അടിയുറച്ച രാഷ്ട്രീയബോധ്യങ്ങള്‍ നെഞ്ചിടിപ്പിന്റെ ഭാഗമായി മാറിയവര്‍ക്ക് ഒരിക്കലും നിഷ്പക്ഷനാകാനോ, നിഷ്പക്ഷത അഭിനയിക്കാനോ കഴിയില്ല. അത്തരം അഭ്യാസങ്ങള്‍ക്ക് വേണ്ടിവരുന്ന അസാമാന്യമായ മെയ് വഴക്കം രാഷ്ട്രീയ സത്യസന്ധതയ്ക്കുളള ശവക്കുഴിയാകുമെന്ന ബോധ്യമുളളവര്‍ക്ക് കൊന്നാലും നിഷ്പക്ഷനാകാനും കഴിയില്ല. രാഷ്ട്രീയ നിലപാടുകള്‍ ചതുപ്പുനിലങ്ങളിലെ ചവിട്ടുനാടകങ്ങളല്ലെന്ന് ആരെക്കാളും നന്നായി തിരിച്ചറിയുന്നയാളാണ് രാജീവ് ചേലനാട്ട്. എന്നിട്ടും അദ്ദേഹം എഴുതിയ ബുദ്ധിജീവിയുടെ പക്കമേളക്കാര്‍ എന്ന ലേഖനം വായിക്കുമ്പോള്‍ വിധി വിശ്വാസികളല്ലാത്തവരില്‍ ചിലരെങ്കിലും വിധിവൈപരീത്യം എന്നു തലയില്‍ കൈവെയ്ക്കും.
ഹമീദ് ചേന്നമംഗലൂരും കെഇഎന്നും തമ്മില്‍ നടക്കുന്ന വാക് യുദ്ധത്തില്‍ പാര്‍ട്ടിയ്ക്കെന്തു കാര്യം എന്ന സംശയം അവിടെയിരിക്കട്ടെ. എന്നാല്‍ ഹമീദിന്റെയും കെഇഎന്നിന്റെയും ആരാധകര്‍ മമ്മൂട്ടി മോഹന്‍ ലാല്‍ ആരാധകരെപ്പോലെ പരസ്പരം ആക്രമിക്കുകയാണെന്ന വിമര്‍ശനം മറ്റാരു പറഞ്ഞാലും രാജീവ് പറയാന്‍ പാടില്ലായിരുന്നു. സൂപ്പര്‍ താരങ്ങളുടെ പരസ്പര വിമര്‍ശനത്തില്‍ നിന്നല്ല, താരാരാധകരുടെ പോര്‍വിളി തുടങ്ങുന്നതും തുടരുന്നതും എന്നതാണല്ലോ ആ യുദ്ധത്തിന്റെ മൗലികഭാവം.
ഹമീദും കെഇഎന്നും പരസ്പരം ഒന്നും പറയുന്നില്ലെന്നും (ഏറ്റവും ഒടുവില്‍ നടന്ന പോരാണ് രാജീവിന്റെ ലേഖനത്തിന് ആധാരമെങ്കിലും ആരാധകരുടെ പക്കമേളത്തെക്കുറിച്ചുളള സൂചന അങ്ങനെയല്ല) എന്നാല്‍ അവരുടെ ആരാധകരായി വേഷം കെട്ടിയ പക്കമേളക്കാര്‍ ആരാധന മൂത്ത് ഇരുപക്ഷത്തും നിന്ന് പരസ്പരം പോര്‍ വിളിക്കുകയും ചെയ്യുന്നുവെന്ന നിരീക്ഷണം ലളിതമായി പറഞ്ഞാല്‍ വാസ്തവ വിരുദ്ധമാണ്. ചിന്ത - ദേശാഭിമാനി വാരികകള്‍ വഴി പൊട്ടിത്തെറിച്ച സ്വത്വരാഷ്ട്രീയ വിവാദത്തില്‍ ഹമീദ് ചേന്നമംഗലൂര്‍ ഒരു കക്ഷിയേ ആയിരുന്നില്ല. എന്നാല്‍ കെഇഎന്നും പോക്കര്‍ക്കുമെതിരെയുളള തന്റെ കുടിപ്പക തീര്‍ക്കാനുളള അവസരമായി വിവാദ സന്ദര്‍ഭത്തെ ഹമീദ് ഉപയോഗിച്ചപ്പോഴാണ് രാജീവ് ചൂണ്ടിക്കാട്ടുന്ന രംഗത്തിലേയ്ക്ക് കളിയെത്തിയത്.
ഹമീദിനെ സാംസ്ക്കാരിക ദേശീയതയുടെ വക്താവായും കേസരി ജന്മഭൂമിക്കാരന്റെ കൂലിയെഴുത്തുകാരനായും വ്യാഖ്യാനിക്കുന്നവരെ കടുത്ത ഭാഷയില്‍ അപലപിച്ചതിന് ശേഷം രാജീവ് ഇങ്ങനെ എഴുതുന്നു:
- "കെഇഎന്നെ മൌദൂദിസ്റ്റ് ആയി കാണുന്നവര്‍ക്കും ആവശ്യമാണ് അടിയന്തര ചികിത്സ".
