Friday 26 September 2008

എന്‍ പി ആറിന് മറുപടി... രണ്ടാം ഭാഗം

വിശുദ്ധ പശുക്കളുടെ അകിടും തേടി എന്ന ലേഖനത്തോട് പ്രതികരിച്ച് എന്‍ പി രാജേന്ദ്രന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച മറുപടിയില്‍ മാരീചനെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ക്കുളള മറുപടിയുടെ രണ്ടാം ഭാഗം..

ഒന്നാം ഭാഗം ഇവിടെ...

എന്‍ പി രാജേന്ദ്രന്റെ ലേഖനത്തില്‍ നിന്ന്...... മാരീചന്‍ സുദീര്‍ഘമായി പുലയാട്ട്‌ പറയുന്നുണ്ട്‌ മാതൃഭൂമിയെയും അതിന്റെ തലപ്പത്തിരുന്ന ആളുകളെയും കുറിച്ച്‌..ഇതാ ഒരു സാമ്പിള്‍. " 1979 നവംബര്‍ ഒമ്പതിന്‌ നെഞ്ചുവേദന വന്ന്‌ ( ?) കൃഷ്‌ണമോഹന്‍ മരിച്ചു.....കൃഷ്‌ണമോഹന്റെ മുതദേഹം പോസ്റ്റ്‌ മോര്‍ട്ടം ചെയ്യണമെന്ന്‌ പല കോണുകളില്‍ നിന്ന്‌ ആവശ്യമുയര്‍ന്നെങ്കിലും വേണ്ടെന്ന്‌ വേണ്ടപ്പെട്ടവര്‍ തീരുമാനിച്ചു...." ഇതാവശ്യപ്പെട്ട ഏത്‌ കോണിലാണാവോ അന്ന്‌ മാരീചന്‍ ഉണ്ടായിരുന്നത്‌ ! ബ്‌ളോഗിലായതുകൊണ്ട്‌ ആര്‍ക്കും എന്തപകീര്‍ത്തിയും എഴുതാം. കേസ്സും ഗുലുമാലുമുണ്ടാകില്ല. അന്ന്‌ ആ രംഗത്തുണ്ടായിരുന്ന ഒരാളെയെങ്കിലും മാരീചന്‍ കണ്ടിട്ടുണ്ടോ ?

ഈ വിമര്‍ശനം അംഗീകരിക്കുന്നു. ഇതാവശ്യപ്പെട്ട ഒരു കോണിലും മാരീചന്‍ ഉണ്ടായിരുന്നില്ല. അന്ന് ആ രംഗത്തുണ്ടായിരുന്ന ഒരാളെപ്പോലും കണ്ടിട്ടുമില്ല. അതുകൊണ്ട് ആ സംഭവത്തിന് നേര്‍സാക്ഷിയായ ആളെഴുതുന്നതു പോലെ തോന്നിപ്പിച്ച ഭാഗം പോസ്റ്റില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.

സോഴ്സിനെക്കുറിച്ചോ മറ്റോ ഒരു സൂചനയും നല്‍കാതെ ഇത്തരത്തിലൊരു കാര്യം പ്രസിദ്ധീകരിക്കരുതെന്ന വിമര്‍ശനം തീര്‍ച്ചയായും അംഗീകരിക്കുന്നു. അങ്ങനെ സംഭവിച്ചു പോയതില്‍ ഖേദവുമുണ്ട്.

എന്നാല്‍ 2007 ജൂലൈ 12ന് ദേശാഭിമാനി ലേഖകന്‍ പേരുവെച്ചെഴുതിയ ആരോപണം ഇന്നും പത്രത്താളുകളിലുണ്ടല്ലോ... ആ ലേഖനം അതേ പടി ഇവിടെ നല്‍കുന്നു.


കൃഷ്ണമോഹന്റെ മരണം

1977-79 കാലഘട്ടത്തില്‍ മാതൃഭൂമിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു എം ജെ കൃഷ്ണമോഹന്‍. 1979 നവംബര്‍ ഒമ്പതിന് തിരുവനന്തപുരത്തുവച്ച് തികച്ചും ആകസ്മികമായി അദ്ദേഹം മരിച്ചതോടെയാണ് എം പി വീരേന്ദ്രകുമാര്‍ തല്‍സ്ഥാനത്തെത്തിയത്.

വീരേന്ദ്രകുമാറിന്റെ പിതൃസഹോദരപുത്രനാണ് കൃഷ്ണമോഹന്‍. വീരന്റെ പിതാവ് പത്മപ്രഭയുടെ അനുജന്‍ ജിനചന്ദ്രന്റെ പുത്രന്‍. സ്വാതന്ത്ര്യ സമരകാലത്ത് മാതൃഭൂമിയുടെ ഓഹരികളെടുത്ത ധനാഢ്യനായ വയനാട് മണിയങ്കോട് എം കെ കൃഷ്ണഗൌഡര്‍ക്ക് മൂന്നു ഭാര്യമാരിലായി ഉണ്ടായ പത്തു മക്കളില്‍ ഒടുവിലത്തേതാണ് പത്മപ്രഭയും ജിനചന്ദ്രനും. അച്ഛന്റെ മരണശേഷം ഈ സഹോദരര്‍തമ്മില്‍ ഉണ്ടായ പോര് കുടുംബ-രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രസിദ്ധമാണ്.

മാതൃഭൂമിയുടെ ഉടമാവകാശം ഈ പോരിലെ പ്രധാന ഘടകമായിരുന്നു. സോഷ്യലിസ്റ്റാവാന്‍ നിയോഗിക്കപ്പെട്ട പത്മപ്രഭയും കോണ്‍ഗ്രസാവാന്‍ നിയോഗിക്കപ്പെട്ട ജിനചന്ദ്രനും 1956ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തലശേരിയില്‍ പരസ്പരം മത്സരിച്ചു. വിജയം ജിനചന്ദ്രനായിരുന്നു.

അങ്ങനെ മാതൃഭൂമിയിലും ജിനചന്ദ്രന്‍ മേല്‍ക്കൈ നേടി. ജിനചന്ദ്രന്റെ മകന്‍ കൃഷ്ണമോഹന്‍ 1970 മുതല്‍ മാതൃഭൂമി ഡയറക്ടറായി. കൃഷ്ണമോഹന്‍ എംഡി ആയകാലത്ത് മാതൃഭൂമിയില്‍ ജോലിചെയ്തവര്‍ക്ക് അദ്ദേഹത്തെക്കുറിച്ച് നല്ലതുമാത്രമേ പറയാനുള്ളൂ. മലബാറില്‍ ഒതുങ്ങിനിന്നിരുന്ന മാതൃഭൂമിയെ തിരുവിതാംകൂറിലെത്തിക്കാന്‍ മുന്‍കൈയെടുത്തത് കൃഷ്ണമോഹനാണ്.

മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡില്‍ എത്താനാവശ്യമായ ഓഹരി ഇല്ലാതിരുന്ന വീരേന്ദ്രകുമാറിനെ തന്റെ കൈയിലുള്ള ഓഹരി നല്‍കി ഡയറക്ടറാക്കിയത് കൃഷ്ണമോഹനാണ്. അച്ഛന്മാര്‍ തമ്മിലുള്ള പോര് കൃഷ്ണമോഹന്‍ വീരേന്ദ്രനോട് കാണിച്ചില്ല.

തിരുവനന്തപുരം യൂണിറ്റിന്റെ കെട്ടിടംപണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ ജീവനക്കാര്‍ പണിമുടക്കി. പണിമുടക്കുവേളയില്‍ കൃഷ്ണമോഹന്‍ അമേരിക്കന്‍ പര്യടനത്തിലായിരുന്നു. നാട്ടില്‍ തിരിച്ചെത്തിയ അദ്ദേഹം വയനാട്ടിലെത്തി ഭാര്യയെയും മക്കളെയും കാണാന്‍പോലും നില്‍ക്കാതെ തിരുവനന്തപുരത്തേക്കു തിരിച്ചു. വീരേന്ദ്രകുമാറും സഹായി വിജയകേശവന്‍നായരും ഒപ്പമുണ്ടായിരുന്നു.

തിരുവനന്തപുരത്തെ ലോഡ്ജ് മുറിയില്‍വച്ച് കൃഷ്ണമോഹന്‍ അന്തരിച്ചു. 40 വയസ്സു തികയുംമുമ്പേ നെഞ്ചുവേദന വന്നായിരുന്നു മരണം.

ഇതോടെ വീരേന്ദ്രകുമാര്‍ മാതൃഭൂമിയുടെ എല്ലാമെല്ലാമായി. 1923 മാര്‍ച്ച് 17നു പിറന്ന മാതൃഭൂമിയുടെ മൂന്നാംഘട്ടം തുടങ്ങി. 'ദേശീയബോധമുള്ള പത്രം' എന്ന മേല്‍വേഷ്ടി വലിച്ചെറിഞ്ഞു. 'വാണിജ്യവല്‍ക്കരിക്കപ്പെട്ട സൂത്രം' എന്ന മേലങ്കി അണിഞ്ഞു. മഞ്ഞനിറം പതുക്കെപ്പതുക്കെ കയറിവന്നു.

കൃഷ്ണമോഹന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യം അന്ന് പല കോണുകളിലുംനിന്ന് ഉയര്‍ന്നിരുന്നു. അന്വേഷണമൊന്നും നടന്നില്ല. കാരണം ബന്ധുക്കള്‍ക്ക് പരാതിയില്ലായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് കൃഷ്ണമോഹന്റെ കുടുംബസുഹൃത്തായിരുന്ന കോഴിക്കോട്ടെ പ്രമുഖ ഡോക്ടറും പറഞ്ഞിരുന്നു.

കുടുംബവൃത്തങ്ങളില്‍ ആ മരണം ഇന്നും ഒരു നീറ്റലായി നില്‍ക്കുകയാണ്. കൃഷ്ണമോഹന്റെ അമ്മ പരേതയായ സരളാദേവി അന്ത്യംവരെ പറയുമായിരുന്നുവത്രേ, 'അവന്‍ നെഞ്ചുവേദനകൊണ്ടല്ല മരിച്ചത്'.

ഒരു കാര്യം ശ്രദ്ധേയമാണ്. കൃഷ്ണമോഹന്റെ ചരമദിനം മാതൃഭൂമി കലണ്ടറില്‍നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. ഇതില്‍ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് മണിയങ്കോട് തറവാട്ടിലെ പലരും സംശയിക്കുന്നു.

വയനാട്ടില്‍ പല ദുരൂഹമരണങ്ങളുമുണ്ടായിട്ടുണ്ട്. തോട്ടം തൊഴിലാളികള്‍, ആദിവാസി സ്ത്രീകള്‍... ബന്ധുക്കള്‍ക്ക് പരാതിയുണ്ടായിരുന്നില്ല.


ഇത് ദേശാഭിമാനി പ്രസിദ്ധീകരിച്ചിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷവും രണ്ടു മാസവും കഴിയുന്നു. ബൈലൈന്‍ വെച്ച് പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിനെ എന്തേ ഇന്നേവരെ മാതൃഭൂമി നിഷേധിച്ചില്ല. മാരീചന്‍ സ്വന്തം പേരിലായിരുന്നു ഇക്കാര്യം ബ്ലോഗില്‍ പരാമര്‍ശിച്ചിരുന്നതെങ്കില്‍ ഇന്ന് ജയിലില്‍ കിടക്കുമായിരുന്നുവെന്ന് വീമ്പു പറയുമ്പോള്‍, എന്തേ ദേശാഭിമാനി ലേഖകന്‍ ജയിലിലെത്തിയില്ല.....?

അതോ, മാതൃഭൂമി മാനേജ്‍മെന്റ് ആഗ്രഹിക്കും മട്ടില്‍ വിധി പറയുന്ന ഒരു "മയിസ്ട്രേട്ടിനെ" കിട്ടാന്‍ കാത്തിരിക്കുകയാണോ?

ഇനി, സംഭവം നടക്കുന്നതിന്റെ കോണിലും മൂലയിലും ഉണ്ടെങ്കിലേ കാര്യങ്ങള്‍ പ്രസ്താവിക്കാവൂ എന്ന നിബന്ധന മാരീചന് മാത്രമാണോ ബാധകം? വിഷയവുമായി ബന്ധമില്ലാത്ത ഒരു കാര്യം കൂടി എന്‍ പി രാജേന്ദ്രനോട് ചോദിച്ചോട്ടെ,

1995 ജൂണ്‍ 17ലെ വിശേഷാല്‍ പ്രതിയില്‍ ചമ്പല്‍ കൊളളക്കാരും പരിസ്ഥിതിയും എന്ന തലക്കെട്ടില്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ ചെലവു ചുരുക്കലിനെയും മന്ത്രിമാരുടെ വിദേശയാത്രയെയും പരിഹസിക്കവെ താങ്കള്‍ ഇങ്ങനെ എഴുതി..

......മന്ത്രിമാര്‍ നേരിട്ടു ചെന്ന് വിളിച്ചില്ലെങ്കില്‍ വ്യവസായം വരുമോ? മന്ത്രിമാര്‍ക്കാണെങ്കില്‍ ഉദ്യോഗസ്ഥരെപ്പോലെ തനിച്ചു പോകാന്‍ പറ്റില്ല. ഭാര്യയെയും മക്കളെയും കൊണ്ടുപോകണം. പലരും ധരിച്ചിരിക്കുന്നത് മന്ത്രിമാര്‍ക്ക് ഭാര്യമാരോടുളള സ്നേഹം കൊണ്ടാണ് അവരെയും വിദേശത്ത് കൊണ്ടുപോകുന്നതെന്നാണ്. അബദ്ധം. നിവൃത്തിയുണ്ടെങ്കില്‍ യൂറോപ്പിലും മറ്റും ആരും തനിച്ചേ പോകൂ. പക്ഷേ, ഭാര്യമാര്‍ സമ്മതിക്കില്ല. നമ്മുടെ സ്വഭാവ ഗുണം ഭാര്യമാര്‍ക്കാണല്ലോ ശരിക്കറിയില്ല. തനിച്ചു പോകാന്‍ അവര്‍ സമ്മതിക്കില്ല... ഇല്ലില്ല... കേരളത്തിലെ മന്ത്രിമാരെപ്പറ്റിയേ അല്ല ഇതൊക്കെ പറഞ്ഞത്....

സറ്റയറിന്റെയും സര്‍ക്കാസത്തിന്റെയും കാര്യത്തില്‍ മലയാള പത്രപ്രവര്‍ത്തന രംഗത്ത് താങ്കളെ വെല്ലാന്‍ ആരുമില്ല. പക്ഷേ, പരിഹാസത്തിനപ്പുറത്ത് ഈ വരികള്‍ കൃത്യമായി സംവദിക്കുന്ന ഒരാശയമുണ്ട്.

എവിടെ നിന്നാണ് താങ്കള്‍ക്ക് മന്ത്രിമാരുടെ ഭാര്യമാരുടെ ഉളളിലിരുപ്പ് പിടികിട്ടിയതെന്ന്, താങ്കളുടെ ലോജിക് കടം വാങ്ങി തിരിച്ചു ചോദിച്ചാലോ... എല്ലാ മന്ത്രിമാരുടെയും ഭാര്യമാര്‍ക്ക് ഇതേ അഭിപ്രായമാണോ? മന്ത്രിമാരുടെ ഭാര്യമാരെ തൊഴിലിന്റെ ഭാഗമായി സന്ദര്‍ശിച്ച് അഭിമുഖം നടത്തിയ ശേഷമാണോ ഈ വിവരം പത്തുലക്ഷത്തിനു മേല്‍ കോപ്പികള്‍ അച്ചടിക്കുന്ന പത്രത്താളിലൂടെ പുറംലോകത്തെ ഒരു കോടിയോളം വരുന്ന വായനക്കാരെ അറിയിച്ചത്.. ചോദ്യം വലിച്ചു നീട്ടുന്നില്ല....

