്കാള്‍ ഇന്ന് അധികമാണ്.

മതമില്ലാത്ത ജീവന്, ഒരു ലഘുലേഖയുടെ പ്രസക്തിയേ ഉളളൂവെന്നാണ് അടുത്ത നിരീക്ഷണം. ചങ്ങമ്പുഴയുടെ വാഴക്കുലയ്ക്കും കുമാരനാശാന്റെ ദുരവസ്ഥയ്ക്കും ലഘുലേഖയുടെ നിലവാരമേയുളളൂവെന്ന് ആസ്ഥാനവിമര്‍ശകരും പണ്ഡിതരും വിധിയെഴുതിയ കഥയൊക്കെ ഓര്‍മ്മയുളളവരില്‍ ഈ വിധിതീര്‍പ്പ് അത്ഭുതമൊന്നും ഉണ്ടാക്കുന്നില്ല. ഇങ്ങനെയുമൊരു ജീവിതമുണ്ട് എന്ന് കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നതിനപ്പുറം ഒരുദ്ദേശം ആ പാഠഭാഗത്തിലുണ്ടോ? അറിയില്ല.

ഇന്ന് ഏഴാം ക്ലാസില്‍ പഠിക്കുന്നവര്‍ മുഴുവന്‍ ഈ പാഠം വായിച്ച് പഠിച്ച് വളര്‍ന്ന് മിശ്രവിവാഹിതരായി മതരഹിത സമൂഹം സൃഷ്ടിച്ചു കളയുമെന്ന് മൂഢസ്വപ്നം കാണുന്നവരാണ് പാഠപുസ്തകമുണ്ടാക്കിയതെന്നൊക്കെ ആരോപിച്ചാല്‍, ചിരിക്കാതെന്തു ചെയ്യും!

മതം വേണ്ട, ജാതി, വേണ്ട, ദൈവം വേണ്ട, മനുഷ്യന് എന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞുവെന്ന് പാഠപുസ്തകത്തിലെഴുതിവെച്ചവര്‍, ഇതും പഠിച്ച് കുട്ടികള്‍ മതവും ജാതിയും ദൈവവും കുടഞ്ഞു കളയുമെന്ന് ധരിച്ചവരായിരുന്നോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരു വചനം പാഠപുസ്തകം വഴി പഠിപ്പിച്ചവര്‍ക്കും ഇതേ ലക്ഷ്യമായിരുന്നോ? ഒരു പ്രയോജനവുമില്ലാത്ത "ടൂളു"കളായിരുന്നു തങ്ങളുടെ വാചകങ്ങളെന്ന് തിരിച്ചറിഞ്ഞ്, അങ്ങേതോ ലോകത്തിരുന്ന് കണ്ണീര്‍വാര്‍ക്കുകയാവും നമ്മുടെ പാവം സാമൂഹിക പരിഷ്ക്കര്‍ത്താക്കള്‍!

ശ്രീനാരായണ ട്രസ്റ്റിന്റെ കീഴിലുളള എല്ലാ സ്ക്കൂളുകളുടെയും ചുവരുകളില്‍ ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വരും, സോദരത്വേനെ വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന സൂക്തം എഴുതി വെച്ചിട്ടുണ്ട്. പ്രവേശനം തേടി അവിടെയെത്തുന്ന കുട്ടികള്‍ക്കും പ്രവേശന ഫോമില്‍ ജാതിയെഴുതേണ്ടി വന്നിട്ടുണ്ട്. ജീവിതസാഹചര്യവും പാഠ്യവസ്തുവും അനുഭവവും തമ്മിലുളള വൈരുദ്ധ്യം മൂര്‍ച്ഛിച്ച് എത്ര കുട്ടികള്‍ ജൂണ്‍ ആദ്യവാരം ഈ കലാലയ മുറ്റങ്ങളില്‍ തളര്‍ന്നുവീണിട്ടുണ്ട്?

