Wednesday 19 December 2007

ഒരു ജന്മത്തിലും നിരൂപകനാക്കരുതേ........

സുകുമാരേട്ടന്‍, ജബ്ബാര്‍ മാഷ് എന്നിവര്‍ പൊറുക്കണം. മാരീചന്‍ ഒന്നു ദൈവത്തെ വിളിച്ചു പോവുകയാണ്. എന്തിനെന്നല്ലേ, ഒരു മലയാള സാഹിത്യ നിരൂപകനായിത്തീരാത്തതിന് നന്ദി പറയാന്‍.

ദൈവത്തെ മനസറിഞ്ഞു വിളിച്ചു പ്രാര്‍ത്ഥിക്കുകയാണ്. പൊന്നു ഭഗവാനേ, ഒരു ജന്മത്തിലും ഒരു മലയാള സാഹിത്യ നിരൂപകനാക്കരുതേയെന്ന്.

ഒരുകാലത്ത് മലയാളികളുടെ സാഹിത്യ രാഷ്ട്രീയവായനകളുടെ അജണ്ട നിശ്ചയിച്ചിരുന്ന കലാകൗമുദി ഇന്ന് ഈ കോലത്തിലായിപ്പോയത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം ദാ ഇവിടെയുണ്ട്.

പുസ്തകം വായിച്ചാല്‍ അറിവു കൂടുമെന്നും സംസ്ക്കാരം ഉയരുമെന്നുമാണ് പൊതുവെ കരുതപ്പെടുന്നത്. അധികമായാല്‍ അമൃതും വിഷമെന്ന് വിവരമുളളവര്‍ പറഞ്ഞത് വെറുതെയല്ല. വായന ഏറിയാല്‍ ചിലപ്പോള്‍ ഭ്രാന്തും പിടിക്കുമെന്ന് നാം വേദനയോടെ മനസിലാക്കിയേ തീരൂ.

ഉദാഹരണം ഈ പോസ്റ്റ് തന്നെ. അധികമായാല്‍ വായനയും വിഷം എന്നെങ്ങാനും പ്രമുഖ പഴഞ്ചൊല്ല് തിരുത്തിയെഴുതപ്പെടുമോ?

ഏതൊക്കെയോ ബ്ലോഗര്‍മാര്‍ ടിയാനെ കമന്റെഴുതി വിരട്ടാന്‍ നോക്കി, ഈ ഭീഷണിയിലെന്നും താന്‍ വീഴില്ലെന്നുമൊക്കെയാണ് പോസ്റ്റിന്റെ കാമ്പ്. ധീരനാണെന്ന് സ്വയം പുകഴ്ത്തിയാല്‍ പോരല്ലോ, വാക്കിലും പ്രവൃത്തിയിലും ആ ധീരത കാണേണ്ടേ. തെറി വിളിക്കുന്നവനെ മുണ്ടു പൊക്കിക്കാണിക്കുന്നവന്‍ ധീരനാവുമോ?

സിമി ചൂണ്ടിക്കാട്ടിയതു പോലെ കലാകൗമുദി പോലൊരു മാധ്യമത്തില്‍ എന്തും എഴുതാം. വിമര്‍ശനക്കത്തുകള്‍ പ്രസിദ്ധീകരിക്കാന്‍ ആഴ്ചപ്പതിപ്പില്‍ സ്ഥലപരിമിതിയുണ്ടല്ലോ.

പ്രസംഗവും ഏതാണ്ട് ആ ഗണത്തില്‍ തന്നെ. എന്നാല്‍ ബ്ലോഗ് അങ്ങനെയല്ലല്ലോ. ഇഷ്ടപ്പെടാത്തത് ആരെഴുതിയാലും തന്റെ എതിരഭിപ്രായം ഞൊടിയിടയില്‍ എഴുതിയിടാനുളള സൗകര്യമുളള മാധ്യമമാണ് ബ്ലോഗ്. അവിടെ പുകഴ്ത്തലുകളും പുറം ചൊറിയലും മാത്രം പ്രതീക്ഷിച്ച് എഴുതിയാല്‍ നിരാശരാവുകയേ ഉളളൂ.

