Monday 1 March 2010

വെള്ളെഴുത്തിന് ഒരു തുറന്ന കത്ത്..........

പ്രിയപ്പെട്ട വെള്ളെഴുത്തിന്,
സാംസ്ക്കാരിക വിമര്‍ശനം പലപ്പോഴും മുരടന്മാരുടെ വിവരക്കേടുകളായി അധപതിക്കുന്നുവെന്ന് പണ്ടെന്നോ കെ പി അപ്പന്‍ നീരീക്ഷിച്ചത് താങ്കള്‍ ഓര്‍ക്കുന്നുണ്ടാകുമല്ലോ. "കഷ്ടിച്ച് ഒരാഴ്ച മുമ്പ് സര്‍ക്കാര്‍ ആപ്പീസുകളിലേയ്ക്ക് പറന്ന ഒരിണ്ടാസിനെക്കുറിച്ച്", ഡേവിഡ് ബീഥാമും കെവിൻ ബോയലും ചേര്‍ന്നെഴുതിയ "ജനാധിപത്യം 80 ചോദ്യങ്ങളും ഉത്തരങ്ങളും" എന്ന പുസ്തകത്തെ അധികരിച്ച് "ഉണ്ണിയുടെ രാഷ്ട്രീയ കാര്‍ട്ടൂണുകളിലെ കണ്ണടവെച്ച പയ്യന്റെ ചിത്രം" സഹിതം താങ്കള്‍ എഴുതിയ പ്രതികരണം വായിച്ചപ്പോള്‍ പെട്ടെന്ന് ഓര്‍മ്മ വന്നത് കെ പി അപ്പന്റെ അഭിപ്രായമാണ്. കണ്ണട വെച്ച പയ്യന്‍. വെള്ളെഴുത്ത് എന്ന ബ്ലോഗ്. ചിത്രത്തിന്റെ തെരഞ്ഞെടുപ്പ് കലക്കിയെന്ന് ആമുഖമായി പറഞ്ഞോട്ടെ.

"വരികള്‍ക്കിടയിലിരുന്ന് പല്ലിളിക്കുന്ന ഒരു വടംവലി"യെക്കുറിച്ച് താങ്കള്‍ സൂചിപ്പിക്കുന്നുണ്ട്. യഥാര്‍ത്ഥ വരികള്‍ താങ്കള്‍ കണ്ടോ, പല്ലിളിയുടെ തിളക്കത്തില്‍ വരികള്‍ നേരെ ചൊവ്വേ വായിച്ചോ എന്നൊക്കെയുളള സന്ദേഹങ്ങളില്‍ നിന്നുണ്ടായ കൊടുംവ്യഥയാണ് എന്നെക്കൊണ്ട് ഈ തുറന്ന കത്തെഴുതിക്കുന്നത്. തുറന്ന കത്തുകളെഴുതാനുളള വിവേചനാധികാരത്തെക്കുറിച്ച് കിഴക്കോ പടിഞ്ഞാറോ ഉളള ആരെങ്കിലും വല്ല പുസ്തകവും എഴുതിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഇനി എഴുതിയാല്‍ തന്നെ ഞാനതു വായിച്ചിട്ടുമില്ല. ഇത്തരം എടുത്തുചാട്ടങ്ങളെക്കുറിച്ച് റൂസോ, വോള്‍ട്ടയര്‍, മൊണ്ടെസ്ക്യൂ, ഫൂക്കോ, ദരീദ തുടങ്ങി കാഫ്ക മുതല്‍ സ്ലാവോജ് സിസക് വരെ വല്ലതും പറഞ്ഞിട്ടുണ്ടോ എന്ന് ഗൂഗിള്‍ തിരഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. അതുകൊണ്ടു ഈ അവിവേകം പൊറുക്കണമെന്ന് ആമുഖമായി അപേക്ഷിക്കുന്നു. നമുക്ക് കാര്യത്തിലേയ്ക്ക് കടക്കാം. താങ്കളുടെ അറിവിലേയ്ക്കും കമന്റെഴുതുന്നവരുടെ പരിഗണനയ്ക്കും വേണ്ടി മേല്‍പടി സര്‍ക്കുലര്‍ അതേപടി ഉദ്ധരിക്കട്ടെ,
കേരള സര്‍ക്കാര്‍
പാര്‍ലമെന്ററികാര്യ (എ) വകുപ്പ്
സര്‍ക്കുലര്‍
നമ്പര്‍ 2248/എ2/09/പാ.കാ.വ തിരുവനന്തപുരം, 2010 ജനുവരി 2

വിഷയം :- സര്‍ക്കാര്‍ ജീവനക്കാര്‍ - പാര്‍ലമെന്‍റ് അംഗങ്ങളോടും നിയമസഭാ സാമാജികരോടുമുളള ഇടപെടല്‍ - ആദരവ് പ്രകടിപ്പിക്കല്‍ - നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച്
സൂചന :- 1. 30-06-1975-ലെ 134160/എസ്.ഡി.3/74-പി ഡി നമ്പര്‍ സര്‍ക്കുലര്‍
2. 14-10-1988ലെ 14958/ഉപദേശ.സി3/02-ഉ.ഭ.പ.വ നമ്പര്‍ സര്‍ക്കുലര്‍
3. 30-05-2002 ലെ 5913/ഉപദേശ.സി3/02-ഉ.ഭ.പ.വ നമ്പര്‍ സര്‍ക്കുലര്‍
4. 19-2-2005ലെ 14948/ഉപദേശ.സി3/04-ഉ.ഭ.പ.വ നമ്പര്‍ സര്‍ക്കുലര്‍