മനസിലാക്കുന്നത് ഇത്ര മാത്രം.. നമുക്ക് എന്തുമാകാം.. നമ്മളെ ആരും ഒന്നും പറയരുത്... പത്രപ്രവര്‍ത്തന മര്യാദാനിഘണ്ടുവനുസരിച്ച് എഴുതുകയും പെരുമാറുകയും ചെയ്യേണ്ടവര്‍ മറ്റുളളവരാണ്.. നമ്മളോ...ഹേയ്.. സ്വാതന്ത്ര്യസമര സൃഷ്ടിയാണെങ്കില്‍ മര്യാദയൊന്നും വേണ്ടേ വേണ്ട...

എന്‍ പി രാജേന്ദ്രന്റെ ലേഖനത്തില്‍ നിന്ന്.....മാരീചന്റെ സുദീര്‍ഘസാഹിത്യത്തിലെ ഒടുവിലത്തെ പരാമര്‍ശം പി.രാജനെ പിരിച്ചുവിട്ടതിനെക്കുറിച്ചാണ്‌.

പി. രാജന്റെ പിരിച്ചുവിടലാണ് കൈരളിയിലെ പിരിച്ചുവിടലിനേക്കാള്‍ ഗൗരവമെന്നു തന്നെയാണ് മാരീചന്‍ കരുതുന്നത്. വിശദമാക്കാം. അതിനു മുമ്പ് പി രാജന് എന്താണ് പറയാനുളളതെന്ന് കേള്‍ക്കുക.

2007 ജൂലൈ അഞ്ചിനാണ് പി രാജന്റെ അഭിമുഖം മുതലാളിയെ വെളളപൂശലോ പത്രധര്‍മ്മം എന്ന തലക്കെട്ടില്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. അത് പൂര്‍ണ രൂപത്തില്‍ താഴെക്കൊടുക്കുന്നു.


മുതലാളിയെ വെള്ളപൂശലോ പത്രധര്‍മം: മാതൃഭൂമി മുന്‍ എഡിറ്റര്‍

കൊച്ചി: 'സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ സ്വന്തം സഹോദരിയെ കൊലക്കേസില്‍ കുടുക്കാന്‍ പത്രത്തില്‍ കള്ളക്കഥ. സര്‍ക്കാര്‍ഭൂമി കൈയേറിയ വാര്‍ത്ത മുക്കാന്‍ മറ്റു പത്രങ്ങളെപ്പോലും സ്വാധീനിക്കല്‍. ഇതൊക്കെ ചെയ്ത് മാതൃഭൂമിയെ മഞ്ഞപ്പത്രമാക്കാന്‍ ശ്രമിക്കുന്ന എം പി വീരേന്ദ്രകുമാറിനെതിരെ സമരം ചെയ്യട്ടെ മാതൃഭൂമിക്കാര്‍. കാരണം, അയാളാണ് പത്രസ്വാതന്ത്ര്യത്തിന് ഭീഷണി. അതുചെയ്യാതെ മുതലാളിയുടെ ചെറ്റത്തരങ്ങള്‍ക്ക് വെള്ളപൂശാന്‍ ആട്ടിന്‍പറ്റത്തെപ്പോലെ ജാഥ നടത്തുന്നത് അസംബന്ധമല്ലേ?'- പൊള്ളുന്ന ചോദ്യമുതിര്‍ക്കുന്നത് അവരുടെ മുന്‍ സഹപ്രവര്‍ത്തകന്‍.

ദേശീയപ്രസ്ഥാനത്തിന്റെ പത്രത്തെ പിഴപ്പിക്കാനുള്ള മാനേജിങ് ഡയറക്ടറുടെയും കൂട്ടാളികളുടെയും ശ്രമത്തെ ചെറുത്തതിന് മാതൃഭൂമി ആട്ടിയിറക്കിയ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി രാജന്‍.

1961ല്‍ 'മാതൃഭൂമി'യില്‍ സ്റ്റാഫ് റിപ്പോര്‍ട്ടറായി എത്തിയ പി രാജനെ അസിസ്റ്റന്റ് എഡിറ്ററായിരിക്കെ 1988ല്‍ പുറത്താക്കുകയായിരുന്നു. 'മാതൃഭൂമിയുടെ നിലവാരം ദിനംപ്രതി തകര്‍ക്കുന്നത് അതിനെ നയിക്കുന്നവര്‍ തന്നെ'- പി രാജന്‍ 'ദേശാഭിമാനി'യോട് പറഞ്ഞു.

'തിരുവനന്തപുരം യൂണിറ്റില്‍ അസിസ്റ്റന്റ് എഡിറ്ററായിരിക്കെ പത്രത്തിന് കെട്ടിടം പണിയാനുള്ള കരാറില്‍ തിരിമറി നടത്തി പത്തുലക്ഷം രൂപ തട്ടിച്ചതാണ് മാതൃഭൂമിയിലിരിക്കെ എന്നെ ഞെട്ടിച്ച ആദ്യവെട്ടിപ്പ്. 13 ലക്ഷത്തിന് കെട്ടിടം പണിയാന്‍ കരാര്‍ കൊടുത്തു. പണി തീര്‍ന്നപ്പോള്‍ 23 ലക്ഷം ചെലവായെന്ന് കണക്കുണ്ടാക്കി. തേയ്മാനച്ചെലവെന്ന പേരില്‍ തട്ടിയെടുത്ത പണമാണ് അന്ന് തെരഞ്ഞെടുപ്പിനിറക്കിയത്. ഇതിനെ എതിര്‍ത്തതോടെ എന്നോട് വൈരാഗ്യം തുടങ്ങി'- രാജന്‍ ഓര്‍ക്കുന്നു.

മകന്റെ പേരില്‍ വീരന്‍ 35 ലക്ഷത്തിന് സ്ഥലം വാങ്ങി ഒന്നരക്കോടിക്ക് മാതൃഭൂമിക്ക് മറിച്ചുവിറ്റ സംഭവം പിന്നീടുണ്ടായി. വീരേന്ദ്രകുമാറിന്റെ സഹോദരി സുശീലക്കെതിരെ കല്‍പ്പറ്റ ലേഖകന്‍ മാതൃഭൂമിയില്‍ നല്‍കിയ വാര്‍ത്തകളുടെ പേരിലായിരുന്നു പിന്നത്തെ ഉടക്ക്.

വെറും രണ്ടര സെന്റ് ഭൂമിയെച്ചൊല്ലിയുള്ള തര്‍ക്കത്തിലാണ് സഹോദരിയെ കൊലക്കേസില്‍ കുടുക്കാന്‍ വീരേന്ദ്രകുമാര്‍ ശ്രമിച്ചത്. അവര്‍ വീരനെതിരെ മുഖ്യമന്ത്രിയായിരുന്ന നായനാര്‍ക്ക് പരാതി നല്‍കി. 'എന്റെ കുടുംബത്തെ നശിപ്പിക്കരുതേ' എന്ന തലക്കെട്ടില്‍ 'ചന്ദ്രിക' ദിനപ്പത്രം ഇത് വാര്‍ത്തയാക്കി. 'അദ്ദേഹത്തെ തേജോവധം ചെയ്യരുതേ' എന്ന തലക്കെട്ടില്‍ വീരനെ കളിയാക്കി രാജന്‍ പേരുവച്ചുതന്നെ 'ചന്ദ്രിക'യില്‍ കത്തെഴുതി. ഇക്കാലത്താണ് രാജനെ കൊച്ചിയിലേക്കു മാറ്റിയത്.

'എഡിറ്ററുടെ അധികാരം കവരാന്‍ വീരേന്ദ്രകുമാര്‍ ശ്രമിച്ചപ്പോള്‍ 1987ല്‍ ഞാന്‍ പ്രസ് കൌണ്‍സിലിന് പരാതി കൊടുത്തു. പ്ളാന്റര്‍ മുതല്‍ കരാറുകാര്‍വരെയുള്ള ഡയറക്ടര്‍ ബോര്‍ഡിന് എഡിറ്റോറിയലില്‍ ഇടപെടാന്‍ അവസരമൊരുക്കാന്‍ ഗൂഢനീക്കമാണ് അവര്‍ നടത്തിയത്. പ്രസ് കൌണ്‍സില്‍ എനിക്കനുകൂലമായി വിധിച്ചെങ്കിലും പി വി ചന്ദ്രനെ മാനേജിങ് എഡിറ്ററാക്കി വീരന്‍ വിധി മറികടന്നു. ഇതാണ് എന്നെ പിരിച്ചുവിടുന്നതില്‍ കലാശിച്ചത്'.

'എംഎല്‍എയായിരിക്കെ വയനാട് ജില്ലയിലെ മലന്തോട്ടത്തിലെ മരം മുഴുവന്‍ മുറിച്ചുവിറ്റതിനും ഈ 'പ്രകൃതി സ്നേഹിക്കെതിരെ' ഞാന്‍ കേസുകൊടുത്തു. മകന്‍ ശ്രേയാംസിന്റെ പേരില്‍ കൃഷ്ണഗിരി വില്ലേജിലുള്ള 14.44 ഏക്കര്‍ ഭൂമി കൈയേറിയതിനെതിരെയും കേസ് നല്‍കി. അന്നെങ്ങനെയോ തള്ളിപ്പോയ കേസ് ഇപ്പോള്‍ വീണ്ടും കോടതി പരിഗണിക്കുകയാണ്. അഴിമതി നടത്തിയതിന് മാനേജിങ് ഡയറക്ടറെ പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് മാതൃഭൂമിയുടെ ഓഹരിപങ്കാളിയെന്ന നിലയില്‍ കമ്പനി ലോ ബോര്‍ഡിലും ഞാന്‍ നല്‍കിയ കേസ് നിലവിലുണ്ട്.'

'എതിര്‍ക്കുന്നവരെ സ്ഥലംമാറ്റാന്‍ കൊല്‍ക്കത്തയിലും ഹൈദരാബാദിലും ബ്യൂറോ തുറന്ന സംഭവംപോലുമുണ്ടായി. ഓഫീസുള്ളിടത്തേക്കേ സ്ഥലംമാറ്റാവൂ എന്ന വ്യവസ്ഥയുള്ളതുകൊണ്ടായിരുന്നു ഇത്. ഒരിക്കല്‍ മാതൃഭൂമി ജീവനക്കാരെക്കൊണ്ട് എനിക്കെതിരെ നോട്ടീസടിപ്പിച്ച് വിതരണം ചെയ്യിച്ചു. ഞാന്‍ മാനനഷ്ടത്തിന് കേസ് കൊടുത്തു. ജീവനക്കാര്‍ സ്വമേധയാ അച്ചടിച്ചതാണെന്ന് നിര്‍ബന്ധപൂര്‍വം എഴുതിവാങ്ങി അന്ന് വീരന്‍ രക്ഷപ്പെട്ടു.'

ഇരുപതുകൊല്ലം മുമ്പ് ആരംഭിച്ച പോരാട്ടം ഇന്നും രാജന്‍ തുടരുന്നു. 'സത്യമാണ് എന്റെ ശക്തി. കെ മാധവന്‍നായരെപ്പോലുള്ളവര്‍ ഇരുന്ന കസേര ദുരുപയോഗിക്കുന്നതിനെതിരായ പോരാട്ടത്തെ കാലം ശരിവയ്ക്കും'- രാജന് ഉറച്ച വിശ്വാസം.



ശമ്പളം കൊടുക്കാതെ തൊഴിലാളിയെക്കൊണ്ട് പണിയെടുപ്പിക്കുന്ന കൈരളി ചാനല്‍, ഒരു തൊഴിലാളി വര്‍ഗത്തിന്റെയും പ്രതിനിധിയാണെന്ന തെറ്റിദ്ധാരണയും മാരീചനില്ല. പത്രപ്രവര്‍ത്തക യൂണിയന്റെ സമ്മേളനത്തില്‍ പരാതിയുന്നയിച്ചുവെന്നതിന്റെ പേരില്‍ തൊഴിലാളിയെ പിരിച്ചു വിട്ടിട്ട് ജനപക്ഷ ചാനല്‍ എന്ന് മേനി നടിക്കുന്നവരോട് പരമപുച്ഛവുമാണ്.

പക്ഷേ, അതാണോ, പി രാജന്റെ അനുഭവമാണോ പൊതുസമൂഹം ഭീതിയോടെ ചര്‍ച്ച ചെയ്യേണ്ടതെന്ന് ചോദിച്ചാല്‍, പി രാജന്റെ അനുഭവമെന്ന് പറയാന്‍ ഒട്ടും മടിക്കുകയുമില്ല.

രാഷ്ട്രീയ അധികാരത്തിന് പത്രമുടമസ്ഥത കുട പിടിക്കുമ്പോള്‍ സംഭവിക്കാവുന്ന ക്രിമിനലൈസേഷന്റെ ഭീകരതയത്രയും വെളിപ്പെടുത്തുന്നതാണ് പി രാജന്റെ പൊളളുന്ന അനുഭവം. ദേശീയ സ്വാതന്ത്ര്യസമര പാരമ്പര്യമവകാശപ്പെടുന്ന പത്രമുടമ എന്തെന്തൊക്കെ ചെയ്തതിനെ, എതിര്‍ത്തതു കൊണ്ടാണ് തനിക്ക് പത്രത്തില്‍ നിന്ന് പിരിയേണ്ടി വന്നതെന്ന് പി രാജന്‍ ഉറക്കെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഇന്നും പോരാട്ടം തുടരുന്ന ഈ മനുഷ്യന്റെ വാക്കുകളിലെ നേരിന്റെ ചൂട് മറച്ചു വെയ്ക്കാന്‍ കാല്‍ഡസന്‍ കോടതിവിധികള്‍ക്ക് കഴിയുമെന്ന് എന്‍ പി രാജേന്ദ്രന്‍ കരുതുന്നുവെങ്കില്‍ അത് വെറുതെയാണ്.

എന്‍ പി രാജേന്ദ്രന്റെ ലേഖനത്തില്‍ നിന്ന്... ജീവിതകാലം മുഴുവന്‍ ദ്രോഹം ചെയ്‌തു നടന്ന മാരീചന്‍ എന്ന രാക്ഷസന്റെ അന്ത്യം ശ്രീരാമന്റെ കൈകൊണ്ടായിരുന്നു.ആ മാരീചനും അപ്പോള്‍ വേഷംമാറി പല വിക്രസ്സുകള്‍ കാണിക്കുകയായിരുന്നു, ഇതുപോലെ മൃഗവേഷത്തില്‍ എന്നും പറയാം.

തമാശ പറഞ്ഞതാണെങ്കില്‍ ഏറ്റില്ല, സാര്‍. ആധുനിക മാധ്യമ പരിസരത്ത് ഈ കഥ അപനിര്‍മ്മിച്ചാല്‍ ഇതിലെ നര്‍മ്മവും തിരിഞ്ഞു കുത്തും. ലങ്കയിലെ സര്‍വാധികാരിയായിരുന്ന രാവണന്റെ കല്ലേപ്പിളര്‍ക്കുന്ന ആജ്ഞ എതിര്‍ക്കാന്‍ കെല്‍പ്പില്ലാതെ, "രാവണന്റെ കൈകൊണ്ട് മരിക്കുന്നതിലും നല്ലത് ശ്രീരാമന്റെ കൈകൊണ്ട് മരിക്കുന്നതാണെന്ന്" തീരുമാനിച്ചിറങ്ങിയ വെറും ശംബളക്കാരനായിരുന്നു, അന്നത്തെ മാരീചന്‍. രാവണന്റെ അമ്മാവനെന്നൊക്കെ കടലാസിലേയുണ്ടായിരുന്നുളളൂ. യഥാര്‍ത്ഥത്തിലോ, ആജ്ഞയനുസരിച്ചില്ലെങ്കില്‍ കൊല്ലപ്പെടുമായിരുന്ന ഒരു വെറും സബ് എഡിറ്റര്‍.

