Tuesday 22 January 2008

'വിവര'മില്ലാത്ത വിവരാവകാശ നിയമം.

വിവരാവകാശ നിയമം ദുരുപയോഗപ്പെടുത്തുന്നു എന്ന് വിലപിച്ച് തൊഴില്‍വാര്‍ത്തയില്‍ വന്ന ലേഖനത്തോട് കാലിക്കട്ടര്‍ നടത്തിയ പ്രതികരണം അസലായി.

ടി പോസ്റ്റിന്റെ വിമര്‍ശനമായി ഇങ്ങനെയൊരു ലേഖനം ചന്ദ്രകുമാറും എഴുതി.

കാലിക്കട്ടറുടെ ലേഖനത്തോടുളള പ്രതികരണമാണ് ചുവടെ.

ലേഖനം നന്നായി. പത്രപ്രവര്‍ത്തകപ്പരുന്തിന്റെ ശൈലിയിലാണ് ആദ്യം ആലോചന പോയത്. തൊഴില്‍ വാര്‍ത്താ ലേഖനത്തിന്റെ ഉറവിടമേത്? ഉത്തരം സര്‍വകലാശാലയില്‍ മേപ്പടി അപേക്ഷ പ്രകാരം വിവരം തപ്പിയെടുക്കാനുളള തലവിധി വന്നുപെട്ട ഗുമസ്തനോ, സെക്ഷന്‍ സൂപ്രണ്ടോ ആയിരിക്കാം.

സര്‍വകലാശാലാ വാര്‍ത്തകള്‍ ശേഖരിക്കാന്‍ നിയോഗിക്കപ്പെട്ട തൊഴില്‍വാര്‍ത്താ ലേഖകനെക്കൊണ്ട് ഇമ്മാതിരി ഒരു ലേഖനം എഴുതിക്കാന്‍ തീര്‍ച്ചയായും സര്‍വകലാശാലയുടെ അധികാരികള്‍ക്ക് കഴിയും.

അങ്കിള്‍ എന്ന ബ്ലോഗര്‍ എഴുതിയ വിമര്‍ശനവും വായിച്ചു. യഥാര്‍ത്ഥത്തില്‍ സര്‍വകലാശാലയുടെ പിടിയില്‍ നിന്നും കാര്യം തൊഴില്‍വാര്‍ത്താ ലേഖകന്റെ അടുത്തെത്തിയതില്‍ നിന്നു തന്നെ ഒരു കാര്യം വ്യക്തം.

ബിഎ പരീക്ഷ സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സര്‍വകലാശാല ബാധ്യസ്ഥമാണ്. അല്ലായിരുന്നെങ്കില്‍ ഈ വിവരങ്ങള്‍ സംബന്ധിച്ച രേഖകള്‍ ലഭ്യമല്ലെന്നോ ഇത് വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നോ മറുപടിയെഴുതി അപേക്ഷ മടക്കാമായിരുന്നു. അപ്പീലുമായി പോകേണ്ട ബാധ്യത അപേക്ഷകന് വരികയും ചെയ്യുമായിരുന്നു.

സര്‍വകലാശാലാ അധികൃതര്‍ അതു ചെയ്യാതെ ലേഖകന് കോഴി ബിരിയാണിയും വെട്ടിരുമ്പും വാങ്ങിക്കൊടുത്ത് ലേഖനകോപ്പിരാട്ടി കാണിച്ചതില്‍ നിന്നും കാര്യം സുവ്യക്തം. മേപ്പടി വിവരം ചോദിച്ചാല്‍ സര്‍വകലാശാല കൊടുത്തേ തീരു. ആ വിവരം വെച്ച് ഗവേഷിക്കണോ, അത് പുഴുങ്ങി പച്ചമുളകും പച്ചത്തേങ്ങയും അരച്ച ചമ്മന്തിയും കൂട്ടി തിന്നണോ എന്ന് തീരുമാനിക്കേണ്ടത് ടി അപേക്ഷ കൊടുത്തയാളാണ്.