നമ്മുടെ ജനാധിപത്യ സംവിധാനത്തില്‍ പാര്‍ലമെന്റ് അംഗങ്ങളും സംസ്ഥാന നിയമസഭാ സാമാജികന്മാരും അംഗീകൃത ജനപ്രതിനിധികള്‍ എന്ന നിലയില്‍ സുപ്രധാനമായ സ്ഥാനമാണ് വഹിക്കുന്നത്. ഭരണഘടനാപരമായി അവര്‍ക്ക് പ്രധാനപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കാനുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് വിവരങ്ങള്‍ ആരായേണ്ട ആവശ്യം അവര്‍ക്ക് ഉണ്ടാകാം. പാര്‍ലമെന്‍റ് അംഗങ്ങളും നിയമസഭാ സാമാജികരും ഉദ്യോഗസ്ഥന്മാരുമായി കൂടിക്കാഴ്ച നടത്തേണ്ടതായും വരും. ഇതോടനുബന്ധിച്ച് എംപി- എംഎല്‍എമാരും സര്‍ക്കാര്‍ ജീവനക്കാരും തമ്മിലുളള ബന്ധം ക്രമീകരിക്കുന്നതിനായി ഏതാനും അംഗീകൃത തത്ത്വങ്ങളും കീഴ്‍നടപ്പുകളും സൂചന ഒന്നിലെ സര്‍ക്കുലറിലൂടെ എല്ലാവരെയും അറിയിച്ചിട്ടുണ്ട്. മേല്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സൂചന 2-ലെയും 3-ലെയും സര്‍ക്കുലര്‍ മുഖേനെ വീണ്ടും പുറപ്പെടുവിച്ചിരുന്നു. ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ചില ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആയതിനാല്‍ പാര്‍ലമെന്‍റ് അംഗങ്ങളും സംസ്ഥാന നിയമസഭാ സാമാജികരും സര്‍ക്കാര്‍ ജീവനക്കാരും തമ്മിലുളള ബന്ധത്തെ നിയന്ത്രിക്കേണ്ട തത്ത്വങ്ങളും കീഴ്‍നടപ്പുകളും ആവര്‍ത്തിച്ച് വിശദമാക്കേണ്ടതുണ്ട്. ആയതിനാല്‍ മേല്‍പ്പറഞ്ഞ സര്‍ക്കുലറുകളില്‍ പരാമര്‍ശിച്ചിട്ടുളളവയുള്‍പ്പെടെ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ പാര്‍ലമെന്റ് അംഗങ്ങളോടും സംസ്ഥാന നിയമസഭാ സാമാജികരോടും ആദരവ് പ്രകടിപ്പിക്കുകയും അവര്‍ക്ക് പരമാവധി പരിഗണന നല്‍കുകയും ചെയ്യേണ്ടതാണ്. അവരോടുളള പെരുമാറ്റം എപ്പോഴും വളരെ മാന്യമായ രീതിയിലായിരിക്കണം. പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാ സാമാജികന്മാരും പറയുന്നത് ശ്രദ്ധാപൂര്‍വവും ക്ഷമയോടും കൂടി കേള്‍ക്കേണ്ടതാണ്. അവരുടെ ഭരണഘടനാപരമായിട്ടുളള പ്രധാനപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കുന്നതിന് കഴിയുന്നിടത്തോളം സഹായിക്കുക എന്നത് ഓരോ ഉദ്യോഗസ്ഥന്റെയും കടമയാണ്. ഒരംഗത്തിന്റെ അഭ്യര്‍ത്ഥനയോ നിര്‍ദ്ദേശമോ ആയി യോജിക്കാന്‍ ഒരുദ്യോഗസ്ഥന് കഴിയാതെ വരുന്ന സന്ദര്‍ഭത്തില്‍ അതിനുളള കാരണങ്ങള്‍ ആദരപൂര്‍വം അംഗത്തിന് വിശദീകരിച്ച് കൊടുക്കേണ്ടതാണ്.

എല്ലാ ഉദ്യോഗസ്ഥരും ഓരോ ദിവസവും ഏതാനും സമയം സന്ദര്‍ശകരെ കാണുന്നതിനായി മാറ്റിവെയ്ക്കേണ്ടതാണ്. ഈ സമയത്തും ഓഫീസ് സമയത്തും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിയമസഭാ സാമാജികര്‍ക്കും മുന്‍ഗണന നല്‍കേണ്ടതാണ്. പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാ സാമാജികരും ഓഫീസില്‍ തന്നെക്കാണാന്‍ വരുമ്പോഴും യാത്രയാക്കുമ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ തന്റെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നില്‍ക്കേണ്ടതാണ്.

അതുപോലെ പൊതുപരിപാടികളില്‍ ഇരിപ്പിടം ഒരുക്കുമ്പോള്‍ എല്ലായ്പോഴും വളരെയേറെ ശ്രദ്ധ ഉണ്ടായിരിക്കേണ്ടതും ഇക്കാര്യത്തില്‍ യാതൊരു തെറ്റിദ്ധാരണയ്ക്കും ഇടയില്ലെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്. എംപി-എംഎല്‍എ-മാരുടെ പദവിയെപ്പറ്റി 23-1-1996ലെ 66938-പൊളിറ്റിക്കല്‍-1-95-ജിഎഡി നമ്പര്‍ സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പുറപ്പെടുവിച്ച മുന്‍ഗണനാക്രമത്തില്‍ വ്യക്തമായി വെളിപ്പെടുത്തിയിട്ടുണ്ട്. ഉതുപ്രകാരം എംപിമാരെ - ആര്‍ട്ടിക്കിള്‍ 21എ-യിലും എംഎല്‍എമാരെ ആര്‍ട്ടിക്കിള്‍ 21-ബിയിലുമാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.

പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും നിയമസഭാ സാമാജികരില്‍ നിന്നും ലഭിക്കുന്ന കത്തുകള്‍ക്ക് അവ ലഭിച്ചതായുളള അറിയിപ്പുകള്‍ കൃത്യമായും നല്‍കേണ്ടതാണ്. അത്തരത്തിലുളള എല്ലാ കത്തുകള്‍ക്കും ശ്രദ്ധാപൂര്‍വമായ പരിഗണന നല്‍കേണ്ടതും എത്രയും വേഗത്തിലും അനുയോജ്യമായ തലത്തിലും അവയ്ക്ക് മറുപടി നല്‍കേണ്ടതുമാണ്. പാര്‍ലമെന്റ് അംഗങ്ങളില്‍ നിന്നും നിയമസഭാ സാമാജികരില്‍ നിന്നും ടെലിഫോണ്‍ മുഖേനെയുളള അന്വേഷണങ്ങള്‍ക്കുളള മറുപടിയും സുവ്യക്തവും ആദരപൂര്‍വവുമായിരിക്കണം. പ്രാദേശിക പ്രാധാന്യമുളള കാര്യങ്ങളുടെ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും എംപിമാരും എംഎല്‍എമാരും ആവശ്യപ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ ഉടന്‍ ലഭ്യമായിട്ടുളളതും രഹസ്യസ്വഭാവമില്ലാത്തതുമായ വിവരങ്ങള്‍ അവര്‍ക്ക് നല്‍കേണ്ടതാണ്. സംശയമുളള സംഗതികളില്‍ അഭ്യര്‍ത്ഥന നിരസിക്കുന്നതിന് മുമ്പായി മേലധികാരികളില്‍ നിന്നുളള നിര്‍ദ്ദേശം വാങ്ങിയിരിക്കേണ്ടതാണ്.

നീലാ ഗംഗാധരന്‍
ചീഫ് സെക്രട്ടറി.