"മുസ്ലിം സമുദായത്തെക്കുറിച്ച് ക്രിയാത്മകമായ വിമര്‍ശനം ഉന്നയിക്കുന്ന, വല്ലപ്പോഴും സിപിഎമ്മിനെ സംഘടനയ്ക്ക് പുറത്തു നിന്ന് വിമര്‍ശിക്കുന്ന" പാവം ഹമീദിനെ "രാഷ്ട്രീയമോ സ്വത്വപരമോ ആയ കടുത്ത തിമിരം ബാധിച്ചിട്ടുളളവര്‍" നഖശിഖാന്തം എതിര്‍ക്കുന്നത് "വലതുപക്ഷ അജണ്ടയുടെയും മാധ്യമ സിന്‍ഡിക്കേറ്റിന്റെയും കളിയില്‍ കുടുങ്ങിയതിന്റെ ഫലമാണെ"ന്ന് പറഞ്ഞ് നാവെടുത്തയുടനെയാണ് ഈ വാചകം പ്രത്യക്ഷപ്പെടുന്നത്.
വായിക്കുന്നവര്‍ക്ക് തോന്നുക, ചന്ദ്രനിലോ ചൊവ്വയിലോ ഉളള ഏതോ ഹമീദ് ആരാധനാണ് കെഇഎന്നെ മൌദൂദിസ്റ്റ് ആയി കാണുന്നത് എന്നാണ്. പക്ഷേ, ഈ ആരോപണം സാക്ഷാല്‍ ഹമീദിന്റേത് തന്നെയാണെങ്കിലോ... വിശകലനവും അപഗ്രഥനവും അടിയോടെ പിഴയ്ക്കും, എഴുതിസ്ഥാപിക്കാന്‍ ശ്രമിക്കുന്നതത്രയും ഇടിഞ്ഞു വീഴും. സിപിഎമ്മിനുളളില്‍ ഉണ്ടായ സ്വത്വരാഷ്ട്രീയ വിവാദം ആ പാര്‍ട്ടി പരിഹരിക്കേണ്ട പ്രശ്നമാണ്. എന്നാല്‍ അതിലിടപെട്ട് കെഇഎന്നെയും ഡോ. പോക്കറെയും മൌദൂദിസ്റ്റുകളായി മുദ്രകുത്തിയ ഹമീദിന്റെ കുടിലബുദ്ധി വേറെ കൈകാര്യം ചെയ്യേണ്ടതാണ്.
മാതൃഭൂമി വാരിക (ലക്കം 88 -14)യില്‍ പ്രസിദ്ധീകരിച്ച മൌദൂദിസത്തിന്റെ മാര്‍ക്സിസ്റ്റ് വാളുകള്‍ എന്ന ലേഖനത്തിന്റെ തലക്കെട്ടെങ്കിലും വായിച്ചിരുന്നുവെങ്കില്‍ രാജീവ് ചേലനാട്ട് ഇങ്ങനെയൊരു ലേഖനം എഴുതുകയില്ലായിരുന്നു. ആ ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്.
- പുരോഗമന കലാസാഹിത്യ സംഘത്തെ മതമൌലിക കലാസാഹിത്യസംഘമാക്കാന്‍ ആ സംഘടനയുടെ മാളികപ്പുറമേറിയ ചില ശ്രമം തുടങ്ങിയിട്ട് ദശാബ്ദം ഒന്നു കഴിഞ്ഞു.
- ".... ആ സഞ്ചാരത്തിനിടയിലാണ് സെപ്തംബര്‍ 11ഉം ഗുജറാത്ത് നരമേധവുമൊക്കെ സംഭവിക്കുന്നത്. തങ്ങളുടെ വിചാരധാരയുടെ പരസ്യപ്രകാശനത്തിന് ഏറ്റവും പറ്റിയ സന്ദര്‍ഭം ഇതുതന്നെയെന്ന് പുകസയെ മകസയാക്കാന് ഇറങ്ങിപ്പുറപ്പെട്ടവര്‍ തീര്‍ച്ചപ്പെടുത്തി. അങ്ങനെയാണ് ഇരകളുടെ ഐക്യം എന്ന മുദ്രാവാക്യം എട്ടുവര്‍ഷം മുമ്പ് അവര്‍ പുറത്തെടുത്തത്. ഒപ്പം തന്നെ സ്വത്വരാഷ്ട്രീയത്തിന്റെ പ്രചണ്ഡമായ പ്രചരണത്തിലും അവര്‍ മുഴുകി".
- പുകസയിലെ മതമൌലികവാദ തന്ത്രികള്‍ ഇതേ തീസീസ് (സിമിയും ജമായത്തെ ഇസ്ലാമിയും പ്രചരിപ്പിച്ചത്) അവതരിപ്പിച്ചപ്പോള്‍ അവള്‍ ഒരു പൊടിക്കൈ പ്രയോഗിച്ചു. തീസീസിന് ഒരു മാര്‍ക്സിസ്റ്റ് ഗന്ധം നല്കാനുളള ശ്രമം അവര്‍ നടത്തി. അന്റോണിയോ ഗ്രാംഷിയെ ആശ്രയിച്ചു കൊണ്ടായിരുന്നു ആ യജ്ഞം.
- --------------- ജമായത്തെ പരിവാര്‍ കാല്‍ നൂറ്റാണ്ടായി താലോലിക്കുന്ന മുസ്ലിം ദളിത് പിന്നോക്ക ഐക്യം എന്ന വര്‍ഗേതര ആശയത്തെ പുകസയിലൂടെയും അല്ലാതെയും സിപിഎമ്മിലേയ്ക്ക് കടത്തിക്കൊണ്ടു പോകാനാണ് പത്തുവര്ഷത്തിലധികമായി അവര് യത്നിക്കുന്നത്. അതായത്, സിപിഎമ്മില്‍ നി്ന്നു കൊണ്ട് ജമായത്തിന്റെ മതലക്ഷ്യാധിഷ്ഠിത സ്വത്വരാഷ്ട്രീയത്തിന് മതേതര മുഖം നല്കുകയും അതുവഴി ആ ആശയത്തിന് കൂടുതല്‍ പൊതുസ്വീകാര്യത ഉറപ്പാക്കുകയും ചെയ്യാനുളള ആസൂത്രിത ശ്രമമത്രേ കുഞ്ഞഹമ്മദ് - പോക്കര്‍മാരില്‍ നിന്നുണ്ടായത് -----.
