Sunday 27 February 2011

പാണ്ടന്‍ നായകള്‍ ഓര്‍ക്കാനിക്കുമ്പോള്‍ ...


(മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും എന്ന സൂരജിന്റെ പോസ്റ്റിലെഴുതിയ കമന്റ് വിപുലപ്പെടുത്തി സിബുവിന്റെ ഈ ബസില്‍ നടന്ന ചര്‍ച്ചയോടുളള പ്രതികരണം...)

ഇഷ്ടമുളള ഭക്ഷണം കഴിക്കാനുളള അവകാശത്തിനും മറ്റൊരാളിന്റെ ഭക്ഷണം കാണുമ്പോള്‍ ഛര്‍ദ്ദിക്കാനുളള അവകാശത്തിനും നിര്‍വചനം ഒന്നു തന്നെയാണോ എന്നതാണ് പ്രസക്തമായ ചോദ്യം. ആദ്യത്തേത് ജനാധിപത്യ സ്വാതന്ത്ര്യവും രണ്ടാമത്തേത് മനോരോഗവുമാണ്. ആദ്യം പറഞ്ഞ അവകാശം ചിലര്‍ നേടിയെടുത്തതും നിലനിര്‍ത്താന്‍ ശ്രമിക്കുന്നതും സന്ധിയില്ലാത്ത പ്രക്ഷോഭങ്ങളിലൂടെയാണ്. മനോരോഗത്തിന്റെ ചികിത്സയ്ക്ക് പ്രക്ഷോഭത്തിന്റെ കാര്യമൊന്നുമില്ല.

വെജിറ്റേറിയന്മാര്‍ മടുമടാ കുടിക്കുന്ന പശുവിന്‍ പാലിന്റെ കാര്യം ഇവിടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പശുപ്പാലു കുടിക്കാന്‍ എല്ലാവര്‍ക്കും ഒരുപോലെ അവകാശമുണ്ടായിരുന്നോ, നമ്മുടെ നാട്ടില്‍? ഇല്ലായിരുന്നു. വഴിപാടിനും ആഹാരത്തിനുമായി ബ്രാഹ്മണന്‍ ഉപയോഗിക്കുന്ന പാലു ചുരത്തുന്നതു കൊണ്ടാണ് പശുവിന് ദിവ്യത്വമുണ്ടായത്. തന്റെ സ്വന്തക്കാരിയാക്കാന്‍ വേണ്ടി പശുവിന് സവര്‍ണന്‍ ദിവ്യത്വം കല്‍പ്പിച്ചു നല്‍കുകയായിരുന്നു. ആടും എരുമയും ചുരത്തിയ പാല്‍ അക്കാലത്ത് ബ്രാഹ്മണന്‍ കുടിച്ചില്ല, വഴിപാടിന് എടുത്തതുമില്ല. ഫലം ആവോളം പാലു ചുരത്തിയിട്ടും എരുമയും ആടും മാതാവായില്ല. പോത്തും മുട്ടനാടും പിതാവുമായില്ല. പ്രസ്തുത സ്ഥാനങ്ങളില്‍ പശു - കാള ദമ്പതികള്‍ സ്വച്ഛന്ദം വിഹരിച്ചു.

കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ആത്മകഥ (എന്റെ സ്മരണകള്‍) ഇങ്ങനെ പറയുന്നു.

"പണ്ടുകാലത്ത് കേരളത്തില്‍ പശുക്കളെ കറന്ന് പാലുപയോഗിക്കാന്‍ സവര്‍ണ ഹിന്ദുക്കള്‍ക്കു മാത്രമേ അര്‍ഹതയുളളൂവെന്ന ആചാരവും വിശ്വാസവുമുണ്ടായിരുന്നു. ......... ഈഴവന്‍ കറന്ന പാല്‍, അവര്‍ തൊട്ടതെന്നര്‍ത്ഥം, വഴിപാടിനു മാത്രമല്ല, ബ്രാഹ്മണര്‍ പോലും ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. "

"രണ്ടു സമുദായ പരിഷ്കര്‍ത്താക്കള്‍" എന്ന പുസ്തകത്തില്‍ കെ സി കുട്ടന്‍ വിവരിക്കുന്നതും വായിക്കേണ്ടതു തന്നെയാണ്.

''പശുക്കളെ ആര്‍ക്കും വളര്‍ത്താം.പക്ഷേ, അതു പ്രസവിച്ചു പോയാല്‍ പിന്നെ ഈഴവര്‍ക്കും മറ്റും കറന്നെടുക്കാന്‍ അവകാശമില്ല. അടുത്തുളള നായര്‍ പ്രമാണിയെ ഏല്‍പ്പിച്ചേക്കണം. കറവ തീരുമ്പോള്‍ അറിയിക്കും. അപ്പോള്‍ വീണ്ടും കൊണ്ടു പോന്നേക്കണം. കൊടുക്കുമ്പോഴും വാങ്ങുമ്പോഴും ഓരോ ഊണു കിട്ടിയെന്നു വരാം. ഇതാണ് പ്രതിഫലം. വിപരീതമായി നിന്നു പോയാല്‍, പശുവിന്റെ ഉടമസ്ഥനെ മരത്തില്‍ കെട്ടി അടിക്കും. സ്വന്തമാളുകള്‍ ചെന്ന് വെറ്റില പാക്കു വെച്ച് ക്ഷമാപ്രാര്‍ത്ഥന ചെയ്ത് പശുവിനെ കൊടുത്ത് അയാളെ മരത്തില്‍ നിന്ന് അഴിച്ചു വിടുവിക്കണം"...

ലക്ഷ്മീദേവിയായിരുന്നു, സവര്‍ണന് പശു. "പൂവാലിപ്പശു, ഈ വീടിന്റെ ഐശ്വര്യം" എന്ന ബോര്‍ഡ് എല്ലാ സവര്‍ണ ഗൃഹങ്ങളിലും തൂങ്ങിയിരിക്കണം. അന്തര്‍ജനം പെറ്റാലും പശു പെറ്റാലും പുല പത്ത്. പശുവിനെ ലക്ഷ്മിയായി കരുതി ആരാധിക്കുന്നതിന്റെ ഗുട്ടന്‍സ് അതാണ്. പാലും വെണ്ണയും നെയ്യുമെല്ലാം സവര്‍ണര്‍ക്കും തമ്പുരാന്മാര്‍ക്കും മാത്രമായി സംവരണം ചെയ്യപ്പെട്ടു.

സവര്‍ണന്റെ കണ്ണു വെട്ടിച്ച്, എങ്ങാനുമൊരു അവര്‍ണന്‍ പശുവിനെ കറക്കുന്നിട്ടുണ്ടെങ്കില്‍ അവന് ശിക്ഷയും കിട്ടിയിരുന്നു. കൊല്ലവര്‍ഷം 928ല്‍ പുറപ്പെടുവിക്കപ്പെട്ട ഒരു വിധി ന്യായം പി ഭാസ്കരനുണ്ണി രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.

"നാളത് കുടിയക്കോണത്തു കുടിയിരിക്കും ഈഴം ശങ്കരന്‍ ശങ്കരന്‍ പേരില്‍ ടിയാന്‍ പശുവു കെട്ടിക്കറന്ന പിഴയ്ക്ക് 30 പണം ഉത്തിരിപ്പാട്"

പശുവിനെക്കറക്കാന്‍ ജാതീയമായി അധികാരമില്ലാതിരുന്നിട്ടും അതിനു തുനിഞ്ഞ് സവര്‍ണതയെ വെല്ലുവിളിച്ച ആലപ്പുഴയിലെ ഉഴുതുമ്മേല്‍ കിട്ടന്റെയും അയാളുടെ കരുത്തിനു മുന്നില്‍ ചൂളിപ്പോയ ഞര്‍ക്കുരു കുട്ടിപ്പണിക്കരുടെയും കഥ കൂടി ഒന്നു വായിക്കുന്നത് നല്ലതാണ്. ഭക്ഷണത്തിന്റെ രാഷ്ട്രീയം ഒരു വ്യാകരണപ്പിശകുമില്ലാതെ മനസിലാകും. പശുവിന് തീറ്റ സംഘടിപ്പിക്കാന്‍ ജാതിയില്‍ താഴ്ന്നവനെ നിയോഗിക്കുകയും പെറ്റു കഴിഞ്ഞാല്‍ കറവയ്ക്ക് സവര്‍ണനെ ഏര്‍പ്പെടുത്തുകയും ചെയ്തതിലൂടെ ചോര വിയര്‍പ്പാകുന്ന ശാരീരികാധ്വാനം ജാതിയില്‍ കുറഞ്ഞവന്റെ തലേലെഴുത്തായി ചിത്രീകരിച്ച് അധ്വാനിക്കാതെ ഉണ്ണുകയെന്ന സ്വന്തം പ്രത്യയശാസ്ത്രം നടപ്പാക്കുകയായിരുന്നു, സവര്‍ണത.