ഇതാണ് വെള്ളെഴുത്തില്‍ ആത്മരോഷമുണ്ടാക്കിയ ഇണ്ടാസിന്റെ പൂര്‍ണരൂപം. കഷ്ടിച്ച് ഒരാഴ്ച മുമ്പല്ല, മറിച്ച് മുപ്പത്തിയഞ്ച് വര്‍ഷം മുമ്പാണ് ഇതേക്കുറിച്ച് ആദ്യ സര്‍ക്കുലര്‍ പുറത്തിറങ്ങിയതെന്ന് സൂചന ഒന്ന് തെളിയിക്കുന്നു. അടുത്തുളള വസ്തുക്കളെ നേരെ ചൊവ്വേ ഫോക്കസ് ചെയ്യാന്‍ കഴിയാതെ വരുമ്പോഴാണല്ലോ വെള്ളെഴുത്തുണ്ടാകുന്നത്. "കഷ്ടിച്ച് ഒരാഴ്ച മുമ്പേ" ഇറങ്ങിയ ഇണ്ടാസിലേയ്ക്ക് സര്‍വശക്തിയുമെടുത്ത് ഒന്ന് ഫോക്കസ് ചെയ്തിരുന്നെങ്കില്‍ സൂചന ഒന്നിലെ തീയതി ശ്രദ്ധയില്‍ പെട്ടേനെ. കണ്ണടയാണെങ്കില്‍ ഉണ്ണിയുടെ രാഷ്ട്രീയ കാര്‍ട്ടൂണുകളിലെ പയ്യന്റെ മൂക്കിലുമായിപ്പോയി. ഒരൊന്നര ദുര്യോഗമാണിതെന്ന് താങ്കളും സമ്മതിക്കുമെന്ന് കരുതട്ടെ.

വെള്ളെഴുത്ത് പറയുന്നതല്ല സര്‍ക്കുലറിലെ പ്രധാനകാര്യമെന്ന് അത് വായിച്ചാല്‍ ബോധ്യപ്പെടും. സര്‍ക്കുലര്‍ നേരെ ചൊവ്വെ വായിക്കാതെ " ജനാധിപത്യം 80 ചോദ്യോത്തരങ്ങള്‍" മാത്രം വായിച്ച് പ്രതികരിക്കുമ്പോഴും ഈ അബദ്ധം സംഭവിക്കാം. ശരിയാണ്. അംഗീകൃത ജനപ്രതിനിധികളോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ചാണ് ഈ സര്‍ക്കുലര്‍ പ്രതിപാദിക്കുന്നത്. അപ്പോള്‍ സാധാരണ ജനങ്ങളോട് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് എങ്ങനെയും പെരുമാറാമോ എന്ന ചോദ്യം വരും. അതൊരു വ്യാഖ്യാനം മാത്രമാണ്. "കയ്യും തലയും പുറത്തിടരുത്" എന്നെഴുതിയത് വായിച്ചിട്ട് "ബാക്കിയെല്ലാം പുറത്തിടാമോ" എന്ന് ചോദിക്കുന്നതുപോലൊരു കുസൃതി. സാംസ്ക്കാരിക വിമര്‍ശനം അതിന്മേല്‍പിടിച്ചാകുമ്പോള്‍ കെ പി അപ്പനെ സ്മരിച്ചു പോയാല്‍ കോപിക്കരുത്.

പരാമൃഷ്ട ലേഖനത്തില്‍ സുന്ദരമായ ഒട്ടേറെ വാക്യങ്ങളുണ്ട്. സീനിയോറിറ്റി തെറ്റിക്കാതെ അവ ഓരോന്നായി ഉദ്ധരിക്കാന്‍ സദയം അനുവദിച്ചാലും...

വാക്യം ഒന്ന് - ഭരണവർഗപ്രതിനിധികൾ ‘സാമാന്യ ജനത്തിൽ നിന്നും കൂടിയ പുള്ളികളായതു’കൊണ്ട് അവരോട് പെരുമാറേണ്ട രീതി അടിയന്തിരമായി തന്നെ രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട് എന്നാർക്കോ തോന്നുകയാണ് പെട്ടെന്ന്.

"പെട്ടെന്ന്" എന്നത് സമയത്തെ സൂചിപ്പിക്കുന്ന മലയാള വാക്കാണ്. നൂറു യോജന എന്നുവെച്ചാല്‍ ഏതുവരെ പോകാമെന്ന് വലിയ തര്‍ക്കം നടക്കുന്ന കാലമായതിനാല്‍ "പെട്ടെന്ന് "എന്ന് വെള്ളെഴുത്ത് കാലം ഗണിക്കുമ്പോള്‍ ആഴ്ചകളെയും മാസങ്ങളെയും വര്‍ഷങ്ങളെയും കുറിച്ചുളള സാമാന്യജനത്തിന്റെ ധാരണകള്‍ തെറ്റിപ്പോകും. "കൂടിയ പുളളി"കള്‍ക്ക് എന്തുമാകാമല്ലോ. ഭരണവര്‍ഗത്തിലായാലും സാഹിത്യസാംസ്ക്കാരിക നിരൂപക വര്‍ഗത്തിലായാലും.

വാക്യം രണ്ട് - പതിവുപോലെ ഇക്കാര്യത്തിനും രണ്ടഭിപ്രായം ഉണ്ടാവും.

അങ്ങനെ ഉണ്ടാകരുതെന്നോ മറ്റോ റൂസോ പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. എങ്കിലും ഈയൊരു വാക്യത്തിന്റെ താക്കോല്‍പ്പഴുതിലൂടെ മറ്റേ അഭിപ്രായം എന്തായിരിക്കുമെന്ന് വെള്ളെഴുത്തു തന്നെ നിശ്ചയിക്കുന്നുണ്ട്. പവന് വിലയെത്രയായാലും ഈ ജനാധിപത്യ ബോധത്തില്‍ നമുക്കൊരു സ്വര്‍ണക്കീരിടം ചൂടിക്കേണ്ടതുണ്ട്. വിരുദ്ധമായ അഭിപ്രായമുളളവനെ അതു പറയാന്‍ അനുവദിക്കുകയോ, പറയുന്നതു വരെ കാത്തിരിക്കുകയോ ചെയ്യരുതെന്ന് ജനാധിപത്യത്തെക്കുറിച്ചുളള 80 ചോദ്യോത്തരങ്ങള്‍ നിഷ്കര്‍ഷിക്കുന്നുണ്ടാകാം. എതിരഭിപ്രായം ഇതാണെന്ന് നാം തന്നെ നിശ്ചയിച്ചാല്‍ പ്രതികരണം വേഗത്തിലാക്കാം. പ്രതികരണം 40 ചോദ്യങ്ങളും ഉത്തരങ്ങളും എന്ന തലക്കെട്ടില്‍ വേണമെങ്കില്‍ പുസ്തകവുമെഴുതാം.

അടുത്തത് - ജനങ്ങൾക്കിടയിൽ ജീവിക്കുക എന്ന നിലവിട്ട് ‘നിങ്ങളും ഞങ്ങളും’ എന്ന വിഭാഗീയതയെ ഔദ്യോഗികതലത്തിൽ സ്ഥിരീകരിക്കുന്ന ഒന്നല്ലേ ഈ ‘എഴുന്നേറ്റു നിൽ‌പ്പ്’ സർക്കുലർ? ജനസേവനത്തിൽ പങ്കാളികളാവേണ്ട രണ്ടു വിഭാഗങ്ങളിലൊന്നിനെ മേലേ കേറ്റി, അവർ തന്നെ അവതരിപ്പിക്കുന്നത് സത്യത്തിൽ കണ്ണടച്ച് ഇരുട്ടാക്കൽ മാത്രമല്ല, ആ ഇരുട്ടിൽ തങ്ങൾ മാത്രമേ ഉള്ളൂ എന്ന അധികാരപരമായ ആന്ധ്യത്തിന്റെയും കൂടി തെളിവാണ്.