- ജമായത്തിന്റെ കാര്യത്തില്‍ സിപിഎം നേതൃത്വത്തെ മയക്കിക്കിടത്തുന്നതില്‍ പുകസ തന്ത്രികള്‍ വിജയിച്ചു എന്നാണോ മനസിലാക്കേണ്ടത്..
- ജമായത്തെ ഇസ്ലാമി പോലുളള മതമൌലിക സംഘടനകളും പോക്കര്‍ - കുഞ്ഞഹമ്മദാദികളും ശിരസ്സേറ്റി നടക്കുന്ന സ്വത്വരാഷ്ട്രീയത്തിന്റെ അശാസ്ത്രീയതയിലേയ്ക്കും ഇത്തരുണത്തില്‍ കണ്ണയയ്ക്കേണ്ടതുണ്ട്. ---
- ജമായത്ത് പരിവാറിന്റെ ആശയലോകത്തോട് ഹൃദയബന്ധം പുലര്‍ത്തിക്കൊണ്ട് സ്വത്വരാഷ്ട്രീയത്തിന്റെ വക്കാലത്തേറ്റെടുക്കുന്ന കുഞ്ഞഹമ്മദ് പോക്കറാദികളുടെ വാദം അംഗീകരിച്ചാല്‍ ഓരോ ജനവിഭാഗവും ഏകസ്വത്വബന്ധിതമാണെന്ന് സമ്മതിക്കേണ്ടി വരും.----
- മുകളില്‍ പരാമര്‍ശിച്ച പുകസ മേലാളന്മാരാണ് ജമായത്തിന്റെ മാര്‍ക്സിസ്റ്റ് വാളുകളുടെ റോളില്‍ പ്രത്യക്ഷപ്പെട്ടത്. സിപിഎം അണികളെ മൌദൂദിസ്റ്റ് വിചാരപ്രപഞ്ചത്തിലേയ്ക്ക് വലിച്ചുകൊണ്ടുപോകാന്‍ അവര്‍ കഠിനപ്രയത്നം നടത്തി. അതിനുളള മാധ്യമമായിരുന്നു അവര്‍ക്ക് സ്വത്വരാഷ്ട്രീയം.
കെഇഎന്‍ മൌദൂദിസ്റ്റല്ലെന്ന് താങ്കളും പറയുന്നതുകൊണ്ടാണ് ഇങ്ങനെ ചോദിക്കേണ്ടി വരുന്നത്. "ആണെന്ന് വ്യാഖ്യാനിക്കണമെങ്കില്‍ സാമാന്യം മോശമല്ലാത്ത വൈരുദ്ധ്യാത്മക സ്വത്വബോധം തന്നെ വേണ"മെന്ന് പരിഹസിച്ചിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ സ്വത്വരാഷ്ട്രീയവിവാദം ഉണ്ടായ ഉടനെ സിപിഎമ്മുകാരെ കെഇഎന്നില്‍ നിന്ന് രക്ഷിക്കാന്‍ "അടിയന്‍ ലച്ചിപ്പോം" എന്നലറി പാഞ്ഞടുത്ത ഹമീദിന്റെ "വൈരുദ്ധ്യാത്മകത"യെ ആനയെയും അമ്പാരിയെയും അണിനിരത്തി സ്വീകരിച്ച് കുടിയിരുത്താന്‍ താങ്കള്‍ക്കെങ്ങനെ കഴിയും..?
കെഇഎന്നെതിരെ ഉയര്‍ന്ന ഭര്‍ത്സനങ്ങളത്രയും അസംബന്ധജടിലമാകുന്നത്, ജമായത്തെ ഇസ്ലാമിയുടെ രാഷ്ട്രീയത്തെ പ്രത്യക്ഷമായോ പരോക്ഷമായോ സഹായിക്കുന്ന തരത്തില്‍ അദ്ദേഹം എഴുതിയ ഒരു വാചകം പോലും ഉദ്ധരിക്കാന്‍ ഹമീദിന് കഴിയാത്തതു കൊണ്ടാണ്. മാതൃഭൂമി വാരികയുടെ പേജുകളില്‍ വാരിത്തട്ടിയ ഹമീദിന്റെ മുന്‍ വിധികളും പക്ഷപാതങ്ങളും അല്പത്തരവും എത്ര ചിക്കിച്ചികഞ്ഞാലും കെഇഎന്നിനെതിരെ, അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കെതിരെ വസ്തുതാപരവും ആഴമുളളതുമായ ഒരു വിമര്‍ശനം പോലും കാണാനാവില്ല. അന്ധമായ കെഇഎന്‍ ആരാധനയോ ഹമീദ് വിരോധമോ ആണ് ഇത്തരമൊരഭിപ്രായത്തിന് ഹേതുവെന്ന് രാജീവ് കരുതുന്നുവെങ്കില്‍ മാതൃഭൂമിയുടെ രണ്ടുലക്കങ്ങളിലായി നീന്തിത്തുടിക്കുന്ന ഹമീദ് ജല്‍പനങ്ങളില്‍ നിന്ന് അത്തരത്തിലൊരെണ്ണെങ്കിലും ചൂണ്ടിക്കാണിക്കാന്‍ താങ്കള്‍ തയ്യാറാകണം.