മാംസാഹാരം മുന്‍നിര്‍ത്തി സംഘപരിവാര്‍ കളിക്കുന്ന ഭക്ഷണ രാഷ്ട്രീയത്തിന്റെ വേരുകള്‍ സവര്‍ണതയുടെ യുക്തികളില്‍ തന്നെയാണ് ചുറ്റിക്കറങ്ങുന്നത്. മാംസാഹാരം മ്ലേച്ഛമെന്ന് വിധിച്ച് ഒഴിവാക്കിയത് ബ്രാഹ്മണ്യമാണ്. ഇഞ്ചി, മാങ്ങ, നാരങ്ങ, അച്ചാറുകളും പലതരം പച്ചടി കിച്ചടികളും വറുത്തുപ്പേരിയെ മറയ്ക്കുന്ന വലിയ പപ്പടവും പരിപ്പും സാമ്പാറും ഓലനും കാളനും പുളിശേരിയും മോരും പ്രഥമനുമൊക്കെ അണി ചേരുന്ന കേരളീയ സദ്യ അനുഭവിക്കാന്‍ പണ്ട് സമൂഹത്തിലെ ഒരു ചെറിയ വിഭാഗത്തിനു മാത്രമേ അവകാശമുണ്ടായിരുന്നുളളൂ. മഹാഭൂരിപക്ഷത്തിന് അന്ന് നിഷേധിക്കപ്പെട്ട ഈ വിഭവങ്ങളാണ്, വെട്ടിയിട്ട വാഴയിലയില്‍ നിരന്നിരുന്ന് ഇന്ന് പരിശുദ്ധ കേരളീയ സംസ്ക്കാരത്തിന്റെ സംഘഗാനം പാടുന്നത്. ഈ സദ്യയെക്കുറിച്ചുളള ആഢ്യത്വ സങ്കല്‍പങ്ങളില്‍ നിന്നാണ് മറ്റു ചില വിഭവങ്ങള്‍ക്കു മേലുളള ഓര്‍ക്കാനങ്ങള്‍ ഉരുണ്ടു കയറുന്നത്.

മേല്‍ ചൊന്ന വിഭവങ്ങളോടെ സവര്‍ണത ഉണ്ടു രസിച്ചപ്പോള്‍ വിവാഹസദ്യയിലടക്കം ഈഴവര്‍ മുതല്‍പേര്‍ മത്സ്യ മാംസക്കറികള്‍ വിളമ്പിയിരുന്നു. ബ്രാഹ്മണരും ക്ഷത്രിയരും അമ്പലവാസികളുമായിരുന്നു, ശുദ്ധ സസ്യഭുക്കുകള്‍. നായന്മാര്‍ സസ്യത്തെയും അസസ്യത്തെയും ആഹരിച്ചിരുന്നു. എവ്വിധവും നമ്പൂരാരെ അനുകരിച്ച നായന്മാരില്‍ പലരും സസ്യഭുക്കുകളായി സംതൃപ്തി നേടി. തല തെറിച്ചവരാകട്ടെ, ശവം തിന്നാന്‍ തുനിഞ്ഞിറങ്ങി. വെളളയും ചെമന്നതുമായ ഉളളിയെ നമ്പൂതിരി വര്‍ജിച്ചപ്പോള്‍ ആഢ്യ നായന്മാരും ഉളളിയെ പടിക്കു പുറത്തു നിര്‍ത്തി. എന്നാല്‍, കദളിപ്പഴം നമ്പൂതിരിക്കു മാത്രമേ തിന്നാനവകാശമുണ്ടായിരുന്നുളളൂ.. അതു നോക്കി നിന്ന് വെള്ളമിറക്കാനുളള അവകാശം മറ്റുളളവര്‍ക്കും.

പി. ഭാസ്കരനുണ്ണി എഴുതുന്നു, "......... ഈഴവരിലെ ജാതി സംബന്ധമായ ഉച്ചനീചത്വം സദ്യവട്ടങ്ങളില്‍ യാതൊരു മാറ്റവും വരുത്തിയില്ല. അവര്‍ സദ്യയ്ക്ക് പ്രധാനമായി വിളമ്പിയിരുന്നത് മത്സ്യക്കറികളും മാംസക്കറികളുമാണ്. അതില്‍ എന്തെങ്കിലും മഹാപാപമുളളതായി അവര്‍ കരുതാതിരിക്കത്തക്ക വിധം അവരുടെ ഭക്ഷണപാത്രങ്ങളിലെ സ്ഥിരം വിഭവങ്ങളായി മത്സ്യവും മാംസവും എന്നേ മാറിക്കഴിഞ്ഞിരുന്നു. അവരുടെ കുലത്തൊഴിലായ തെങ്ങു ചെത്തില്‍ നിന്നു കിട്ടുന്ന കള്ളും ചാരായവും കറികള്‍ക്ക് കൂടുതല്‍ സ്വാദും പ്രചാരവും വര്‍ദ്ധിപ്പിക്കുകയും ചെയ്തു..".

അതായത്, സസ്യാഹാരം സര്‍വശേഷ്ഠമായി പ്രതിഷ്ഠിക്കപ്പെട്ടിരുന്ന കാലത്തു തന്നെ സമൂഹത്തിലെ മറ്റു ചിലര്‍ പണ്ട് ഒരു മടിയും കൂടാതെ ആടിനെയും മാടിനെയും കൊന്ന് കറിവെച്ചു തിന്നിരുന്നു. എല്ലു മുറിയെ അധ്വാനിച്ചത് അവരാണ്. അങ്ങനെ ആര്‍ജിച്ച കരുത്തു കൊണ്ട് അവര്‍ ആചാരങ്ങളെയും മാമൂലുകളെയും വെല്ലുവിളിച്ചു. നിഷേധിക്കപ്പെട്ടത് കണക്കു പറഞ്ഞ് തിരിച്ചു വാങ്ങി. അകറ്റി നിര്‍ത്തിയ നടവഴികളില്‍ക്കൂടി നെഞ്ചു വിരിച്ചു നടന്നു. ജാത്യാധികാരങ്ങളുടെ അണപ്പല്ലടിച്ചു കൊഴിക്കാന്‍ മഹാഭൂരിപക്ഷം കരുത്തു നേടിയത് മാംസഭക്ഷണം ചൊരിഞ്ഞ ഊര്‍ജത്തില്‍ നിന്നാണ്. .

ചില ജാതിക്കാര്‍ക്ക് മാത്രം അവകാശപ്പെട്ടതാക്കിചില വിഭവങ്ങള്‍ക്കു മേന്മ നല്‍കിയപ്പോള്‍ ഭക്ഷണത്തിന്റെ മേന്മയല്ല, അത് കഴിക്കുന്നവന്റെ മേന്മയാണ് ഉറപ്പിക്കപ്പെട്ടത്. ജാതിവ്യവസ്ഥയുടെ ശ്രേണിയിലെ മേല്‍ത്തട്ടില്‍ വിഹരിച്ചവര്‍ ഉണ്ടതും ഉറങ്ങിയതും ശൃംഗരിച്ചതും ഭോഗിച്ചതുമെല്ലാം ശ്രേഷ്ഠമായി. ഹീനരെന്ന് അവര്‍ മുദ്രകുത്തിയവരുടെ എല്ലാ വ്യവഹാരങ്ങളും മ്ലേച്ഛമായി. പളളിക്കഞ്ഞിയെയും പളളിച്ചമ്മന്തിയെയും അമൃതേത്താക്കിയതും ഉണക്കമീനിനെയും ഇറച്ചിക്കറിയെയും മ്ലേച്ഛാഹാരമാക്കിയതും അധികാരമാണ്. മാളികയും നാലുകെട്ടും ചാളയും കൂരയും കുപ്പമാടവും ഭാഷയില്‍ സ്ഥാനംപിടിച്ചതിനു കാരണവും അധികാരം തന്നെ. ഒരുകാലത്ത് അധികാരം കൊണ്ട് മ്ലേച്ഛമെന്ന് മുദ്രകുത്തിയ ഭക്ഷണവിഭവങ്ങളെ ഇന്ന് ഓര്‍ക്കാനിച്ചും ഛര്‍ദ്ദിച്ചും അപഹസിക്കാന്‍ ശ്രമിക്കുകയാണ് സവര്‍ണത. പഴയ അധികാരമില്ലാത്ത പാണ്ടന്‍ നായകള്‍ ഓര്‍ക്കാനിച്ചും ഛര്‍ദ്ദിച്ചും ശൗര്യം പ്രകടിപ്പിക്കാന്‍ ദുര്‍ബലമായി ശ്രമിക്കുന്നു‍.

മാംസാഹാരം കഴിക്കുന്നവര്‍ സസ്യാഹാരത്തോട് പുച്ഛമോ പരിഹാസമോ പ്രകടിപ്പിക്കാറില്ല. അതും കഴിക്കാന്‍ അവര്‍ക്കു മടിയുമില്ല. പരിപ്പും നെയ്യും പപ്പടവും കുഴച്ച് അവിയലും തോരനും മാങ്ങാ അച്ചാറും ഉപദംശമാക്കിയും സാമ്പാറും പച്ചടി കിച്ചടികളും നാലുവിധം പായസവും പുളിശേരിയും രസവും മോരും വികെഎന്‍ ശൈലിയില്‍ മുക്തകണ്ഠം ശാപ്പിടാന്‍ ഒരു മാംസപ്രിയനും അറപ്പു തോന്നുകയില്ല. തങ്ങള്‍ ഈ അവകാശം പടവെട്ടി വാങ്ങിയതാണ് എന്ന് തിരിച്ചറിയുന്നവര്‍ സദ്യാനന്തരം പുറപ്പെടുവിക്കുന്ന ഏമ്പക്കത്തില്‍ പഴയ പോര്‍വിളികളുടെ പ്രതിദ്ധ്വനികളുണ്ട് എന്ന് ചരിത്രബോധമുളളവര്‍ക്ക് തിരിച്ചറിയാം.