ആണെങ്കില്‍ ആദ്യം കത്തിയ്ക്കേണ്ടത് ഇന്ത്യയുടെ ഭരണഘടനയാണ്. അവിടെയാണല്ലോ ജനപ്രതിനിധികളുടെ പവര്‍, പ്രിവിലേജസ് ഒക്കെ നിശ്ചയിച്ചിരിക്കുന്നത്. ഭരണഘടനയെഴുതിയവര്‍ റൂസോയുടെ വാക്യങ്ങളും 80 ചോദ്യോത്തരങ്ങളുടെ രൂപത്തില്‍ കിട്ടുന്ന ജനാധിപത്യപ്പാക്കേജും കണ്ടിരിക്കാന്‍ വഴിയില്ല. അതുകൊണ്ടാണല്ലോ ഇങ്ങനെ എഴുതിവെച്ചത് - In other respects, the powers, privileges and immunities of each House of Parliament, and of the members and the committees of each House, shall be such as may from time to time be defined by Parliament
by law, and, until so defined, 1[shall be those of that House and of its members and committees immediately before the coming into force of section 15 of the Constitution (Forty-fourth Amendment) Act, 1978.] നിയമസഭയുടെ കാര്യത്തിലും ഇതു തന്നെ അവസ്ഥ.

കിടിലം ഡയലോഗ് - എങ്കിലും ജനപ്രതിനിധികൾ സിനിമയിൽ കാണുന്നതുപോലെ മുന്നിൽ വന്നു നിന്ന് ശിക്ഷണാധികാരങ്ങൾ സ്വന്തം ശരീരം ഉപയോഗിച്ച് പ്രയോഗിക്കാൻ തുടങ്ങുന്നത് പുതിയകാലത്തിന്റെ ലക്ഷണമാണ്. അങ്ങനെ നമ്മുടെ ജനാധിപത്യം പുതിയ വഴിത്തിരിവിലെത്തുകയാണ്.

"പതിവുപോലെ രണ്ടഭിപ്രായം ഉണ്ടാകാം" എന്ന് ജാമ്യമെടുത്ത ശേഷം മറ്റേ അഭിപ്രായം സ്വന്തം കൈയില്‍ നിന്ന് പറയുന്ന ആ ടെക്നിക്ക് കടമെടുക്കട്ടെ. എംപിയോ എംഎല്‍എയോ മുന്നില്‍ വന്നു നിന്നാല്‍ "പോയി രണ്ടു ദിവസം കഴിഞ്ഞിട്ടു വാ " എന്നോ, "പുറത്തിറങ്ങി നില്‍ക്ക്, ഞാന്‍ വിളിക്കാം" എന്നോ പറയുന്നതിന് വില്ലേജ് ഓഫീസര്‍ക്കും പഞ്ചായത്ത് സെക്രട്ടറിയ്ക്കും അവകാശമുണ്ടാകുന്ന കാലത്താണ് യഥാര്‍ത്ഥ ജനാധിപത്യം വഴിതിരിഞ്ഞു വരുന്നത്. വല്ല വിഷയത്തിന്മേലും തഹസീല്‍ദാര്‍ക്ക് സ്ഥലം എംഎല്‍എയോ എംപിയോ അയച്ച കത്തോ നിവേദനമോ കിട്ടിയാല്‍ ‍, "നായിന്റെ മോനൊന്നും വേറെ പണിയില്ലേ"യെന്ന് നാലാള്‍ കേള്‍ക്കെയുളള ആത്മഗതത്തോടെ വലിച്ചുകീറിപ്പറത്താന്‍ ടി ഓഫീസിലെ ശിപായിയ്ക്കും ഗുമസ്തനും അവകാശമുണ്ടാകുന്നതാണ് ജനാധിപത്യം. അംഗീകൃത ജനപ്രതിനിധി ഫോണ്‍ ചെയ്താല്‍, "വെച്ചിട്ടു പോടാ പരമപോക്രീ"യെന്ന് അലറി, ഫോണ്‍ നിലത്തെറിയാന്‍ സ്ഥാപനമേലധികാരിക്ക് അവകാശമുണ്ടെന്ന തരത്തില്‍ ഓഫീസ് മാന്വലുകള്‍ തിരുത്തിയെഴുതപ്പെടുന്ന കാലത്താണ് യഥാര്‍ത്ഥ ജനാധിപത്യം മഞ്ചലേറിയെഴുന്നെള്ളുന്നത്.

കിടിലോല്‍ക്കിടിലം - കാരണവരെ കണ്ടാൽ ചെരിപ്പും പുറം കുപ്പായവും ഊരി കാണിക്കേണ്ട കാലത്തിൽ നിന്ന് മാറി ചെരിപ്പുകൾ വീടിനുള്ളിലും ഇടുന്നത് വിപ്ലവമായ ഒരു കാലത്തിൽ നമ്മളെത്തിയിരുന്നു. ഇപ്പോൾ അതു മാറി. ചെരിപ്പുകൾ ഊരി വയ്ക്കുക എന്നതാണ് മിക്ക സ്ഥലങ്ങളിലേയും ചുവരെഴുത്ത്.

ചെരുപ്പ് ഊരിവെച്ച് ഓഫീസിനകത്തേയ്ക്ക് കയറണമെന്ന കീഴ്വഴക്കം നിലവിലുണ്ടായിരുന്നത് അത്ര പഴയതല്ലാത്ത ഒരു ഭൂതകാലത്തിലാണ്. ശിപായിമാര്‍ മേലധികാരികളുടെ മുറിയില്‍ പ്രവേശിക്കുമ്പോള്‍ ചെരുപ്പ് പുറത്തിട്ട്, മേല്‍മുണ്ടഴിച്ച് അരയില്‍ കെട്ടി കുനിഞ്ഞു നില്‍ക്കണമെന്ന കീഴ്‍വഴക്കം ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ സംഘടിത ചെറുത്തുനില്‍പ്പില്‍ തിരുത്തപ്പെട്ടത് പഴമക്കാരോട് ചോദിച്ചാല്‍ പറഞ്ഞു തരും.

ജോര്‍ വെള്ളെഴുത്തേ ജോര്‍... ഉടുപ്പും ചെരിപ്പുമൊക്കെ ഊരി വയ്പ്പിച്ച് എഴുന്നേൽ‌പ്പിച്ചു നിർത്തി നിങ്ങളെ വിനയാന്വിതരാക്കാനും വാലാട്ടിക്കാനും ഉരുവിട്ടു പഠിക്കാനുള്ളത് ചൊല്ലി തരാനും ഉറക്കം തെറ്റിയ ഒരു കാലം മുന്നിൽ വന്നു നിൽക്കുന്നു. എത്രത്തോളം അനുസരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഈ സമൂഹത്തിൽ നമുക്കുള്ള സ്വീകാര്യത.