"ഇരകളുടെ മാനിഫെസ്റ്റോ" എന്ന പുസ്തകം ജമായത്തെ ഇസ്ലാമിക്കാര്‍ കൂട്ടത്തോടെ വാങ്ങിക്കൊണ്ടു പോയെന്നാണ് ഹമീദ് വിലപിക്കുന്നത്. തന്റെ പുസ്തകത്തെക്കാള്‍ കെഇഎന്റെ പുസ്തകം കൂടുതല്‍ ചെലവാകുന്നതില്‍ ഒരെഴുത്തുകാരന്‍ എന്ന നിലയില്‍ ഹമീദിന്റെ ഈറ മനസിലാക്കാവുന്നതേയുളളൂ. എന്നാല്‍ കൂടുതല്‍ വായിക്കപ്പെടുന്ന പുസ്തകമെഴുതിയവനോടുളള അസൂയ മൂത്ത് സാംസ്ക്കാരിക വിമര്‍ശനം നിര്‍വഹിക്കുന്നവരെ ആദരിച്ച് എഴുന്നെള്ളിക്കേണ്ട ബാധ്യതയൊന്നും ഒരു പാര്‍ട്ടിക്കും ഏറ്റെടുക്കാനാവില്ല. കേരളത്തിനകത്തും പുറത്തും ഇരകളുടെ മാനിഫെസ്റ്റോ വാങ്ങി വായിച്ചവര്‍ ജമായത്തെ ഇസ്ലാമിക്കാരാണോ സിപിഎമ്മുകാരാണോ അതോ എന്‍ഡിഎഫുകാര്‍ തന്നെയാണോ എന്ന് അളന്ന് തിട്ടപ്പെടുത്താനുളള ഏത് ഉപകരണമാണ് തന്റെ കൈവശമുളളതെന്ന് ഹമീദ് വ്യക്തമാക്കുന്നില്ല. വില വാങ്ങി രസീത് നല്‍കുമ്പോള്‍ വാങ്ങുന്നവന്റെ സംഘടന കൂടി കൗണ്ടര്‍ഫോയിലില്‍ അടയാളപ്പെടുത്തുന്ന പുസ്തകവില്‍പനശാല ഏതാണെന്നും നമുക്കറിയില്ല. അത്തരമൊരു കൃത്യം കണക്ക് ഏത് പ്രസാധകരാണ് ഹമീദിനെ അറിയിച്ചതെന്നും ലേഖകന്‍ വെളിപ്പെടുത്തുന്നില്ല. ഏതോ ജമായത്തെ ഇസ്ലാമിക്കാരന്‍ ആ പുസ്തകം വാങ്ങിയതും നല്ല അഭിപ്രായം പറഞ്ഞതും ആരോ ഹമീദിനോട് തട്ടിമൂളിച്ചിട്ടുണ്ടാകാം. അത് കേട്ടയുടനെ അഞ്ചു പതിപ്പുകളായി പുറത്തിറങ്ങിയ പുസ്തകത്തിന്റെ ഭൂരിപക്ഷം പ്രതികളും ജമായത്തെ ഇസ്ലാമിക്കാര്‍ തന്നെയാണ് വാങ്ങിയതെന്ന് അദ്ദേഹമങ്ങുറപ്പിച്ചു. എന്തൊരു ബുദ്ധി....
സ്വത്വബോധം, സ്വത്വരാഷ്ട്രീയം എന്നീ വിഷയങ്ങളെക്കുറിച്ച് രാജീവിന്റെ (പി രാജീവല്ല, ഈ രാജീവ്) നിലപാട് എന്തെന്ന് പക്കമേളലേഖനത്തില്‍ വ്യക്തമല്ല. പക്ഷേ, സ്വത്വബോധം, സ്വത്വരാഷ്ട്രീയം എന്നീ പദങ്ങളുടെ അര്‍ത്ഥവും അര്‍ത്ഥ വ്യത്യാസവും പ്രസക്തിയുമൊന്നും ഹമീദിന്റെ തലയില്‍ കയറിയിട്ടില്ലെന്ന് മാതൃഭൂമി വാരികയിലും പത്രത്തിലും ഇതുസംബന്ധിച്ചെഴുതിയ ലേഖനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് ഒരു തുരുമ്പിന്റെ രൂപത്തിലെങ്കിലും തലച്ചോറില്‍ വെളിവുളളവര്‍ പറയാന്‍ മടിക്കുന്ന മണ്ടത്തരങ്ങള്‍ അദ്ദേഹം കെട്ടിയെഴുന്നെളളിക്കുന്നത്. സ്വത്വബോധത്തെ മേല്‍ പറഞ്ഞ ലേഖനത്തിലൊരുഭാഗത്ത് ഹമീദ് ഇങ്ങനെയാണ് വിശകലനം ചെയ്തിരിക്കുന്നത്.