ലോകജനസംഖ്യയുടെ മഹാഭൂരിപക്ഷത്തിന്റെ മുഖ്യാഹാരമായ മാംസഭക്ഷണത്തെ മോശമായി ചിത്രീകരിക്കുന്നതിന്റെ കാരണം തിരഞ്ഞു പോയാല്‍ തെളിയുന്നത്, പരമ്പരാഗതമായി തങ്ങള്‍ അനുവര്‍ത്തിച്ചു വരുന്ന ഭക്ഷണക്രമമാണ് കേമമെന്ന് വരുത്താനുളള ജനസംഖ്യയില്‍ തുലോം തുച്ഛമായ ഒരു വിഭാഗത്തിന്റെ ഹീനയുക്തിയാണ്. മറ്റുളളവന്റെ മെനു കാണുമ്പോള്‍ അറപ്പു തോന്നുന്നുവെങ്കില്‍, അതിന്‍റെ കാരണങ്ങള്‍ കണ്ടെത്താന്‍ സ്വന്തം മനസാക്ഷിയെ കീറിമുറിക്കാനുളള കരുത്തു നേടുകയാണ് ആദ്യം ചെയ്യേണ്ടത്. ബ്രാഹ്മണനെ ഭൂദേവനായും പശുഹത്യയെ ബ്രാഹ്മണഹത്യയായും പരിഗണിച്ചിരുന്ന ഭൂതകാലാചാരങ്ങളുടെ രാഷ്ട്രീയത്തെ പരിഷ്കൃത സമൂഹത്തില്‍ കുടിവെയ്ക്കാന്‍ സംഘപരിവാര്‍ നടത്തുന്ന ശ്രമം തിരിഞ്ഞറിഞ്ഞിട്ടു തന്നെയാണോ ചില ഭക്ഷണങ്ങള്‍ക്കു മേല്‍ ഓര്‍ക്കാനിച്ചൊഴിക്കുന്നത് എന്ന ചോദ്യത്തിന് നേരെചൊവ്വേ നിന്ന് ഉത്തരം പറയാന്‍ അപ്പോഴേ ത്രാണിയുണ്ടാവൂ. "മീനും ഇറച്ചിയും കണ്ടാല്‍ എനിച്ചു ചര്‍ദ്ദി വരും" എന്ന് അഭിമാനത്തോടെ പുലമ്പുന്നവര്‍ ബീഫ് കഴിക്കരുതെന്ന സവര്‍ണഭീകരതയുടെ കല്‍പ്പനയ്ക്ക് സസന്തോഷം കീഴടങ്ങുകയാണ് ചെയ്യുന്നത്.

പന്തല്‍ നിര്‍മ്മാണം തുടങ്ങി പപ്പടം കാച്ചുന്നതില്‍ വരെ വിവേചനമുണ്ടായിരുന്ന ഭൂതകാലം അത്ര പെട്ടെന്ന് മറക്കാവുന്നതല്ല. ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുളളത് കഴിക്കുന്നതിനെ സ്വാഭാവികമായും എതിര്‍ക്കേണ്ട കാര്യം ഒരു ജനാധിപത്യ സമൂഹത്തില്‍ ഇല്ല. എന്നാല്‍ നാഗ്പൂരില്‍ അച്ചടിച്ച മെനൂ കാര്‍ഡേ (രാധേയാ.. കടപ്പെട്ടിരിക്കുന്നു..) ഇന്ത്യയിലെ സകല ഹോട്ടലുകളിലും ഉപയോഗിക്കാവൂ എന്ന ശാഠ്യം കൊക്കില്‍ ശ്വാസമുളളടത്തോളം അനുവദിക്കാന്‍ പാടില്ല എന്നു വിശ്വസിക്കുന്നവര്‍, ചിലരുടെ ഭക്ഷണം കാണുമ്പോള്‍ മറ്റു ചിലര്‍ക്ക് ഛര്‍ദ്ദി വരുന്നതിന്റെ നാനാര്‍ത്ഥങ്ങള്‍ ചരിത്രപരമായി വിലയിരുത്തിയെന്നു വരും. പരിഭവിച്ചിട്ടു കാര്യമില്ല.

Tuesday 4 January 2011

അറപ്പും അസഹിഷ്ണുതയും അഥവാ ഒരു സോളിഡാരിറ്റിക്കാരന്റെ വിസര്‍ജ്യം...

വെറിപിടിച്ച സ്വന്തം മനസിന്റെ അസഹിഷ്ണുത എങ്ങനെ വിസര്‍ജിക്കണമെന്ന് തീരുമാനിക്കാന്‍ സിയ എന്ന ബ്ലോഗര്‍ക്കുളള അവകാശം ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. കുരയ്ക്കണോ കൂവണോ വിഷം ചീറ്റുന്നു എന്ന ഭാവേനെ നീട്ടിത്തുപ്പണോ എന്നൊക്കെയുളള സന്ദേഹങ്ങള്‍ സ്വന്തം ജൈവചോദന അനുസരിച്ച് പരിഹരിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്. ഗൗരവമുളള സംവാദങ്ങളില്‍ സജീവമായി പങ്കെടുക്കാനുളള ശേഷിക്കുറവ് സൃഷ്ടിക്കുന്ന അപകര്‍ഷതാബോധം ഇങ്ങനെയൊക്കെ അതിജീവിക്കാമെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന ഒരാളുമായി ഒരു തര്‍ക്കവും വാഗ്വാദവും സാധ്യവുമല്ല.

എന്നാല്‍ സുല്‍ത്താനേറ്റ് ഓഫ് സൈബര്‍ സ്‌പേസിലെ ആയത്തൊള്ള ഖൊമേനിയായി സ്വയം സങ്കല്‍പ്പിച്ച് സിയ വിസര്‍ജിക്കുന്ന അസഹിഷ്ണുതയുടെ വേരുകള്‍ ഏത് പ്രത്യയശാസ്ത്രത്തിലാണ് ചുറ്റിപ്പടര്‍ന്നിരിക്കുന്നത് എന്നന്വേഷിക്കാന്‍ മേല്‍പറഞ്ഞ ജനാധിപത്യബോധം തടസമല്ല. ഡോ. സൂരജ് രാജന്‍ എഴുതിയ ഒരു ബസ് റീ ഷെയര്‍ ചെയ്തുകൊണ്ടെഴുതിയ വാചകങ്ങള്‍ തന്നില്‍ അറപ്പുണ്ടാക്കി എന്ന സിയയുടെ തുറന്നു പറച്ചിലിനെ അസഹിഷ്ണുത എന്നു ചുമ്മാ വിധിയെഴുതി അവഗണിക്കാനാവില്ല. സിയയുടെ തലച്ചോറില്‍ സദാ പ്രവര്‍ത്തനനിരതമായിരിക്കുന്ന അറപ്പുല്‍പ്പാദന കേന്ദ്രത്തിലെ അസംസ്‌കൃത വസ്തുക്കളും ഇന്ധനങ്ങളും എന്തൊക്കെയെന്ന് അന്വേഷിക്കാനുളള ഉത്തരവാദിത്തം ഏറ്റെടുക്കാതെ വയ്യ.

അദ്ദേഹം എഴുതുന്ന രാഷ്ട്രീയ വിമര്‍ശനങ്ങളുടെ സാമ്പിളുകള്‍ കാണുക....
ഇഞ്ചിയുടെ ബസ് ഷെയര്‍ ചെയ്യുന്ന പരിചയപ്പെടുത്തല്‍ വാചകം ഇങ്ങനെ...
ഈ വാചകങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ബസുകളില്‍ മുഴങ്ങുന്ന ഇടതുപക്ഷമൗനത്തില്‍ സഹതാപത്തിന്റെ കടലിരമ്പമുണ്ട്. ഏതു ചിത്തരോഗിയും അര്‍ഹിക്കുംവിധം കരുണാര്‍ദ്രമായ സഹതാപം. മറുതെറിയുടെ പ്രതിവചനം വേണ്ടെന്ന തീരുമാനം ഇടതുപക്ഷത്തിന്റെ പക്വതയുടെയും വിവേകത്തിന്റെയും മുഖലക്ഷണമാണ്. ഓരോതവണയും തെറിയുടെ ഡോസു കൂട്ടി എന്നെയും കൂടൊന്നു വിമര്‍ശിച്ചു പരിഗണിക്കൂ എന്ന് മൂകമായി കേഴുകയാണ് ഒരുപറ്റം മനോരോഗികള്‍.

രാഷ്ട്രീയാഭിപ്രായങ്ങള്‍ തുറന്നു പ്രകടിപ്പിക്കുന്നത് താന്‍ ഉദ്ദേശിക്കുന്നതു പോലെയാകണമെന്ന ശാഠ്യത്തില്‍ നിന്നും സിയ കുത്തിയൊഴുക്കുന്ന തെറികള്‍ക്ക് ഒരു സാംസ്‌ക്കാരിക പശ്ചാത്തലമുണ്ട്. കെങ്കേമമാണ് ഈ ഭരണപ്പാട്ടിന്റെ പുരാവൃത്തം. രാഷ്ട്രീയം എന്നുകേട്ടാലുടനെ വായില്‍ക്കൊടുപ്പ്, ഊമ്പല്‍, അണ്ടികഴുകിക്കൊടുക്കല്‍ തുടങ്ങിയ സ്വന്തം ഹോബികള്‍ ഓര്‍മ്മ വരുന്ന സിയയുടെ രാഷ്ട്രീയം തേടിയുളള യാത്ര ചെന്നുനിന്നത് അദ്ദേഹത്തിന്റെ പഴയൊരു പോസ്റ്റിലാണ്.

ഏഴാം ക്ലാസിലെ പാഠപുസ്തക വിവാദം കൊടുമ്പിരിക്കൊള്ളുന്ന കാലത്ത് ടിയാന്‍ ചമച്ച ആ ലേഖനത്തിന് പാഠ്യപദ്ധതി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു എന്നായിരുന്നു തലക്കെട്ട്. ജമായത്തെ ഇസ്ലാമിയുടെ യുവജനവിഭാഗമായ സോളിഡാരിറ്റിയ്ക്ക് കടപ്പാട് രേഖപ്പെടുത്തി പ്രസിദ്ധീകരിച്ച ആ ലേഖനത്തിനു താഴെ ഇഗ്നൈറ്റഡ് വേഡ്‌സ് എന്ന ബ്ലോഗര്‍ ഇങ്ങനെയൊരു കമന്റെഴുതി.