ജനാധിപത്യത്തെക്കുറിച്ച്, ജനപ്രതിനിധികളെക്കുറിച്ചുളള ആന്ധ്യവും വ്യാധിയുമൊക്കെ വെള്ളെഴുത്തിങ്ങനെ നിര്‍ബാധം കുത്തിയിലൊലിപ്പിക്കുമ്പോള്‍ ജനാധിപത്യമെന്ന സങ്കല്‍പത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ ഉളളിലെ യഥാര്‍ത്ഥ ജനാധിപത്യ ബോധമെന്ത് എന്ന സുപ്രധാന ചോദ്യം ചോദിക്കാതെ വയ്യ. പാര്‍ലമെന്റിനും ജനപ്രതിനിധികള്‍ക്കും സവിശേഷമായ അധികാരം നിര്‍വചിക്കപ്പെട്ടിരിക്കുന്നത്, ജനഹിതത്തിന്മേലുളള ആദരവെന്ന നിലയിലാണ്. ഒരെംപിയ്ക്കോ എംഎല്‍എയ്ക്കോ മുന്നില്‍ എഴുനേറ്റ് നില്‍ക്കുമ്പോള്‍ അയാള്‍ പ്രതിനിധീകരിക്കുന്ന പരശതം ജനങ്ങളെയാണ് താന്‍ ആദരിക്കുന്നതെന്ന ജനാധിപത്യബോധം സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ടാകണം എന്നാണ് നീലാ ഗംഗാധരന്റെ സര്‍ക്കുലര്‍ വായിക്കുന്ന (റൂസോ മുതല്‍ ഡേവിഡ് ബീഥാം- കെവിൻ ബോയൽ വരെയുളളവരെ കമ്പോട് കമ്പ് വായിക്കാത്ത)വര്‍ക്ക് തോന്നുക. ജനപ്രതിനിധിയെ മാനിക്കരുതെന്ന കല്‍പനയിലൂടെ പുറത്തുവരുന്നത് ജനാധിപത്യത്തെ ഹിംസിക്കണമെന്ന പ്രത്യയശാസ്ത്രമാണ്.

വെള്ളെഴുത്തേ,

ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിനോട് താങ്കള്‍ നടത്തിയ പ്രതികരണം ബാലിശവും ചരിത്രവിരുദ്ധവുമായ വെറും ജല്‍പനമാണെന്ന് ഖേദപൂര്‍വം പറയട്ടെ. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും മുന്‍വിധികളും ആത്മനിഷ്ഠമായ വിധിയെഴുത്തും അതീവ കൗശലത്തോടെ ഉപയോഗിച്ച് താങ്കള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന പൊതുബോധ്യം ഭയാനകമാണ്. ശാസനകളെ പുല്ലുപോലെ ധിക്കരിക്കാനുളള സ്ക്കൂള്‍ക്കുട്ടികളുടെ ആത്മധൈര്യത്തില്‍ വിശ്വാസമുളളതു കൊണ്ട് സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ ഭയക്കേണ്ടതില്ല. എന്നാല്‍ റൂസോ മുതല്‍ ഡേവിഡ് ബീഥാം വരെയുളളവരെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ ജാഗ്രത പുലര്‍ത്തിയേ മതിയാകൂ..

ഒരുപാട് ഭയത്തോടെ,
മാരീചന്‍

33 comments:

കെ said...

വെള്ളെഴുത്തേ,

ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലറിനോട് താങ്കള്‍ നടത്തിയ പ്രതികരണം ബാലിശവും ചരിത്രവിരുദ്ധവുമായ വെറും ജല്‍പനമാണെന്ന് ഖേദപൂര്‍വം പറയട്ടെ. അസത്യങ്ങളും അര്‍ദ്ധസത്യങ്ങളും മുന്‍വിധികളും ആത്മനിഷ്ഠമായ വിധിയെഴുത്തും അതീവ കൗശലത്തോടെ ഉപയോഗിച്ച് താങ്കള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്ന പൊതുബോധ്യം ഭയാനകമാണ്. ശാസനകളെ പുല്ലുപോലെ ധിക്കരിക്കാനുളള സ്ക്കൂള്‍ക്കുട്ടികളുടെ ആത്മധൈര്യത്തില്‍ വിശ്വാസമുളളതു കൊണ്ട് സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍മാരെ ഭയക്കേണ്ടതില്ല. എന്നാല്‍ റൂസോ മുതല്‍ ഡേവിഡ് ബീഥാം വരെയുളളവരെ കൂട്ടുപിടിച്ച് ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു നേരെ ജാഗ്രത പുലര്‍ത്തിയേ മതിയാകൂ..

ഒരുപാട് ഭയത്തോടെ,
മാരീചന്‍

കിരണ്‍ തോമസ് തോമ്പില്‍ said...

വന്ന് വന്ന് ബ്ലോഗില്‍ ഒരു വിഷയം പോലും പറയാന്‍ പറ്റാതായി.

Baiju Elikkattoor said...

"ഒരെംപിയ്ക്കോ എംഎല്‍എയ്ക്കോ മുന്നില്‍ എഴുനേറ്റ് നില്‍ക്കുമ്പോള്‍ അയാള്‍ പ്രതിനിധീകരിക്കുന്ന പരശതം ജനങ്ങളെയാണ് താന്‍ ആദരിക്കുന്നതെന്ന ജനാധിപത്യബോധം സര്‍ക്കാര്‍ ഉദ്യോഗസ്ഥനുണ്ടാകണം ......."

ha ha subramanyan thandayeyum thalleyum chutti thirijittu thaan ulakam muzhuvan chitti ennu paranjapole alle.

irippidathile thanne irunnu maanyamayi parayaunnathu kelkkukayum marupadi nalkukayum cheythal evideyanu aatharavu kurayunnathu? varumbozhum pokumbozhum ulla ee ezhunnelppu orutharam thambran/adiyan erppadalle? :)

Radheyan said...

മാരീചനോട് പൊതുവില്‍ യോജിക്കുന്നു, എന്നു വെച്ചാല്‍ ജനപ്രതിനിധികളോടുള്ള ബഹുമാനം ആ വ്യക്തിയോടല്ല,മറിച്ച് അദ്ദേഹം/അവര്‍ പ്രതിനിധാനം ചെയുന്ന ജന സമൂഹത്തിനോടാണെന്ന് പോയിന്റ് കറക്റ്റ്.

പക്ഷെ ചന്തി പൊക്കി ബഹുമാന്നിക്കുക, തോര്‍ത്ത് കക്ഷത്തില്‍ വെച്ച് ഓച്ഛാനിക്കുക തുടങ്ങിയ ഗോഷ്ടികള്‍ സര്‍ക്കുലര്‍ വഴി ഉറപ്പിക്കുന്നുന്നത് ഫ്യൂഡലിസത്തിന്റെയോ കൊളോണിയലിസത്തിന്റെയോ അവശിഷ്ടലക്ഷണമായി ഫീല്‍ ചെയ്യുന്നു,ബൈജു പറഞ്ഞ പോലെ.

കെ said...