ഒരാള്‍ പ്രിന്റ് മീഡയത്തില്‍ വന്ന് എന്റെ തല്ലു കൊണ്ടവനാണെന്നാണ് ഹരികുമാര്‍ തട്ടിവിടുന്നത്. കലാകൗമുദിയില്‍ ഹരികുമാറിന് ആരെയും തല്ലി രസിക്കാം. എന്നാല്‍ ബ്ലോഗിലെ തല്ലിന് പ്രതികരണം അപ്പപ്പോള്‍ കിട്ടും. പാടത്തെ പണിക്ക് ഇവിടെ വരമ്പത്താണ് കൂലി.

കലാകൗമുദിയിലെ ആട്ടാമ്പുഴുവായി മലയാള സാഹിത്യത്തില്‍ ചൊറിച്ചിലുണ്ടാക്കുന്ന ഹരികുമാറിന്റെ വാക്കുകള്‍ ആരാണ് മുഖവിലയ്ക്കെടുക്കുന്നത്? വായനക്കാരോ, എഴുത്തുകാരോ? സാഹിത്യാസ്വാദകരോ?എത്രയാണ് ഹരികുമാറേ കലാകൗമുദിയുടെ സര്‍ക്കുലേഷന്‍? അതിലെത്രയാണ് താങ്കളുടെ കോളത്തിന്റെ റീഡര്‍ഷിപ്പ്?

ഒരു മലയാളം എംഎയും ദുരൂഹമായ പദാവലിയുമുണ്ടെങ്കില്‍ ആര്‍ക്കും കെട്ടിയാടാവുന്ന വേഷമായി മാറിയിരിക്കുന്നു, മലയാളസാഹിത്യ നിരൂപണം.

പൂച്ചക്കരച്ചില്‍ കരഞ്ഞിട്ട് "എങ്ങനെയുണ്ട് ഞാനലറിയത്" എന്നു ചോദിച്ചാല്‍ ചിരിക്കാതെന്തു ചെയ്യും? കഷ്ടം.

10 comments:

chithrakaran ചിത്രകാരന്‍ said...

അതു ശരി.
അപ്പോള്‍ അങ്ങിനെയൊക്കെയാണ് കാര്യങ്ങള്‍.
ബ്ലൊഗ് പരിചയിക്കുംബോള്‍ ഭേദായിക്കൊള്ളും.
ആ പൊസ്റ്റ് ചിത്രകാരനും വായിച്ചിരുന്നു. സാഹചര്യം എന്താണെന്നു മനസ്സിലായിരുന്നില്ല.

ഗുപ്തന്‍ said...

ഞാന്‍ ഈ പോസ്റ്റ് അവിടെ ഒന്നു ലിങ്ക് ചെയ്തു. ക്ഷമിക്കണം. ബുദ്ധിമുട്ടായെങ്കില്‍ മാറ്റിയേക്കാം.

ഏ.ആര്‍. നജീം said...

കലാ കൗമുദിയിലെ അക്ഷരജാലകം ഞാന്‍ സ്ഥിരമായി കാണാറുള്ളതാ. അതു കൊണ്ട് തന്നെ ആ കോളം ചെയ്യുന്ന ഹരികുമാര്‍ സാറിനോട് സ്‌നേഹവും ബഹുമാനവും ഉണ്ട്. എന്നാല്‍ അതേ ഹരികുമാറിന്റെ നിഴല്‍ പോലും ആകാന്‍ അക്ഷരജാലകം ബ്ലോഗിലെ ഹരികുമാറിന് ആകാന്‍ കഴിയുന്നില്ലെല്ലോ എന്നോര്‍ക്കുമ്പോള്‍...

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അതാണല്ലേ...

നോക്കാം.

ഗുപ്തന്‍ said...

നജീമേ

കൌമുദി കിട്ടാറില്ല. നാട്ടില്‍ അല്ല ഞാന്‍. ഈ സാറിനെ ഞാന്‍ ആദ്യം വായിക്കുന്നത് വെബില്‍ തന്നെയാണ്. ഇദ്ദേഹം സ്കാന്‍ ചെയ്തു പോസ്റ്റിയ ഒരു അക്ഷരജാലകം കണ്ടിട്ടുണ്ട്. എനിക്ക് അതുവായിച്ചിട്ട് ഒന്നും മനസ്സിലായില്ല. സഹൃദയത്തം പേരിനുപോലും ഇല്ലാത്തതുകൊണ്ടാണ്. കളിയാക്കുകയാണെന്ന് വിചാരിക്കരുത്. (എനിക്ക് നജീമിന്റെ എഴുത്ത് പരിചയമുണ്ട്. താങ്കളോട് ബഹുമാനവുമുണ്ട്.) ഈ പുള്ളിക്കാരന്‍ ആ പോസ്റ്റില്‍ കവിതയെക്കുറിച്ച് പറഞ്ഞേക്കുന്നതെന്താണെന്ന് നജീം എനിക്കൊന്നു പറഞ്ഞുതന്നാല്‍ - നജീമിന്റെ ഭാഷയില്‍ പറഞ്ഞുതന്നാല്‍- ഞാന്‍ ഹരികുമാറിനെ വിമര്‍ശിക്കുന്നത് നിറുത്താം.