ഇന്ന്, പഴയ രാവണന്റെ സ്ഥാനത്ത് പത്തുതലയും ഇരുപതു കയ്യുമായി പത്രമുതലാളിയാണ് നില്‍ക്കുന്നത്. വമ്പന്‍ സര്‍ക്കുലേഷനും പാരമ്പര്യവുമുളള പത്രസ്ഥാപനം കൈയിലുളള മുതലാളി രാവണനെക്കാള്‍ ശക്തന്‍‍.

ജനങ്ങളുടെ യുക്തിചിന്തയെ വശീകരിച്ചകറ്റി, ജനാഭിപ്രായമെന്ന സീതാദേവിയെ റാഞ്ചാനുളള രാവണമുതലാളിയുടെ ആജ്ഞ ശിരസാവഹിക്കുന്നവരുടെ വര്‍ത്തമാനകാല നാമം പഥികന്‍ എന്നാണ്. ജനങ്ങളുടെ യുക്തിബോധവും അന്തസുളള മനുഷ്യന്റെ ആത്മാഭിമാനവും കവരുന്ന ഈ രാവണഭൃത്യനു നേരിട്ട അനുഭവം മാതൃഭൂമിയിലെ ജേര്‍ണലിസം ട്രെയിനികളെയാണ് പഠിപ്പിക്കേണ്ടത്.

സ്വാതന്ത്ര്യസമരത്തിന്റെ ഉജ്വലപാരമ്പര്യത്തിലും മാതൃഭൂമിയെന്ന ബ്രാന്‍ഡ് നാമത്തിലും അഭിമാനിക്കാനുളള എന്‍ പി രാജേന്ദ്രന്റെ ഒരവകാശവും മാരീചന്‍ ചോദ്യം ചെയ്തില്ല. ഒരു കാര്യം ഓര്‍മ്മിപ്പിച്ചെന്നേയുളളൂ.. ഇന്നത്തെ തലമുറ വായിക്കുന്ന മാതൃഭൂമി വേറെയാണ്..

സ്വാതന്ത്ര്യസമരകാലത്ത് ഈ പത്രം സ്ഥാപിച്ചവരും അവരുടെ തലമുറയില്‍ അത് വായിച്ചവരും കാലത്തിന്റെ എഡിറ്റിംഗിന് വിധേയമായി.

ഇന്നത്തെ തലമുറയ്ക്കു മുന്നിലുളള പത്രസ്ഥാപനത്തിന്റെ ചെയ്തികളില്‍ നേരും നെറിയുമല്ല പ്രതിഫലിക്കുന്നത്. കൗമാരമെന്നോ വാര്‍ദ്ധക്യമെന്നോ ഭേദമില്ലാതെ സ്ത്രൈണ നഗ്നത വിറ്റുതിന്നുന്ന "ക്രൈമന്മാരെ" സ്വീകരിച്ചിരുത്തുന്ന അതേ എഡിറ്റ് പേജിലാണ് വിശേഷാല്‍ പ്രതിയും പ്രത്യക്ഷപ്പെടുന്നതെന്ന് എന്‍ പി രാജേന്ദ്രന്‍ സമ്മതിച്ചു തന്നില്ലെങ്കിലും അവര്‍ കാണുന്നുണ്ട്. സ്വാതന്ത്ര്യസമര പാരമ്പര്യം ഇടയ്ക്കിടെ വിളിച്ചു കൂവുന്നത് അരോചകമായി അനുഭവപ്പെടുന്നവരും അക്കൂട്ടത്തിലുണ്ടാകാമെന്ന സാധ്യത തളളിക്കളഞ്ഞിട്ടെന്തു പ്രയോജനം...?

മറ്റേതൊരു മാധ്യമ സ്ഥാപനവും പോലെയാണ് ഇന്നത്തെ മാതൃഭൂമി. വ്യത്യാസം ഒന്നു മാത്രം. കേരളത്തിലെ അത്യുന്നതരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ആ സ്ഥാപനത്തിന്റെ ഉടമ. മാധ്യമ ഉടമസ്ഥതയും രാഷ്ട്രീയ നേതൃത്വവും ഒരേ വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നത് അധികാര രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും ചെലുത്തുന്ന പ്രകമ്പനങ്ങളെക്കുറിച്ചല്ലെങ്കില്‍ പിന്നെ മറ്റെന്താണ് മര്‍ഡോക്കിന്റെ വരവുമായി ബന്ധപ്പെട്ട് കേരളം ചര്‍ച്ച ചെയ്യേണ്ടത്?

മറുപടി- മൂന്നാം ഭാഗം

37 comments:

മാരീചന്‍ said...

മറ്റേതൊരു മാധ്യമ സ്ഥാപനവും പോലെയാണ് ഇന്നത്തെ മാതൃഭൂമി. വ്യത്യാസം ഒന്നു മാത്രം. കേരളത്തിലെ അത്യുന്നതരായ രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് ആ സ്ഥാപനത്തിന്റെ ഉടമ. മാധ്യമ ഉടമസ്ഥതയും രാഷ്ട്രീയ നേതൃത്വവും ഒരേ വ്യക്തിയില്‍ കേന്ദ്രീകരിക്കുന്നത് അധികാര രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും ചെലുത്തുന്ന പ്രകമ്പനങ്ങളെക്കുറിച്ചല്ലെങ്കില്‍ പിന്നെ മറ്റെന്താണ് മര്‍ഡോക്കിന്റെ വരവുമായി ബന്ധപ്പെട്ട് കേരളം ചര്‍ച്ച ചെയ്യേണ്ടത്?

വിശുദ്ധ പശുക്കളുടെ അകിടും തേടി എന്ന ലേഖനത്തോട് പ്രതികരിച്ച് എന്‍ പി രാജേന്ദ്രന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ച മറുപടിയില്‍ മാരീചനെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ക്കുളള മറുപടിയുടെ രണ്ടാം ഭാഗം..

Anonymous said...

ഇതില്‍ ഉത്തരം പറഞ്ഞരീതിക്ക് മുത്തപ്പന്റെ വക പത്തുമാര്‍ക്ക്. വെട്ടിയൊട്ടിക്കല്‍ തക്കിടികാണിക്കാതെ ഇങ്ങനെ ഡീറ്റയില്‍ഡായിട്ട് പോരട്ടേ :)) ഇതുപറഞ്ഞപ്പഴല്ല്യോ മുത്തപ്പന്‍ പേരുമാറ്റ്യവിവരം ഓര്‍ത്തത്. ഷെമിക്ക് കേട്ടോ.

ബ്ലോഗ് കുണ്ടുകുഴിയാണെന്നും മാതൃഭൂമി പാരാവാരമാണെന്നും പറഞ്ഞ് ആ പോസ്റ്റിന്റെ ബാക്കിയുണ്ടിന്ന്‍. എന്‍ പി ആര്‍ ഇന്ദ്രന്റെ കുറിപ്പുകള്‍ ഒരുകോടി ആള്‍ക്കാര്‍ വായിച്ച് വിരേചനപ്പെടാറുണ്ടത്രേ.

Anoop Technologist (അനൂപ് തിരുവല്ല) said...

കൊള്ളാം

simy nazareth said...

ഒരുകോടി വായിക്കുന്ന പംക്തിയുടെ ഉടമയെപ്പറ്റി ഇങ്ങനെയൊക്കെ പറയാന്‍ കൊള്ളാവോ?

രായേന്ദ്രന്റെ മറുപടിയുടെ രണ്ടാം ഭാഗവും വായിക്കേണ്ടിവന്നു, ചില തെറ്റിദ്ധാരണകള്‍ മാറാന്‍.

നൂറുപേര്‍ വായിക്കുന്ന പൊട്ടക്കുഴി കണ്ട് രായേന്ദ്രന്‍‍ വെകിളിപിടിച്ചാല്‍ - ഒരുകോടി വായനക്കാരും പ്രതികരിച്ചെങ്കില്‍ പുള്ളി എന്തു ചെയ്തേനെ. പത്രാധിപര്‍ക്ക് കത്തെഴുതാനും വിയോജിപ്പ് അറിയിക്കാനുമൊന്നും അധികം പേര്‍ മെനക്കെടാത്തത് രായേന്ദ്രന്റെ ഭാഗ്യം.

യാരിദ്‌|~|Yarid said...

മാതൃഭൂമിയെ ഒന്നും പറയാന്‍ പാടില്ല. കാരണം അവര്‍ വിമര്‍ശനത്തിനതീതരാണല്ലൊ. ഇഷ്ടമില്ലാത്തതു പറഞ്ഞാ‍ല്‍ അവര്‍, മാധ്യമ രാക്ഷസന്മാര്‍ക്കു വെറും “ദുഷ്ടനായ മാരീചനും” ഏറാന്മൂളികളായ ബ്ലോഗ് ശിശുക്കളും..

അറ്റ്ലീസ്റ്റ് വായനക്കാരനു മറുപടി എഴുതാനുള്ള സ്വാതന്ത്ര്യമെങ്കിലും ഈ മീഡീയം തരുന്നുണ്ട്. അല്ലാതെ രാജേന്ദ്രന്മാര്‍ എഴുതുന്നതു ഉപ്പില്ലാതെ വിഴുങ്ങേണ്ടീ വരുന്ന അവസ്ഥയില്ല..!

anushka said...

അസ്സലായി.അസഹിഷ്ണുതയുടെ പര്യായമാണ്‌ കേരളത്തിലെ പത്രപ്രവര്‍ത്തനം.താങ്കള്‍ക്ക് നന്ദി.

Suraj said...

ഇന്ദ്രവചനം :"...പലരും ധരിച്ചിരിക്കുന്നത് മന്ത്രിമാര്‍ക്ക് ഭാര്യമാരോടുളള സ്നേഹം കൊണ്ടാണ് അവരെയും വിദേശത്ത് കൊണ്ടുപോകുന്നതെന്നാണ്. അബദ്ധം. നിവൃത്തിയുണ്ടെങ്കില്‍ യൂറോപ്പിലും മറ്റും ആരും തനിച്ചേ പോകൂ. പക്ഷേ, ഭാര്യമാര്‍ സമ്മതിക്കില്ല. നമ്മുടെ സ്വഭാവ ഗുണം ഭാര്യമാര്‍ക്കാണല്ലോ ശരിക്കറിയുക. തനിച്ചു പോകാന്‍ അവര്‍ സമ്മതിക്കില്ല..."


ഫോട്ടോയും ഒന്നര മൈല്‍ നീളമുള്ള പ്രൊഫൈല്‍ ഉപന്യാസവും എഴുതിയ പുസ്തകങ്ങളുടെ മുഖചിത്രങ്ങളും ഒക്കെ കൊടുത്താലും എഴുത്ത് കാണുമ്പോഴേ ശരിക്കും അച്ഛനും മുത്തച്ഛനുമൊക്കെയുള്ളവനാണോ എഴുതുന്നത് എന്ന് മനസ്സിലാവൂ എന്ന് മനസ്സിലായി :)

‘വിശുദ്ധ പശു’ പോസ്റ്റില്‍ “ഒരുത്തന്റെ അണ്ടര്‍വെയര്‍ കൂടി അഴിഞ്ഞു” എന്നെഴുതിയത് തമാശമട്ടിലായിരുന്നു. പക്ഷേ ഇതു വായിച്ചപ്പോള്‍ അണ്ടര്‍വെയര്‍ മാത്രമല്ല അതിന്റപ്പുറത്തുള്ള സഞ്ചി കൂടി പണ്ടേ അഴിഞ്ഞു കഴിഞ്ഞതാണ് എന്ന് ബോധ്യായി. ഒരു ‘ചമര’ പാരമ്പര്യം..!

അനില്‍@ബ്ലോഗ് // anil said...

മാരീചന്‍ ,

അഭിനന്ദനങ്ങള്‍.

Unknown said...

ഓ അപ്പോൾ ദേശാഭിമാനി ആവർത്തിച്ചത് നൂറ്റെട്ടുതവണ ആവർത്തിക്കുകയായിരുന്നു മാരീചൻ അല്ലേ? എൻ.പി.ആറോ മാതൃഭൂമിയോ ദേശാഭിമാനിയിലെ വാർത്തയോട് പ്രതികരിക്കാത്തതിനു കാരണമന്വേഷിച്ച് എങ്ങും പോകേണ്ടതില്ല, ദേശാഭിമാനി എന്ന ചട്ടുകത്തിനു ഏത് തരം വാർത്തകൾ മാത്രമാണ് കോരുവാൻ കഴിയുകയുള്ളൂ എന്ന് എല്ലാവർക്കും നല്ല ബോധ്യമുണ്ട്, അതിനെതിരെ പ്രതികരിക്കാത്ത എൻ.പി.ആർ മാരീചനെതിരെ പ്രതികരിച്ചതിൽ അത്ഭുതമൊന്നുമില്ല... എന്നാൽ ബ്ലോഗുൾപ്പടെയുള്ള സമാന്തമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യവുമുണ്ട്.

ദീപിക - സഭ, മാധ്യമം - ജമായത്തെ ഇസ്ലാമി, ദേശാഭിമാനി - പാർട്ടി എന്നിങ്ങനെ ചേരുവകളിൽ പ്രത്യക്ഷപ്പെടുന്ന വാർത്തകൾ ഏത് രീതിയിൽ എടുക്കണമെന്നു ഒട്ടുമിക്കവർക്കും അറിയാവുന്നതാണ്.. നെറ്റിയിലെ ചന്ദനക്കുറി പോലെ സുവ്യക്തമാണ് ഈ പത്രങ്ങളിലെ വാർത്തകളുടെ പക്ഷപാതം. എന്നാൽ ബ്ലോഗുകളിൽ പ്രത്യക്ഷത്തിൽ പ്രത്യേകിച്ച് അപ്രകാരം ചേരിതിരിവുകൾ പ്രകടിപ്പിക്കാത്ത മാരീചനെ പോലുള്ള ബ്ലോഗേഴ്സ് ഒരു സുപ്രഭാതത്തിൽ കേവലം ദേശാഭിമാനി വാർത്ത എന്നൊരു ഒറ്റ സോഴ്സിൽ ആശ്രയിച്ച് വല്ലതും പറഞ്ഞു പോകുമ്പോൾ ദേശാഭിമാനിയിൽ ആ വാർത്ത വന്നതിനേക്കാൾ വിശ്വാസ്യത മാരീചന്റെ വായനക്കാർക്കിടയിലെങ്കിലും ആ വാർത്തയ്ക്ക് ലഭിക്കുന്നു. ദേശാഭിമാനിയെ അവിശ്വസിക്കുകയും മാരിചനേയോ അതുപോലെയുള്ള സ്വതന്ത്ര്യബ്ലോഗേഴ്സിനേയോ വിശ്വസിക്കുവാൻ താല്പര്യപ്പെടുന്നവരായ വായനക്കാർ പൊടുന്നനെ വഞ്ചിക്കപ്പെടുകയാണ്, വാർത്തയുടെ സോഴ്സ് (ഏക സോഴ്സ്) ദേശാഭിമാനിയെന്നു വരുമ്പോൾ. എന്നാൽ പിന്നെ ദേശാഭിമാനി നേരിട്ടങ്ങ് വായിച്ചാൽ പോരേ? പാടില്ല മാരീചനെ തന്നെ വായിക്കണം, എന്നാൽ ദേശാഭിമാനിയിലാണ് ഇപ്പോൾ മാരീചൻ കോപ്പിപേസ്റ്റ് ചെയ്ത വാർത്ത കാണുകയെങ്കിൽ മാരീചിന്റെ പോസ്റ്റിനു ലഭിച്ച കമന്റുകളിൽ കാണുന്ന സക്രിയത്വം ആ വാർത്തയ്ക്കു ലഭിക്കുമായിരുന്നോ എന്നുകൂടെ ഓർക്കണം. പല പ്രമുഖ ബ്ലോഗേഴ്സും വിശ്വാസ്യത ജനിപ്പിക്കും വിധം വാർത്തകൾ എക്സ്‌പോർട്ട് ചെയ്യുന്ന ഉപാധികൾ ആയത് അമേരിക്കൻ തിരഞ്ഞെടുപ്പിൽ മാത്രമല്ല, മലയാളത്തിലും കൂടെയാണ്. വായനക്കാർ കൂടുതൽ ജാഗ്രത പാലിക്കണം, നേരിട്ടുള്ള ഇടപെടലിന്റെ വിശ്വാസ്യത ബ്ലോഗുകൾ / അവയെ ഉപയോഗിക്കുന്ന എസ്റ്റാബ്ലിഷ്‌മെന്റുകൾ ചൂഷണം ചെയ്തുതുടങ്ങിയിരിക്കുന്നു.

