പാഠ്യപദ്ധതി പരിഷ്കരണം കേരളത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. മാറ്റങ്ങളോട് പൊതുവെ അസിഹ്ണുത കാട്ടുകയും വേരുറച്ച ശീലങ്ങളിലും പാരമ്പര്യങ്ങളിലും വല്ലാതെ അഭിരമിക്കുകയും ചെയ്യുന്നവര്‍ ഏത് മാറ്റത്തോടും അനുകൂലമായി പ്രതികരിച്ചെന്നു വരില്ല. കുട്ടികളുടെ വിദ്യാഭ്യാസ കാര്യമാകുമ്പോള്‍ പ്രത്യേകിച്ചും.
കുട്ടികളെ പരീക്ഷണ വസ്തുവാക്കുന്ന എന്ന ഒറ്റ പ്രചരണവാക്യം മതി ഏത് രക്ഷിതാവിന്റെയും നെഞ്ചിടിപ്പിക്കാന്‍. നെട്ടോട്ടവും നെഞ്ചത്തടിയുമായി തെരുവുണരാന്‍ ഈ പടപ്പാട്ട് ധാരാളം.
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യുന്നത് വെളെളഴുത്താണ്.
നമ്മുടെ മുറ്റത്ത് ആര് എന്ന പേടിപ്പിക്കുന്ന ചോദ്യം അദ്ദേഹം ഉയര്‍ത്തുന്നു.
ഈ ചോദ്യം ആദ്യം ഉണര്‍ത്തിയത് കേരളത്തിലെ സര്‍ക്കാര്‍ എയിഡഡ് വിദ്യാലയങ്ങളുടെ ഇന്നത്തെ അവസ്ഥയെന്താണ് എന്ന മറു ചോദ്യമാണ്. പിന്നാലെ മനസിലിരുന്നാരോ ഇങ്ങനെയും ചോദിച്ചു.
സ്വന്തം വിഷയത്തില്‍ ഏറ്റവും പുതിയ കാര്യം അറിഞ്ഞ് വിദ്യാര്‍ത്ഥിയെ പഠിപ്പിക്കുന്ന അധ്യാപകരുടെ എണ്ണം എത്ര? പുതിയ ലോകത്തിലെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാകത്തിന് ഏതേത് പരിശീലനങ്ങളാണ് നമ്മുടെ കലാലയങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നത്? ഐഐടി, ഐഐഎം മേഖലകളിലെ കൊതിപ്പിക്കുന്ന ജോലി കയ്യെത്തിപ്പിടിക്കാന്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലെ കുട്ടികള്‍ക്ക് കഴിയുന്നുണ്ടോ? ഉത്തരങ്ങള്‍ ഒട്ടും പോസിറ്റീവല്ല.
ക്ലര്‍ക്കും, പ്യൂണും അധ്യാപകനും ഒന്നും വേണ്ടെന്നല്ല അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ചില മേഖലകള്‍ ഇപ്പോഴും സമ്പന്ന വിഭാഗങ്ങള്‍ക്ക് മാത്രം പ്രാപ്യമായ ഉയരങ്ങളില്‍ തന്നെയാണ്. എന്താണ് കാരണം? പിന്തുടര്ന്നു വന്ന പാഠ്യപദ്ധതിയിലെ കുറവുകള്‍ പ്രധാനകാരണമാണോ? ആണെങ്കില്‍ അവയെങ്ങനെ മാറ്റും?
മത്സരപ്പരീക്ഷകളില്‍ നിന്നും മലയാളികള്‍ പിന്തളളപ്പെടുന്നു എന്ന മുറവിളി കേട്ടു തുടങ്ങിയിട്ട് കാലം ഏറെയായി. എന്താണിതിനൊരു പരിഹാരം? പ്രധാന മേഖലകളില്‍ നിന്നും നമ്മുടെ കുട്ടികള്‍ മാറ്റി നിര്‍ത്തപ്പെടുമ്പോള്‍ decision making എന്ന പ്രക്രിയയില്‍ നിന്നു കൂടിയാണ് അവര്‍ ഒഴിവാക്കപ്പെടുന്നത്. നിലവിലുളള പാഠ്യപദ്ധതിയും അധ്യാപന സമ്പ്രദായവും പുതിയ ലോകത്തിന്റെ വെല്ലുവിളികളെ സ്വീകരിക്കാന്‍ പ്രാപ്തമാണോ?