- ----- ഏകസ്വതബോധത്താല്‍ ബന്ധിതരാണ് ജനങ്ങള്‍ എന്ന തെറ്റായ നിഗമനത്തില്‍ നിന്നാണ് സ്വത്വരാഷ്ട്രീയം ജനിക്കുന്നത്. മുസ്ലിമിന് അയാളുടെ മതപരമായ സ്വത്വവും ദളിതന് അയാളുടെ ജാതീയമായ സ്വത്വവും സ്ത്രീയ്ക്ക് അവളുടെ ലിംഗപരമായ സ്വത്വവും മാത്രമേയുളളൂ എന്നത് ശരിയല്ല.---
ഇത്ര ലളിതമാണോ സ്വത്വബോധവും സ്വത്വരാഷ്ട്രീയവും? മാത്രമല്ല, ഇത് കേട്ടാല്‍ തോന്നുക, ഇങ്ങനെയൊക്കെ ആരോ പറഞ്ഞിട്ടുണ്ടെന്നാണ്. ഹമീദിന്റെയുളളിലെ വെറിപിടിച്ച കുടിലബുദ്ധി അഴിഞ്ഞാടുന്നത് ഇത്തരം കുതന്ത്രങ്ങളിലൂടെയാണ്. സ്വത്വരാഷ്ട്രീയത്തെക്കുറിച്ചുളള തന്റെ വികല ധാരണയും അതില്‍ നിന്ന് മുളച്ച എതിര്‍പ്പുകളും ഛര്‍ദ്ദിച്ചുവെയ്ക്കുക, എന്നിട്ടിതൊക്കെയാണ് കെഇഎന്നും ഡോ. പോക്കറും പറയുന്നതെന്ന് ഉളുപ്പില്ലാതെ സ്ഥാപിക്കുക. സംവാദങ്ങളില്‍ പങ്കെടുക്കാന്‍ വേണ്ട മിനിമം സത്യസന്ധതയും മര്യാദയുമില്ലാത്ത വിമര്‍ശകനാണ് താനെന്ന് ഉറക്കെ വിളിച്ചു പറയുന്നവരുമായി എന്ത് ആശയഐക്യമാണ് രാജീവ് മോഹിക്കുന്നത്? എവിടെയാണ് കെഇഎന്നോ പോക്കറോ ഈ വിധം വാദിച്ചിരിക്കുന്നതെന്ന് അവരുടെ വാദങ്ങള്‍ ഉദ്ധരിച്ച് തെളിയിക്കാതെ സ്വന്തം തലച്ചോറിലെ ചേറും ചെളിയും അപരന്റെ മേല്‍ വാരിപ്പൂശുന്ന തറവേലയ്ക്ക് സര്‍ട്ടിഫിക്കറ്റെഴുതണമെങ്കില്‍ ചില്ലറ തൊലിക്കട്ടിയൊന്നും പോര.
സ്വത്വബോധത്തെക്കുറിച്ചുളള വിവരക്കേട് അവിടെയും തീരുന്നില്ല. അതേ ലേഖനത്തില്‍ ഇങ്ങനെയും കാണാം വാദം.
- സ്ഥിരവും ശാശ്വതവും മാറ്റമേല്ക്കാത്തതുമായ സാംസ്ക്കാരിക സ്വത്വം ഇല്ല എന്നതാണ്. ഒന്നോ രണ്ടോ നൂറ്റാണ്ടു മുമ്പ് ജീവിച്ച ദളിതന്റെ സ്വത്വബോധം അതേ രൂപത്തില് ഇന്നത്തെ ദളിതനില്‍ നിലനില്ക്കുന്നില്ല.
എത്ര നിരുത്തരവാദപരമായാണ് ഹമീദിന്റെ ചിന്ത പോകുന്നതെന്ന് നോക്കുക. അദ്ദേഹം എഴുതുന്നു,
- ദളിതന് അയാളുടെ ജാതീയസ്വത്വം മാത്രമേയുള്ളൂവെന്ന് അയാളെ ധരിപ്പിച്ചാല്‍ ദളിതേതരനെ ശത്രുവായിക്കാണുന്നതിലേയ്ക്ക് അയാളെ പരിവര്‍ത്തിപ്പിക്കാന്‍ പ്രയാസമുണ്ടാവില്ല.
ഹമീദിനെ സാംസ്ക്കാരിക ദേശീയതയുടെ വക്താവായും കേസരി ജന്മഭൂമിക്കാരന്റെ കൂലിയെഴുത്തുകാരനായും ചിത്രീകരിക്കുന്നതിനെതിരെ രാജീവിന്റെ ക്ഷോഭം ജ്വലിച്ചുയരുന്നുണ്ട്. ഇതെഴുതുന്നയാളിനും ഹമീദിനെക്കുറിച്ചുളള അഭിപ്രായം അതുതന്നെയായതിനാല്‍ അതേക്കുറിച്ച് രണ്ടുവാക്ക്.
ഗുജറാത്തിലെ വംശഹത്യയെക്കുറിച്ച് ഹമീദിന്റെ നിരീക്ഷണങ്ങളുടെ പരിഹാസ്യത ഇതിനു മുമ്പ് സൂചിപ്പിച്ചതാണ്. അത്യന്തം ഭയാനകമായ നരമേധത്തെ തന്റെ വ്യക്തിവിരോധവും രാഷ്ട്രീയവിരോധവും തീര്‍ക്കുന്നതിനുളള ഉപാധിയാക്കിയ കുടിലത കേരളത്തില്‍ മറ്റൊരു സാംസ്ക്കാരിക വിമര്‍ശകനും പ്രകടിപ്പിച്ചിട്ടില്ല. ലോകമെങ്ങുമുളള മനുഷ്യമനസാക്ഷിയെ നടുക്കിയ ആ കൊടിയ ദുരന്തമല്ല, അതിന്റെ സൃഷ്ടാക്കളായ സംഘപരിവാറിനെതിരെ സിപിഎമ്മടക്കമുളള ഇടതുപക്ഷം ഉയര്‍ത്തിയ പ്രതിഷേധമാണ് വര്‍ഗീയത വളര്‍ത്തിയതെന്ന് വാദിക്കാന്‍ ഒരു മനസറപ്പും ഹമീദിനുണ്ടായിരുന്നില്ല. അന്ന് കെഇഎന്നിനെയല്ല, സാക്ഷാല്‍ പിണറായി വിജയനെത്തന്നെ, മൌദൂദിസത്തിന്റെ കൂട്ടിക്കൊടുപ്പുകാരനായി ഹമീദ് ചിത്രീകരിച്ചു.