ആ സ്കാന്‍ ചെയ്ത ലേഖനത്തില്‍ സച്ചിദാനന്ദനെ വിമര്‍ശിക്കുന്നത് വായിച്ചപ്പോള്‍ ഓര്‍മവന്നത് പ്രൊഫ.കൃഷ്ണന്‍‌നായര്‍ ഒരിക്കല്‍ പറഞ്ഞിരുന്ന കഥയാണ്. ഭാസ്കരപിള്ള ആണെന്നുതോന്നുന്നു മാമ്പഴം എന്ന പ്രസിദ്ധകവിതയെ വിമര്‍ശിച്ച് ഇങ്ങനെ പറഞ്ഞത്രേ: തൈമാവില്‍ നിന്ന് പഴം വീഴാന്‍ അതെന്താണ് ഒട്ടുമാവായിരുന്നോ? അതിലും ബാലിശമാണ് സച്ചിദാനന്ദനു നേരേ ഹരികുമാര്‍ തൊടുക്കുന്നചോദ്യങ്ങള്‍.

ഞാ‍ന്‍ പറയുന്നത് ഇക്കാര്യമാണ്. കവിതക്കോ കഥക്കോ ഇല്ലാത്ത ഒരു ബാധ്യതയുണ്ട് വിമര്‍ശനത്തിന്. അത് വ്യക്തമായൊരു നിലപാടെടുക്കല്‍ ആണ്. സുചിന്തിതമായ ബോധ്യങ്ങളിലും സുതാര്യമായ ഒരു സൌന്ദര്യശാസ്ത്രത്തിലും അടിയുറച്ച ഒരു നിലപാടുണ്ടാവണം വിമര്‍ശകന്. ഹരികുമാറിന്റെ ഭാഷയിലോ സമീപനത്തിലോ ഇത്തരം ബോധ്യങ്ങളോ നിലപാടുകളോ കണ്ടെത്താന്‍ എനിക്ക് കഴിയുന്നില്ല. ഉള്ളത് ദുര്‍വാശികളാണ്. നസീറാണ് വലിയ നടന്‍. ഞാനും എന്റെ തൊമ്മിയും ഒഴികെ ബാക്കി മലയാളികള്‍ മുഴുവന്‍ നസീറിനെ തെറ്റിദ്ധരിച്ചു. എല്ലാരും മാനസാന്തരപ്പെടണം. ഇതാണ് ലൈന്‍. സ്വന്തം നിലപാട് ന്യായീകരിക്കേണ്ടി വരുമ്പോള്‍ ഈ വിമര്‍ശകന്‍ ചെയ്യുന്നത് വിയോജിപ്പ് പറയുന്ന ആളിന്റെ സെന്‍സിബിലിറ്റികളെ അക്രമിക്കുകയാണ്. എല്ലിന്‍‌കഷണം കടിച്ചുപിടിച്ചിരിക്കുന്ന പട്ടിയുടെ അതേ മുറുമുറുപ്പോടെയാണ് ഇദ്ദേഹം വായനക്കാരനെ കാണുന്നത്. ആരെങ്കിലും ഏറാന്‍ മൂളിയാല്‍ അയാള്‍ മലയാള ആസ്വാദനത്തിന്റെ പര്യായമായി മാറും.

വാലുചുരുട്ടി ദൂരെമാറി നില്‍ക്കുന്ന കിഴവന്‍ നായ് നല്‍കുന്ന സുരക്ഷിതത്വത്തില്‍ നിന്ന് മുരണ്ടോട്ടെ. വിരോധമില്ല. വഴിയെ പോകുന്നവരെ അക്രമിക്കരുത്.