കൂണുപോലെ ഇന്റര്‍നാഷണല്‍ സ്ക്കൂളുകള്‍ മുളച്ചു പൊന്തുന്നുണ്ട്. ഡൂണ്‍ സ്ക്കൂള്, ഡെല്‍ഹി ഇന്റര്‍നാഷണല്‍ സ്ക്കൂള് എന്നിവടങ്ങളിലൊക്കെ അവലംബിക്കുന്ന സിലബസ് വേറെ, പഠനം വേറെ, അവരുടെ ലക്ഷ്യം വേറെ.
പണമുളളവന് അവിടെ ചേര്‍ന്ന് പഠിക്കുന്നു.
കേന്ദ്രീയ വിദ്യാലയങ്ങളുടെ കാര്യമോ? കുട്ടി പിറന്നാല്‍ കേവിയില്‍ പ്രവേശനം നേടാന്‍ ഒരെംപിയെ എങ്ങനെ ചാക്കിലാക്കാമെന്ന് ആലോചിക്കുന്ന എത്രയോ രക്ഷിതാക്കളുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ കരിക്കുലമാണോ അവിടെ പഠിപ്പിക്കുന്നത്? അധ്യാപനവും അവരുടെ പരിശീലനവും നമ്മുടെ സ്ക്കൂളുകളിലേതു പോലെയാണോ? അല്ലേയല്ല.
യഥാര്‍ത്ഥത്തില്‍ രണ്ടുതരം പൗരന്മാര് ഇപ്പോള്‍ തന്നെ രൂപപ്പെടുന്നുണ്ട്. സര്‍ക്കാര്‍ സ്ക്കൂളുകളിലെ സാദാ വിദ്യാഭ്യാസം നേടി തൊഴിലില്ലാതെ അലയുന്നവരുടെയും കേന്ദ്രീയ വിദ്യാലയങ്ങള്‍ പോലെ 'അന്തസുളള'യിടങ്ങളില്‍ പഠിച്ച് തൊഴിലില്ലാതെ അലയുന്നവരുടെയും കണക്ക് ആരെങ്കിലും എന്നെങ്കിലും പ്രത്യേകം പ്രസിദ്ധീകരിക്കുമോ എന്നറിയില്ല. അങ്ങനെ പ്രസിദ്ധീകരിച്ചാലറിയാം വ്യത്യാസം.
സ്ക്കൂള്, പ്രീഡിഗ്രി, ഡിഗ്രി, പിജി, പിന്നെ ട്യൂട്ടോറിയലില് പഠിപ്പിക്കലും പ്യൂണ്‍ മുതല്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് വരെ ടെസ്റ്റെഴുത്തുമെന്നതാണ് ഒരു ശരാശരി മലയാളി വിദ്യാര്‍ത്ഥിയുടെ വിദ്യാഭ്യാസ ജാതകം.
സ്ക്കൂള് കഴിഞ്ഞ് ടിടിസി പഠിക്കാമായിരുന്നു. അതു നേടിയാല്‍ പ്രൈമറി സ്ക്കൂള് വാധ്യാരും ആകാമായിരുന്നു. ഓര്‍ക്കുക. ഡിഗ്രി വേണ്ട, പ്രിഡിഗ്രിയും വേണ്ട, വെറും പത്താംക്ലാസും ടിടിസിയും പാസായാല്‍ ഭാവി തലമുറയെ വാര്‍ത്തെടുക്കേണ്ട സിമന്റും ചാന്തും കൂട്ടാനുളള ലൈസന്‍സായി.