തൊഴില്‍വാര്‍ത്താ ലേഖകനോ, മാതൃഭൂമി എം ഡി വീരേന്ദ്രകുമാറോ തൃപ്പുത്രന്‍ ശ്രേയംസോ അല്ല.

പരീക്ഷയ്ക്ക് അപേക്ഷിച്ച ആണെത്ര, പെണ്ണെത്ര, അതില്‍ ഫസ്റ്റ് ക്ലാസെത്ര എന്നൊക്കെയുളള വിവരങ്ങള്‍ തീര്‍ച്ചയായും സര്‍വകലാശാലാ ആസ്ഥാനത്ത് ഉണ്ടാകും. അല്ലാതെ തൊട്ടടുത്ത തട്ടുകടയിലാണ് ഈ വിവരം കിട്ടുന്നതെങ്കില്‍ അത് പറയാനും സര്‍വകലാശാല ബാധ്യസ്ഥമാണ്.

വിവരാവകാശ നിയമത്തെ സര്‍ക്കാര്‍ ജീവനക്കാരന്റെ വക്കാലത്തേറ്റെടുത്ത് വ്യാഖ്യാനിക്കുന്ന അങ്കിള്‍ എന്ന ബ്ലോഗറെ ഏതെങ്കിലും ഓഫീസ് അധികാരി മുഖവിലയ്ക്കെടുത്താല്‍ പിഴയും മാനഹാനിയും ഉറപ്പ്.

ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്നവയുടെ പകര്‍പ്പ് മാത്രമാണ് വിവരമെന്ന വ്യാഖ്യാനത്തെ വിവരമില്ലായ്മ എന്ന് വ്യാഖ്യാനിച്ചാല്‍ തെറ്റുണ്ടാവുമോ? താലൂക്ക് ഓഫീസിലോ വില്ലേജ് ഓഫീസിലോ നല്‍കിയ ഒരു പരാതിയുടെയോ അപേക്ഷയുടെയോ മേല്‍ സ്വീകരിച്ച നടപടികള്‍ എന്ത് എന്ന് ഒരാള്‍ വിവരാവകാശ നിയമം പ്രകാരം പത്തു രൂപ അടച്ച് ചോദിച്ചാല്‍ എന്തു മറുപടി നല്‍കും?

വെളളപ്പേപ്പറെടുത്ത് ഇതുവരെ സ്വീകരിച്ച നടപടികളുടെ സംക്ഷിപ്ത രൂപം തയ്യാറാക്കി നല്‍കുമോ, അതോ ഇപ്രകാരം ഒരു റിപ്പോര്‍ട്ട് ഈ ഓഫീസില്‍ സൂക്ഷിച്ചിട്ടില്ല, വേണമെങ്കില്‍ ഫയലിന്റെയാകെ ഫോട്ടോ സ്റ്റാറ്റെടുത്തു തരാം, കൊണ്ടു പോയി ആവശ്യമുളളത് എഴുതിയെടുത്തോ എന്നു പറയുമോ?

വിവരാവകാശ നിയമത്തെ കൊല്ലേണ്ടത് മടിയും കെടുകാര്യസ്ഥതയും ജാതകവശാല്‍ സ്വന്തമാക്കിയ സര്‍ക്കാര്‍ ജീവനക്കാരന്റെ ആവശ്യമാണ്. അങ്ങനെയുളള സാമൂഹ്യദ്രോഹികളുടെ ചട്ടുകമായതാണ് തൊഴില്‍വാര്‍ത്താ ലേഖകന്‍. യഥാര്‍ത്ഥ പ്രതി സര്‍വകലാശാലയ്ക്കുളളില്‍ തന്നെയാണ് സാര്‍!

വിവരാവകാശ നിയമം

1 comment:

അങ്കിള്‍ said...

വിവരാവകാശത്തെ പറ്റി ഒരു സുപ്രധാന തീരുമാനം ദാ ഇവിടെ കാണാം.