ആ ബ്ലോഗ് ആദ്യം മുതല്‍ വായിക്കുന്ന ഒരാളാണ് ഞാന്‍. ആ മനുഷ്യന്റെ അപ്രമാദിത്വബോധവും അഹങ്കാരവും ലജ്ജയില്ലാത്ത മര്യാദകേടും ആണ് എന്നെ ഒരു വിമര്‍ശകന്റെ വേഷത്തിലേക്ക് തള്ളിയിട്ടത്. ഇടക്ക് ഒരു തെറ്റായ വിവരത്തിന്റെ പേരില്‍ ഞാന്‍ തന്നെ പിന്മാറീയതാണ്. അതിനുള്‍പടെയാണ് മാ‍രീചന്‍ ചൂണ്ടിക്കാണിച്ച പോസ്റ്റിലൂടെ ഇന്ന് അദ്ദേഹം മറുപടി പറഞ്ഞിരിക്കുന്നത്.

ബ്ലോഗ് സാമൂഹികതയില്‍ ഇത്തരം വൈറസുകളെ അവഗണനയിലൂടെ നിര്‍വീര്യമാക്കാം എന്നാണ് വലിയൊരു സംഘം ബ്ലോഗര്‍മാര്‍ കരുതിയിരിക്കുന്നത്. ആരും മറുപടി പറയാത്തതിന്റെ കാരണം ഇതാണ്. വെള്ളെഴുത്തു മാത്രം തന്നോട് കാട്ടിയ മര്യാദകേടിനു ആ സാറ് തലകുത്തിനിന്ന് ധ്യാനിച്ചാല്‍ മനസ്സിലാകുന്ന ഒരു മറുപടി ഇട്ടിട്ടുണ്ട്. പ്രതികരിക്കാന്‍ ഞാന്‍ തീരുമാനിച്ചതിനു ഒരു കാരണമേ ഉള്ളൂ. ആരും മിണ്ടാതെയാകുമ്പോള്‍ ഇദ്ദേഹം ബ്ലോഗ് നിറുത്തി പോകും. അപ്പോഴും അദ്ദേഹം വിചാരിക്കുന്നത് നിരക്ഷരരായ കുറെ വിവരദോഷികളുടെ ഇടയില്‍ താന്‍ സമയം പാഴാക്കി എന്നായിരിക്കും. തരുന്ന സാധനത്തോടുള്ള അറപ്പ്കൊണ്ടാണ് ആരും നോക്കാത്തതെന്ന് അദ്ദേഹത്തോട് ഒന്നു പറഞ്ഞു എന്ന മനസമാധാനം വേണം എനിക്ക്. അത് കഴിയുമ്പോള്‍ ഞാനും നിറുത്തും.

മാരീചന്‍ മാഷേ മാപ്പ്. എന്തുകൊണ്ടാണ് ഞാന്‍ ഈ കടുംകൈ ചെയ്തതെന്ന് മനസ്സിലാ‍ക്കും എന്ന് പ്രതീ‍ക്ഷിക്കുന്നു.

Roby said...

ഈയിടെയായി ഞാന്‍ സ്ഥിരം വായിക്കുന്ന ബ്ലോഗാണ്‌ അക്ഷരജാലകം...പോസ്റ്റിന്റെ ഗുണം കൊണ്ടല്ല. ഗുപ്തന്റെയൊക്കെ കമന്റുകള്‍ വായിക്കാന്‍.
ഇയാള്‍ വലിയ പുള്ളിയാണെന്നൊക്കെ ഞാനീയടുത്താണറിയുന്നത്‌. 28 കൊല്ലം കേരളത്തില്‍ ജീവിച്ചു. അത്യാവശ്യം ഭേദപ്പെട്ട വായനയുമുണ്ടായിരുന്നു. എന്നിട്ടും ഞാനീ പുലിയെ പറ്റി കേട്ടിട്ടില്ലായിരുന്നു.
ഒരു മനുഷ്യന്‌ എത്രമാത്രം അസഹിഷ്ണുവാകാം എന്നതിന്റെ ഉദാഹരണമാണ്‌ ഹരികുമാറിന്റെ ബ്ലോഗ്‌.
വായിക്കുന്നയാള്‍ക്ക്‌ ഒരു അര്‍ഥവും പിടി കിട്ടാത്ത രീതിയില്‍ കുറെ വാക്കുകള്‍ നിരത്തിയിട്ടിരിക്കുന്നു. ഇതുവരെ നസീറിനെപറ്റിയുള്ള പോസ്റ്റല്ലാതെ ഒന്നും ഞാന്‍ മുഴുവന്‍ വായിച്ചിട്ടില്ല.
പിന്നെ ഒരു ഗുണമുണ്ടായി..പല കടലാസ്സു പുലികളും ഇത്രയേയുള്ളൂ എന്നു മനസ്സിലായി.

un said...