സോളിഡാരിറ്റി-എവിടെയൊ കേട്ടമാതിരി..
ആ പിടികിട്ടി.. ആ മൌദൂദിയുടെ ജമാ‍ അത്തെ ഇസ്ലാമിയെന്ന മത മൌലിക വാദി പാര്‍ട്ടിയുടെ യുവജന സംഘടന..
അപ്പോള്‍ ശരി സിയ..!

ആ പരിഹാസത്തിന് സിയ എഴുതിയ മറുപടി ഇങ്ങനെയായിരുന്നു....
Ignited Words,
ഞാന്‍ സോളിഡാരിറ്റിയുടെയോ ജമാ‌അത്തേ ഇസ്ലാമിയുടെയോ പ്രവര്‍ത്തകനോ അനുഭാവിയോ അല്ല. അവരുടെ മിക്ക ആശയങ്ങളോടും എനിക്ക് കടുത്ത വിയോജിപ്പ് ഉണ്ട് താനും.
ചുരുങ്ങിയത് ഈ വിഷയത്തിലെങ്കിലും സൊളിഡാ‍രിറ്റിയുടെ വാദങ്ങളില്‍ കഴമ്പുണ്ട് എന്നാണെന്റെ വിശ്വാസം.
അതിനാലാണ് അവര്‍ മുന്നോട്ട് വെച്ച വാദങ്ങള്‍ക്ക് കടപ്പാട് നല്‍കിത്തന്നെ ഇവിടെ പ്രസിദ്ധീകരിച്ചത്.

സോളിഡാരിറ്റിയുടെയും ജമായത്തെ ഇസ്ലാമിയുടെയും മിക്ക ആശയങ്ങളോടും തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്ന തുറന്നു പറച്ചില്‍ നിഷ്‌കളങ്കമാണെന്നേ ആര്‍ക്കും തോന്നൂ. മിക്ക ആശയങ്ങളോടും കടുത്ത വിയോജിപ്പ് ഉണ്ട് എന്ന് പറയുമ്പോള്‍ ഏതൊക്കെയോ ചിലതിനോട് യോജിക്കുന്നുണ്ട് എന്നുതന്നെയാണ് അര്‍ത്ഥം. അവയേതെന്ന് ലേഖകന്‍ പക്ഷേ, തുറന്നു പറയുന്നില്ല. അതറിയാന്‍ ലേഖനം മനസിരുത്തി വായിക്കണം, ജമായത്തെ ഇസ്ലാമിയും പ്രചരിപ്പിക്കുന്ന തത്ത്വശാസ്ത്രത്തെക്കുറിച്ച് സാമാന്യ ധാരണയും വേണം.

ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരാണ് പാഠപുസ്തകം എന്ന് സിയ പറയുന്നു. ഇന്ത്യന്‍ ഭരണഘടനയോടും അതുയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യത്തോടും ജമായത്തെ ഇസ്ലാമിയ്ക്കുളള അനുഭാവം ചരിത്രപ്രസിദ്ധമാണ്. സോളിഡാരിറ്റി എന്നുമുതലാണ് അനുഭാവം പുലര്‍ത്തിത്തുടങ്ങിയത് എന്ന ബോധമുളളവര്‍ സിയയുടെ തമാശ കേട്ട് തലതല്ലിച്ചിരിക്കും. .

ജമായത്തെ ഇസ്ലാമിയുടെ ജിഹ്വയായ പ്രബോധനം വാരികയില്‍ 2007 നവംബര്‍ 11ന് ജനാധിപത്യം, ഇസ്ലാം, മൗദൂദി എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ലേഖനം ഇങ്ങനെ പറയുന്നു....
ഒരു രാഷ്ട്രത്തിലെ മുഴുവന്‍ ജനങ്ങളും താല്‍പര്യപ്പെട്ടാലും അവര്‍ പിന്തുടരുന്ന വ്യവസ്ഥ മതാത്മകമാകാന്‍ പാടില്ലെന്ന ആശയത്തിന്റെ ജനാധിപത്യവിരുദ്ധത ശ്രദ്ധിക്കപ്പെടാതെ പോയി. അവരുടെ ദര്‍ശനത്തിലും ചിന്താരീതിയിലും അധിഷ്ഠിതമായ ഭരണവ്യവസ്ഥ സ്വതന്ത്രമായി തിരഞ്ഞെടുക്കാന്‍ അവസരം നല്‍കപ്പെടുമ്പോള്‍ മാത്രമാണ് ജനാധിപത്യം അര്‍ത്ഥവത്താകുന്നത്. മതരഹിത സമൂഹത്തിന് മതരഹിത ഭരണകൂടത്തെ തിരഞ്ഞെടുക്കാന്‍ അവകാശമുളളതുപോലെ മതാഭിമുഖ്യമുളള സമൂഹത്തിന് മതാത്മക ഭരണകൂടത്തെയും തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടാകണം. അതിലാണ് യഥാര്‍ത്ഥ ജനാധിപത്യത്തിന്റെ പൂര്‍ണത.

പരമാധികാരം ആര്‍ക്ക് എന്ന ചര്‍ച്ചയിലാണ് ഇസ്ലാം പാശ്ചാത്യ ജനാധിപത്യത്തോട് വിയോജിക്കുന്നത്. പരമാധികാരം മനുഷ്യര്‍ക്ക് എന്ന ആശയം ഇസ്ലാം അംഗീകരിക്കുന്നില്ല. ഇസ്ലാമില്‍ അത് ദൈവത്തിനാണ്. ദൈവീക നിര്‍ദ്ദേശങ്ങളാകണം നിയമങ്ങളുടെ അടിത്തറ.
1987ല്‍ പ്രസിദ്ധീകരിച്ച പ്രബോധനം ശരീയത്ത് പതിപ്പില്‍, ഇസ്ലാമിക ഭരണവ്യവസ്ഥയില്‍ അമുസ്ലിംങ്ങളുടെ പദവി എന്നൊരു ലേഖനമുണ്ട്. ഇസ്ലാമിക ഭരണഘടനയെക്കുറിച്ച് കുറേക്കൂടി വ്യക്തമായി വി മുഹമ്മദ് എന്ന ലേഖകന്‍ പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്...
നാടിന് ഭരണഘടനയും നിയമങ്ങളും വേണം. ഇവയുടെ അടിസ്ഥാന പ്രമാണങ്ങളും രൂപരേഖയും കുറേ നിയമങ്ങളും ദൈവം ഖുര്‍ആനിലൂടെ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. മുഹമ്മദ് നബിയുടെ വിശദീകരണങ്ങളും ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. ആവശ്യമായി വരുന്ന കൂടുതല്‍ നിയമങ്ങള്‍ ഉണ്ടാക്കാന്‍ അനുവാദവുമുണ്ട്. ഈ നിയമങ്ങളെല്ലാം ദൈവികമാണെന്നു വിശ്വസിക്കുന്നതു കൊണ്ട് അവ ലംഘിക്കാനോ മറികടക്കാനോ ഒരു ഭരണകര്‍ത്താവും മുതിരുകയുമില്ല. ഭരണകര്‍ത്താക്കളുടെയോ ഭൂരിപക്ഷത്തിന്റെയോ ഇംഗിതത്തിനൊത്ത് ഭരണഘടനയില്‍ മാറ്റം വരുത്താന്‍ സാധ്യമല്ല എന്നൊരു വൈശിഷ്ട്യം കൂടി ഇസ്ലാമിക ഭരണഘടനയ്ക്കുണ്ട്...
ഇന്ത്യന്‍ ഭരണഘടനയെവിടെക്കിടക്കുന്നു... ജമായത്തെ ഇസ്ലാമി മോഹിക്കുന്ന ഇസ്ലാമിക ഭരണഘടനയെവിടെക്കിടക്കുന്നു...
ഇന്ത്യന്‍ ഭരണഘടനയുടെ പരമാധികാരം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുളള ഒരു സംഘടന, അതേ ഭരണഘടനയെച്ചൊല്ലി ഒഴുക്കുന്ന മുതലക്കണ്ണീരാണ് സിയ കോരിയെടുത്ത് സ്വന്തം ബ്ലോഗില്‍ നിറച്ചു വെച്ചത്.

എല്ലാ മതങ്ങളെയും ആചാര്യന്മാരെയും ദൈവങ്ങളെയും പാഠപുസ്തകങ്ങള്‍ എത്രയോ കാലങ്ങളായി പ്രചരിപ്പിക്കുന്നുണ്ട്. അതിലൊന്നും ഇന്നേവരെ ആരും ഒരെതിര്‍പ്പും പറഞ്ഞിട്ടില്ല. അതൊക്കെ ആസ്വദിച്ചവര്‍, മതരഹിതരായ കുറേ മനുഷ്യരും ഈ ലോകത്ത് ജീവിക്കുന്നുണ്ട് എന്നു പരിചയപ്പെടുത്തുന്ന ഒരു പാഠഭാഗത്തിന്റെ പേരില്‍ കേരളത്തില്‍ കാട്ടിക്കൂട്ടിയ കോപ്പിരാട്ടികള്‍ ആര്‍ക്കു മറക്കാനാവും. മതവെറിയുടെ പേയിളകിയ വര്‍ഗീയ ഭ്രാന്തന്മാര്‍ മലപ്പുറത്ത് ഒരധ്യാപകനെ ചവിട്ടിക്കൊല്ലുന്നതിനും കേരളം സാക്ഷ്യം വഹിച്ചു. അവര്‍ക്കെതിരെ ഒരു തെറിവാചകവും സിയയുടെ നാവില്‍ നിന്ന് പൊട്ടിയൊലിക്കാത്തതിനു കാരണം ഒന്നേയുളളൂ. സിയയുടെ തലച്ചോറില്‍ കൂടുകെട്ടിപ്പാര്‍ക്കുന്നത് വര്‍ഗീയ വെറിയുടെ കടന്നലുകളാണ്. കടന്നലുകള്‍ കടന്നലുകളെ കൊത്തിയും ചീത്തപറഞ്ഞുമുളള ചരിത്രമില്ല.