വേറെയേതെങ്കിലും നാട്ടില്‍ ഏറ്റവും പ്രാധാന്യമേറിയ പ്രാഥമിക വിദ്യാഭ്യാസത്തെ ഈ വിധം ഉത്തരവാദിത്വ രഹിതമായി കൈകാര്യം ചെയ്തിട്ടുണ്ടോ എന്നറിയില്ല.
ഡിഗ്രി കഴിഞ്ഞാല്‍ ചിലര്‍ പണം കൊടുത്തും ചിലര്‍ അല്ലാതെയും ബിഎഡ് നേടും. അതും കഴിഞ്ഞാല്‍ വീണ്ടും ചിലര്‍ പണം കൊടുത്തും ഏറെ ഭാഗ്യമുളളവര്‍ ടെസ്റ്റെഴുതി വിജയിച്ചും അധ്യാപകരുമാകും. ആയിക്കഴിഞ്ഞാല്‍ സുഖമാണ്. പിന്നെ ഒന്നും പഠിക്കേണ്ട.
ഒരു ചൂരലും ടെസ്റ്റ് ബുക്കിനകത്ത് ഒളിപ്പിച്ച ഗൈഡുമുണ്ടെങ്കില്‍ ക്ലാസ് റൂം എന്ന ജര്‍മ്മനിയില്‍ ഹിറ്റ്ലറായി വാഴാം. കുട്ടികള്‍ സാറേ എന്ന് നീട്ടി വിളിച്ചു തരും.
വെളെളഴുത്തിന്റെ ലേഖനം വായിച്ചപ്പോള്‍ ചിന്തകള്‍ അടുക്കും ചിട്ടയുമില്ലാതെ മുന്നേറുകയാണ്. അതുകൊണ്ട് ആ ലേഖനത്തിന്റെ ഒരു ഭാഗം അതുപോലെ ഇവിടെ പകര്‍ത്തി ചില ചോദ്യങ്ങള്‍ ചോദിച്ച് ഇത് അവസാനിപ്പിക്കാം.
(ചുവന്ന നിറത്തിലുളളത് വെളെളഴുത്തിന്റെ ചിന്തകളാണ്. ചിന്തകള്‍ക്ക് ചുവപ്പ് പോരെങ്കില്‍ ഇനിയും കൂട്ടാം. മാരീചന്റെ ചോദ്യങ്ങള്‍ തൊട്ടുപിന്നാലെ ബ്രായ്ക്കറ്റിലും. അവയ്ക്ക് അത്ര ചുവപ്പ് പോര.)
....ഇവയാണ് പ്രശ്നമേഖലകള്‍. ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കേണ്ട ഭാഷയുള്‍പ്പടെയുള്ള എല്ലാ വിഷയങ്ങളും ഈ പ്രശ്നമേഖലകളെക്കുറിച്ചുള്ളതാവണം എന്നു പറയുമ്പോള്‍ പെട്ടെന്ന് ഇവയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസിലായെന്നു വരില്ല. (ആര്‍ക്കാണ് ഇത് അപകടമായി തോന്നുന്നത്? ഇതില്‍ അപകടം തോന്നുന്നവരുടെ രാഷ്ട്രീയം പ്രത്യേകം പഠിക്കേണ്ടതല്ലേ. കുട്ടികള്‍ എങ്ങനെ പഠിക്കണം, എങ്ങനെ വളരണമെന്നാണ് ഈ അപകടങ്ങള്‍ ജ്ഞാനദൃഷ്ടിയില്‍ തിരിച്ചറിയുന്നവര്‍ വാദിക്കുന്നത്? )
എല്ലാ വിഷയങ്ങളും ഈ പ്രശ്നങ്ങളെ മാത്രം പ്രതിപാദിച്ചുകൊണ്ട് പന്ത്രണ്ടു വര്‍ഷം പഠിക്കുന്ന ഒരു കുട്ടി ഒടുവില്‍ എന്തായി തീരും എന്നൂഹിക്കാന്‍ കഴിയുന്നുണ്ടോ? ഇല്ല. അതു കണ്ടറിയേണ്ട സംഗതിയാണ്. (പത്തുവര്‍ഷം ഇങ്ങനെയല്ലാതെ ഇതുവരെ പഠിച്ച കുട്ടി എന്താണായത്? പഴയ പാഠ്യപദ്ധതിയില്‍ പത്തു വര്‍ഷം കഴിഞ്ഞാല്‍ കുട്ടി ഇന്നതായി മാറുമെന്ന് ഉറപ്പിച്ചു പറയാനാവുമായിരുന്നോ? പഴയ പത്തു വര്‍ഷത്തിന്റെ അവ്യക്തതയല്ലേ പുതിയ പന്ത്രണ്ടു വര്‍ഷത്തിലും ഉണ്ടാകുന്നത്. പഠനം എന്നത് മുന്‍കൂട്ടി വരച്ചിട്ട നേര്‍രേഖയില്‍ ചലിക്കുന്ന ഒന്നാണോ?)