കുറേക്കാലത്തിനു ശേഷമാണ് കഴിഞ്ഞ ഓണത്തിന് കലാകൌമുദി ഓണപ്പതിപ്പ് വാങ്ങിയത്.പിന്നെ കൌമുദി വാങ്ങിയിട്ടുമില്ല. നമ്പൂതിരിയൂടെ വര അനുകരിച്ച് കുറേ ചിത്രങ്ങള്‍,അതുപോലെ കുറേ കഥകള്‍, ലേഖനങ്ങള്‍.. അല്ലാതെ മറ്റൊന്നുമില്ലായിരുന്നു. അതുപോലെ തന്നെ സാഹിത്യവാരഫലമാവാനുള്ള ശ്രമമാണ് ഹരികുമാറിന്റേത്. അതുകൊണ്ട് തന്നെ മാരീചന്‍ സൂചിപ്പിച്ച പോലെ കൌമുദിക്ക് പഴയ നിലവാരമുണ്ടെന്നും അതിലെഴുതുന്നവരൊക്കെ ബഹു കേമന്മാരുമെന്നും ഞാന്‍ വിശ്വസിക്കുന്നില്ല. സ്വയം ഒത്തിരി വായിക്കുമെന്ന് കരുതി മറ്റുള്ളവര്‍ക്കൊന്നും ഒരു വിവരവുമില്ല എന്നു ധരിക്കുന്നതിലെ അഹന്തയെന്തെന്ന് എനിക്ക് മനസ്സിലാക്കന്‍ കഴിയുന്നില്ല.എനിക്ക് പറയാനുള്ളത് സ്വയം വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ മറ്റുള്ളവരെ വിമര്‍ശിക്കാനിറങ്ങരുത് എന്നാണ്.

അനിലൻ said...

അക്ഷരജാലകം തുറന്നു നോക്കി. അക്ഷരത്തെറ്റ് എന്ന സിനിമാപ്പേരാണതിനു യോജിക്കുക എന്നു തോന്നി. വായനക്കാരോട് ഉത്തരവാദിത്തമില്ലാത്തവര്‍ക്ക് മാത്രം ചെയ്യാന്‍ കഴിയുന്നതാണ് ഓരോ പോസ്റ്റിലും ഇത്രമാത്രം തെറ്റു വരുത്തുക എന്നത്.

ചീഞ്ഞ് ദുര്‍ഗന്ധം പരത്തുന്ന സെന്‍സിബിലിറ്റിയുമായി കുറേക്കാലമായി ആ പംക്തി കലാകൌമുദിയില്‍ കിടക്കുന്നു. (ഭാഷയെ ഭാഷാപണ്ഡിതര്‍‍ പോലും ഇത്രയ്ക്ക് ചിത്രവധം ചെയ്തിട്ടുണ്ടാവില്ല!)

വായനക്കാര്‍ വഴിമാറി നടക്കുകയേ വഴിയുള്ളൂ എന്നു തോന്നുന്നു.

യാരിദ്‌|~|Yarid said...

അതിലൊരു കാര്യമൂണ്ട് നജീമെ... ആഴ്ചപതിപ്പുകളില്‍ വായനക്കാരന്റെ കമന്റ് എഡിറ്റ് ചെയ്തു അവര്‍ക്കു ദോഷമൊന്നുമില്ലാത്തതാണെന്നു തോന്നിയാല്‍ മാത്രമെ പ്രസിദ്ധീകരിക്കുകയുള്ളു. പക്ഷെ ബോഗിലങ്ങനെയല്ല്ല്ലൊ, ഇവിടെ പറഞ്ഞതുപോലെ പാടത്തെ പണിക്കു വരമ്പത്താണു കൂലി. അപ്പോ സ്വാഭാവികമായും പത്രക്കാരന്റെ ആ ധാര്‍ഷ്ട്യം അങ്ങുണരും, അവനൊരു സമാധാനവും കിട്ടില്ല, അവന്റെ ഈഗ്ഗൊ വളരും, തന്നെ വിമര്‍ശിക്കാന്‍ മാത്രമ്മായൊ ഈ ഇന്റര്‍നെറ്റിലെഴുതുന്ന ചപ്പടാച്ചികള്‍ എന്നു തോന്നുന്നതു സ്വാഭാവികം. ഉടനെ അവന്റെ ജന്മ വാസന ഉണരും, നാവില്‍ വിളയുന്നത് വികട സരസ്വതി ആകും, വീണ്ടും ബ്ലോഗറ്മാരെ തെറി വിളിക്കും.