മതിലിലെഴുതിയ സൂക്തവും പ്രവേശന ഫോറത്തിലെ കോളവും തമ്മിലുളള പ്രത്യയശാസ്ത്ര വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ഹെഡ്‍മാസ്റ്ററെയോ പ്രിന്‍സിപ്പലിനെയോ കുട്ടി തല്ലിച്ചതച്ചെന്നും നാമെങ്ങും കേട്ടിട്ടില്ല. എന്നാല്‍, ഇതേ ആശയം പാഠപുസ്തകത്തിലെ രണ്ടോ നാലോ പേജില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത്, സാമ്രാജ്യത്വ ഗൂഢാലോചനയാണ്, ലഘുലേഖാവത്കരണമാണ്, പൗരോഹിത്യത്തിന്റെ ചെലവില്‍ കെട്ടിയാടുന്ന പുരോഗമന നാട്യമാണ്. കഷ്ടം.

മതമില്ലാതെ ജീവിക്കുന്നവരും മതചടങ്ങുകളോ ആചാരങ്ങളോ പിന്‍പറ്റാതെ കുട്ടികളെ വളര്‍ത്തുന്നവരും തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലുണ്ട് എന്ന് ഒരേഴാം ക്ലാസുകാരന്‍ മനസിലാക്കിപ്പോകുന്നതിനെ, ഉപരിപ്ലവമായ അറിവായി ചുരുട്ടിക്കൂട്ടിയാല്‍ വെള്ളെഴുത്തിന് കിട്ടുന്ന സംതൃപ്തിയെന്ത് എന്ന് ഏത് "ക്രിട്ടിക്കല്‍ പെഡഗോഗി"ക്ക് വിശദീകരിക്കാനാവും? അതോ, നല്ല പെട കിട്ടാത്തതിന്റെ രോഗമാണോ സാര്‍, ഇത്!!

വെള്ളെഴുത്തിന്റെ ഡിസംബര്‍ ലേഖനത്തിലേയ്ക്ക് മടങ്ങിപ്പോകാം.... കുറച്ചു ഗൗരവുമുളള കാര്യമാണെന്ന ആമുഖത്തോടെ തുടങ്ങുന്ന ലേഖനത്തില്‍ വിദ്യാഭ്യാസ പദ്ധതിയുടെ സമൂലമാറ്റങ്ങളുടെ ലക്ഷ്യമായി എട്ടുകാര്യങ്ങളാണ് അവിടെ ചൂണ്ടിക്കാട്ടുന്നത്. (ന്യൂനോക്തിയുടെ തൊങ്ങലുകള്‍ ചാര്‍ത്തിയതാണ് അവയില്‍ പലതുമെന്നത് മറക്കുന്നില്ല).

എട്ടാം നിരീക്ഷണത്തിനു ശേഷം എഴുതിയ ഖണ്ഡിക ഇങ്ങനെയാണ് തുടങ്ങുന്നത് .... "ചില നാടന്‍ പദങ്ങളും വരികളും എടുത്തു മാറ്റുക, പാഠപുസ്തകങ്ങളുടെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക തുടങ്ങി ചില്ലറ കളികള്‍ മാത്രം നടന്നു വന്നിരുന്ന മേഖലയാണ് പൊതുവിദ്യാഭ്യാസരംഗം. ഇവിടെ സമൂല പരിവര്‍ത്തനം വരുത്തിയേ അടങ്ങൂ എന്ന് വാശിപിടിക്കാന്‍ മാത്രം എന്താണിവിടെ സംഭവിച്ചത് എന്നറിയില്ല."