കൊളോണിയല്‍ നിര്‍മ്മിതവും ഫ്യൂഡലുമായ ബ്യൂറോക്രസിയോട് ചന്തി പൊക്കി എണീക്കാന്‍ പറയുന്നത് ജനകീയാധികാരമാണ് രാധേയന്‍.

രക്തശുദ്ധിയെയും കുലാഭിമാനത്തെയും ബഹുമാനിക്കാന്‍ ആവശ്യപ്പെട്ട ഫ്യൂഡല്‍ ആചാരങ്ങളോട് അതിനെ താരതമ്യപ്പെടുത്തുന്നത് ചരിത്രപരമല്ല. വിഷയം ഒരാളിനോട് മറ്റൊരാളിന്റെ പദവിയെ മാനിക്കാന്‍ നിര്‍ബന്ധിതമായി ആവശ്യപ്പെടുന്നതു തന്നെ.

പക്ഷേ, ആ നിര്‍ബന്ധം രൂപപ്പെട്ട സാഹചര്യം മനസിലാക്കാതെ അതിനെ വിലയിരുത്താനാവില്ല. ജനപ്രതിനിധികളെ മാനിക്കാന്‍ ഭരണഘടനാപരമായി ബാധ്യതയുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അതിനു വഴങ്ങാതിരിക്കുമ്പോഴാണ് ഇത്തരം ആവശ്യങ്ങള്‍ ഉയരുന്നത്. എംപിയോടും എംഎല്‍എയോടും ജീവിതത്തിന്റെ എല്ലാ തുറകളിലും വെച്ച് ആചാരബഹുമാനങ്ങള്‍ പ്രകടിപ്പിക്കണമെന്നല്ല ആവശ്യപ്പെടുന്നത്. മറിച്ച് ഭരണഘടനാപരമായ ചുമതലകള്‍ നിറവേറ്റുന്നതിനിടയില്‍ ബ്യൂറോക്രസിയുമായി ഇടപെടേണ്ടി വരുമ്പോള്‍, ജനപ്രതിനിധിയുടെ പ്രാധാന്യവും ജനാധിപത്യത്തിന്റെ പരമാധികാരവും ഉദ്യോഗസ്ഥന്‍ ഉള്‍ക്കൊള്ളണമെന്നാണ് ആ സര്‍ക്കുലര്‍ പറയുന്നത്.

കെ said...

മാങ്കോട് രാധാകൃഷ്ണന്റെ പ്രവൃത്തിയെ സാമാന്യവല്‍ക്കരിക്കുമ്പോള്‍ വെള്ളെഴുത്ത് കണ്ണടയ്ക്കുന്നത് എന്‍ രാജനുണ്ടായ അനുഭവത്തിനു നേരെയാണ്. യാത്രാ പാസ് മുഖത്തേയ്ക്ക് വലിച്ചെറിഞ്ഞ് സൂപ്പര്‍ ഫാസ്ററിലെ കണ്ടക്ടര്‍ രാജനെ ബസില്‍ നിന്ന് തളളിപ്പുറത്തിട്ടത് കഴിഞ്ഞ നായനാര്‍ സര്‍ക്കാരിന്റെ ഭരണകാലത്താണ്. അതേ തുടര്‍ന്നാണ് ആ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കുലര്‍ പുനപ്രസിദ്ധീകരിക്കപ്പെട്ടത്. പട്ടികജാതിപട്ടിക വര്‍ഗജനപ്രതിനിധികളോട് നികൃഷ്ടമായി പെരുമാറുന്ന ഉദ്യോഗസ്ഥ പ്രഭുക്കള്‍ക്ക് ഇപ്പോഴുമില്ല പഞ്ഞം. അത്തരം അനുഭവങ്ങള്‍ നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വരുമ്പോള്‍ പ്രശ്നങ്ങളുടെ രൂക്ഷതയനുസരിച്ചാണ് ഇത്തരം സര്‍ക്കുലറുകള്‍ പിറക്കുന്നത്. അല്ലാതെ വെള്ളെഴുത്ത് പറയുന്നതു പോലെ ഉണ്ടിരുന്ന ഏതോ അമ്മായിയ്ക്ക് പെട്ടെന്നുണ്ടായ ഉള്‍വിളിയല്ല കാരണം.

Anonymous said...

ha ha subramanyan thandayeyum thalleyum chutti thirijittu thaan ulakam muzhuvan chitti ennu paranjapole alle.

അത് സുബ്രഹ്മണ്യനല്ല.. ഗണപതിയല്ലേ?

വീട്ടില്‍ ഒരു അതിഥി വരുമ്പോള്‍, അത് നമ്മളേക്കാള്‍ പ്രായം കുറഞ്ഞവനാണെങ്കില്‍ പോലും, എഴുന്നേല്‍ക്കുന്നത് ഒരു മര്യാദ മാത്രമാണ്‌. സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് കൃത്യ നിര്‍‌വഹണത്തിനിടയില്‍ എല്ലാവരേയും അങ്ങനെ സ്വീകരിക്കാനാവില്ല, പക്ഷേ ജനപ്രതിനിധികളോടെങ്കിലും അങ്ങിനെ പെരുമാറണം എന്ന് നിര്‍ദ്ദേശിക്കുന്നത്, അവരുടെ മുന്‍പില്‍ വരുന്നവര്‍ അവരുടെ / സര്‍ക്കാരിന്റെ അതിഥികളാണ്‌ എന്നതിന്‌ ഓരോര്‍മ്മപ്പെടുത്തല്‍ കൂടിയാണ്‌.

മൂര്‍ത്തി said...

നന്ദി മാരീചരേ.

കുറെക്കാലം മുന്‍പ് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളിലും ജനപ്രതിനിധികള്‍ വന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എഴുന്നേറ്റ് നില്‍ക്കണം എന്ന് സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നു എന്നാണ് ഉണ്ടായിരുന്നത്. ആ വാര്‍ത്തകള്‍ വായിക്കുന്ന ആരും ഫ്യൂഡലിസം, കൊളോണിയലിസം എന്നൊക്കെ ചിന്തിച്ചുപോകണം എന്നതിനായി തന്നെ വാക്കുകള്‍ തെരഞ്ഞെടുത്ത് പ്രയോഗിച്ച വാര്‍ത്തകളായിരുന്നു അവ. സര്‍ക്കുലറിലെ “എഴുന്നേറ്റ് നില്പിനെക്കുറിച്ചുള്ള” ഭാഗത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ എന്നേ ഉള്ളൂ. അത് വളച്ചൊടിച്ച് ഉദ്യോഗസ്ഥര്‍ ആയി, ജനപ്രതിനിധികളെ കണ്ടാലുടന്‍ ജനം മൊത്തം എഴുന്നേറ്റ് നില്‍ക്കണം എന്നൊക്കയായി.

ജനപ്രതിനിധിസഭ, കോടതി, എക്സിക്യൂട്ടീവ്, ഫോര്‍ത്ത് എസ്റ്റേറ്റ് എന്നിവ തമ്മില്‍ ആരു വലിയവന്‍ തര്‍ക്കം ഉണ്ടായാല്‍ (ഉണ്ടായാല്‍) ആത്യന്തികമായി ജയിക്കേണ്ടത് ജനപ്രതിനിധി സഭ തന്നെ ആയിരിക്കണം. ഇല്ലെങ്കില്‍ പിന്നെ എന്ത് ജനാധിപത്യം.?