ജമായത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന ഇസ്ലാമിക രാജ്യത്തില്‍ അമുസ്ലിങ്ങളുടെ സ്ഥാനം എന്തായിരിക്കുമെന്ന് വി മുഹമ്മദ് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കുന്നു...
ജനായത്ത ഭരണവ്യവസ്ഥയിലെ ഭരണകക്ഷിയുടെയോ സ്ഥാനമാണ് ഇസ്ലാമിക ഭരണവ്യവസ്ഥയില്‍ മുസ്ലിംങ്ങള്‍ക്കും അമുസ്ലിംഗങ്ങള്‍ക്കും ഉണ്ടായിരിക്കുക എന്നു ധരിച്ചാല്‍ അത് തികച്ചും അബദ്ധമായിരിക്കും. അമുസ്ലിങ്ങള്‍ പ്രതിപക്ഷം എന്ന പേരിലല്ല, മറിച്ച് ദിമ്മി (സംരക്ഷിത വിഭാഗം) എന്ന പേരിലാണ് അറിയപ്പെടുക..... നിധിപോലെ കാത്തുരക്ഷിക്കപ്പെടുന്ന ഒരു വിഭാഗം എന്നു ഇസ്ലാമിക ഭരണത്തിലെ അമുസ്ലിങ്ങളെ വിശേഷിപ്പിച്ചാല്‍ അത് അധികമായിപ്പോവുകയില്ല...
അധികാരം ഞങ്ങള്‍ക്കും അടിമത്തം നിങ്ങള്‍ക്കും എന്ന് എത്ര മധുരമായ ഭാഷയിലാണ് ഉദ്‌ബോധിപ്പിക്കുന്നത്. ഇസ്ലാമിക ഭരണവ്യവസ്ഥയിലെ നിധികുംഭങ്ങളായി അറയിലോ ആമാടപ്പെട്ടിയിലോ ചില്ലലമാരത്തട്ടിലോ സംരക്ഷിക്കപ്പെടുന്ന അമുസ്ലിങ്ങളെക്കുറിച്ച് ആലോചിക്കുന്നതുപോലും എത്ര മധുരോദാത്തം.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നു കേള്‍ക്കുമ്പോള്‍ സിയയ്ക്ക് അലര്‍ജിയുണ്ടാകുന്നതിന്റെ യഥാര്‍ത്ഥ കാരണമറിയാന്‍, ജനാധിപത്യവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളെക്കുറിച്ച് എന്താണ് ജമായത്തെ ഇസ്ലാമിയുടെ അഭിപ്രായം എന്ന് മനസിലാക്കണം. ഇസ്ലാമിക പഠനം എന്ന സൈറ്റില്‍ ജമായത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ ജനാധിപത്യവാദികളാണ് എന്ന് വരുത്തിത്തീര്‍ക്കുന്ന വാചാടോപങ്ങള്‍ ചെത്തിമാറ്റിയാല്‍ പച്ചയ്ക്ക് ഇങ്ങനെ പറയുന്നു....
ഇസ്ലാമിക ആശയം പങ്കുവെയ്ക്കുന്നതോടൊപ്പം തന്നെ രാജ്യത്തിന്റെ അഭിവൃദ്ധിയ്ക്കു വേണ്ടി വ്യത്യസ്തമായ പദ്ധതികളോടും നയപരിപാടികളോടും കൂടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ സാന്നിദ്ധ്യത്തെ അത് (ഖുര്‍ ആന്‍ സൂക്തം) വിലക്കുന്നില്ല
അതായത് ഇസ്ലാമിക ആശയം പങ്കുവെയ്ക്കുന്ന പാര്‍ട്ടികളായ മുസ്ലീം ലീഗ്, ഐ.എന്‍.എല്‍, പി.ഡി.പി, എസ്.ഡി.പി. മുതലായ പാര്‍ട്ടികളെ ഖുറാന്‍ വിലക്കുന്നില്ല. അങ്ങനെ അല്ലാത്തവരോടുള്ള നയം ഖുറാന്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും സിയയെപ്പോലെ ഉള്ളവരിലൂടെ അത് വ്യക്തമാകുന്നുണ്ട്.

ഇന്ത്യയിലെ മതേതരത്വത്തെയും ജനാധിപത്യത്തെയും പരാമര്‍ശിക്കുമ്പോഴൊക്കെ ജമായത്തെ ഇസ്ലാമി "പാശ്ചാത്യം" എന്ന വിശേഷണപദം ചേര്‍ക്കുക പതിവാണ്. മതമില്ലാത്ത ജീവന്‍ എന്ന അധ്യായം "അക്രമാസക്ത പാശ്ചാത്യ മതനിഷേധ"മാണെന്ന് സിയ തന്റെ പോസ്റ്റില്‍ വിലപിക്കുന്നത്.

സിയയിലെ ജമായത്തെ ഇസ്ലാമിക്കാരന്‍ പുറത്തുചാടുന്ന വേറൊരു സന്ദര്‍ഭം നോക്കുക
..ഇന്ദിരാഗാന്ധിയുടേതുപോലെ മാന്യമായ വസ്ത്രം സ്ത്രീകളെല്ലാവരും ധരിക്കണമെന്നു പറഞ്ഞാല്‍ പുരോഗമനവാദികള്‍ക്ക് അതിഷ്ടമാകില്ലെന്ന് അറിയാം. സ്ത്രീകള്‍ക്കു മാറുമറയ്ക്കാനുളള സ്വാതന്ത്ര്യത്തിനായി നടന്ന സമരം ക്ലാസില്‍ പഠിപ്പിച്ചിട്ട് തലമറയ്ക്കുന്നതിനുളള അവകാശം നിരാകരിക്കുന്നതിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിലെ ബുദ്ധി ആരുടേതായാലും ബഹുകേമം...
എല്ലാ സ്ത്രീകളും ഇന്ദിരാഗാന്ധിയെപ്പോലെ "മാന്യമായ" വസ്ത്രം ധരിക്കണമെന്നാണ് സിയയുടെ അഭിപ്രായം. അങ്ങനെ പറഞ്ഞാല്‍ "പുരോഗമനവാദി"കള്‍ക്ക് ഇഷ്ടമാകില്ലെന്ന് തനിക്കറിയാം എന്നു ടിപ്പണിയും. ബ്ലോഗിലെ "പുരോഗമനവാദി"കളെ "അണ്ടി കഴുകിക്കൊടുക്കുന്നവരെ"ന്നും "വായില്‍ കൊടുക്കുന്നവരെ"ന്നും "ഊമ്പിക്കൊടുക്കുന്നവരെ"ന്നും ആക്ഷേപിക്കുന്നതിന്റെ പ്രകോപനം മനസിലായില്ലേ..

ഇന്ദിരാഗാന്ധിയെപ്പോലെ "മാന്യമായ" വസ്ത്രം എന്നു സിയ പൊതിഞ്ഞു കെട്ടി പറയുന്ന അഭിപ്രായം ജമായത്തെ ഇസ്ലാമി പഷ്ടായിട്ട് വിശദീകരിച്ചിട്ടുണ്ട്.

പര്‍ദ നിര്‍ബന്ധമാക്കുക വഴി ഇസ്ലാം സ്ത്രീകളെ പീഡിപ്പിക്കുകയല്ലേ ചെയ്യുന്നത്? മുസ്ലിം സ്ത്രീകളുടെ പിന്നാക്കാവസ്ഥക്ക് പ്രധാന കാരണം പര്‍ദയല്ലേ? എന്ന ചോദ്യത്തിനുളള മറുപടി കേള്‍ക്കുക..
സ്ത്രീ മുഖവും മുന്‍കൈയുമൊഴിച്ചുള്ള ശരീരഭാഗങ്ങള്‍ മറയ്ക്കണമെന്നതാണ് ഇസ്ലാമിക ശാസന. ഇത് പുരോഗതിക്ക് തടസ്സമല്ലെന്നു മാത്രമല്ല; സഹായകവുമാണ്. സ്ത്രീക്ക് പര്‍ദ പീഡനമല്ല; സുരക്ഷയാണ് നല്‍കുന്നത്.
തുടര്‍ന്ന് സ്ത്രീയെയും പുരുഷനെയും സംബന്ധിച്ച ജമായത്തെ ഇസ്ലാമിയുടെ ഉളളിലിരിപ്പ് ഇങ്ങനെ പുറത്തു ചാടുന്നു...

സ്ത്രീയെന്നാല്‍ അവളുടെ ശരീരവും രൂപലാവണ്യവുമാണെന്നും അവളുടെ വ്യക്തിത്വം അതിന്റെ മോടി പിടിപ്പിക്കലിനനുസൃതമാണെന്നുമുള്ള ധാരണ സൃഷ്ടിക്കുന്നതില്‍ പുത്തന്‍ മുതലാളിത്ത സാമ്രാജ്യത്വവും അതിന്റെ സൃഷ്ടിയായ കമ്പോള സംസ്കാരവും വന്‍വിജയം വരിച്ചതാണ്, പര്‍ദ പുരോഗതിക്കും പരിഷ്കാരത്തിനും തടസ്സമാണെന്ന ധാരണ വളരാന്‍ കാരണം. മാംസളമായ ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് പട്ടണങ്ങളിലും പൊതുസ്ഥലങ്ങളിലും ചുറ്റിക്കറങ്ങലാണ് പുരോഗതിയെന്ന് പ്രചരിപ്പിക്കുന്ന സ്ത്രീകള്‍, പുരുഷന്മാര്‍ തങ്ങളുടെ ശരീരസൌന്ദര്യം കണ്ടാസ്വദിക്കുന്നതില്‍ നിര്‍വൃതിയടയുന്ന ഒരുതരം മനോവൈകൃതത്തിനടിപ്പെട്ടവരത്രെ.
സമൂഹത്തിലെ സ്ത്രീകളുടെയൊക്കെ സൌന്ദര്യം കണ്ടാസ്വദിക്കാന്‍ കാമാതുരമായ കണ്ണുകളുമായി കാത്തിരിക്കുന്നവരില്‍നിന്ന് സ്വന്തം ശരീരം മറച്ചുവയ്ക്കലാണ് മാന്യത. സ്ത്രീയുടെ സുരക്ഷിതത്വത്തിന് ഏറെ സഹായകവും അതത്രെ.