കേരള വിദ്യാഭ്യാസത്തില്‍ സമൂലമായ പരിവര്‍ത്തനം നടത്തിയേ അടങ്ങൂവെന്ന വാശി വേണ്ടെന്നും വര്‍ഷങ്ങളായി തുടരുന്ന ചില്ലറക്കളികള്‍ കൊണ്ട് സമാധാനിക്കേണ്ട കാര്യമേ അവിടെയുളളൂവെന്നും അദ്ദേഹം കരുതുന്നുവെന്നാണ് ഈ വാചകങ്ങളില്‍ നിന്ന് ധരിക്കേണ്ടത്. നാടന്‍ പദങ്ങളും വരികളും എടുത്തു മാറ്റിയും പാഠപുസ്തകത്തിന് വലിപ്പ വ്യത്യാസം വരുത്തിയും വെള്ളെഴുത്ത് തന്നെ ചൂണ്ടിക്കാണിച്ച എട്ടു ലക്ഷ്യങ്ങള്‍ നേടാനാവുമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ലേ...

തുടര്‍ന്ന് ലേഖകന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു....

"എന്നാല്‍ യഥാര്‍ത്ഥ അപകടം സ്ഥിതിചെയ്യുന്നത് പാഠപുസ്തകങ്ങള്‍ KCF 2007-ന് അനുഗുണമായി പരിഷ്കരിക്കുന്നതിലാണെന്നതാണ് സത്യം. (തിരിച്ചും പറയാം, KCF തന്നെ പാഠപുസ്തകപരിഷ്കരണത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പടച്ചതാണെന്ന്..)"

KCF 2007ന് അനുഗുണമായി പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുന്നതിന്റെ യഥാര്‍ത്ഥ അപകടം എന്താണെന്ന് വെള്ളെഴുത്ത് വ്യക്തമാക്കുമെന്ന് കരുതി ആ ലേഖനം മുഴുവന്‍ ആവര്‍ത്തിച്ച് വായിക്കുന്നവര്‍ നിരാശരാകുകയേ ഉളളൂ...

"അപകടം" എന്ന വാക്കു് വീണ്ടും കടന്നു വരുന്നത് ഇവിടെയാണ്. "ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കേണ്ട ഭാഷയുള്‍പ്പടെയുള്ള എല്ലാ വിഷയങ്ങളും ഈ പ്രശ്നമേഖലകളെക്കുറിച്ചുള്ളതാവണം എന്നു പറയുമ്പോള്‍ പെട്ടെന്ന് ഇവയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസിലായെന്നു വരില്ല".

അപകടം എന്ന വാക്ക് ആവര്‍ത്തിച്ച് ഉപയോഗിച്ച് ഭീതി പരത്താന്‍ ശ്രമിക്കുമ്പോഴും ആ അപകടം എന്താണെന്ന് വ്യക്തമായി സൂചിപ്പിക്കാത്തത് മനപ്പൂര്‍വമാണോ? എല്ലാ വിഷയങ്ങളും ഈ പ്രശ്നങ്ങളെ മാത്രം പ്രതിപാദിച്ചു കൊണ്ട് പന്ത്രണ്ടു വര്‍ഷം പഠിക്കുന്ന കുട്ടി എന്തായിത്തീരുമെന്ന് ഊഹിക്കാന്‍ കഴിയുന്നുണ്ടോ എന്നും ചോദ്യമുണ്ട്. ഈ ഊഹിക്കാന്‍ കഴിയായ്മയാണോ വെള്ളെഴുത്ത് ചൂണ്ടിക്കാണിക്കുന്ന അപകടം? ആണെന്നു കരുതി വായന തുടരുകയേ നിര്‍വ്വാഹമുളളൂ