പത്രത്തിലെഴുതുന്നവനെ വിമര്‍ശിക്കാന്‍ പാടില്ല, അവനെഴുതുന്നതു ലോക സാഹിത്യവും മറ്റുള്ളവനെഴുതുന്നത് ചവറുമാണ്‍. കലാകൌമുദിയെപറ്റി ഞാന്‍ കുറ്റം പറയില്ല, എല്ലായിടത്തുമുണ്ട് ഇത്തരം സര്‍വ വിജ്ഞാനകോശങ്ങള്‍.

ഗുപ്തന്‍ പറഞ്ഞതുപോലെ ആ ബ്ലൊഗിലെഴുതുന്നതെന്താണെന്ന് ഞാനും വായിക്കാറുള്ളതാണ്‍. സത്യം പറയാമല്ലൊ അയാളെന്താണെഴുതുന്നതെന്നു ഒടയ തമ്പുരാനു മാത്രമെ അറിയു.. അയാള്‍ക്കു തന്നെ അറിയുമൊ എന്നൊരു സംശയം..

പിന്നെ ഈ വിവാദംകൊണ്ടുണ്ടായ ഒരെ ഒരു നേട്ടം അയാളെ പറ്റി ഒരു ധാരണ ബൂലോഗത്തിനു കിട്ടി എന്നുള്ളതു മാത്രമാണ്‍. ..

The Prophet Of Frivolity said...

ആ ബ്ലൊഗില്‍ ഇടയ്ക്കു ഞാനുമൊരു കമന്റിട്ടിരുന്നു. അതിനൊരു മരുപടിയും പിന്നൊരു മറുപടിയും. ഇവിടെ.പിന്നെ അതിലൊന്നും കാര്യമില്ലെന്നു മനസിലായി. ഗുപ്തന്‍ പറയുന്ന കവിത എഴുത്തിലെയും നിരൂപണത്തിലെയും അനിവാര്യമായ വിത്യാസമാണു പ്രധാനം. അതും ഒ.വി.വിജയനെക്കുറിച്ചു പുസ്തകം

എഴുതിയ ആള്‍ക്കു മനസിലാവുന്നില്ല എന്നു പറയുമ്മ്പൊള്‍ ചിരി വരുന്നു. അതു പറയാന്‍ വലിയ ഒരു കാര്യമുണ്ട്. എഴുത്തിലെ ആ വ്യത്യാസതിന്റെ മകുടോദാഹരണമാണു വിജയന്‍.അദ്ദേഹത്തിന്റെ ഏതെങിലും ഒരു നോവലും പിന്നെ ഒരു ലേഖനവും വായിച്ചാല്‍ മതി. നിരൂപണത്തിലെന്നല്ല മറ്റേതു ബൌദ്ധികരചനയിലും ഒഴിച്ചുകൂടാനാകാത്ത ഘടകമെന്നതു യുക്തിയാണു. അതു ഹരികുമാറിനു ലവലേശമില്ല. യുക്തിയെന്നതു LOGIC എന്ന അര്‍ഥത്തില്‍.

പിന്നെ അല്പത്തരം എന്ന മലയാള വാക്കിന്റെ അര്‍ഥം അറിയണമെങ്കില്‍ പുള്ളിക്കാരന്റെ ഈ പൊസ്റ്റ് വായിച്ചാല്‍ മതി- സുഭാഷ്

നീ എവിടെയാണു
. ആ പോസ്റ്റ് പഴയ ഒരു സുഹൃത്തിനെക്കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പാണു. ഒരു ഓര്‍മ്മക്കുറിപ്പില്‍ സുഹൃത്തു വായിച്ച പുസ്തകം എഴുതിയ ആളുടെ പടം ഇടണമെങ്കില്‍!. സുഭാഷ് ഹരികുമാറിന്റെ മുന്നില്‍

വരാത്തതെന്താണെന്നറിയാന്‍ ഇത്ര ബുദ്ധിമുട്ടൊന്നുമില്ല.