പക്ഷേ അതറിയാവുന്ന ആരോ എവിടെയോ ഉണ്ടെന്നു വ്യക്തം. മുദ്രാവാക്യങ്ങളും ലഘുലേഖകളും പത്രവാര്‍ത്തകളും കൊണ്ട് മാത്രം ഭാഷാപുസ്തകങ്ങള്‍ പോലും നിറയുന്ന അവസ്ഥയാണുണ്ടാവുക. (ഇപ്പോഴും അതുണ്ട്, പുതിയ വ്യവഹാരരൂപങ്ങള്‍ എന്ന മട്ടില്‍ സാരമില്ല എന്നു വയ്ക്കാം, എന്നാല്‍ അവകള്‍ മാത്രമായി ഭാഷാപഠനം ചുരുങ്ങുമ്പോഴോ? നമ്മുടെ സര്‍ഗാത്മക സാഹിത്യകാരന്മാരും ശൈലീവല്ലഭന്മാരും പരണത്തിരിക്കും, മുദ്രാവാക്യകവിതകളും ഉപദേശലേഖനങ്ങളുമെഴുതിയ റിപ്പോട്ടര്‍മാര്‍ എഴുത്തുകാരായി കുട്ടികളുടെ മനസ്സില്‍ പൂത്തുലയും.(ഭാഷാപഠനം ഇതുമാത്രമായി ചുരുങ്ങുന്നുവെന്ന് ആരാണ് പറഞ്ഞത്? ഇപ്പോഴത്തെ കുട്ടികള്‍ പഠിക്കുന്ന പുസ്തകങ്ങള്‍ കണ്ട് കൊതിച്ചു പോയിട്ടുണ്ട്. ഭാഷാശേഷിയും പദസമ്പത്തുമൊക്കെ വളര്‍ത്താന്‍ നിര്ദ്ദേശിച്ചിട്ടുളള എക്സെര്‍സൈസുകള്‍ (അഭ്യാസം എന്ന വാക്ക് മനപ്പൂര്‍വം ഒഴിവാക്കുന്നു) പണ്ടുണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോയിട്ടുണ്ട്. എന്തെല്ലാം അവസരങ്ങളും മാര്‍ഗങ്ങളുമാണ് പുതിയ ക്ലാസ് മുറികളില്‍ കുട്ടികള്‍ക്ക് കിട്ടുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്.
പഴയ അറുബോറന്‍ സ്ക്കൂള് ക്ലാസുകളുടെ നിശ്ചലതയില്ല ഇന്നത്തെ ക്ലാസ് മുറികളില്‍. ഭാഷാ പഠനം ജീവസുറ്റ നിലയിലല്ലേ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്വയം കവിതയെഴുതാനും പഠിച്ച കവിതയ്ക്ക് ആസ്വാദനമെഴുതാനുമൊക്കെ കിട്ടുന്ന അവസരങ്ങള്‍ പലരും നന്നായി ഉപയോഗിക്കുന്നുമുണ്ട്. പിന്നെ എവിടെയാണ് ഭാഷാപഠനം വട്ടപ്പൂജ്യമാകുന്നത്?)