Unknown said...

അപ്പോള്‍ ദേശാഭിമാനിയെ ആശ്രയിച്ചാണോ മാരീചന്റെ ആരോപണങ്ങള്‍?
ഖേദം തോന്നുന്നു.
സ്വതന്ത്രബ്ലോഗിംഗ് എന്നൊക്കെ വെറുതേ പറയാമെന്ന് മാത്രം. ബാലന്‍ സാറ് പറഞ്ഞതിനോട് ഏറെക്കുറേ യോജിക്കുന്നു.
ബി ജെപിയുടെ മുഖപത്രം ക്വോട്ട് ചെയ്ത് ആര്‍ എസ് എസ്സുകാര്‍ ഓരോന്ന് എഴുതുന്നത് പോലെയായി.(ആച്ച്വലി അത്രക്കങ്ങട് ആയില്ലെങ്കിലും :-))

:-(

സസ്നേഹം

കടത്തുകാരന്‍/kadathukaaran said...

എന്താ ദേശാഭിമാനി അത്രക്ക് മോശമാണോ......? ലില്ലിപ്പെങ്ങള്‍ ടോട്ടല്‍ ഫോര്‍ ചീറ്റിങ്ങിലെ നായികമാരിലൊരാളാണെന്നും കൊടിയേരി വിലാസം ആണെന്നും അറിയാതെ എഴുതിപ്പോയത് തൊട്ടടുത്ത ദിവസം തന്നെ അന്വാഷണത്തിന്‍റെ അടിസ്ഥാനത്തില്‍ നിരപരാധിയായി പ്രഖ്യാപിച്ചതും നമ്മുടെ ദേശാഭിമാനി തന്നെയല്ലേ...? ഇത്രക്ക് അന്വാഷണാത്മക പത്രപ്രവര്‍ത്തനം ദേശാഭിമാനിയിലല്ലാതെ ലോകത്തെവിടേയുണ്ട്? ആഗോള പത്രഭീമന്മാര്‍ വന്നിട്ട് ഇനി എന്ത് കാട്ടും എന്ന് കാത്തിരുന്ന് കാണാം.. ദേശാഭിമാനി ചെയ്തതില്‍നിന്നും വ്യത്യസ്തമായി എന്തെങ്കിലും ചെയുതാലേ മാമല നാട്ടില്‍ പിഠിച്ച് നില്‍ക്കാനാവൂ എന്ന് മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന് ഇല്ലെങ്കില്‍ നമുക്ക് നന്ന്.. തുടരുക മാരീചരേ, നാളേയുമുണ്ട് ദേശാഭിമാനി..

karamban said...

Deshabhimani....
"Nerariyaan Neratheyariyaan" Ennalle!

Unknown said...

ദേശാഭിമാനിയിലേക്ക് ട്രെയിനി ജേർണലിസ്റ്റ് ആയി വല്ലതും തരമാക്കാനാണോ മാരീചാ ഈ അഭ്യാസം മുഴുവൻ?എന്നാലതങ്ങ് നേരത്തേ പറഞ്ഞൂടായിരുന്നോടാവേ? ഞങ്ങൾ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചേനായിരുന്നല്ലോ.

മാരീചനെ എങ്ങിനെ ഇനി വിശ്വസിക്കും? പാർട്ടി അതും പിണറായി സ്ഥാപിച്ച ഒരു ബ്ലോഗർ അല്ലായെന്ന് വായനക്കാർ എങ്ങിനെ
വിശ്വസിക്കും? പ്രത്യേകിച്ച് പാർട്ടി ബ്ലോഗുകൾ ശ്രദ്ധിക്കണമെന്ന് ഇണ്ടാസും ഇറക്കിയിട്ടുണ്ട്.

മനോരമയും ദേശാഭിമാനിയും ദീപികയും മാതൃഭൂമിയും മാധ്യമവും ഉള്ളപ്പോൾ ബ്ലോഗ് വായിക്കുന്നത് അതിന്റെ സ്വതന്ത്ര നിരീക്ഷണങ്ങൾക്ക് കൂടി വേണ്ടിയല്ലേ? അതാകെ കളഞ്ഞ് കുളിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു.

തന്തയ്‌ക്കും തളളയ്‌ക്കും പറഞ്ഞ്‌ കളിക്കുന്നവര്‍ക്ക്‌ നാട്ടില്‍ കിട്ടുന്ന പ്രതികരണം എന്തെന്ന്‌ കൂടി എഡിറ്റോറിയല്‍ മീറ്റിംഗ്‌ നടക്കുമ്പോള്‍ സോമനാഥിനെപ്പോലുളള മനോരോഗികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്നും താങ്കളോട് അഭ്യര്‍ത്ഥിക്കുന്നു.

ഇതെഴുതിയതിയും മാരീചനല്ലേ?

താങ്കൾ എഴുതിയതുപോലെ എൻപിആർ മന്ത്രിമാരുടെ ഭാര്യമാരെക്കുറിച്ച് എഴുതിയത് അത്ര പാതകമാണോ? പത്രപ്രവർത്തനം
തന്നയല്ലേ താങ്കൾ പഠിച്ചത് എന്ന് ഇപ്പോൾ സംശയിക്കുന്നു. പി.ജെ ജോസഫും കുഞ്ഞാലിക്കുട്ടിമാരും ഉള്ള നാട്ടിൽ തന്നെയല്ലേ?
മന്ത്രിമാരുടേ സ്വഭാവദൂഷ്യത്തെക്കുറിച്ച് സൂചിപ്പിക്കുമ്പോൾ തിരിച്ച് അതെഴുതിയ പത്രപ്രവർത്തകന്റെ സ്വഭാവദൂഷ്യത്തെക്കുറിച്ച് പറയുന്നത് തികച്ചും ബാലിശമായിപ്പോയല്ലോ മാരീചാ? അങ്ങിനെയെങ്കിൽ ഇവിടെ
പത്രപ്രവർത്തനമേ നടക്കില്ലല്ലോ?

സൂരജ് പത്ത് പൈസ കുറവുള്ള മട്ടിൽ എവിടെ വ്യക്തിഹത്യ നടന്നാലും കുറേയധികം സ്മൈലിയിൽ ഇളിച്ചുകാട്ടി അവിടെയെല്ലാം പോയി പരിപോഷിപ്പിക്കാറുണ്ട്. പ്രത്യേകിച്ചു അദ്ദേഹത്തിന്റെ കൂട്ടുകാരോട് കൂടി.
അതിൽ വലിയ പുതുമയില്ല.

പക്ഷെ മൂർത്തിക്കിതെന്തു പറ്റി? നിലമറന്ന ഉന്മാദമായിപ്പോയല്ലോ മൂർത്തിസഖാവേ? കഷ്ടം.

ഈ കാണിച്ചുകൂട്ടുന്നതൊക്കെയാണ് ബ്ലോഗിങ്ങ് എന്ന് കിടന്ന് തുള്ളല്ലേ. മൂത്രപ്പുരകളും അവയിലെ പോസ്റ്ററുകളും കാലകാലം മുതലേ നിലനിന്നിരുന്നതാണ്.

ഇവിടെയെന്തുകൊണ്ട് അനോണിമസ് കമന്റുകൾ അനുവദിക്കുന്നില്ല മാരീചൻ? അനോണിമിറ്റി എന്നത് ബ്ലോഗർമാരുടെ അവകാശങ്ങളിലൊന്നല്ല്ലേ? മാരീചന്റെ അനോണിമറ്റി ഞങ്ങൾ വായനക്കാർ ബഹുമാനിക്കുന്നതുപോലെ ഞങ്ങളുടെ അനോണിമിറ്റിയും മാരീചൻ ബഹുമാനിക്കേണ്ടതല്ലേ? അതിനാണല്ലോ ബ്ലോഗർ അനോണിമസ് എന്ന് ഒരോപ്ഷൻ തന്നിരിക്കുന്നത്. ഒരു ഐഡി ഗൂഗിളിൽ ഉണ്ടാക്കാൻ ഒരു മിനുട്ട് മതിയെന്നിരിക്കേ ഇത് പൂട്ടിവെക്കുന്നതിലെ ഔചിത്യം? അതോ സാധാരണ ജനങ്ങളുടെ അഭിപ്രായങ്ങൾ ഭയമാണോ? ഇതാണോ പത്രപ്രവർത്തനം? ഇതാണോ ബ്ലോഗിങ്ങ്?

കലാവതി said...

see this post http://rsrletha.blogspot.com/2008/09/blog-post_26.html

കലാവതി said...

ഇത് ഒരുവഴിക്ക് പോകുന്ന ലക്ഷണമില്ലല്ലോ മാരീചാ.

ഇപ്പോള്‍ ദേശാഭിമാനിയെ ഉദ്ധരിക്കുന്നത് മോശമെന്നായി. 'സ്വതന്ത്രം' എന്നാല്‍ ദേശാഭിമാനി വിരുദ്ധം എന്നായി. ദേശാഭിമാനിയെ ക്വോട്ട് ചെയ്തിന്റെ പേരില്‍ മാരീചന്‍ ആ സഥാപനത്തിലേക്ക് പ്രവേശനം കാത്തുകഴിയുന്നവനുമായി.

മണിയടി, കാക്കപിടുത്തം, സുഖിപ്പിക്കല്‍ തുടങ്ങിയ ചൊറിയന്‍ പരിപാടികളില്‍ അഭിരമിക്കുന്നതാണ് ആഗോളവല്‍ക്കരണ കാലത്തെ സാംസ്കാരിക മുന്നേറ്റം എന്ന് മാരീചന് അറിയില്ലേ?

താങ്കള്‍ സിപിഎമ്മിനെതിരെ ഉറുമി വീശിത്തകര്‍ക്കുന്നത് ഇതേ ബ്ളോഗില്‍ പലകുറി കണ്ടിട്ടുണ്ട്. പിണറായിയെയും വിഎസിനെയും മാറിമാറി കുത്തി നോവിക്കുന്നതും കണ്ടിട്ടുണ്ട്.

ആകെ ഒരു കാളിദസനാണ്, സിപിഎമ്മിന്റെ ആളാണെന്ന നാട്യത്തില്‍ പക്കാ സിന്‍ഡിക്കേറ്റ് ലൈനില്‍ വിഎസിന്റെ ആധികാരിക വക്താവ് ചമഞ്ഞ് അഴിഞ്ഞാടിയിട്ടുള്ളത്. മറ്റെല്ലാ ബ്ളോഗര്‍മാരും പരമാവധി മര്യാദ പാലിച്ച് പ്രതികരിക്കുന്നതാണ് കണ്ടത്(അപവാദങ്ങള്‍ അവഗണിക്കാവുന്നത്)

ഇവിടെ പ്രശ്നം എന്‍ പി രാജേന്ദ്രന്‍ എന്ന 'വിശുദ്ധ പശു' വിമര്‍ശിക്കപെട്ടതാണ്. ഇത്തരക്കാര്‍ക്കെല്ലാം 'മൂത്രക്കുഴലുപോലുള്ള' (വികെഎന്‍ പൊറുക്കട്ടെ) സ്വഭാവമാണ്. പുറത്തോട്ടെേ ഒഴുകൂ. അകത്തോട്ട് ഒന്നും സ്വീകരിക്കില്ല.

പത്രം ഓഫീസിലിരുന്ന് എഴുതുക, പിറ്റേന്ന് അച്ചടിച്ചുവന്നതുകണ്ട് സായൂജ്യമടയുക. അതിനിടയ്ക്ക് പ്രകാപിതരായ വായനക്കാര്‍ ടെലിഫോണിലൂടെയോ മറോ പ്രതികരിക്കുന്നതുമാത്രമാണപവാദം. അല്ലെങ്കില്‍, അമ്പട ഞാനേ ് എന്ന ഭാവത്തില്‍ എക്കാലത്തും നടക്കാം.

ഇപ്പോള്‍ എന്‍ പി രാജേന്ദ്രനെക്കുറിച്ച് പല സത്യങ്ങളും ബ്ളോഗില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രതികാര കോളം എഴുത്ത് ഹിമാലയന്‍ കാര്യമാണ്. അതിനുപുറമെ നെറ്റില്‍, ബ്ളോഗില്‍, യൂണിയനില്‍, ടിവിയില്‍, രാഷ്ട്രീയ നേതാക്കളുടെ അകത്തളങ്ങളില്‍-അമ്പമ്പോ ഈ പത്രക്കാര്‍ നിസ്സാരന്‍മാരാണോ? അതില്‍തന്നെ രാജവെമ്പാലയാണ് എന്‍പിആര്‍. അത്തരക്കാരെ വിമര്‍ശിക്കാമോ?

പാടില്ല പാടില്ല മാരീചാ, നിങ്ങള്‍ നിങ്ങളെ പാടേ മറന്നൊന്നും ചെയ്തുകൂടാ.


അനോണിമിറ്റി എന്നത് ഒരായുധം തന്നെ. തിരിച്ചും മറിച്ചും പ്രയോഗിക്കാം. രാജേന്ദ്രന്‍ ഫാന്‍സും അനോണിമിറ്റി എന്ന ആയുധവുമായി രംഗത്തിറങ്ങി-വിടി. വെല്‍ഡണ്‍!

വിഷയം തെന്നിപ്പോകേണ്ട. മര്‍ഡോക്കിലാണ് തുടങ്ങിയത്. മര്‍ഡോക്കെവിടെ, രാജേന്ദ്രനെവിടെ. പാവം ആ പത്രക്കാരനെ വിട്ട് മര്‍ഡോക്കിന്റെ അജണ്ടയെക്കുറിച്ച് ചര്‍ച്ചചെയ്യൂ സുഹൃത്തുക്കളെ.
രാജേന്ദ്രന് മര്‍ഡോക്കിനോട് ശരിക്കും ഇഷ്ടമൊന്നുമില്ല. മര്‍ഡോക്ക് വാങ്ങിയതിന്റെ ബാക്കി ഏഷ്യാനെറ്റ് ന്യൂസ് മാതൃഭൂമിക്ക് വാങ്ങണമെന്നുണ്ട്. അതിന്റെചര്‍ച്ച നടക്കുന്നു. ആ സമയത്ത് വെറുതെ ഒരു കാച്ചുകാച്ചിയതാണ്.


രാജേന്ദ്രന്‍ പലപ്പോഴും സ്വതന്ത്രമായ നിലപാടുകള്‍ സ്വീകരിക്കാറുണ്ട്. മാതൃഭൂമിയില്‍ മണിയടിക്കാരുടെ കൂട്ടത്തിലൊന്നുമല്ല സ്ഥാനം. സിപിഎമ്മിനോട് സ്ഥായിയായ വിരോധമുണ്ട്. സിപിഎം വിരോധികളെല്ലാം മോശക്കാരാണെന്ന് പറയാനാവില്ല.


ഏഷ്യാനെറ്റിനേക്കാള്‍ പാരമ്പര്യം മാതൃഭൂമിക്കുണ്ടെന്ന അദ്ദേഹത്തിന്റെ വാദം നൂറുശതമാനം ശരി. അതല്ലല്ലോ ഇവിടെ ചര്‍ച്ച. മര്‍ഡോക്കിന്റെ ലക്ഷ്യമെന്ത് എന്നതില്‍ ആരും കയറിപ്പിടിക്കാത്തതെന്തേ? മാരീചാ, രാജേന്ദ്രന് ഒരു വ്യക്തി എന്ന നിലയില്‍ പലരോടും പകയും വെറുപ്പുമൊക്കെയുണ്ടാകും. പിന്നെ അറിഞ്ഞിടത്തോളം അദ്ദേഹം അത്യാവശ്യം ചില കുതന്ത്രങ്ങളും കുരുട്ടുബുദ്ധിയും പ്രയോഗിക്കുന്നയാളുമാണ്. അപവാദ പ്രചാരണവും നടതാറുണ്ട്. അത് വ്യക്തിപരമായ കാര്യം. ഇവിടെ നിലപാടാണ് പ്രശ്നം.