ഇന്ന് കെഇഎന്നിനെതിരെ ഹമീദ് ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെല്ലാം ഇതേ ഭാഷയില്‍ ഇദ്ദേഹം സിപിഎമ്മിനെതിരെ ഉയര്‍ത്തിയിട്ടുണ്ട്. സിപിഎമ്മാണ് മുസ്ലിം വര്‍ഗീയത വളര്‍ത്തിയതെന്നും സിപിഎം ജമായത്തെ ഇസ്ലാമിയുടെ തോളില്‍ കൈയിടുന്നുവെന്നും പിണറായി വിജയന്‍ മൌദൂദിസത്തിന്റെ കൂട്ടിക്കൊടുപ്പുകാരനാണെന്നും ഗുജറാത്ത് വംശഹത്യയ്ക്കെതിരെ സിപിഎം നടത്തിയ പ്രക്ഷോഭം മുസ്ലിം വര്ഗീയതയെ പ്രോത്സാഹിപ്പിച്ചുവെന്നും ഇദ്ദേഹം എഴുതിക്കൂട്ടിയത് ആര്‍ക്കും പരിശോധിക്കാവുന്ന വിധത്തില്‍ അച്ചടി മഷി പുരണ്ടു കിടപ്പുണ്ട്. അദ്ദേഹത്തിന് ഈ വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ അവകാശമുണ്ടോയെന്നതല്ല പ്രശ്നം. ഇതൊക്കെ പറഞ്ഞ മനുഷ്യന്‍ സിപിഎം ബുദ്ധിജീവിയായി അവരോധിക്കപ്പെടാന്‍ മോഹിക്കുന്നതും സിപിഎം സ്വീകരിച്ച നയസമീപനങ്ങളുടെ പ്രചാരകരായ പാര്‍ട്ടി അംഗങ്ങളെ ജമായത്ത് പരിവാറുകാരെന്നും മൗദൂദിസത്തിന്റെ മാര്‍ക്സിസ്റ്റ് വാളുകളെന്നും അപഹസിക്കുന്നതാണ്.
സിപിഎമ്മിനെതിരെയുളള പ്രചരിപ്പിച്ച അതേ വാദങ്ങള്‍ കെഇഎന്നെതിരെയും ഉയര്‍ത്തുമ്പോള്‍ ഹമീദിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ വേണം. കര്‍ത്തൃസ്ഥാനത്തെ പേരുകള്‍ മാത്രം മാറ്റി കെഇഎന്നെയും സിപിഎമ്മിനെയും ഹമീദ് ഒരേ വാദങ്ങള്‍ കൊണ്ട് ആക്രമിക്കുമ്പോള്‍ രണ്ടുപേര്‍ക്കും ഒരേ നിലപാടാണെന്ന് തന്നെയാണ് ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിയ്ക്കും ബോധ്യപ്പെടുന്നത്. ഹമീദിന്റെ വിമര്‍ശനത്തിന് ആധാരമായ വിഷയങ്ങളില്‍ കെഇഎന്നോ സിപിഎമ്മോ നിലപാട് മാറ്റാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് ഇദ്ദേഹം സിപിഎം ബുദ്ധിജീവിയാകുന്നതെന്ന് ആരാണ് വിശദീകരിക്കുക?
കെഇഎന്നെയോ സിപിഎമ്മിനെയോ ഹമീദ് വിമര്‍ശിക്കുന്നതല്ല ഇവിടെ വിഷയം. ഹമീദിന്റെ വിമര്‍ശനം കാപട്യത്തിന്റെ കുച്ചുപ്പുടിയാകുന്നത്, സ്വത്വരാഷ്ട്രീയവും സ്വത്വബോധവും സംബന്ധിച്ച് സിപിഎമ്മിന്റെയും തന്റെയും നിലപാട് ഒന്നുതന്നെയെന്ന് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴാണ്. സ്വത്വപ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കാര്യത്തില്‍ സിപിഎമ്മിന് തെറ്റുപറ്റിയെന്ന് പിണറായി വിജയന്‍ തന്നെ തുറന്ന് സമ്മതിക്കുമ്പോള്‍, ഹമീദിന്റെ കച്ചേരിയ്ക്ക് തമ്പുരു വായിക്കാന്‍ രാഷ്ട്രീയബോധമുളള ഏത് സിപിഎമ്മുകാരനാണ് പോവുക? കെഇഎന്നെ മൌദൂദിസ്റ്റും ജമായത്തെ ഇസ്ലാമിയുമാക്കി, സിപിഎം അണികളില്‍ അദ്ദേഹത്തിനെതിരെ അവിശ്വാസം ജനിപ്പിച്ച്, താനും സിപിഎമ്മും തമ്മിലാണ് ആശയപ്പൊരുത്തം എന്ന് വ്യാഖ്യാനിക്കുന്ന ഹമീദിന്റെ ചപ്പടാച്ചികള്‍ക്കെതിരെ പ്രതിവാദമുയര്‍ത്തിയില്ലെങ്കില്‍, അന്ത്യനാളുകളിലെന്നെങ്കിലും "പടച്ചോനേ" എന്ന് വിളിച്ചാല്‍ "എന്തെടാ നായിന്റെ മോനേ എന്നു തന്നെ സര്‍വശക്തന്‍ മുഖമടച്ച് ആട്ടും.