എങ്കില്‍ ഇവിടെയൊരു ചോദ്യം തിരിച്ചു ചോദിക്കേണ്ടി വരും. കുട്ടിയുടെ ഭാവി കൃത്യമായി ഊഹിക്കാന്‍ കഴിയുന്ന ഏത് പാഠ്യപദ്ധതിയാണ് ലോകത്ത് നിലവിലുളളത്? എങ്കില്‍ അത് നേരിട്ട് ഇവിടെ നടപ്പാക്കുന്നതല്ലേ ഉചിതം? അധ്യാപകര്‍ക്കും വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും രക്ഷിതാക്കള്‍ക്കുമൊക്കെ പന്ത്രണ്ടു വര്‍ഷത്തിനപ്പുറമുളള കുട്ടിയുടെ ഭാവിയെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടുമെങ്കില്‍, ആ പാഠ്യപദ്ധതി വേണം ഇവിടെ നടപ്പാക്കാനെന്ന് നമുക്കൊന്നിച്ച് ആവശ്യപ്പെടാം. അടിയന്തരമായി തെരുവിലിറങ്ങണം അതിനു വേണ്ടി. തടസമാകുന്ന സര്‍വ പാഠപുസ്തകങ്ങളും കത്തിക്കണം.

നമ്മുടെ മുറ്റത്ത് ആരാണ് എന്ന ലേഖനത്തിന്റെ ആകെത്തുക കിടന്ന് വീര്‍പ്പുമുട്ടുന്നത്, ഒരു ബ്രായ്ക്കറ്റിനുളളിലാണ്. "അതു കണ്ടറിയേണ്ട സംഗതിയാണ്. (പക്ഷേ അതറിയാവുന്ന ആരോ എവിടെയോ ഉണ്ടെന്നു വ്യക്തം..)".

കഴിഞ്ഞ ആറേഴുമാസമായി, കൃത്യമായി പറഞ്ഞാല്‍2007 ഡിസംബര്‍ 17 മുതല്‍ ബ്രായ്ക്കറ്റില്‍ കിടന്ന് ജീവശ്വാസത്തിന് കേഴുന്ന ഈ ഭീതിജന്യമായ സത്യത്തെ, 2008 ജൂലൈ രണ്ടിനെങ്കിലും വെള്ളെഴുത്ത് മോചിപ്പിക്കുമെന്നു കരുതിയവര്‍ക്ക് വീണ്ടും നിരാശ. "ആരോ എവിടെയോ ഉളളവര്‍" ഇപ്പോഴും ആരോ എവിടെയോ ഉളളവര്‍ തന്നെ. ആളെ കണ്ടുപിടിക്കാന്‍ ഡിറ്റക്ടീവ് ഡോ. റോയിയെയിറക്കി കോട്ടയം പുഷ്പനാഥിനൊന്ന് ശ്രമിച്ചു നോക്കാവുന്നതാണ്.

പന്ത്രണ്ടു വര്‍ഷത്തിനപ്പുറമുളള കുട്ടിയുടെ ഭാവിയെക്കുറിച്ച് മറ്റാര്‍ക്കും പിടികിട്ടാത്തത് ഊഹിച്ചും പരിഷ്കരണത്തിലെ അപകടസാധ്യത മണത്തറിഞ്ഞും, പിന്നിലിരിക്കുന്ന ഏതോ ഒരദൃശ്യ ശക്തിയുടെ സാന്നിദ്ധ്യം തളിര്‍വെറ്റിലയില്‍ തെളിയിക്കുന്ന ഈ പാഠ്യപദ്ധതീ ജ്യോതിഷം അസാമാന്യമായ സാധനയുണ്ടെങ്കിലേ കരഗതമാകൂ. എന്നാല്‍ അത്രയൊന്നും മെനക്കെടാന്‍ വയ്യാത്തവര്‍ക്ക് ആ ആയുധം ഇങ്ങനെ തിരിച്ചുപയോഗിക്കാം.

ആരോ, എവിടെയോ ഇരുന്ന് കല്‍പ്പിക്കുന്നതിനനുസരിച്ചാണ് വെള്ളെഴുത്ത് ലേഖനങ്ങളെഴുതുന്നത് എന്ന് കണ്ണുമടച്ച് ആരോപിച്ചാല്‍ മതി. തെളിവൊന്നും വേണമെന്നില്ല. കല്‍പ്പിക്കുന്നത് ആരെന്ന് പറയുകയേ വേണ്ട. എവിടെയിരുന്ന് എന്ന ചോദ്യം കേട്ടില്ലെന്ന് നടിക്കണം.