മാരീചാ, ചര്‍ച്ച മര്‍ഡോക്കിലേക്ക് വരട്ടെ. മാതൃഭൂമിയെ വിടുക....

മൂര്‍ത്തി said...

മാരീചാ, വായിച്ചു രണ്ടു ഭാഗവും..

ഈ വിഷയം മാധ്യമസ്വാതന്ത്ര്യം എന്ത്, ഏതുവരെയാകാം എന്നൊക്കെയുള്ള ഗൌരവകരമായ വിഷയങ്ങളിലേക്ക് ഒക്കെ കൂടി വ്യാപിപ്പിക്കേണ്ടിയിരിക്കുന്നു.

പ്രിന്റ് മീഡിയായില്‍ ആയിരുന്നു എന്‍.പി.ആറിന്റെ ലേഖനമോ, വര്‍ക്കേഴ്സ് ഫോറം കുറിപ്പോ , ഈ പോസ്റ്റുകളൊ ഒക്കെ വന്നിരുന്നതെങ്കില്‍ ഒരു പക്ഷെ ആര്‍ക്കും പ്രതികരിക്കാനാവില്ലായിരുന്നു. ഇത്രയും ചൂടു പിടിച്ച ചര്‍ച്ചാവിഷയവും ആവില്ലായിരുന്നു. വിവിധ വശങ്ങള്‍ പുറത്തുവരികയും ഇല്ലായിരുന്നു. ബ്ലോഗ് എന്ന മാധ്യമത്തിന്റെ ശക്തി ഈ വിഷയം ഒന്നു കൂടി ഊന്നിപ്പറയുന്നുണ്ട്.

ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് മാധ്യമങ്ങളുടെ സ്വാതന്ത്ര്യമായി മാറുന്നത്. സത്യസന്ധമായ വാര്‍ത്തകള്‍ നിര്‍ഭയമായും പക്ഷപാതരഹിതമായും ജനങ്ങളിലെത്തിക്കുന്നതിനായി. അത് പിതൃത്വത്തെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യമായി ഒക്കെ തരം താഴുന്നത് ഖേദകരം തന്നെ. അതിനു ബ്ലോഗര്‍മാരുടെ ഇടയില്‍ നിന്നും വലിയ രീതിയില്‍ എതിര്‍പ്പ് വന്നില്ല എന്നത് ആശ്ചര്യമുളവാക്കുന്നുണ്ട്.

ഇതിനിടയില്‍ രസകരമായി തോന്നിയത് ഞാനും കിരണും മാരീചനുമൊക്കെ ഒരേ കൊട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായി മുദ്രകുത്തപ്പെട്ടു എന്നതാണ്. മാരീചന്‍ ഇട്ട ഏഷ്യാനെറ്റ് പോസ്റ്റിലും ഞാന്‍ എന്റെ വിരുദ്ധാഭിപ്രായം എഴുതിയിട്ടുണ്ടായിരുന്നു. അതാരും ശ്രദ്ധിച്ചുപോലുമില്ല. ഇതിനു മുന്‍പും ഞങ്ങള്‍ തികച്ചും വിരുദ്ധമായ അഭിപ്രായങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്. കിരണുമായും ഞാന്‍ എതിരഭിപ്രായം പങ്കുവെച്ചിട്ടുണ്ട്. അതേ സമയം ഒരു പോസ്റ്റില്‍ നന്നായി എന്നഭിപ്രായം കുറിച്ചാല്‍ സംഘമായി കൊട്ടേഷനായി.

അനോണിമസ് ബ്ലോഗിങ്ങിന്റെ പ്രശ്നം കൂടി ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഒരു പുതിയ ബ്ലോഗ് വന്നാല്‍, അതില്‍ നന്നായെന്ന് കമന്റിയാല്‍, പ്രസക്തമെന്ന് തോന്നിയാല്‍ ലിങ്കിട്ടാല്‍ ഒക്കെ നാളെ ആ ബ്ലോഗിന്റെ ഉടമ നിങ്ങളാണെന്നോ മറ്റൊ ഒരു തെളിവുമില്ലാതെ ഊഹിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങളോട് മറുപടി പറയുകയും ചെയ്യുന്നത് എതിര്‍ക്കപ്പെടാതെ പോകുന്നത് ആര്‍ക്കും ഗുണകരമല്ല. നേര്‍ക്കുനേര്‍ എന്ന ബ്ലോഗില്‍ വന്ന കാര്യങ്ങള്‍ക്ക് മുഴുവന്‍ മൂര്‍ത്തിയെ അഭിസംബോധന ചെയ്താണ് എന്‍.പി.ആര്‍ മറുപടി പറഞ്ഞത്. ഇന്നെനിക്ക് പറ്റിയെങ്കില്‍ നാളെ ആര്‍ക്കും പറ്റാം.

ഞാന്‍ രണ്ടു തവണ അവിടെ എതിരഭിപ്രായം ഇട്ടപ്പോള്‍ ഒരു മാപ്പ് കണ്ടു. അര്‍ത്ഥം മുഴുവനായും മനസ്സിലായില്ല. അതിങ്ങനെ

“പ്രിയ സുഹൃത്ത്‌ മൂര്‍ത്തിയോട്‌ മാപ്പ്‌ ചോദിക്കുന്നു. മൂര്‍ത്തി വേറെയാണ്‌ എന്നത്‌ എന്റെ കുറിപ്പ്‌ മുഴുവനായി വന്നിരുന്നുവെങ്കില്‍ എല്ലാവര്‍ക്കും മനസ്സിലാകുമായിരുന്നു. നേര്‍ക്കുനേര്‍ ബ്‌ളോഗിന്റെ സുഹൃത്തിനെക്കുറിച്ചായിരുന്നു ആ വിമര്‍ശനങ്ങള്‍. അതുപോലും ഒഴിവാക്കാമായിരുന്നു. എന്റെ മൂന്നര പതിറ്റാണ്ട്‌ മുമ്പത്തെ രാഷ്ട്രീയവും യൂണിയനിലെ കാര്യവുമെല്ലാം വലിച്ചിഴച്ച്‌ വ്യക്തിവിരോധം തീര്‍ക്കുന്നത്‌ ബ്‌ളോഗ്‌ പ്രസ്ഥാനത്തിനുതന്നെ അപമാനമാണെന്ന്‌‌ തോന്നിയതുകൊണ്ടാണ്‌ അത്രയും എഴുതേണ്ടിവന്നത്‌. എങ്കിലും ആ മൂര്‍ത്തിയോടും ക്ഷമ ചോദിക്കുന്നു.“

ഞാനെഴുതാത്ത കാര്യത്തിനാണേ ഇതൊക്കെ..ഇത് എന്നോട് തന്നെ എന്നു കരുതിയാലും ഇത് വായിക്കാത്തവരില്‍ എന്നെക്കുറിച്ചുണ്ടാക്കിയ തെറ്റിദ്ധാരണയ്ക്ക് ആരു സമാധാനം പറയും? എന്നെക്കുറിച്ച് എതിര്‍ കമന്റ് എഴുതിയതൊക്കെ ഇട്ടതിന് ആരു സമാധാനം പറയും?

മറ്റൊരു വിഷയം പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍, മാധ്യമസ്ഥാപനങ്ങള്‍ എന്നിവയൊക്കെ രാഷ്ട്രീയപ്രവര്‍ത്തകരെയും സാമൂഹ്യപ്രവര്‍ത്തകരെയും, രാഷ്ട്രീയ പാര്‍ട്ടികളെയും, സാമൂഹ്യസംഘടനകളെയും ഒക്കെ പോലെ ‘പബ്ലിക് സ്ക്രൂട്ടിനി’ ക്ക് വിധേയമാകേണ്ടവര്‍ തന്നെ അല്ലേ എന്നതാണ്.

Anonymous said...

ഹയ്യോ ഡേശാഭിമാനിയെകുറ്റം പറഞ്ഞ് മാരീചാഭ്യാസത്തിന്റെ ഊറ്റം ചോര്‍ത്തിക്കളയല്ലേ..

എഴുതിയതിന്റെ മുഴുവന്‍ സോഴ്സ് പുറത്ത് വരുന്നത് വരെ എല്ലാരും മൌനം പാലിക്കണ്ടായോ

എന്നാലും ലതെഴുതിയ ദേശാഭിമാനി ലേഖകന്‍ അകത്താ‍ായില്ല ..അതോണ്ട് മാരീചനെ ആരും ഒലത്തൂല്ല എന്ന ആ‍ാര്‍ഗ്യുമെന്റ്റിലെ ലോജിക്ക് എങ്കിലും കണ്ടില്ലെന്നു നടിക്കാന്‍ പാടുണ്ടോ. എനിക്കാണെങ്കില്‍ അതങ്ങിഷ്ടപ്പെട്ടാരുന്നു.

പാര്‍ട്ടിപ്പത്രത്തിനും നാട്ടിലെ കുട്ടിപ്പത്രലേഖകര്‍ക്കും പണ്ടേ ഒരേ അവകാശം ആണല്ലോ...

(യ്യോ ദാറ്റ്സ് മലയാളം എന്ന ജനകീയ സോഷ്യലിസ്റ്റ് വെബ് പോര്‍ട്ടലിനെ അല്ല കൂട്ടിപ്പത്രം എന്നുദ്ദേശിച്ചത് .. ശരിക്കും ഉള്ള പത്രം തന്നെ. മര്‍ഡോക്കിനെ എതിര്‍ക്കാന്‍ ദാറ്റ്സ് മലയാളത്തിലെ കോളം തന്നല്ല്യോ ബെസ്റ്റ് !)

ദേശാഭിമാനിയും കൈരളിയും ഉള്‍പടെ പാര്‍ട്ടി സംരഭങ്ങളില്‍ എല്ലാം കോണ്ട്രാക്റ്റ് ബെയ്സില്‍ അടിമപ്പണിയാണെന്നും ദേശാഭിമാനിയിലെ സീനിയര്‍ ജോലിക്കാര്‍ക്ക് പോലും നാലായിരം ഉലുഫ ആണ് ശമ്പളം എന്നും ശമ്പളത്തിനോ ആനുകൂല്യത്തിനോ വേണ്ടിയോ ബ്രിട്ടാസിനെപ്പോലെയുള്ള ജനകീയമാധ്യമ ഞാഞ്ഞൂലുകള്‍ (കുത്തക പത്രാധിപന്‍ രാജവെമ്പാല ആവുമ്പോള്‍ അതിന്റെ വിപരീതം ആവണമല്ലോ എന്നോര്‍ത്ത് പറഞ്ഞതാണേ..ഷെമി) കാണിക്കുന്ന വൃത്തികേടിനെതിരെയോ ശബ്ദമുയര്‍ത്തിയാല്‍ ഗളഹസ്തം ചെയ്യും എന്നകാര്യത്തിന് സമരമോ കേസോ ഉണ്ടായിട്ടില്ലാത്തത് അധ്വാനിക്കുന്ന ജനവിഭാഗത്തിനിടയില്‍ (ഉവ്വാ ഉവ്വ്വാ എന്നോ ... ഇരിയെടാ അവിടേ) പാര്‍ട്ടിക്കുള്ള അഗാധ സ്വാധീനത്തെ ഭയന്ന് ബൂര്‍ഷ്വാകള്‍ പുലര്‍ത്തുന്ന തന്ത്രപരമായ നിശബ്ദത മൂലമല്ലേ എന്ന്. ഞാന്‍ ചോദിക്കുകയാണ്.

കുത്തകകളുടെ എല്ലാം കാലുതല്ലിയൊടിച്ച് നാടുകടത്തണം. മര്‍ദോക്കിന്റെയും മാതൃഭൂമീടെയും കോണകം അഴിച്ച് വെബ്ബിലിട്ട് അലക്കി വെളുപ്പിക്കണം. അതിനൊക്കെ മാരീചാനന്ദവേന്ദ്രനല്ലേ ഒള്ളൂ

എല്ലാരും മിണ്ടാതിരി എന്ന് കലാവതി പറഞ്ഞത് കേട്ടില്ലേ...ഇനീം കേട്ടില്ലേല്‍ പറശ്ശിനിക്കടവാണെ സത്യം എല്ലാ ബ്ലോഗ് വെമ്പാലകളേയും പച്ചക്ക് കത്തിക്കും!

(മാതൃഭൂമിയെ വിടാനോ..ശ്യൊ അതു പറയല്ലേ:... മാതൃഭൂമിയെയും എന്‍ പി ആറിനെയും നാറ്റിച്ചേ അടങ്ങാവൂ: മര്‍ദോക്ക് ഒക്കെ വന്നിട്ട് പോട്ടെന്നേ. പാര്‍ട്ടിക്കും ഇല്ലേ കുറച്ച് പഞ്ചനക്ഷത്ര പദ്ധതികള്‍. അതൊക്കെ വെറുതെ അങ്ങ് മറക്കാമോ സഖാവേ. ദേശാഭിമാനിയില്‍ രണ്ട് ലേഖനം ഇട്ടാല്‍ ജനകീയ പ്രതിഷേധം പൂര്‍ണമായി. പിന്നെ മര്‍ദോക്കിനെക്കുറിച്ചു മിണ്ടരുത്!)


ബൈ ദ വേ ബ്ലോഗര്‍മാരെ വഴിതെറ്റി പഴിപറഞ്ഞതിന് ആ സാര്‍ അവിടെ മാപ്പെഴുതീട്ടൊണ്ട്. ആ കേസ് രാജിയായി.

പത്രകിശോരന്‍ said...

മാരീചനെ ഒരു മഹാനായി കൊണ്ടാടിയവരാണ് ഇന്നു കിടന്ന് ഇളകിത്തുളളുന്നത്. എഴുതിത്തുടങ്ങിയ കാലത്ത് സിപിഎമ്മിലെ ഗ്രൂപ്പിസത്തിന്റെ പൊട്ടും പൊടിയും വാരി വിതറിയാണ് മാരീചന് ആളെക്കൂട്ടിയത്.

അര്ദ്ധസത്യങ്ങളെ ആക്ഷേപഹാസ്യത്തില് ചാലിച്ച്, രാഷ്ട്രീയമെന്നാല് അങ്ങാടിയോ പച്ചയോ എന്ന് തിരിയാത്ത വായനക്കാരുടെ മുന്നില് വാരിത്തട്ടിയപ്പോള് ആര്ത്തു വിളിക്കാനും കയ്യടിച്ച് പ്രോത്സാഹിപ്പിക്കാനും ഒരുപാടു പേരുണ്ടായിരുന്നല്ലോ..

ഇന്ന് ദേശാഭിമാനിയിലെ വാര്ത്ത ഉദ്ധരിക്കുന്നത് പത്രത്തില് ജേണലിസം ട്രെയിനിയായി ജോലി തരപ്പെടുത്താനാണെന്ന് വിമര്ശിക്കുന്നവര്, ദേശാഭിമാനിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ എങ്ങനെയാണ് മാരീചന് കൈകാര്യം ചെയ്തതെന്നു കൂടി അറിയണം..

അതാത് സമയത്ത് കത്തി നില്ക്കുന്ന വിവാദങ്ങളില് കയ്യടി കിട്ടാനായി എന്തും പറയുന്ന ഇതുപോലുളളവരെ ആശ്രയിക്കേണ്ട ഗതികേട് സിപിഎം പോലൊരു പ്രസ്ഥാനത്തിനുണ്ടെന്ന് കരുതുന്നവരെ, നിങ്ങള്ക്ക്, ഹാ കഷ്ടം!