വെള്ളെഴുത്ത് said...
This comment has been removed by the author.
വെള്ളെഴുത്ത് said...

പരസ്പരവിരുദ്ധമായ കുറേ ആശയങ്ങൾ സ്വന്തം സങ്കൽ‌പ്പങ്ങൾ കൂട്ടിക്കുഴച്ച് ഒന്നിച്ചെടുത്ത് ഒരുട്ടി ഉണ്ടയാക്കി എതിർ വശത്തേയ്ക്ക് എറിഞ്ഞാൽ പണി എളുപ്പമാവും. ഒന്നിനു മറുപടി പറയുമ്പോൾ മറ്റേടം വലിച്ചു കാണിക്കാം.. ഇതോ... ! ഇതിനെയാണ് താർക്കിക (കു)യുക്തി എന്നു പറയുന്നത്. ഇതും പണ്ടേ നിലനിന്നിരുന്ന സംഗതിയാണ്. സർക്കുലറിലെ പെരുമാറ്റച്ചട്ടത്തെയാണ് ചൂണ്ടിയത്. അല്ലാതെ സർക്കുലറിലെ മൊത്തം വാക്യങ്ങളെ അല്ല. ജനപ്രതിനിധികളെ ബഹുമാനിക്കണ്ട (എന്നല്ല ഒരു മനുഷ്യനെയും ബഹുമാനിക്കണ്ട എന്നു ) ഒരിടത്തും വാദിച്ചിട്ടില്ല. പക്ഷേ ബഹുമാനിക്കേണ്ടത് എഴുന്നേറ്റ് നിന്നാണെന്ന് ഒക്കെ പറഞ്ഞ് സംസ്ഥാനകാര്യദർശിയുടെ സർക്കുലർ ഇറങ്ങുന്നത് അത്ര അപകടമല്ലെന്നു ഇപ്പോൾ തോന്നുന്നു , അങ്ങനെ തന്നെയേ പറ്റൂ എന്ന് മാരീചന്റെ നിലവിളി കാണുമ്പോൾ. എങ്കിൽ അങ്ങനെ. ഓച്ഛാനിക്കുക, വാപൊത്തുക തുടങ്ങിയ ആചാരങ്ങൾ കൂടി അനുബന്ധമായി ചേർക്കുമ്പോഴും അതും ശരിയാണെന്ന് വാദിക്കാൻ എന്നും ആളുകൾ കാണും. അധികാരത്തിന്റെ തനൽ ആ മാതിരിയാണ് !! ഇതും പണ്ടേ ഉള്ളതാണ്. . ബഹുമാനത്തിനെത്ര വഴികൾ പിന്നെയും കിടക്കുന്നു. ഇണ്ടാസിന്റെ ‘സൂചനാകാലം‘ അല്ല അതു പുതുതായി (പൊടിതട്ടി) ഇറങ്ങിയ കാലമാണ് പോസ്റ്റിന്റെ വിഷയം. അല്ലാതെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ എത്ര സർക്കുലർ ഇറങ്ങിയിട്ടുണ്ടെന്ന കാര്യം അന്വേഷിക്കുകയായിരുന്നില്ല. അതു മറ്റൊരു പോസ്റ്റിൽ ചെയ്യാം !!!
കെ ഇ എൻ ഉൾപ്പടെയുള്ളവരുടെ പഴയവാദമാണ് ജനപ്രതിനിധികളെ മോശക്കാരായി ചിത്രീകരിക്കുന്നവരുടെ അരാഷ്ട്രീയത. എന്താണു അവരുടെ ലക്ഷ്യം എന്ന് സാമാന്യബോധമുള്ളവന് (വൾക്കും) മനസ്സിലാവും അതുകൊണ്ട് അക്കാര്യം വിടുന്നു. ബഹുമാനം മൂത്ത് മൂത്ത് അവർക്ക് ശിക്ഷണാധികാരം കൂടി കൊടുക്കണമെന്നും വാദിക്കണം. എങ്കിലേ നെയ്യാറ്റിൻ കരയിലും പേരൂർക്കടയിലും ഒക്കെ നടന്നതിനു ന്യായീകരണം ആവൂ.
ജനാധിപത്യം -80 ചോദ്യങ്ങൾ യുനസ്കോയുടെ നേതൃത്വത്തിൽ 1995 ൽ പ്രസിദ്ധീകരിച്ച പുസ്തകമാണ്. അതിനെ ആരും അധികരിച്ചിട്ടില്ല. ജനപ്രതിനിധി ജനസേവകനാണെന്നും ‘മേലാവ്‘ അല്ലെന്നും ജനങ്ങളോട് വിധേയത്വമുള്ളവനാണെന്നും അതിൽ എഴുതി വച്ചിട്ടുണ്ട് എന്നകാര്യം ചൂണ്ടിക്കാണിച്ചതേയുള്ളൂ. അടിസ്ഥാനപരമായി അത്രയും. (അതിനു പോലും പുച്ഛം) അപ്പോൾ ജനാധിപത്യമെന്ന ആശയത്തിന് രാഷ്ട്രീയ/തത്ത്വചിന്താതലത്തിൽ പിൽക്കാലത്തുണ്ടായ സംഭാവനകളൊക്കെ കടലിൽ കളയണം. കാരണം നമുക്ക് പുസ്തകങ്ങളോട് തന്നെ സർവപുച്ഛമാണ്. എന്നു വച്ചാൽ ആശയങ്ങളോട്.(അങ്ങനെയാണ് ഈ പോസ്റ്റ് വായിച്ചാൽ തോന്നുക. അതും ഒരു അടവുനയമാണ്.. എന്റെ വികാരത്തിനു മുന്നിൽ നിന്റെയൊരു പുസ്തകം !) ബീഹാറിലും ഗുജറാത്തിലുമൊക്കെയുള്ള ജനപ്രതിനിധികളുടെ ചെയ്തി എന്തായാലും ഇതേ ആവേശത്തോടെ അവരെ ബഹുമാനിക്കുന്ന കാര്യം മാരീചൻ ആലോചിക്കുമോ എന്നറിയാൻ ആഗ്രഹമുണ്ട്. അതോ ജനപ്രതിനിധികളെ അവഹേളിക്കാനും വിമർശിക്കാനും ഉള്ള അധികാരം രാഷ്ട്രീയകക്ഷികൾക്കും അതിന്റെ പിണിയാളുകൾക്കും, അവരെ ബഹുമാനിക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കും ആയി നിജപ്പെടുത്തിയിരിക്കുകയാണോ?
അപ്പൻ പറഞ്ഞാലും ഇല്ലെങ്കിലും അതു ഏതു കോണ്ടെക്സ്റ്റിലാണെങ്കിലും (മാർക്സിസ്റ്റു വിമർശകരെയാണ് അപ്പൻ കുത്തിയത്.. അതു വേ...) പോസ്റ്റ് വിവരക്കേടാണെന്ന കാര്യം ഞാൻ സമ്മതിച്ചു തരാം. ഈ പോസ്റ്റിൽ പറഞ്ഞതാണ് ‘വിവര‘മെങ്കിൽ അവിടത്തെ പോസ്റ്റിനു വിവരക്കേടായിരിക്കാനേ പറ്റൂ. അല്ലെങ്കിൽ അതിനെന്തോ തകരാറുണ്ടെന്നാണ് അർത്ഥം. മനോരമയെക്കുറിച്ച് ഇ എം എസ് പറഞ്ഞതുപോലെയാണ് കാര്യം.
എന്നും പറഞ്ഞ് കുളിക്കുന്നതും ഭോഗിക്കുന്നതുമൊന്നും പാടില്ലെന്ന് വാദിച്ചില്ല കേട്ടോ.. അതുവെറുതേ എഴുതാപുറം വായിക്കലാണ്.