ഉത്തരവാദിത്തരഹിതമായ നിരീക്ഷണങ്ങളും, മുന്‍വിധികളില്‍ വേവിച്ചെടുത്ത വിധിതീര്‍പ്പുകളും പരമസത്യത്തിന്റെ ദാര്‍ശനിക വ്യാകരണത്തില്‍ മുക്കി അവതരിപ്പിച്ചാല്‍, ചുളുവില്‍ കിട്ടുന്നതാണ് ഒരു താത്വികന്റെ ശിരോവലയം. തെരഞ്ഞെടുക്കപ്പെട്ട പത്തോ പതിനഞ്ചോ വാക്കുകള്‍ ആവര്‍ത്തിച്ച്, ആര്‍ക്കും ആരെയും സാമ്രാജ്യത്വത്തിന്റെ ചാരനാക്കാമെന്ന നിലയാണ് കേരളത്തില്‍.

പാഠ്യപദ്ധതി പരിഷ്കരണമല്ല, സാമ്പാറിന്റെ ചേരുവ പരിഷ്ക്കരിച്ചാലും അതില്‍ നവലിബറല്‍, ഇംപീരിയിലസ്റ്റിക്, കൊളോണിയല്‍ സ്വാധീനത്തിന്റെ ദുരൂഹതയാരോപിച്ച് വശം കെടുത്തും. പുതിയൊരു കുളിത്തോര്‍ത്തു വാങ്ങിയാലും അത് സാമ്രാജ്യത്വത്തിന്റെ ഫണ്ട് കിട്ടിയതു കൊണ്ടാണെന്ന് പരദൂഷണമുയരുംവിധം നമ്മുടെ ചായക്കടയുടെ ചര്‍ച്ചാ പരിസരം വളര്‍ന്നിരിക്കുന്നു. അങ്ങനെയൊരു മാറ്റം സാധ്യമാക്കാന്‍ കെല്‍പ്പുളള "പാഠ"ങ്ങളും അച്ചടിക്കപ്പെടുന്നുണ്ട് കേരളത്തില്‍. കരിക്കുലം കമ്മിറ്റിയില്‍ കടന്നിരിക്കാന്‍ സര്‍വഥാ യോഗ്യതയുളളവര്‍ അവരാണ്. അത് മറന്നു പോയതാണ് ബേബി ചെയ്ത തെറ്റ്.

മുദ്രാവാക്യങ്ങളും ലഘുലേഖകളും പത്രവാര്‍ത്തകളും കൊണ്ട് ഭാഷാപുസ്തകങ്ങള്‍ നിറയുന്ന അവസ്ഥയുണ്ടാകുമെന്ന് കഴിഞ്ഞ ഡിസംബര്‍ 17ന് വെള്ളെഴുത്ത് പ്രവചിച്ചിരുന്നു. പുതിയ ലേഖനം വന്നത് ജൂലൈ രണ്ടിന്..

സ്വന്തം പ്രവചനത്തെ സാധൂകരിക്കാന്‍ എന്തെന്ത് തെളിവുകളും നിരീക്ഷണങ്ങളുമാണ് പുതിയ ലേഖനത്തിലുളളതെന്ന് ഒന്നു തെരഞ്ഞു നോക്കൂ. പാഠപുസ്തകങ്ങള്‍ പുറത്തു വന്ന് കണ്‍മുന്നില്‍ ചിതറിക്കിടക്കുന്നു. അതിലെത്രയാണ് മുദ്രാവാക്യത്തിന്റെ അളവ്? എത്ര ലഘുലേഖകളുണ്ട് ഒന്നു മുതല്‍ പത്തു വരെയുളള പാഠപുസ്തകങ്ങളില്‍? പത്രവാര്‍ത്തയുടെ നിലവാരത്തിലേയ്ക്ക് ചുരുങ്ങിപ്പോകുന്ന എത്ര അധ്യായങ്ങളുണ്ട് ആ ഭാഷാപുസ്തകങ്ങളില്‍... ?