ബ്ലോഗ് രംഗത്ത് ഇടപെടാന് സിപിഎം തീരുമാനിച്ചിട്ടുണ്ടെങ്കില് അതെങ്ങനെ വേണമെന്നും സിപിഎമ്മിനറിയാം. അതിനൊരു മാരീചന്മാരുടെയും സഹായം പാര്ട്ടിക്ക് വേണ്ട. അതുകൊണ്ട് മാരീചന് കൊടുക്കുന്ന കൊട്ടുകള് മാരീചന് മാത്രം കൊടുക്കുക. മാരീചന്റെ ചെലവില് സിപിഎമ്മിനും കൂടി രണ്ടെണ്ണം ഇരിക്കട്ടെയെന്ന് കരുതുന്നത്, അത്ര നല്ല വിമര്ശനമല്ല.

ഒരു മാരീചന്റെയും സഹായമില്ലാതെ ദേശാഭിമാനിക്കും പാര്ട്ടിക്കും വളരാമെങ്കില് ഇനിയും അതിനു കഴിയും.

kaalidaasan said...

കലാവതി ,

ആകെ ഒരു കാളിദസനാണ്, സിപിഎമ്മിന്റെ ആളാണെന്ന നാട്യത്തില്‍ പക്കാ സിന്‍ഡിക്കേറ്റ് ലൈനില്‍ വിഎസിന്റെ ആധികാരിക വക്താവ് ചമഞ്ഞ് അഴിഞ്ഞാടിയിട്ടുള്ളത്. മറ്റെല്ലാ ബ്ളോഗര്‍മാരും പരമാവധി മര്യാദ പാലിച്ച് പ്രതികരിക്കുന്നതാണ് കണ്ടത്(അപവാദങ്ങള്‍ അവഗണിക്കാവുന്നത്)

കലാവതിക്കവിടെ തെറ്റി. കലാവതി മറ്റുള്ളവരില്‍ അക്ഷേപിക്കുന്നതു തന്നെയാണിവിടെ ചെയ്യുന്നതും . ഒരു മാരീച ദേവദാസ ലൈന്‍ . മാരീചന്‍ ഞാന്‍ വി എസ് ആണെന്നു വരെ പറഞ്ഞുവച്ചു. ദേവദാസന്‍ ഞാന്‍ ഷാജഹാനാണെന്നു പറഞ്ഞു വച്ചു. ഇപ്പോള്‍ കലാവതി ഞാന്‍ സി പി എമ്മിന്റെ ആധികാരിക വക്താവു ചമയുന്നു എന്നും പറയുന്നു. ഒരേ തൂവല്‍ പക്ഷികള്‍ . എല്ലാവരും വെറുതെ അസഹിഷ്ണുത പുറത്തു കാണിക്കുന്നു.

മാരീചന്റെ ഇത്രനാളത്തെയും ബ്ളോഗുകള്‍ വായിച്ചാല്‍ ഒരു കാര്യം മനസിലാകും . സ്വന്തമായ അഭിപ്രായമില്ലാത്ത ഒരു വ്യക്തിയാണെന്നു. ദാറ്റ്സ് മലയാളത്തിലെ പംക്തി ഒന്നു മറിച്ചു നോക്കൂ. പഴയ പല ബ്ളോഗിലും പറഞ്ഞുവച്ച അഭിപ്രായങ്ങള്‍ യാധ ത്ഥ്യത്തില്‍ നിന്നുമെത്രയോ അകലെയാണെന്നു മനസിലാകും .

ഒരു ദിവസം ദേശഭിമാനിയിലെ വാര്‍ത്തയെ തെറി പറയും . മറ്റൊരു ദിവസം അതേ ദേശാഭിമാനിയില്‍ വരുന്ന വാര്‍ത്ത ആധികാരിക രേഖയാക്കി ആഘോഷിക്കും . അതു മഹത്താണെന്നു കലാവതി ഉള്‍പ്പടെയുള്ളവര്‍ ആര്‍മാദിക്കും . മാരീചന്‍ ഹരം കോണ്ട് പലതു വീണ്ടും വീണ്ടും എഴുതും .

ഞാന്‍ സി പി എമിന്റെ ആധികാരിക വക്താവ് എന്ന് അവകാശപ്പെടുകയോ നടിക്കുകയോ ചെയ്യുന്നില്ല. താങ്കള്‍ക്കു ഈ ലോകത്തുള്ള ആരെ വേണമെങ്കിലും പിന്തുണക്കാനോ എതിര്‍ക്കാനോ ഉള്ള അവകാശമുണ്ട്. അതു പോലെ എനിക്കും ഉണ്ട്. വി എസിനെ ലക്ഷക്കണക്കിനു ആളുകള്‍ പിന്തുണക്കുന്നു. ഞാനും പിന്തുണക്കുന്നു. അതു പക്കാ സിന്‍ഡിക്കേറ്റ് എന്നും അധികാരിക വക്താവു എന്നും ആക്ഷേപിക്കുന്നത് അല്‍പ്പത്തരമാണ്. കലാവതി പിന്തുണക്കുന്നതിനേപ്പറ്റി എനിക്കും വേണമെങ്കില്‍ അങ്ങനെ പറയാം . അഭിപ്രായം ഇവിടെ പലപ്പോഴും പറയാത്തതു അതില്ലാഞ്ഞിട്ടല്ല എന്നും അറിയാം .
പരമാവധി മര്യാദ പാലിക്കാനുള്ള ആളാണെന്ന നാട്യത്തില്‍ അങ്ങനെ നപുംസക നിലപാട് എടുക്കുന്നത് കലാവതിയുടെ നിലവാരം . അതു പോലെ എല്ലാവരും ആകണമെന്നു പറയുന്നതില്‍ എനിക്കു വിശ്വാസമില്ല.


ബ്ളോഗ് സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്ഥലമാണെന്നു തന്നെയാണെന്റെ അഭിപ്രായം ​. പത്ര പ്രവര്‍ത്തനത്തില്‍ അതു നടപ്പില്ല. പത്രം ഉടമയുടെ അഭിപ്രായം അനുസരിച്ചേ അതു വരൂ.
മുഖ്യധാര മാധ്യമങ്ങള്‍ക്ക് ഒരു അജണ്ടയുണ്ട്. അതിനനുസരിച്ച് അവര്‍ വാര്‍ത്തകള്‍ ചമക്കും . അതു മുഴുവനായി വിശ്വസിക്കുമ്പോളാണ്‌ കുഴപ്പം .

Unknown said...

ദേശാഭിമാനിയെ ക്വോട്ട് ചെയ്തത് കൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല.
വ്യക്തമായ രാഷ്ടീയ ചായ്‌വും സുഹൃത്ത്-ശത്രു വലയങ്ങളുമുള്ള ദേശാഭിമാനിയുടെ നിറം ബ്ലൊഗിലേക്ക് അല്പം പടരുമെന്നു മാത്രം. ഏതൊരു പത്രത്തെ ആധാരമാക്കിയും അതേപടി ബ്ലോഗെഴുതിയാല്‍ ഇതേ ദൂഷ്യമുണ്ടാകും.
പല പത്രങ്ങളില്‍ വരുന്ന ഒരേ വിഷയ്സംബന്ധമായ വാര്‍ത്തകള്‍ വിശകലനം ചെയ്ത് അതിലെ ശരിയും തെറ്റും പരിഹാസ്യമായ കോണ്ട്രഡിക്ഷന്‍സും തിരഞ്ഞ് നേരിന്റെ ഒരു ചെറിയ വെളിച്ചം , അല്ലെങ്കില്‍ സൂചന വായനക്കാര്‍ക്ക് പകര്‍ന്നു നല്‍കുന്ന ഒന്ന് രണ്ട് ബ്ലോഗുകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അവിടെയൊന്നും നടക്കുന്നില്ല.
റെഫറന്‍സ് വെളിവാക്കാഞ്ഞതിനാല്‍ അങ്ങിനത്തെ ഒരു അനാലിസിസ്/ലോജിക്കല്‍ റിഡക്ഷന്‍/ഡിഡക്ഷന്‍ മാരീചന്റെ പോസ്റ്റുകളില്‍ ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു.(മാരീചന്റ് മായ ആയിരുന്നിരിക്കാം)
കോപ്പി പേസ്റ്റും, സെലക്റ്റീവ്/പ്രിഫറന്‍സ് റീഡിംഗും, വിമര്‍ശനാത്മക/സ്വതന്ത്ര റിപ്പോര്‍ട്ടിംഗും ഒത്തിരി വ്യത്യാസമുണ്ട്. മാരീചന്റെ ദോഷമല്ല, സംഗതി ഏറെ പാടുള്ള പണിയാണ്.

അതു പറഞ്ഞുവെന്നു മാത്രം.
ആരോടും ഇതിന്റെ പേരില്‍ തെറ്റാനില്ല. ക്ഷമിക്കൂ.

സസ്നേഹം

kaalidaasan said...

പത്രകിശോരന്‍ ,

ബ്ലോഗ് രംഗത്ത് ഇടപെടാന് സിപിഎം തീരുമാനിച്ചിട്ടുണ്ടെങ്കില് അതെങ്ങനെ വേണമെന്നും സിപിഎമ്മിനറിയാം. അതിനൊരു മാരീചന്മാരുടെയും സഹായം പാര്ട്ടിക്ക് വേണ്ട. അതുകൊണ്ട് മാരീചന് കൊടുക്കുന്ന കൊട്ടുകള് മാരീചന് മാത്രം കൊടുക്കുക. മാരീചന്റെ ചെലവില് സിപിഎമ്മിനും കൂടി രണ്ടെണ്ണം ഇരിക്കട്ടെയെന്ന് കരുതുന്നത്, അത്ര നല്ല വിമര്ശനമല്ല.

ഒരു മാരീചന്റെയും സഹായമില്ലാതെ ദേശാഭിമാനിക്കും പാര്ട്ടിക്കും വളരാമെങ്കില് ഇനിയും അതിനു കഴിയും.


പക്ഷെ ഇവിടെ എഴുതുന്ന മാരീചന്‍ മാര്‍ക്ക് അതു മനസിലാവില്ല. അതു കൊണ്ടല്ലെ സി പി എമിന്റെ അജണ്ട തീരുമാനിക്കാനുള്ള അവകാശം അവര്‍ക്ക് പതിച്ചു കിട്ടി എന്ന് അവകാശപ്പെടുന്നതും . അതിന്റെ മൂര്‍ദ്ധന്യമാണ്, വി എസ് എന്നാണു പാര്‍ട്ടിയില്‍ നിന്നും പുറത്താകുന്നത് പോലുള്ള ദിവാസ്വപ്നങ്ങള്‍ .പിണറായി സഖാവേ ഈ കുരിശൊന്നു ചുമന്നു മാറ്റരുതോ എന്ന പ്രാര്‍ത്ഥനയും . അതിന്റെ പാരമ്യമാണ്‌ ഈ ബ്ളോഗും . അതുകൊണ്ടാണ്, ഈ പ്രശ്നം ആരംഭിച്ചപ്പോള്‍ പിണറായിക്കും വി എസിനു മധ്യേ നിന്നേ ഇതു ചര്‍ച്ച ചെയ്യാവൂ എന്ന ഒരു വിചിത്ര നിലപാടും . ഈ ഭാന്തിന്റെ പാരമ്യമാണ്, വി എസിനു മുര്‍ഡോക്ക് എന്തോ ഉറപ്പു കൊടുത്തു എന്നും എഴുതി പിടിപ്പിച്ചത്. എന്നിട്ട് ഒരു അവകാശവാദവും , സര്‍ക്കാസമാണത്രേ. പക്ഷെ എന്താണ്, യാധാര്‍ത്ഥ്യം ?. അതിന്റെ ഉത്തരം മാരീചന്റെ ബ്ളോഗിന്റെ ആരംഭത്തില്‍ കൊടുത്തിട്ടുണ്ട്.

I will publish right or wrong. Frauds are my theme. Let satire be my song.

ഇങ്ങനെയുള്ള വ്യക്തിയില്‍ നിന്നും മറ്റെന്താണ്, മറ്റുള്ളവര്‍ക്ക് പ്രതീക്ഷിക്കാന്‍ പറ്റുക.?

കടത്തുകാരന്‍/kadathukaaran said...

അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും ഉള്‍ക്കൊണ്ട് മാരീചന്‍ ഇടപെട്ട് ചര്‍ച്ച ബ്ലോഗ് തലക്കെട്ടിന്‍റെ വിഷയത്തിലേക്ക് കൊണ്ടുവരാത്തതെന്ത്? എന്തൊക്കെ അഭിപ്രായങ്ങളായാലും മാരീചന്‍റെ ബ്ലോഗുകളേക്കാള്‍ അദ്ധേഹത്തിന്‍റെ നിലപാടുകളോടുള്ള സമരസപ്പെടലാണ്‍ കാണാന്‍ കഴിയുന്നത്, കാരണം, ഒരേ സമയം ഇടതുപക്ഷ വിരോധിയും വലതു പക്ഷ വിരോധിയും അനുകൂലിയും ആയി ജനം കാണുക എന്നതിനര്‍ത്ഥം അദ്ധേഹത്തിന്‍റെ നിക്ഷ്പക്ഷമായ നിലപാടുകള്‍ക്കുള്ള അംഗീകാരം തന്നെയാണ്. അതുകൊണ്ട് തന്നെ മാരീചന്‍ കാറ്റഗറൈസ് ചെയ്യപ്പെടാതെ, ഒരു രാജേന്ദ്രനില്‍ തന്നെ ചുറ്റിക്കറങ്ങാതെ തുടരുക പ്രയാണം, നിക്ഷ്പക്ഷതക്കു വേണ്ടി സ്വന്തം രാഷ്ട്രീയ കാഴ്ച്ചപ്പാടുകളെ ബലികൊടുക്കുന്നത് ഭീരുത്തമാണെങ്കിലും.

Unknown said...

ആകെ 21 കമന്റായി. ഇതില്‍ മാരീചനുള്‍പ്പെടെ ഭൂരിപക്ഷവും വേഷപ്രച്ഛന്നര്‍..ആകെ മൂന്നു പേരേ സ്വന്തം പേരില്‍ കണ്ടുള്ളൂ. ബാക്കി ഒക്കെ ഫ്രാഡാണ്.അതിനാല്‍ ഞാനും ദേ കള്ളപ്പേരില്‍ വന്നിരിക്കുന്നു.

മാരീചന്‍ സഖാവേ.ദയവായി ഒരു അനോണി ഓപ്ഷന്‍ തുറന്നു വച്ചൂടേ? എന്നെപ്പോലുള്ള താങ്കളുടെ ഫാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് വര്‍മ്മമാരുടെ അത്ര സ്പീഡില്‍ ജി മെയില്‍ അക്കൌണ്ടുകള്‍ തുറക്കാന്‍ വശമില്ല.

രാജേന്ദ്രന്‍ സാര്‍ പറഞ്ഞത് , തന്തായാരെന്നറിയില്ല എന്നതു പോകട്ടെ തള്ളയുമില്ലാത്തവരാണെന്ന പ്രയോഗം അച്ചുതാനന്ദന്‍ സഖാവ് പറഞ്ഞപ്പോലെ നല്ല അച്ഛനമ്മമാര്‍ക്ക് ജനിച്ചവര്‍ക്ക് യോജിച്ചതല്ല. അത് ഏറ്റവും സഭ്യമായ ഭാഷയില്‍ പറഞ്ഞാല്‍ തന്തയില്ലാത്തരമായിപോയി എന്നാണ് എനിക്ക് പറയാനുള്ളത് .

എങ്കിലും മറ്റു ചില നിരീക്ഷണങ്ങള്‍ കൂടി ഈയുള്ളവന് പറയാന്‍ മുട്ടുന്നു.