സവര്‍ണതയും അവര്‍ണതയുമൊക്കെ എന്നേ പടികടന്ന് പൊത്തിലൊളിച്ചുവെന്നും പഴയ ദളിതനല്ല ഇന്നത്തെ ദളിതനെന്നും വ്യാഖ്യാനിക്കുന്ന ഹമീദിന്റെ യുക്തി വിശാല ഹിന്ദു ഐക്യത്തിനു വേണ്ടി മഞ്ഞുകൊള്ളുന്ന സംഘപരിവാറിനു തന്നെയാണ് സഹായകരമാകുന്നത്. കല്ലുസ്ലേറ്റില്‍ ജാതിയെന്നെഴുതി മഷിപ്പച്ച വെച്ചു മായ്ക്കുന്ന ലാഘവത്തോടെ ജാതി ചിന്ത മായ്ച്ചു കളഞ്ഞ് വിശാല ഹിന്ദു ഐക്യം സൃഷ്ടിക്കാമെന്ന ആര്‍എസ്എസ് മോഹത്തിന് കുടപിടിക്കാന്‍ ചരിത്രബോധമുളള ഒരു സാംസ്ക്കാരിക വിമര്‍ശകനും കഴിയില്ല. സംവരണത്തിനെതിരെ കൊമ്പുകുലുക്കുന്നവരില്‍ തൊണ്ണൂറ്റൊമ്പതു ശതമാനവും സംഘപരിവാര്‍ സവര്‍ണരാണെന്ന പ്രാഥമികധാരണ പോലുമില്ലാതെ ആര്‍എസ്എസുകാരന്റെ തൊഴുത്തില്‍ കിടന്നലറുന്ന ഹമീദിന്റെ ജല്പനങ്ങള്‍ ഒരിടതുപക്ഷത്തെയും സഹായിക്കില്ല.
ഹമീദും കെഇഎന്നും തമ്മിലുണ്ടായ വാക്‍പോരില്‍ സുചിന്തിതമായ നിലപാട് സ്വീകരിക്കേണ്ടി വരുന്നത് രണ്ടുപേരെയും ഒരേ ത്രാസില്‍ തൂക്കാനാവില്ല എന്ന വ്യക്തമായ ബോധ്യത്തില്‍ നിന്നാണ്. ഇരയെയും വേട്ടക്കാരനെയും ഒരേ നാഴിയില്‍ അളന്നെടുക്കാനാവില്ല. ആക്രമണത്തെയും പ്രതിരോധത്തെയും ഒരുപോലെ അപലപിച്ച് നിഷ്പക്ഷന്‍ കളിക്കുന്നവര്‍ പ്രത്യാക്രമണത്തിനുളള ഇരയുടെ അവകാശത്തെ അപ്രസക്തമാക്കുകയാണെന്ന് തിരിച്ചറിയുന്നവര്‍ അനാവശ്യമായി പക്ഷം പിടിക്കുകയല്ല, മറിച്ച് കൃത്യമായി പക്ഷം ചേരുക തന്നെയാണ് ചെയ്യുന്നത്.
അവസാനമായി, "അവന്‍ പല രൂപത്തില്‍ വരു"മെന്ന തിരിച്ചറിവ് ഉണ്ടെങ്കില്‍ ഹമീദിനു നേരെ രാജീവിന്റെ ജാഗ്രത എപ്പോഴും ഉണ്ടാകണം. കാരണം രാജീവിനും ഹമീദിനും ഒരു തറയില്‍ കാലുറപ്പിച്ച് നില്‍ക്കാനാവില്ല. ചതുപ്പു നിലത്തെ ചവിട്ടുനാടകം തുടരാനുളള ബാധ്യത ഹമീദിനെ ഏല്‍പ്പിച്ച് പ്രിയപ്പെട്ട രാജീവ് ചേലനാട്ട്, താങ്കള്‍ ഉറപ്പാര്‍ന്ന നിലപാടുകളിലേയ്ക്ക് മടങ്ങിവരിക. കൃത്യമായ പക്ഷം തിരിച്ചറിയുക. ആവേശത്തോടെ പക്ഷം പിടിക്കുക.
5 comments:
അവസാനമായി, "അവന്‍ പല രൂപത്തില്‍ വരു"മെന്ന തിരിച്ചറിവ് ഉണ്ടെങ്കില്‍ ഹമീദിനു നേരെ രാജീവിന്റെ ജാഗ്രത എപ്പോഴും ഉണ്ടാകണം. കാരണം രാജീവിനും ഹമീദിനും ഒരു തറയില്‍ കാലുറപ്പിച്ച് നില്‍ക്കാനാവില്ല. ചതുപ്പു നിലത്തെ ചവിട്ടുനാടകം തുടരാനുളള ബാധ്യത ഹമീദിനെ ഏല്‍പ്പിച്ച് പ്രിയപ്പെട്ട രാജീവ് ചേലനാട്ട്, താങ്കള്‍ ഉറപ്പാര്‍ന്ന നിലപാടുകളിലേയ്ക്ക് മടങ്ങിവരിക. കൃത്യമായ പക്ഷം തിരിച്ചറിയുക. ആവേശത്തോടെ പക്ഷം പിടിക്കുക.