നമ്മുടെ മുറ്റത്ത് ആരാണ് എന്ന വെള്ളെഴുത്തിന്റെ പഴയ ചോദ്യം കേട്ട് കേരളത്തിനു പുറത്തിരുന്ന് ഉളളു കിടുങ്ങിയവര്‍ക്ക് , ഈ ചോദ്യങ്ങളുടെ ഉത്തരമറിയണമെന്ന് ആശയുണ്ടാകില്ലേ? പുതിയ ലേഖനം വായിക്കുന്നവര്‍ തേടുന്നത് ആ ഉത്തരങ്ങളല്ലേ.

കാടും പടലുമടിച്ച് ഒച്ചയുണ്ടാക്കുന്നതിനു പകരം, ഈ വിധം പുസ്തകങ്ങള്‍ ചുരുങ്ങിപ്പോയെന്ന് തെളിയിച്ചാല്‍, നിലപാടുകള്‍ തിരുത്താതിരിക്കാന്‍ മാത്രം പ്രത്യയശാസ്ത്ര ഭ്രാന്തുളളവരല്ലല്ലോ നമ്മളാരും!

വെള്ളെഴുത്തിനോട് തിരിച്ചും പറയാം, പുലരുന്നത് ജനാധിപത്യമാണെന്ന വിശ്വാസമുണ്ടെങ്കില്‍, ഇതും വിശ്വസിക്കുക, അതുകൊണ്ടാരുടെയും ചോര തെറിക്കില്ല.

ഭാഷാപഠനം ഇപ്പോള്‍ തന്നെ വട്ടപ്പൂജ്യമായെന്നും പ്രശ്നമേഖലകള്‍ക്ക് പ്രാധാന്യം വരുന്നതോടെ സാമൂഹ്യപാഠപുസ്തകവും മറ്റു പുസ്തകങ്ങളുമായുളള വ്യത്യാസം ചുരുങ്ങിത്തീരുമെന്നുമുണ്ട് നിരീക്ഷണം. മറ്റു പുസ്തകങ്ങള്‍ സാമൂഹ്യപാഠത്തിന്റെ നിലവാരത്തിലേയ്ക്ക് ചുരുങ്ങുമെന്നാണ് പ്രവചിക്കപ്പെട്ടത്. എന്താണ് ഈ പ്രവചനത്തിന്റെ ജൂലൈ മാസത്തെ അങ്ങാടി നിലവാരം?

സാമൂഹികപാഠം (അതും ഏഴാം സ്റ്റാന്‍ഡേര്‍ഡിലേതു മാത്രം) കത്തിക്കാനാണ് തെരുവില്‍ തിരക്ക്. ഈ പുസ്തകം പിന്‍വലിക്കണമെന്നാണ് അരമനയില്‍ നിന്നുളള ഉത്തരവ്. ഈ പുസ്തകത്തിലെ മിശ്രവിവാഹത്തെ സ്പര്‍ശിക്കുന്ന പാഠഭാഗത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രശ്നമേയില്ലെന്ന് നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയും അബ്ദുറഹ്മാന്‍ രണ്ടത്താണിയും.

പാഠ്യപദ്ധതി നവീകരണത്തിന് പിന്നില്‍ കൃത്യമായ ഒരജണ്ട നിരീക്ഷിച്ച് അന്ന് അടയാളപ്പെടുത്തിയിരുന്നു, വെള്ളെഴുത്ത്. എന്നാല്‍ ആരെ സഹായിക്കാനാണെന്നും ആരാണിതിന്റെ ശരിയായ പ്രായോജകന്‍ എന്നും കണ്ടെത്തേണ്ടതിന്റെ ബാധ്യത വായനക്കാര്‍ക്ക് വിട്ടുകൊടുത്ത് അന്നും ലേഖകന്‍ കൈയും കഴുകി നടന്നു മറയുകയായിരുന്നു. എന്‍സിഎഫ് 2005ന്റെ ആസൂത്രണത്തില്‍ കേരളത്തിലെ എന്‍ജിഒകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് സംശയലേശമെന്യെ ഉറപ്പിച്ചു പറയുന്നുമുണ്ട്.