സിമി സാര്‍ ഇടയ്ക്ക് അപ്പുറം ചാടി..പിന്നെ ഇപ്പുറം ചാടി..അതിനു ശേഷം കറമ്പന്‍ വന്നു.അത് അപ്പുറത്തേക്ക് ചാടി. പിന്നെ കറമ്പന്റെ അല്ല ഔസേപ്പിന്റെ ചേട്ടന്‍ തൊമ്മി വന്നു. ശൈലി ഒക്കെ ഒന്നു തന്നെ.

ഈ പത്ര കിശോരനും കളിദാസനും ഏതു സ്കൂളില്‍ പഠിച്ചതെന്നാ പറഞ്ഞത് ? രണ്ടുപേരേം മലയാളം പഠിപ്പിച്ചത് ഒരേ മാഷാണോ?

ഈ ബാലന്‍ അത്ര പിഞ്ചുപൈതലൊന്നുമല്ല, വലിയ വലിയ കാര്യങ്ങളാ ഈ കുഞ്ഞിളം പൈതല്‍ ചൊല്ലുന്നത്.എല്ലാ ബൂലോക പുലികളും ജാഗ്രതൈ.

ഈ നാട്ടിലുള്ള കൊട്ടേഷന്‍ ടീം പോരാഞ്ഞ് ദേ നമ്മുടെ ചിത്രകാരന്റെ ഡ്യൂപ്പ് ചിത്ര കോരനും എത്തി..കുമ്പിളില്‍ കഞ്ഞിയുമായി......ഇപ്രാവശ്യം എന്തായാലും വര്‍ഗീയം പറഞ്ഞില്ല.

കലാവതിക്കൊച്ചേ...നീ പുലിയാണ് കേട്ടാ...ഇന്ദ്രന്‍ മാഷിന്റെ അനോനിയായ വി ടി യെ കണ്ടുപിടിക്കാന്‍ കഴിഞ്ഞല്ലോ? പെങ്ങള്‍ക്ക് നല്ല ജേര്‍ണലിസ്റ്റിക്ക് അക്യൂ പഞ്ചര്‍ ഒണ്ടിട്ടാ..

എന്നാലും എന്റെ ദുര്‍ മൂത്രി മാഷേ, നിങ്ങ വിഷമിക്കണ്ട, നിങ്ങള്‍ക്ക് കിട്ടിയ തെറി എല്ലാം പാഴ്സലാകി ആ പണ്ടാരം നീര്‍ക്കുതിരയ്ക്ക് അയച്ചു കൊടുക്ക്..

ഹാവൂ..ഇത്രേം പരദൂഷണം എഴുതിയപ്പോള്‍ എനിക്കിത്ര സുഖം കിട്ടിയപ്പോള്‍ ആ രാജേന്ദ്രന്‍ സാറിന് എത്ര സുഖം കിട്ടിക്കാണും?

Suraj said...

സൂരജ് പത്ത് പൈസ കുറവുള്ള മട്ടിൽ എവിടെ വ്യക്തിഹത്യ നടന്നാലും കുറേയധികം സ്മൈലിയിൽ ഇളിച്ചുകാട്ടി അവിടെയെല്ലാം പോയി പരിപോഷിപ്പിക്കാറുണ്ട്. പ്രത്യേകിച്ചു അദ്ദേഹത്തിന്റെ കൂട്ടുകാരോട് കൂടി.
അതിൽ വലിയ പുതുമയില്ല.


കടത്തുകാരന്‍ എന്ന അദ്ധേഹമേ ...

എന്താണ് ഉദ്ധേശം ? :)

പത്തുപൈസയല്ലേ... അതങ്ങ് ‘ഷെമി’
:))))))))))

പരിപോഷണം ഇടയ്ക്ക് താങ്കള്‍ക്കും തന്നോളാം ...പോരേ ?

പുതിയ വല്ല ഗ്രന്ധ നിര്‍‍ദ്ധേശങ്ങളും ?

kaalidaasan said...

ഈ പത്ര കിശോരനും കളിദാസനും ഏതു സ്കൂളില്‍ പഠിച്ചതെന്നാ പറഞ്ഞത് ? രണ്ടുപേരേം മലയാളം പഠിപ്പിച്ചത് ഒരേ മാഷാണോ

മാരീചരോഗം പകര്‍ച്ച വ്യാധിയാണെന്നു തോന്നുന്നു. ദേവദാസനു മാത്രമേ ഇതു നേരത്തെ കണ്ടിരുന്നുള്ളൂ. ഇപ്പോള്‍ വിപിനും അതേ രോഗം പിടിപെട്ടു കാണുന്നതില്‍ അത്ഭുതം തോന്നുന്നു. ഇനിയിപ്പോള്‍ പത്രകിശോരനും കാളിദാസനും ഒരേ സ്കൂളില്‍ ഒരേ മാഷിന്റെ കീഴില്‍ പഠിപ്പിച്ചതാണോ എന്നാണറിയേണ്ടത്. കഷ്ടം തന്നെ.

പത്രകിശോരന്‍ said...

Gകൊളളാമല്ലോ വിമര്‍ശനങ്ങളുടെ പോക്ക്...... വിശ്വാസ്യത മൊത്തം മാതൃഭൂമിയ്ക്കോ.. ദേശാഭിമാനിയിലെഴുതുന്നതൊന്നും വിശ്വസിക്കാന്‍ കൊളളാത്തതോ... അറിഞ്ഞില്ലല്ലോ സാറന്മാരേ അതിതുവരെ.........

ദേവേന്ദ്രന്‍ എഴുതിയ രജി മേനോന്റെ കേസിന്റെ കാര്യം വായിച്ചില്ലായിരുന്നോ.. രജി മേനോനും കെ പി മോഹനനുമൊക്കെ ഉള്‍പ്പെട്ട വഞ്ചനാക്കേസിനെക്കുറിച്ച് എന്‍ എന്‍ കൃഷ്ണദാസ് എം പി നടത്തിയ പത്രസമ്മേളനം മാതൃഭൂമിയും മനോരമയുമടക്കമുളള പത്രങ്ങള്‍ മുക്കിയ കാര്യമൊന്നും അറിയാത്തവരോട് എന്തു പറഞ്ഞിട്ടെന്താ..... വിശ്വാസ്യത..മാങ്ങാത്തൊലി...

മാതൃഭൂമിയെക്കുറിച്ച് വന്ന പരമ്പര ആ പത്രം ഇന്നോളം നിഷേധിക്കാത്തതിനും കാരണവും അറിയില്ലേ.. ആ പരമ്പരയ്ക്കാവശ്യമായ വിവരങ്ങളെല്ലാം നല്‍കിയത് മാതൃഭൂമിയ്ക്കുളളില്‍ തന്നെയുളളവരാണെന്ന കാര്യം പോലും മനസിലാക്കാനുളള ബോധമില്ലെങ്കില്‍ പിന്നെ എന്തു പറഞ്ഞിട്ടെന്തു കാര്യം...

മാതൃഭൂമിയുടെ അകത്തളങ്ങളില്‍ അങ്ങാടിപ്പാട്ടായ കാര്യങ്ങളാണ് സുഹൃത്തുക്കളേ, ദേശാഭിമാനിയില്‍ അച്ചടിച്ച പരമ്പരയില്‍ ഭൂരിഭാഗവും..

അതുപിന്നെങ്ങനെ നിഷേധിക്കും... അതിന്റെ പേരില്‍ ആരെ ജയിലില്‍ കയറ്റും......

മാതൃഭൂമി വാര്‍ത്തയെ ആധാരമാക്കിയല്ലേ, ബോണ്ട് വിവാദത്തില്‍ മാരീചന്‍ ദേശാഭിമാനിക്കെതിരെ പണ്ട് കെട്ടിയാടിയത്.

മാതൃഭൂമിയെ ഉദ്ധരിച്ച് സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ ബഹുകേമം. ദേശാഭിമാനിയെ ഉദ്ധരിച്ച് മാതൃഭൂമിയെ വിമര്‍ശിച്ചാല്‍ പൂരപ്പാട്ടും തന്തയ്ക്കു വിളിയും.. അപാരലോജിക്കു തന്നൗസേപ്പേ..

നാലായിരം ഉലുഭാ ശംബളം കിട്ടുന്നവരെഴുതുന്നത് വിശ്വസിക്കേണ്ടെന്ന കട്ടായവും കലക്കി. എഴുതുന്നതിന് വിശ്വാസ്യത കിട്ടണമെങ്കില്‍ ഉലുഭാ എത്ര വരെ ഉയരണം.....

ആരാ കാളിദാസാ, താങ്കളെ സിപിഎമ്മിന്റെ കളളിയില്‍ പെടുത്തുന്നത്..? ബ്ലോഗില് ഗ്രൂപ്പു വിഷം നിറയ്ക്കുന്ന താങ്കള്‍ക്കോ സിപിഎമ്മിന്റെ വക്കാലത്ത്.. താങ്കള്‍ പറയുന്നതല്ല സിപിഎം നിലപാട്.. സിപിഎമ്മിനെക്കുറിച്ച് താങ്കളോട് ഒരു ചര്‍ച്ചയ്ക്ക് താല്‍പര്യവുമില്ല. താങ്കള്‍ ധരിച്ചു വെച്ചിരിക്കുന്നതല്ല സിപിഎം എന്നതു കൊണ്ട്.. തോന്നുന്നതൊക്കെ എഴുതാന് പത്രകിശോരനെ കൂട്ടുപിടിക്കേണ്ട.. സ്വന്തം നിലയില് ആകാം..


പിന്നെ, കാളിദാസന്‍ പറയുന്നതാണ് സിപിഎം എന്നോ അദ്ദേഹത്തിന്റെ വാക്കുകളില്‍ തെളിയുന്നതാണ് സിപിഎം നയം എന്നോ ധരിച്ച് ആരെങ്കിലും വശായിട്ടുണ്ടെങ്കില്‍ അബദ്ധമായി.

സിപിഎമ്മിന്റെ നയം ആ പാര്‍ട്ടിയുടെ ആധികാരിക വക്താക്കള്‍ തന്നെ പറയട്ടെ. ഒറ്റനോട്ടത്തില്‍, അറിയാം, കാളിദാസന്‍ സിപിഎമ്മിലെ വിഭാഗീയതയുടെ, അല്ലെങ്കില്‍ സിപിഎമ്മിനെ നശിപ്പിക്കാന്‍ നടക്കുന്ന വിഭാഗീയതയുടെ വക്താവാണെന്ന്. അയാള്‍ എന്തും പറയട്ടെ.
സിപിഎമ്മിനോട് അനുഭാവമുള്ള, ആ പാര്‍ട്ടി എവിടെയും ജയിക്കണം എന്ന് താല്‍പര്യമുള്ളയാളാണ് ഈയുള്ളവന്‍. കാളിദാസനെപ്പോലെ ഗ്രൂപ്പിസ്റ്റുമല്ല, അണിയറക്കഥകള്‍ അറിയുന്നവനുമല്ല..

simy nazareth said...

വിപിന്‍ സാര്‍, ഇടയ്ക്ക് അപ്പുറവും അപ്പുറവും ചാടിക്കളിക്കാനുള്ള രാഷ്ട്രീയ വിവരമേ എനിക്കുള്ളൂ. ഓരോന്ന് ശരിയെന്നു തോന്നുമ്പൊ അപ്പുറവും ഇപ്പുറവും ചാടും.

Anonymous said...

നാലായിരം ഉലുഫ കിട്ടുന്നവര്‍ എഴുതുന്നത് വിശ്വസിക്കണ്ട എന്നൊന്നും ഔസേപ്പും പറയൂല്ല അവന്റെ ചേട്ടന്‍ തൊമ്മീം പറയൂല്ല. സ്വന്തം സ്ഥാപനത്തിലെ സീനിയര്‍ ജോലിക്കാര്‍ക്ക് നാലായിരം ഉലുഫ കൊടുക്കുന്ന പാര്‍ട്ടി ബാക്കിയൊള്ളവന്റെ സ്ഥാപനത്തില്‍ കയറി കൊടി പിടിക്കുന്നതിന്റെ കാര്യവും അടിമത്തൊഴിലാളികളില്‍ ആരെങ്കിലും നിലവിളിച്ചാലുടന്‍ കഴുത്തിനുപിടിച്ചുപുറന്തള്ളുന്നകാര്യവും (മാരീചന്റെ പോസ്റ്റിലും ഉണ്ട് കിശോരകുമാരാ) ഇടയ്ക്കൂടെ ഒന്നു സൂചിപ്പിച്ഛൂ‍ന്നേ ഒള്ളൂ. പാര്‍ട്ടിക്കും പാര്‍ട്ടിക്കുപുറത്തുള്ലവനും ഒരേ നിയമവ്യവസ്ഥ അല്ല എന്നൊന്നു സൂചിപ്പിക്കാന്‍. പാര്‍ട്ടിപത്രത്തിലെഴുതുന്നത് പുറത്തെ പത്രത്തില്‍ എഴുതിയാല്‍ കോടതിം നിയമോം ഒക്കെ മാറും എന്ന കാര്യം കൂടി അക്കൂട്ടത്തില്‍ ഓര്‍ക്കാന്‍ കിശോരബുദ്ധി അനുവദിച്ചില്ല അല്ലേ?

വിപിനകാനനനിവാസാ മാരീചണ്ണനെ ദത്തെടുത്താ ???

Anonymous said...

ചേട്ടന്മാരു പറയുന്നതൊന്നും കാര്യായിട്ടെടുക്കണ്ട കേട്ടാ ..ലവന്മാരു മറ്റേ ഗ്രൂപ്പാ

karamban said...

സിമിച്ചേട്ടാ....

അങ്ങനെ അപ്പറവും ഇപ്പറവും ചാടിക്കളിക്കാതെ കയ്യാലപ്പൊറത്തൊന്ന് ഒറച്ചിരിക്ക്!

ചക്കെന്നു പറയുമ്പോള്‍ കൊക്കെന്നു തിരിയുന്ന കുറെ കമന്റുകളില്‍ മുങ്ങിപ്പോകാനാണല്ലോ മാരീചരെ താങ്കളുടെ ഈ പോസ്റ്റിന്റെ വിധി!

ഹാ‍ാ... അരാധകവൃന്ദം കാരണം ലാലേട്ടന്‍ പോലും ‘താണ്ഡവ’മാടിപ്പോയില്ലേ, പിന്നെയാ മാരീചന്‍!

മാരീചാ‍ാ....ഐ ലവ് യൂ‍ൂ‍ൂ‍ൂ!

മരത്തലയന്‍ പട്ടേട്ടന്‍ said...

പത്രകിസോരനാരാ മൊതലു .. കലാവതി പോയാ

kaalidaasan said...

പത്രകിശോരന്‍ ചൂടാവാതെ.

കലാവതി ഇങ്ങനെ എഴുതി ആകെ ഒരു കാളിദസനാണ്, സിപിഎമ്മിന്റെ ആളാണെന്ന നാട്യത്തില്‍ പക്കാ സിന്‍ഡിക്കേറ്റ് ലൈനില്‍ വിഎസിന്റെ ആധികാരിക വക്താവ് ചമഞ്ഞ് അഴിഞ്ഞാടിയിട്ടുള്ളത്. ഇതു കോണ്‍ഗ്രസിന്റെ കള്ളിയില്‍ പെടുത്തുന്നതാണോ, പത്രകിശോരന്‍ ?

ബ്ളോഗില്‍ ഗ്രൂപ് വിഷം നിറക്കുന്നു എന്ന ഇന്നത്തെ കണ്ടുപിടിത്തം മനോഹരം . യധാര്‍ത്ഥ ഗ്രൂപ്പു വിഷം നിറക്കുന്ന പരിപാടി എന്നു മുതലേ അരങ്ങേറുന്നു. വി എസ് എന്നാണു പാര്‍ട്ടിയില്‍ നിനും പുറത്തകുന്നത് എന്ന് ഒരു വെളിച്ചപ്പാടിവിടെ എഴുതിയപ്പോഴൊനും ഗ്രൂപ് വിഷം നിറക്കുന്നതായി താങ്കള്‍ക്ക് തോന്നാത്തതെന്തേ?