"സ്ത്രീകള്‍ക്ക് പര്‍ദ നിര്‍ബന്ധമാക്കുകയും പുരുഷന്മാരെ അതില്‍നിന്നൊഴിവാക്കുകയും ചെയ്തത് തികഞ്ഞ വിവേചനമല്ലേ?' എന്ന ചോദ്യത്തിനുളള മറുപടിയും വിശേഷമാണ്...

ഈ വിവേചനം പ്രകൃതിപരമാണ്. സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരപ്രകൃതി ഒരുപോലെയല്ലല്ലോ. ഏതൊരു കരുത്തനായ പുരുഷനും സ്ത്രീയെ അവളുടെ അനുവാദമില്ലാതെ തന്നെ ബലാത്സംഗം ചെയ്യാന്‍ സാധിക്കും. എന്നാല്‍ സ്ത്രീ എത്ര കരുത്തയായാലും പുരുഷന്റെ അനുമതിയില്ലാതെ അയാളെ ലൈംഗികമായി കീഴ്പ്പെടുത്താനാവില്ല. ഈ അന്തരത്തിന്റെ അനിവാര്യമായ താല്‍പര്യമാണ് വസ്ത്രത്തിലെ വ്യത്യാസം.
ഇന്ദിരാഗാന്ധിയുടെ ചെലവില്‍ സിയ ഒളിച്ചുകടത്തുന്ന വസ്ത്രസങ്കല്‍പത്തിന്റെ ഉറവിടം ജമായത്തെ ഇസ്ലാമിയുടെ ശാസനങ്ങളാണ്. ജമായത്തെ ഇസ്ലാമിയുടെ മിക്ക ആശയങ്ങളോടും തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്ന് ആണയിടുന്ന സിയയ്ക്ക്, വസ്ത്രധാരണത്തില്‍ അവരോട് സമ്പൂര്‍ണമായ യോജിപ്പാണെന്ന് ഇന്ദിരാഗാന്ധി ഉദാഹരണം വെളിപ്പെടുത്തുന്നുണ്ട്. പര്‍ദ നിര്‍ബന്ധമാക്കുന്ന പുരുഷാധിപത്യപ്രവണതകളെക്കുറിച്ച് എത്രയോ ചര്‍ച്ചകള്‍ നടന്ന ബ്ലോഗിലൊന്നും സിയയെ കണ്ടുമുട്ടാത്തതിനു കാരണം, ജമായത്തെ ഇസ്ലാമിയോട് തനിക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്ന വിയോജിപ്പോ, അവരുടെ പ്രത്യയശാസ്ത്രത്തോടു രഹസ്യമായി വെച്ചുപുലര്‍ത്തുന്ന മാനസികാടിമത്തമോ...

പാഠ്യപദ്ധതിയെ വിമര്‍ശിച്ചുകൊണ്ട് അന്ന് സിയ ആക്രോശിച്ചത് ഇങ്ങനെയായിരുന്നു.
വിദ്യാഭ്യാസപ്രക്രിയയെ ഉപകരണമാക്കി പഴകിപ്പുളിച്ച ആശയങ്ങള്‍ പുരോഗമനമെന്ന് പേരില്‍ പാഠപുസ്തകത്തില്‍ കുത്തിത്തിരുകിയാല്‍ വിശാലമായ വിദ്യാഭ്യാസ താല്പര്യങ്ങള്‍ അപകടപ്പെടുമെന്ന യാഥാര്‍ത്ഥ്യം സര്‍ക്കാര്‍ ഇനിയെങ്കിലും മനസ്സിലാക്കണം
സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ച് ജമായത്തെ ഇസ്ലാമി മുന്നോട്ടു വെയ്ക്കുന്ന അതിനൂതനമായ ആശയങ്ങള്‍ പരിചയപ്പെടുക. വസ്ത്രധാരണത്തില്‍ ഇന്ദിരാഗാന്ധിയെ മാതൃകയാക്കണമെന്നാണ് സിയയുടെ മോഹമെങ്കിലും സ്ത്രീകള്‍ പൊതുപ്രവര്‍ത്തനത്തിനിറങ്ങുന്നതും രാജ്യഭാരം കയ്യാളുന്നതും സംബന്ധിച്ച് ജമായത്തെ ഇസ്ലാമി വെച്ചുപുലര്‍ത്തുന്ന താല്‍പര്യങ്ങള്‍ ഇന്ദിരാഗാന്ധിമാരെ സൃഷ്ടിക്കുന്നതല്ല. ഇറാനിലെയും മറ്റും വനിതാനേതാക്കളെച്ചൊല്ലി ഊറ്റം കൊള്ളുമ്പോഴും സംഘടനയുടെ മോഹം ഇങ്ങനെയാണ്....
അതിനാല്‍ സ്ത്രീയെ ഭരണനേതൃത്വത്തില്‍നിന്ന് വിലക്കുന്ന വ്യക്തവും ഖണ്ഡിതവുമായ ഖുര്‍ആന്‍ വാക്യമോ പ്രവാചക വചനമോ ഇല്ല. എങ്കിലും വളരെ അനിവാര്യ സാഹചര്യമില്ലെങ്കില്‍ അതൊഴിവാക്കുന്നതാണുത്തമം.

ഇസ്ലാമിലെ രാഷ്ട്രത്തലവന്‍ വെറുമൊരു ചടങ്ങു തലവനല്ല. അദ്ദേഹം നമസ്കാരത്തിനു നേതൃത്വം കൊടുക്കുന്നു. ചിലപ്പോള്‍ നിരന്തരം യാത്രചെയ്യുന്നു. ഇതര രാഷ്ട്രത്തലവന്‍മാരുമായി- അവര്‍ പലപ്പോഴും പുരുഷന്‍മാരായിരിക്കും- കൂടിയാലോചന നടത്തുന്നു; പലപ്പോഴും രഹസ്യ സംഭാഷണങ്ങളും. സ്ത്രീകള്‍ക്ക് ഇത്തരം ബന്ധങ്ങളും ബാധ്യതകളും ദുര്‍വഹമായിരിക്കുമെന്നതില്‍ സംശയമില്ല. മാത്രമല്ല, സ്ത്രീ-പുരുഷന്‍മാര്‍ക്കിടയിലെ ശരിയായ പരസ്പരബന്ധങ്ങളെ സംബന്ധിച്ച് ഇസ്ലാമിക മാര്‍ഗ നിര്‍ദേശങ്ങളോട് അവ പൊരുത്തപ്പെടുകയില്ല.''
ഇത് രാഷ്ട്രത്തിന്റെ പരമോന്നത പദവിയെ സംബന്ധിച്ചു മാത്രം ബാധകമാകുന്ന കാര്യമാണ്. സ്ത്രീ അതിനുതാഴെയുള്ള സ്ഥാനങ്ങള്‍ വഹിക്കുന്നതിനെയോ സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെയോ ഇസ്ലാംവിലക്കുന്നില്ല
അനുസരണക്കേടു കാട്ടുന്ന ഭാര്യയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ജമായത്തെ ഇസ്ലാമി പുരുഷകേസരികളെ ഉത്‌ബോധിപ്പിക്കുന്നത് ഇങ്ങനെയാണ്...
സദുപദേശങ്ങള്‍ ഫലം ചെയ്യുന്നില്ലെങ്കില്‍ കൂടുതല്‍ ശക്തവും ഫലപ്രദവുമായ രണ്ട ാ‍മത്തെ മാര്‍ഗം സ്വീകരിക്കേണ്ട താണ്‌. കിടപ്പറയില്‍ പിണക്കം കാണിച്ച്‌ മാറിക്കിടക്കലാണത്‌. 'കിടപ്പറയില്‍ അവരുമായി നിങ്ങള്‍ അകന്നുനില്‍ക്കുക' (4:34). ഈ മാര്‍ഗം കൊണ്ട ു‍ ഫലം കാണുന്നില്ലെങ്കില്‍ മുറിവേല്‍ക്കാത്ത നിലയില്‍ അവളെ അടിക്കാവുന്നതാണ്‌. അടി മര്‍മ ഭാഗങ്ങളിലോ മുഖത്തോ ആവാന്‍ ഇടവരരുത്‌. ചീത്തവിളിക്കുകയുമരുത്‌. 'നിങ്ങള്‍ അവരെ അടിക്കുകയും ചെയ്യുക' (4:34). പ്രവാചകന്‍(സ) പറയുന്നു: 'നീ ഭക്ഷിക്കുമ്പോള്‍ അവളെയും ഊട്ടുക. നീ ഉടുക്കുമ്പോള്‍ അവള്‍ക്കും ഉടുക്കാന്‍ നല്‍കുക, അവളുടെ മുഖത്തടിക്കരുത്‌. തെറിവിളിക്കുകയുമരുത്‌. വീട്ടില്‍ വെച്ചല്ലാതെ അവളെ മാറ്റിക്കിടത്തുകയും ചെയ്യരുത്‌' (അബൂദാവൂദ്‌).
അഭിപ്രായപ്രകടനത്തിന്റെ കാര്യത്തില്‍ അനുസരണക്കേടു കാട്ടുന്ന ഇടതുപക്ഷ ബ്ലോഗര്‍മാരെയും ബസെഴുത്തുകാരെയും തെറി വിളിക്കരുത് എന്ന് വേദപുസ്തകം പറയുന്നില്ല. അതുകൊണ്ടു തന്നെ മേലുദ്ധരിച്ച തെറികള്‍ സിയയ്ക്ക് ഒരു നരകഭയവും നല്‍കുന്നില്ല.