സര്‍വശക്തവും സര്‍വവ്യാപിയുമായ ആ എന്‍ജിഒയെയും വായനക്കാര്‍ ഊഹിക്കണം. ശാസ്ത്രസാഹിത്യ പരിഷത്താണോ? ഉറപ്പിച്ചു പറയാന്‍ വൈക്ലബ്യം. ഇത്രയുമൊക്കെ എഴുതിയ വെള്ളെഴുത്തിന് അത് തുറന്നു പറയാന്‍ ഭയമുണ്ടെന്നോ മടിയുണ്ടെന്നോ ആക്ഷേപിക്കുന്നില്ല. ചില വെളിപ്പെടുത്തലുകള്‍ അങ്ങനെയാണ്. വെറുതേ ഒന്നു ധ്വനിപ്പിച്ചാല്‍ മതി. പ്രതിയെ പിടികിട്ടും.

ആര്, ആര് എന്ന് ആവര്‍ത്തിച്ച് ചോദിക്കുന്നതേയുളളൂ, ആരാണ് എന്നും പറയുന്നില്ല. ലോകബാങ്ക്, ഐഎംഎഫ്, സാമ്രാജ്യത്വം, ജോര്‍ജ് ബുഷ്, ഷിമോന്‍ പെരസ്, ക്വീന്‍ എലിസബത്ത്, ഗോള്‍ഡന്‍ ബ്രൗണ്‍ മുതല്‍ ആര്‍വിജി മേനോനെയോ എം പി പരമേശ്വരനെയോ ഒക്കെ സങ്കല്‍പിക്കാം. എല്ലാവരെയും കൂടി ഒരു കുട്ടയിലിട്ട് സങ്കല്‍പ്പിച്ചാലും പരാതിയില്ല.

പുതിയ പാഠ്യപദ്ധതി കുട്ടികളെ സാമ്രാജ്യത്വത്തിന്റെ അടിമകളും പ്രായോജകരുമാക്കുന്നതാണോ? ആണെങ്കില്‍ എങ്ങനെ? സാമ്രാജ്യത്വത്തിന്റെ നുഴഞ്ഞു കയറ്റത്തെ ചെറുവിരല്‍ കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ കുട്ടികളെ പ്രാപ്തരാക്കുമായിരുന്ന ഹോര്‍ളിക്സായിരുന്നോ പഴയ പാഠ്യപദ്ധതി? ഒരു മടക്കു പിച്ചാത്തിയുമായി ജോര്‍ജ് ബുഷിനെ വെല്ലുവിളിക്കാന്‍ മാത്രം ധൈര്യമുളളവനായിരുന്നോ പഴയ ഏഴാം ക്ലാസുകാരന്‍?

.... വെള്ളെഴുത്തിന്റെ ലേഖനം അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍ ഏറെയാണ്.... ഉത്തരം ആരു പറയും?

നമ്മുടെ മുറ്റത്ത് ആരാണെന്ന സംഭ്രമജനകമായ ചോദ്യത്തിന്റെ അനുബന്ധം ഇങ്ങനെ പരിഷ്കരിക്കാം.

ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ... ..............സുരേഷ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന. മഞ്ഞ കലര്‍ന്ന കറുപ്പു നിറം. സാമ്രാജ്യത്വം മൈനയുടെ രൂപത്തില്‍ വന്നതാണോ എന്ന് വെള്ളെഴുത്തിന്റെ ലേഖനം വായിച്ചിട്ടുളള സുരേഷ് സംശയിച്ചു.....