സി പി എമ്മിനേക്കുറിച്ച് എഴുതാന്‍ പത്രകിശോരന്റെയൊ മറ്റാരുടെയോ സഹായം എനിക്കാവശ്യമില്ല. ഞാനും തങ്കളും ഒന്നാളാണെന്നമട്ടില്‍ ഇവിടെ കലാവതി എഴുതി. അതിനേക്കുറിച്ച് ഞാന്‍ ഒരു വിശദീകരണം എഴുതി. അല്ലാതെ എനിക്ക് സിപിഎമ്മിന്റെ വക്കാലത്ത് ഉണ്ടെന്നു ഞാന്‍ എങ്ങും അവകാശപ്പെട്ടില്ല. ഞാന്‍ പറയുന്നതാണ്‌ സിപിഎം നിലപാട് എന്നും ഞാന്‍ അവകാശപ്പെട്ടില്ല. . സിപിഎമ്മിനെക്കുറിച്ച് ഒരു ചര്‍ച്ചയ്ക്ക് വരണമെന്നു ഞാന്‍ താങ്കളോടോ മറ്റാരോടെങ്കിലുമോ ഒരിക്കലും ആവശ്യപ്പെട്ടും ഇല്ല. ‍ഞാന്‍ ധരിച്ചു വെച്ചിരിക്കുന്നതാണു സിപിഎം എന്നും അവകാശപ്പെട്ടില്ല.. എനിക്കു തോന്നുന്നതൊക്കെ എഴുതാന്‍ ഞാന്‍ ആരേയും കൂട്ടു പിടിച്ചില്ല. സ്വന്തം നിലയില്‍ തന്നെ എഴുതാനുള്ള കഴിവും ഉണ്ട്.

കാളിദാസന്‍ വി എസ് തന്നെയണെന്നും ഷാജഹാനാണെന്നും എഴുതിയതിലും വലുതല്ലല്ലോ,
കാളിദാസന്‍ സിപിഎമ്മിലെ വിഭാഗീയതയുടെ, അല്ലെങ്കില്‍ സിപിഎമ്മിനെ നശിപ്പിക്കാന്‍ നടക്കുന്ന വിഭാഗീയതയുടെ വക്താവാണെന്ന് എഴുതുന്നത്. അതിലെ മുന എവിടേക്കാണു നീളുന്നതെന്നു മനസിലാക്കാനും ബുദ്ധിമുട്ടില്ല.

കണ്ണടുച്ചു പാലു കുടിക്കുന്ന ഏര്‍പ്പാട് ഇവിടെ കാലങ്ങളായി ഉണ്ട്. സി പി എമ്മില്‍ വിഭാഗീയതുയുണ്ടെന്നും ഒരു വിഭാഗം സി പി എമ്മിനെ നശിപ്പിക്കാന്‍ നടക്കുന്നു എന്നും എഴുതുമ്പോള്‍ , മറ്റുള്ളവര്‍ക്കും ചിലതൊക്കെ മനസിലാവും .

FR said...

Marichan,Go Ahead..

കടവന്‍ said...

മാരീചന്‍ സ്വന്തം പേരിലായിരുന്നു ഇക്കാര്യം ബ്ലോഗില്‍ പരാമര്‍ശിച്ചിരുന്നതെങ്കില്‍ ഇന്ന് ജയിലില്‍ കിടക്കുമായിരുന്നുവെന്ന് വീമ്പു പറയുമ്പോള്‍, എന്തേ ദേശാഭിമാനി ലേഖകന്‍ ജയിലിലെത്തിയില്ല.....?

പത്രകിശോരന്‍ said...

ഇയാളെക്കൊണ്ട് വല്യ ശല്യമായല്ലോ? എന്തിനും ഏതിനും പെരട്ട ന്യായീകരണവും പിന്നെ കൊറെ പൊങ്ങച്ചവും. വിഷയം മാറ്റാന്‍ എന്തൊരു വിരുത്.

എന്തരിത് വെള്ളരിക്കാപ്പട്ടണമോ? കാളിദാസന്‍ പറയുന്നതും ഇനി പറയാനിരിക്കുന്നതും അംഗീകരിക്കുന്നു. വെറുതെ നമ്മളെ ഗ്രൂപ്പാക്കല്ലേ കാളീ....മാരീചന്‍ പറഞ്ഞാലും കാളീകൂളി പറഞ്ഞാലും ഗ്രൂപ്പ് ഗ്രൂപ്പുതന്നെ. അതങ്ങനെതന്നെ കാണും ഈ കിശോരന്‍.

കാളിദാസന്‍ ഗ്രൂപ്പില്‍ പിറന്ന്, ഗ്രൂപ്പില്‍ ജീവിച്ച്, ഗ്രൂപ്പുമാത്രം തിന്നുന്ന ഒരു വിചിത്ര ജീവിയാണെന്ന് കഴിഞ്ഞ രണ്ടാഴ്ചത്തെ കമന്റുകള്‍ സ്വരുക്കൂട്ടി വായിച്ചാല്‍ ബോധ്യപ്പെടും. അതിന് താങ്കള്‍ക്ക് അവകാശമുണ്ട്. അതല്ലെന്നു സ്ഥാപിക്കാനുള്ള അഭ്യാസമാണ് ചിരിക്കു വകനല്‍കുന്നത്്.
വിഎസിന്റെ രക്ഷയ്ക്ക് എന്ന മട്ടില്‍(അങ്ങനെ തോന്നിപ്പിച്ച്) താങ്കള്‍ ബ്ളോഗില്‍ നടത്തുന്ന കമന്റുകള്‍ പലതും സിപിഎം നയങ്ങള്‍ക്ക് വിരുദ്ധമാണ്. വി എസ് സിപിഎമ്മിന്റെ പി ബി മെമ്പറാണ്. അദ്ദേഹത്തിന് ഒരു കാളിദാസന്‍ എന്ന പാറവക്കീലിന്റെ ആവശ്യമില്ല.

വിഎസ് ഇനി എന്തുചെയ്യും, വിവിധ വിഷയങ്ങളില്‍ വിഎസിന്റെ നിലപാടുകള്‍ എന്താണ്(അവ പാര്‍ട്ടിക്കകത്തുമാത്രം ചര്‍ച്ചചെയ്യപ്പെട്ടതായാല്‍ പോലും), ഐടി വകുപ്പില്‍ വ്യവസായമന്ത്രി ഇടപെടുന്നു എന്നെല്ലാം ആധികാരികമായി പറയുന്ന കാളിദാസന്‍ ആരാണ് എന്ന സംശയം സ്വാഭാവികമല്ലേ? താങ്കള്‍ ആരാണ്-പടച്ചവനോ?

മാരീചന്‍ സിപിഎമ്മല്ല. കടുത്ത വിമര്‍ശകനാണ്. വിഎസിനെതിരെയും പാര്‍ട്ടിയുടെ മറ്റു നേതാക്കള്‍ക്കെതിരെയും അംഗീകരിക്കാനാവാത്ത പലതും എഴുതിയിട്ടുണ്ട്. അതിനെ ആ നിലക്ക് എതിര്‍ക്കണം. എന്നാല്‍, മാരീചന്‍ പറയുന്ന ഏതുകാര്യവും എതിര്‍ക്കാനുള്ളതാണ്, ഇടങ്കോലിട്ട് തകര്‍ക്കാനുള്ളതാണ്, എന്‍പി രാജേന്ദ്രന്റെ ബ്ളോഗില്‍ചെന്നുപോലും മാരീചനെ തെറിവിളിക്കണം എന്ന നിങ്ങളുടെ മാനസികാവസ്ഥയ്ക്ക് ചികിത്സ തന്നെ വേണം കാളിദാസാ.

നിങ്ങളോട് തര്‍ക്കിച്ച് ജയിക്കാന്‍ ഞാനാളല്ല. ദയവായി വിതണ്ഡവാദങ്ങളുമായി, നേരെ ചൊവ്വേ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ഇടങ്കോലിടരുത്. നിങ്ങളുടെ ഫ്രസ്ട്രേഷന്‍ നൊട്ടിനുണയാന്‍ തയാറുള്ളവരുടെ ഒരു ഫാന്‍സ് ക്ളബ്ബുണ്ടാക്കൂ.

kaalidaasan said...

കാളിദാസന്‍ പറയുന്നതും ഇനി പറയാനിരിക്കുന്നതും അംഗീകരിക്കുകയോ അംഗീകരികതിരിക്കുകയോ ചെയ്യാം .

ഞാന്‍ അരേയും ഗ്രൂപ്പാ ക്കിയില്ല. തങ്കള്‍ എന്നെ ഗ്രൂപ്പാക്കിയതും അതു സി പി എമ്മിനെ തകര്‍ക്കാനുണ്ടായ ഗ്രൂപ്പില്‍ കുടിയിരുത്തിയതും ഞാന്‍ മനസിലാക്കി. അതേക്കുറിച്ച് ഒരു കമന്റും പറഞ്ഞു. മാരീചന്‍ ഗ്രൂപ്പു തിരിച്ചു പുലഭ്യം പറഞ്ഞപ്പോള്‍ കിശോരനെ ഇവിടെ കണ്ടേ ഇല്ലല്ലോ എന്നേ ഞാന്‍ പറഞ്ഞുള്ളു. ഞാന്‍ രണ്ടു വാചകം എഴുതിയപ്പോഴേക്കും ഗ്രൂപ്പു കൊണ്ടുള്ള ദൂഷ്യം പെട്ടെന്നു ഓടിക്കേറി വന്നതിനെയേ ഞാന്‍ വിമര്‍ശിച്ചുള്ളൂ.

കാളിദാസന്‍ എന്തു തരം ജീവിയാണെന്നു തങ്കള്‍ക്കും മറ്റുള്ളവര്‍ക്കും അനുമാനിക്കാനുള്ള എല്ലാ അവകാശവമുണ്ട്. ഞാന്‍ ഒന്നും സ്ഥാപിക്കാന്‍ ഒരിടത്തും ശ്രമിച്ചില്ല. പിന്നെ വി എസിനെ പിന്തുണക്കുന്നതും സി പി എമ്മിലെ ചിലരുടെ വാക്കുകളും പ്രവര്‍ത്തിയും എതിര്‍ക്കുനതും ഗ്രൂപ്പില്‍ ഉള്‍പെടുത്താനുള്ള യോഗ്യതയാണെന്നു കരുതിയാല്‍ അതു കാളിദാസന്റെ കുഴപ്പമല്ല. സംശയമുണ്ടെങ്കില്‍ കുറച്ചുകൂടെ വ്യക്തമാക്കാം . വി എസിന്റെ ഇപ്പോഴത്തെ നടപടികള്‍ മികതും ഞാന്‍ പിന്തുണക്കുന്നു. മറ്റു ചിലരുടെ എതിര്‍ക്കുന്നു. അതിന്റെ പേരില്‍ എന്നെ ഏതു ഗ്രൂപ്പില്‍ ഉള്‍പെടുത്തിയാലും എനിക്കു വിഷമമില്ല. അങ്ങനെ അല്ല എന്നു സ്ഥാപിക്കാന്‍ ഞന്‍ ശ്രമിക്കുകയുമില്ല.
വി എസ് ഇനി എന്തു ചെയ്യും എന്നത് എന്റെ പ്രശ്നമല്ല.

വി എസ് വിവിധ വിഷയങ്ങളില്‍ പരസ്യമായി പറഞ്ഞ അഭിപ്രായങ്ങളേ ഞാന്‍ ഇവിടെ പരാമര്‍ ശിച്ചുള്ളൂ. തന്റെ കീഴിലല്ലാത്ത വകുപ്പില്‍ വ്യവസായ മന്ത്രി ഇടപെടുനു എന്ന് ചിന്തിക്കാന്‍ കഴിയുന എല്ലാവര്‍ക്കും മനസിലാകും . താങ്കള്‍ക്കും മറ്റുള്ളവര്‍ക്കും അതു തോന്നാത്തത് എന്റെ കുറ്റമല്ല. ഇതൊക്കെ ഇവിടെ പരാമര്‍ശിക്കന്‍ ഞാന്‍ അരാണെന്നു പലരും ചോദിച്ചു മാരീചനും ദേവദാസനും അതിനു ഉത്തരം കണ്ടെത്തുക കൂടി ചെയ്തു. താങ്കല്‍ക്കും അതിനൊരുത്തരം കണ്ടെത്താം .

ബ്ളോഗില്‍ എഴുതുന്നവരെ സി പി എം കാര്‍ സി പി എം അല്ലാത്തവര്‍ എന്നൊക്കെ എന്തിനാണു വിഭജിക്കുന്നത്, ഇത് അഭിപ്രയം ​രേഖപ്പെടുത്തനുള്ള വേദിയാണ്, പാര്‍ട്ടി വേദിയല്ല. പാര്‍ട്ടികളെ പിന്തുണച്ചും എതിര്‍ത്തും വ്യക്തികളെ പിന്തുണച്ചും അഭിപ്രായങ്ങള്‍ വരാം . അതൊക്കെ അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യാം . എതിരഭിപ്രായം കാണുമ്പോള്‍ വ്യക്തി പരമയ അധിക്ഷേപം ചൊരിയുന്നത് സഹിഷ്ണുതയോ അന്തസ്സോ ഉള്ള പ്രതികരണമല്ല .

മാരീചന്‍ ഇവിടെ എത്രയോ കാര്യങ്ങളേക്കുറിച്ച് എഴുതി ഞാന്‍ ഇടപെട്ടതു വളരെ കുറച്ചു കര്യങ്ങളിലേ ഉള്ളു. ഭാവനയില്‍ നിന്നും നുണകള്‍ ഏഴുതിയപ്പോള്‍ ഞാന്‍ അതിനെ എതിര്‍ത്തു. അതു പോലെ ഒരു നുണ എഴുതിയത് രാജേന്ദ്രന്‍ ചൂണ്ടിക്കണിച്ചപ്പോല്‍ അത് മാരീചന്‍ തിരുത്തി. അതേക്കുറിച്ച് ഞാന്‍ ഒരു അഭിപ്രായം ആ ബ്ളോഗില്‍ എഴുതി അതു തെറി വിളിക്കുന്നതാണെന്നു വ്യാഖ്യാനിക്കുന്ന തങ്കള്‍ക്കാണ്‌ യധാര്‍ത്ഥ ചികിത്സ വേണ്ടത്. വി എസിനു മുര്‍ഡോക്ക് എന്തോ ഉറപ്പു കൊടുത്തു എന്ന നുണ ഇപ്പൊഴും ഇവിടെ പാറിക്കളിക്കുന്നുണ്ട്. താങ്കള്‍ സി പി എമ്മിന്റെ നന്മ അഗ്രഹിക്കുന്നു എന്നെഴുതിയല്ലോ. ഈ കല്ലു വച്ച നുണ സി പി എമ്മിന്റെ മുഖ്യമന്ത്രിയേക്കുറിച്ച് എഴുതിയിട്ടും ഒന്നും മിണ്ടി കണില്ലല്ലോ. ചികിത്സ കിട്ടാത്തതു കൊണ്ടാണോ അത്?

ഇതേ വരെ ഞാന്‍ താങ്കളുമായി എന്തെങ്കിലും ചര്‍ച്ച ചെയ്തതായി ഓര്‍മ്മിക്കുന്നില്ല. ഞാനുമായി ഒരു തര്‍ക്കത്തിന്‌ ഞാന്‍ താങ്കളെ ക്ഷണിച്ചില്ലല്ലോ. വിഭാഗീയ ചിന്തകളെക്കുറിച്ച് എന്നെ ഉള്‍പ്പെടുത്തി ചില വാചകങ്ങള്‍ താങ്കള്‍ എഴുതി അതിനാണു ഞാന്‍ പ്രതികരിച്ചത്. കലാവതിയും ഇവിടെ ഞാനും താങ്കളും ഒരാളാണെന്ന തരത്തില്‍ എഴുതി കണ്ടു. ഞാന്‍ അതിനും പ്രതികരിച്ചു.

കെ said...

മറുപടിയുടെ അവസാനഭാഗം ഇവിടെ