"പൊതുസമൂഹത്തിലെ വൈവിദ്ധ്യങ്ങളെയും ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെയും ഏവരും അംഗീകരിക്കണം" എന്നാണ് സിയ തന്റെ ലേഖനത്തില്‍ വെളിച്ചപ്പെടുന്നത്. ഇന്ത്യന്‍ ഭരണഘടനയും ജമായത്തെ ഇസ്ലാമി വിഭാവനം ചെയ്യുന്ന ഇസ്ലാമിക ഭരണഘടനയും സംബന്ധിച്ച താരതമ്യം പരിശോധിച്ചു കഴിഞ്ഞു.. ഇനി പൊതുസമൂഹത്തിലെ വൈവിദ്ധ്യങ്ങളെ ജമായത്തെ ഇസ്ലാമി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നു കേള്‍ക്കുക.

മുസ്ലിം സമുദായത്തില്‍ ജനിക്കുന്നവര്‍ക്ക് ദൈവത്തെയും പ്രവാചകനെയും വേദഗ്രന്ഥത്തെയും സ്വര്‍ഗനരകങ്ങളെയും സംബന്ധിച്ച അറിവ് സ്വാഭാവികമായും ലഭിക്കും. മറ്റുള്ളവര്‍ക്കത് കിട്ടുകയില്ല. അതിനാല്‍ ആ അറിവ് ലഭിക്കാത്തതിന്റെ പേരില്‍ അതനുസരിച്ച് ജീവിക്കാന്‍ സാധിക്കാത്തവരൊക്കെ നരകത്തിലായിരിക്കുമെന്നാണോ പറയുന്നത്?എന്നൊരു ചോദ്യത്തിന് ജമായത്തെ ഇസ്ലാമിക്കാരന്‍ നല്‍കുന്ന മറുപടി ഇതായിരുന്നു:
മുസ്ലിം സമുദായത്തില്‍ ജനിക്കുകവഴി, ദൈവത്തെയും ദൈവിക ജീവിത വ്യവസ്ഥയെയും സംബന്ധിച്ച വ്യക്തമായ അറിവു ലഭിച്ച ശേഷം അതനുസരിച്ച് ജീവിക്കാത്തവന്‍ സത്യനിഷേധി (കാഫിര്‍) യാണ്. അവര്‍ക്ക് മരണശേഷം കൊടിയ ശിക്ഷയുണ്ടാകുമെന്ന് ഖുര്‍ആന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മാത്രമല്ല, ദൈവത്തെയും ദൈവിക ജീവിതക്രമത്തെയും സംബന്ധിച്ച് അറിവുള്ളവരെല്ലാം മറ്റുള്ളവരെ അതറിയിച്ചുകൊടുക്കാന്‍ ബാധ്യസ്ഥരാണ്. ഈ ബാധ്യത നിര്‍വഹിച്ചില്ലെങ്കില്‍ അതിന്റെ പേരിലും പരലോകത്ത് അവര്‍ ശിക്ഷാര്‍ഹരായിരിക്കും.
എന്നാല്‍ ദൈവത്തെയും ദൈവിക മതത്തെയും സംബന്ധിച്ച് ഒട്ടും കേട്ടറിവു പോലുമില്ലാത്തവര്‍ ശിക്ഷിക്കപ്പെടുമെന്നോ നരകാവകാശികളാകുമെന്നോ ഇസ്ലാം പഠിപ്പിക്കുന്നില്ല. ഖുര്‍ആനോ പ്രവാചക ചര്യയോ അങ്ങനെ പറയുന്നുമില്ല. മറിച്ച്, ദിവ്യ സന്ദേശം വന്നെത്തിയിട്ടില്ലാത്തവര്‍ ശിക്ഷിക്കപ്പെടില്ലെന്നാണ് വേദഗ്രന്ഥം പഠിപ്പിക്കുന്നത്
എത്ര ഉദാത്തം അല്ലേ... പക്ഷേ, മറുപടി അവസാനിക്കുന്നത് ഇങ്ങനെയാണ്...
അതേസമയം ദൈവത്തെ സംബന്ധിച്ച് കേള്‍ക്കാത്തവരോ സാമാന്യധാരണയില്ലാത്തവരോ ഉണ്ടാവുകയില്ല. അവര്‍ ദൈവത്തെക്കുറിച്ച് കൂടുതലന്വേഷിക്കാനും ആ ദൈവം വല്ല ജീവിതമാര്‍ഗവും നിശ്ചയിച്ചുതന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനും ബാധ്യസ്ഥരാണ്. അപ്രകാരം തന്നെ സ്വര്‍ഗമുണ്ടെന്നും നിശ്ചിത മാര്‍ഗത്തിലൂടെ നീങ്ങുന്നവര്‍ക്കേ അത് ലഭിക്കുകയുള്ളൂവെന്നുമുള്ള കാര്യം കേട്ടറിഞ്ഞവരൊക്കെയും അതേക്കുറിച്ച് പഠിക്കാന്‍ കടപ്പെട്ടവരാണ്. അതിന്റെ ലംഘനം ശിക്ഷാര്‍ഹമായ കുറ്റമാവുക സ്വാഭാവികമാണല്ലോ.
എങ്ങനെയുണ്ട്... വേറെ മതത്തിലാണ് ജനിച്ചതെങ്കിലും മതപ്രചാരണം വഴി നിങ്ങള്‍ യഥാര്‍ത്ഥദൈവത്തെക്കുറിച്ചു കേള്‍ക്കും. കേട്ടുകഴിഞ്ഞാല്‍ അതു പഠിക്കാന്‍ കടപ്പെട്ടവരാണ്. അതിന്റെ ലംഘനം ശിക്ഷാര്‍ഹമായ കുറ്റമാണത്രേ....

പ്രബോധനം വാരിക പ്രസിദ്ധീകരിച്ച ഒരു ചോദ്യോത്തരം മതം മാറിയവനെ വധിക്കണോ എന്ന തലക്കെട്ടില്‍ സി കെ ലത്തീഫിന്റെ ബ്ലോഗിലുണ്ട്. പ്രസക്തമായ ഭാഗം ഇതാണ്...
യഥാര്‍ഥത്തില്‍ ഒരു ഇസ്ലാമിക സ്റേറ്റ് നിലവില്‍ വന്ന ശേഷം അതിന്റെ ആദര്‍ശപരമായ അടിത്തറയെ ചോദ്യം ചെയ്യുന്നയാളെ, അയാള്‍ തെറ്റ് തിരുത്താന്‍ തയാറില്ലെങ്കില്‍ രാജ്യദ്രോഹിയായി കണക്കാക്കുകയും തദടിസ്ഥാനത്തില്‍ വധശിക്ഷക്കര്‍ഹനായി വിധിക്കുകയും ചെയ്യുന്നതാണ് മതപരിത്യാഗിയുടെ ശിക്ഷ എന്ന് വിശദീകരിക്കുകയാണ് മൌദൂദി ചെയ്തത്. കമ്യൂണിസ്റ് നാടുകളിലും ഇത്തരക്കാരെ രാജ്യദ്രോഹികളായി വിധിച്ച് വധിക്കുകയല്ലേ ചെയ്തതും ചെയ്യുന്നതും? ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യങ്ങളിലും വിഘടനവാദികള്‍ക്കും രാജ്യത്തിന്റെ പരമാധികാരം വെല്ലുവിളിക്കുന്നവര്‍ക്കും നല്‍കുന്ന ശിക്ഷ എന്താണ്? വധശിക്ഷ തന്നെയല്ലേ?
ആദര്‍ശപരമായ അടിത്തറയെ വെല്ലുവിളിക്കലും വിഘടനവാദവും രാജ്യത്തിന്റെ പരമാധികാരം വെല്ലുവിളിക്കലും തമ്മില്‍ കൂട്ടിക്കെട്ടുന്ന മൗദൂദിയന്‍ ലോജിക് അപാരം. കമ്മ്യൂണിസ്റ്റു നാടുകളിലും ഇതൊക്കെയാണ് നടക്കുന്നതെന്ന് ആശ്വസിക്കുന്നുമുണ്ട്. തന്റെ ലേഖനത്തില്‍ ഇതുസംബന്ധിച്ച് സിയയുടെ വാദം കേള്‍ക്കുക...
മതമാണ് കുഴപ്പമെന്ന് പറയുന്നവര്‍ കമ്യൂണിസ്റ്റ് റഷ്യയില്‍ സ്റ്റാലിന്‍ പതിനായിരങ്ങളെ കൊന്നൊടുക്കി അധികാരമുറപ്പിച്ചത് ഏതു മതത്തിന്റെ പേരിലായിരുന്നുവെന്ന് കൂടി വ്യക്തമാക്കേണ്ടതല്ലേ?
ഒരു സ്ഥലത്ത് സോളിഡാരിറ്റിയ്ക്ക് കടപ്പാടു രേഖപ്പെടുത്തി കമ്മ്യൂണിസ്റ്റുകാര്‍ നടത്തിയ കൊലപാതകപരമ്പരകള്‍ എണ്ണിപ്പറഞ്ഞ് ധാര്‍മ്മിക രോഷം കൊള്ളുന്നു. അതേ സോളിഡാരിറ്റിയുടെ മൂത്താപ്പയായ ജമായത്തെ ഇസ്ലാമി മതപരിത്യാഗിയെ കൊല്ലണോ എന്നു ചോദ്യത്തെ കമ്മ്യൂണിസ്റ്റുകാരും കൊല്ലുന്നില്ലേ എന്ന് ന്യായീകരണത്തിന്റെ മറവില്‍ കൊല്ലുക തന്നെ വേണം എന്ന് വിധിയെഴുതുന്നു. ഇസ്ലാമിക സ്റ്റേറ്റില്‍ അമുസ്ലിമിന് ഇസ്ലാമിനെ വിമര്‍ശിക്കാന്‍ പോലും അവകാശമുണ്ട് എന്ന് ഘോരഘോരം വാദിച്ചവരാണ്, ആദര്‍ശപരമായ അടിത്തറയെ ചോദ്യം ചെയ്താല്‍ തട്ടിക്കളയുന്നതില്‍ തെറ്റില്ലെന്ന് ശാസനം ചമയ്ക്കുന്നതും.