‘ഭാഷാപഠനം’ ഇപ്പോള്‍ തന്നെ വട്ടപ്പൂജ്യമായിട്ടുണ്ട് സ്കൂള്‍ ക്ലാസുകളില്‍. പ്രശ്നമേഖലകള്‍ക്ക് പ്രാധാന്യം വരുന്നതോടെ സോഷ്യല്‍ സയന്‍സ് (സാമൂഹിക പാഠം) പുസ്തകത്തിനും ശാസ്ത്ര പാഠപുസ്തകങ്ങള്‍ക്കും ഭാഷാപുസ്തകങ്ങള്‍ക്കും വലിയ വ്യത്യാസമില്ലാതെയാവും. (എങ്ങനെയാണ് ഇത് ഇത്ര ഉറപ്പിച്ച് പറയാനാവുക? ഇവയെ സാധൂകരിക്കുന്ന പഠനങ്ങള്‍, മുന്‍ അനുഭവങ്ങള്‍ അങ്ങനെയൊന്നു പോലും വെളെളഴുത്ത് ചൂണ്ടിക്കാണിക്കുന്നില്ല)
സൌന്ദര്യശാസ്ത്രപരമായ മൂലകങ്ങള്‍ പഠനത്തില്‍ നിന്ന് ഒഴിഞ്ഞുപോകും. (എങ്ങനെയെന്നു ഈ വിധിയില്‍? ഈ വിധം പാഠ്യപദ്ധതി പരിഷ്കരിച്ച ഏതെങ്കിലും രാജ്യങ്ങളിലോ നാട്ടിലോ സൗന്ദര്യശാസ്ത്രപരമായ മൂലകങ്ങള്‍ പഠനത്തില്‍ നിന്നും ഒഴിഞ്ഞു പോയിട്ടുണ്ടോ?)
ഇനിയും ചോദ്യങ്ങള്‍ ഏറെയാണ്. പുതിയ പാഠ്യപദ്ധതിക്കു പിന്നില്‍ ആരൊക്കെയോ മറഞ്ഞിരുന്ന് ചരടു വലിക്കുന്നതായി വെളെളഴുത്ത് പറയുന്നു. അവര്‍ക്ക് കൃത്യമായ അജണ്ടകളുമുണ്ടത്രേ!
ആ കണ്ടെത്തലിന് ഒരു മറുപുറമുണ്ട്. അത് ഈ ചോദ്യമാണ്.
ആരാണ് കേരളത്തിലെ പാഠ്യപദ്ധതി മാറേണ്ടെന്ന് പറയുന്നവര്‍, എന്താണ് അവരുടെ ഉദ്ദേശ്യം?
കേരളത്തിലെ കുട്ടികള്‍ ദേശീയവും അന്തര്‍ദേശീയവുമായ മത്സരങ്ങളില്‍ ഭയപ്പാടില്ലാതെ പങ്കെടുക്കാന്‍ പ്രാപ്തമാകുന്നതിനെ ഭയക്കുന്നത് ആരാണ്? സ്ക്കൂള്, കോളെജ്, ട്യൂട്ടോറിയല്‍ കോളെജിലെ പഠിപ്പിക്കല്‍, പിഎസ്സി ടെസ്റ്റെഴുത്ത് എന്ന അജണ്ടയില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഒതുങ്ങിയാല്‍ മതിയെന്ന് വാശി പിടിക്കുന്നവരുടെ ലക്ഷ്യമെന്ത്? ആരാണ് അവര്‍ക്ക് പുറകില്‍ മറഞ്ഞിരുന്ന് ചരട് വലിക്കുന്നത്?
യഥാര്‍ത്ഥത്തില്‍ ആരാണ് ഇത്രയും കാലം നമ്മുടെ മുറ്റത്ത് ഇരുന്നത്? ലോകത്തിന്റെ വിശാലത നമ്മുടെ മുറ്റത്തിന്റെ ഇത്തിരിവെട്ടമായി വെട്ടിച്ചുരുക്കിയത് ആരാണ്?
ആരെങ്കിലും ഉത്തരം തരുമോ?
വെളെളഴുത്തിന്റെ ലേഖനം -
നമ്മുടെ മുറ്റത്ത് ആരാണ്?