പ്രിയ മാരീചൻ,താങ്കളതു പറഞ്ഞു.രാജീവന്റെ പോസ്റ്റിൽ ഞാനും കമന്റിയിരുന്നു.
ഇവിടെ ആരൊക്കെയോ,എന്തിനെയൊക്കെയോ പേടിക്കുന്നുണ്ടന്നതാണു സത്യം.രാഷ്ട്രീയ വിഷയങ്ങളീൽ കൊടുക്കേണ്ടുന്ന ‘പ്രയോറിട്ടി’ തകിടം മറിക്കുന്ന അഭ്യാസം തുടങ്ങിയത് ഈ അടുത്ത കാലത്തൊന്നുമല്ല.കെ.ദാമോദരൻ ആദ്യകാലത്തു തന്നെ(54-ൽ)ഈ വിഷയം ഉന്നയിക്കുന്നുണ്ട്.പാർട്ടിയുടെ ബ്രാഹ്മണിക്കൽ നേതൃത്വം ഈ വിഷയങ്ങളെ മാറ്റിവെയ്കുകയും യാന്ത്രികമായി വർഗ്ഗസമര സിദ്ധാന്തത്തെ മുന്നോട്ടു വെക്കുകയും ചെയ്തു.ഇതിൽ നഷ്ഠമുണ്ടായത് ദലിതനു മാത്രമാണ്.(വിപുലമായതിനാൽ വിശദീകരിക്കുന്നില്ല.)
മാരീചൻ പറഞ്ഞപോലെ സ്ലേറ്റിൽ എഴുതിമായ്ക്കുന്ന ലാഘവത്തോടെ സ്വത്വപ്രശ്നത്തെ കാണുന്നവരുടെ രാഷ്ട്രീയബോധ്യങ്ങളെ നേരിടേണ്ടത്,ചരിത്രത്തെ ചൂണ്ടിതന്നെയാണ്.
കെ.ഇ.എന്നും പോക്കർ സായിവും വർഗ്ഗസമരത്തിൽ ഇന്നും പ്രതീക്ഷ വെക്കുമ്പോൾ
ഹമീദ് സായിവിന് ആ പ്രതീക്ഷ് പോലുമില്ല.
ആട്-പട്ടി-പേപ്പ്ട്ടി-സിദ്ധാന്തം വളരെ ഫലപ്രദമായി നടപ്പാക്കാനാവുമോ എന്ന അന്വേക്ഷണം തുടരട്ടേ...
“എന്നാല്‍ അവരുടെ ആരാധകരായി വേഷം കെട്ടിയ പക്കമേളക്കാര്‍ ആരാധന മൂത്ത് ഇരുപക്ഷത്തും നിന്ന് പരസ്പരം പോര്‍ വിളിക്കുകയും ചെയ്യുന്നുവെന്ന നിരീക്ഷണം ലളിതമായി പറഞ്ഞാല്‍ വാസ്തവ വിരുദ്ധമാണ്.”
വാസ്തവവിരുദ്ധം എന്നതു മാറ്റി വിഡ്ഢിത്തം എന്നു തന്നെ ചേർക്കണം !
ഹമീദ് ഏത് കോപ്പിലെ നിഷ്പക്ഷ ഇടതുപക്ഷക്കാരനാണെന്നാണു രാജീവ് ചേലനാട്ട് പറഞ്ഞുവരുന്നത് ? മഫ്ത നിരോധിക്കുന്ന കാര്യം ചർച്ച ചെയ്യുന്നിടത്ത് കറക്റ്റായി ഹമീദ് താലിബാന്റെ പർദ്ദാനയം എടുത്തിടും; ഗാസയിലെ കുരുതികളെ അപലപിക്കുമ്പോൾ ട്രപ്പീസുകളി ബാലൻസ് ചെയ്യാൻ കൃത്യമായും അഫ്ഘാനീ ഗോത്രവൈരത്തെപ്പറ്റി വയറിളകും...എന്നിട്ട് നിഷ്പക്ഷനെന്ന ലൈനും.
ഹമീദിന്റെ കെ.ഇ.എൻ വിമർശനം മുഴുവനും കെ.ഇ.എന്നിനെ വായിച്ചിട്ടല്ല മറിച്ച് കെ.ഇ.എൻ എന്തെഴുതി എന്നതിനെപ്പറ്റി വല്ലേടത്തും വന്ന വ്യാഖ്യാനം വായിച്ചിട്ടുള്ള വയറിളക്കമാണ്. അതുതിരിച്ചറിയാതെ “അവനും ശരി ഇവനും ശരൊ” എന്നൊക്കെ പറഞ്ഞ് ഇതിന്റെ പതിരു വേർതിരിച്ചറിയുന്നവരെ “പക്കമേളക്കാർ” എന്നുവിളിക്കുന്നതും “കോമ്പ്ലിമെന്റ്സാക്കാൻ ശ്രമിക്കുന്നതും” വെറും ധൈഷണിക സർക്കാസ്സാണ്. സി.പി.എമ്മിനെ പ്രത്യയശാസ്ത്രം പഠിപ്പിക്കാൻ ഇനി ഞങ്ങളൊക്കെയേ ബാക്കിയുള്ളു എന്ന ഒരുതരം ധാർഷ്ട്യത്തിൽ നിന്നാണ് ഇത്തരം മാതൃഭൂമൈസ്ഡ് അമ്മാവൻ സിൻഡ്രോമിന്റെ വളി ബാക്കികൾ ഉണ്ടാവുന്നത്.
.
Congrts.u said it. Thanks
Post a Comment