ഇടതുപക്ഷത്തെക്കാള്‍, കമ്മ്യൂണിസ്റ്റുകാരെക്കാള്‍ സൈബര്‍ ലോകത്ത് ആശയപ്രചരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ജമായത്തെ ഇസ്ലാമിയും ഇസ്ലാമിക മതപ്രചാരകരുമാണ്. കമ്മ്യൂണിസ്റ്റുകാരെക്കാളും ഇടതുപക്ഷത്തെക്കാളും നിശ്ചയദാര്‍ഢ്യവും ഒത്തിണക്കവും ആക്രമണോത്സുകതയും അവരാണ് പ്രകടിപ്പിക്കുന്നത്. ഇവിടെ ഉദ്ധരിച്ച സിയാ കമന്റുകളുടെ കൊച്ചാപ്പയും വലിയാപ്പയും ഉപ്പുപ്പായും ആ ലോകത്ത് ധാരാളമുണ്ട്. തന്തയ്ക്കും തളളയ്ക്കും സകല മാതൃ-പിതൃ പരമ്പരകള്‍ക്കും നേരെ ആവോളം പുലഭ്യം പറഞ്ഞ് മുന്നേറുന്ന പ്രചാരണം ഒരിക്കലെങ്കിലും പരിചയപ്പെടാത്തവര്‍ ദുര്‍ലഭമായിരിക്കും.

ആ ഓര്‍മ്മകളുളളവര്‍ക്ക് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ സിയ ഉപയോഗിക്കുന്ന പദാവലി ഏത് നിഘണ്ടുവില്‍ നിന്നാണ് വടികുത്തിച്ചാടുന്നത് എന്ന് നല്ല നിശ്ചയമുണ്ട്. ഇസ്ലാംമതത്തെ വിമര്‍ശിച്ച കാളിദാസനു മറുപടിയെന്ന പേരില്‍ പ്രത്യക്ഷപ്പെട്ട ബ്ലോഗിന്റെ കഥ ചിലര്‍ക്കെങ്കിലും ഓര്‍മ്മയുണ്ടാകും. ഡിലീറ്റു ചെയ്യപ്പെട്ട ബ്ലോഗിന്റെ അവശിഷ്ടം കാഷേയിലുണ്ട്. വായിക്കാന്‍ മനക്കട്ടിയുളളവര്‍ക്ക് ഈ ലിങ്കില്‍ ക്ലിക്കു ചെയ്യാം...

ജമായത്തെ ഇസ്ലാമിയുടെ ആശയങ്ങളോട് വലിയതോതില്‍ വിയോജിക്കുന്നുവെന്ന് വീമ്പിളക്കുന്ന സിയയുടെ ധാര്‍മ്മിക രോഷം അവരുടെ സൈബര്‍ പ്രചാരണത്തിന്റെ ഒരു വഴിത്താരയിലും കാണാനാവില്ല. പച്ചത്തെറി കാര്‍ക്കിച്ചു തുപ്പി അഴിഞ്ഞാടുന്ന മതവെറിയന്റെ ചോരക്കൊതിയെ ഒരു പാഴ്‌വാക്കു കൊണ്ടുപോലും പ്രതിരോധിക്കാന്‍ മെനക്കെടാത്ത സിയ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ കുരച്ചു ചാടുന്നതിന്റെ കാരണം വ്യക്തമാണ്. "സത്യത്തിന്റെ നുറുങ്ങുകളെ കൂവിത്തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയക്കൂട്ടിക്കൊടുപ്പുകാര്‍ക്കെതിരെ" എന്നൊക്കെയുളള തട്ടുപൊളിപ്പന്‍ ഡയലോഗുകള്‍ കൊണ്ട് മറച്ചു പിടിക്കാവുന്നതല്ല ഈ ജമായത്തെ ദാസ്യം. പാഠപുസ്തക വിവാദം മുതല്‍ പര്‍ദയും പരിണാമവാദവും പന്നിയിറച്ചി കഴിക്കുന്നതും വരെയുളള വിഷയങ്ങളില്‍ താന്‍ രഹസ്യമായി വെച്ചുപുലര്‍ത്തുന്ന മതകാര്‍ക്കശ്യങ്ങള്‍ക്കു നേരെ വിമര്‍ശനത്തിന്റെ കൂരമ്പുകള്‍ പായിച്ചവരോടുളള അടങ്ങാത്ത കുടിപ്പകയാണ് സിയയെക്കൊണ്ട് തെറിയെഴുതിക്കുന്നത്. കമ്മ്യൂണിസ്റ്റ് വൈരാഗ്യം എന്ന മുഖംമൂടിയണിഞ്ഞ് പണി നടത്തുമ്പോള്‍ കയ്യടിക്കാനും ആര്‍പ്പുവിളിക്കാനും ആര്‍എസ്എസുകാരന്‍ മുതല്‍ അരാഷ്ട്രീയക്കാരന്‍ വരെ കമ്പനി ചേരും. അവനവന്റെ രാഷ്ട്രീയം തുറന്നു പറയേണ്ടി വരുന്നതു വരെയേ ഈ കറക്കുകമ്പനിയ്ക്ക് ആയുസ്സുളളൂ.

പുഴുത്ത തെറി വിളിച്ച് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ ദിഗ്‌വിജയം നേടിയെന്ന് അഹങ്കരിക്കുമ്പോഴും മറുവശത്ത് താനൊരു യഥാര്‍ത്ഥ മതവിശ്വാസിയാണെന്ന് ബോധ്യപ്പെടുത്താനും സിയ മറക്കുന്നില്ല. നോമ്പിനെ അസാധുവാക്കുന്ന കാര്യങ്ങളെക്കുറിച്ച് വിസ്തരിച്ചെഴുതി തന്റെ പ്രത്യയശാസ്ത്രമണ്ഡലം അദ്ദേഹം ശക്തിപ്പെടുത്തിയിട്ടുണ്ട്. "ഊമ്പിക്കൊടുക്കല്‍. അല്ലെങ്കില്‍ അണ്ടി കഴുകിക്കൊടുക്കല്‍ എന്നൊക്കെ പറയാം. വിമര്‍ശനത്തിനൊപ്പം ഒരു വായിക്കൊടുപ്പ്. അതാണിപ്പം കമ്മികളുടെ പുത്യേ സ്റ്റൈല്..." എന്നൊക്കെ എഴുതിയ അതേ തൂലിക കൊണ്ടു തന്നെ "അല്ലാഹു സുബ്‌ഹാനഹു വ ത‌ആലാ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കട്ടെ, ആമീന്‍" എന്നും ഒരുളുപ്പുമില്ലാതെ സിയ എഴുതിയിട്ടുണ്ട്.

സത്യവിശ്വാസികളെന്നു നടിക്കുന്ന ഇത്തരം ഗജഫ്രോഡുകളെ ഖുര്‍ ആന്‍ ഇങ്ങനെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്...
വിശ്വാസികളേ... പുരുഷന്മാര്‍ മറ്റു പുരുഷന്മാരെ പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവരെക്കാള്‍ ശ്രേഷ്ഠരായെന്നു വരാം ... നിങ്ങള്‍ പരസ്പരം അവഹേളിക്കരുത്. ദുഷ്‌പേരുകള്‍ വിളിക്കുകയുമരുത്.. വിശ്വാസം കൈക്കൊണ്ട ശേഷം വഷളായ പേരുകള്‍ വിളിക്കുക എന്നത് അത്യന്തം മോശപ്പെട്ട കാര്യമത്രേ...... (49-11: 12).

വാല്‍ക്കഷണം: ഊമ്പിക്കൊടുക്കല്‍. അല്ലെങ്കില്‍ അണ്ടി കഴുകിക്കൊടുക്കല്‍ എന്നൊക്കെ പറയാം. വിമര്‍ശനത്തിനൊപ്പം ഒരു വായിക്കൊടുപ്പ്. അതാണിപ്പം കമ്മികളുടെ പുത്യേ സ്റ്റൈല്... എന്ന കമന്റു വായിച്ച ശേഷം പാഠ്യപദ്ധതി എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു എന്ന ലേഖനത്തിലെ മാതാപിതാക്കള്‍ കുട്ടികളില്‍ മതരാഹിത്യം അടിച്ചേല്‍പ്പിക്കുന്നത് ഉദാത്തവും മതധര്‍മ്മങ്ങള്‍ ശീലിപ്പിച്ച് സദ്ഗുണം വളര്‍ത്തുന്നത് അധമമാകുന്നതും എങ്ങനെ? എന്ന ചോദ്യത്തിന് ഉത്തരമൊഴുതുക.