കെ said...

ജനാധിപത്യത്തെക്കുറിച്ചുളള പൈങ്കിളി സങ്കല്‍പങ്ങളെ അധികരിച്ച് ഭരണസംവിധാനത്തെ വിലയിരുത്താനാവില്ല വെള്ളെഴുത്തേ. ഒന്നുകില്‍ അ‍ജ്ഞത, അല്ലെങ്കില്‍ അറിഞ്ഞു കൊണ്ടുളള വളച്ചൊടിക്കല്‍. താങ്കളുടെ ഈ പ്രതികരണത്തിന്റെ അന്തസത്ത അതുമാത്രമാണ്. താങ്കള്‍ ഈ വക കാര്യങ്ങളില്‍ അജ്ഞനാണെന്ന് ആരോപിക്കാന്‍ ഞാനില്ല. അപ്പോള്‍ സാധ്യത രണ്ടാമത്തേതാണ്. അറിഞ്ഞു കൊണ്ടുളള വളച്ചൊടിക്കല്‍. അതെന്തിനു വേണ്ടിയെന്ന ആലോചനകളില്‍ നിന്നാണ് ഇത്തരം പ്രതികരണങ്ങള്‍ പിറക്കുന്നത്.

1995ല്‍ പുറത്തിറങ്ങിയ പുസ്തകത്തില്‍ എഴുതിവെച്ചതായി താങ്കള്‍ ചൂണ്ടിക്കാണിക്കുന്ന വാക്യത്തോട് മാത്രം പ്രതികരിക്കാം.

"ജനപ്രതിനിധി ജനസേവകനാണെന്നും ‘മേലാവ്‘ അല്ലെന്നും ജനങ്ങളോട് വിധേയത്വമുള്ളവനാണെന്നും അതിൽ എഴുതി വച്ചിട്ടുണ്ട് എന്നകാര്യം ചൂണ്ടിക്കാണിച്ചതേയുള്ളൂ".

ഉദ്യോഗസ്ഥന്റെ "മേലാവ്" തന്നെയാണ് വെള്ളെഴുത്തേ ജനപ്രതിനിധി. പ്രോട്ടോക്കോള്‍ പ്രകാരം, ചീഫ് സെക്രട്ടറിയെക്കാള്‍ മുകളിലാണ് എംഎല്‍എ. എക്സിക്യൂട്ടീവിന് മുകളിലാണ് ലെജിസ്ലേച്ചര്‍. അതറിയാത്തവര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്‍ നിന്നാണ് താങ്കള്‍ പറയുന്ന "കാലാകാലങ്ങളിലായുളള വടംവലി" നടക്കുന്നത്. ഇതില്‍ വടംവലിയുടെ കാര്യമൊന്നുമില്ല. തന്നെക്കാള്‍ മുകളിലാണ് ജനപ്രതിനിധിയുടെ സ്ഥാനമെന്നും അത് ഇന്ത്യയുടെ ഭരണഘടനയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുളളതാണെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറിഞ്ഞു പെരുമാറുമ്പോള്‍ പ്രശ്നം താനേ അവസാനിക്കും. ഇക്കാര്യത്തെ സംബന്ധിച്ച് ഇന്ത്യന്‍ ഭരണഘടനയെന്ന "പുസ്തക"ത്തില്‍ സുവ്യക്തമായ നിര്‍വചനങ്ങളും നിലപാടുകളുമുളളപ്പോള്‍ മറ്റു "പുസ്തക"ങ്ങള്‍ക്ക് വലിയ റോളൊന്നുമില്ല. സോറി.

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് എംഎല്‍എ ഓഫീസിലെത്തിയാല്‍‍, ഈ സര്‍ക്കുലര്‍ പുറപ്പെടുവിച്ച നീലാ ഗാംഗാധരനെന്ന ചീഫ് സെക്രട്ടറിയും എഴുന്നേറ്റ് നിന്നു തന്നെ സ്വീകരിക്കണം. പ്രോട്ടോക്കോള്‍ പ്രകാരം തന്നെക്കാള്‍ മുകളിലായ അംഗീകൃത ജനപ്രതിനിധികള്‍ (എംപി/എംഎല്‍എ) ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും എഴുന്നേറ്റ് ആദവ് പുലര്‍ത്തണം എന്ന് സംസ്ഥാന ഭരണസംവിധാനത്തിന്റെ ഏറ്റവും തലപ്പത്തുളളയാള്‍ തന്റെ കീഴുദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തെയാണ് "ഉടുപ്പും ചെരിപ്പുമൊക്കെ ഊരി വയ്പ്പിച്ച് എഴുന്നേൽ‌പ്പിച്ചു നിർത്തി നിങ്ങളെ വിനയാന്വിതരാക്കാനും വാലാട്ടിക്കാനും ഉരുവിട്ടു പഠിക്കാനുള്ളത് ചൊല്ലി തരാനും ഉറക്കം തെറ്റിയ ഒരു കാലം മുന്നിൽ വന്നു നിൽക്കുന്നു, അയ്യോ രക്ഷിക്കണേ" എന്നൊക്കെ താങ്കള്‍ നിലവിളിച്ച് പരിഹസിച്ചത്.

കെ said...

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കുമൊക്കെ ബാധകമായ പ്രോട്ടോക്കോള്‍ എന്നൊരു സാധനമുണ്ട്. അടിമുടി ഫ്യൂഡലും കൊളോണിയലുമാണ് സാധനം. ഇപ്പോള്‍ നടത്തിയതിനെക്കാള്‍ ഉച്ചത്തിലുളള നിലവിളികള്‍ക്ക് സ്ക്കോപ്പുളളതാണ് അതിലെ ഓരോ വാചകവും.

ജനപ്രതിനിധികളെ കാണുമ്പോള്‍ ജനങ്ങളാകെ മാറാപ്പഴിക്കണമെന്നും ചെരുപ്പൂരണമെന്നും കുനിഞ്ഞു നില്‍ക്കണമെന്നും കല്‍പന വരുമ്പോള്‍ വെള്ളെഴുത്തിന്റെ ആശയങ്ങള്‍ക്ക് പിന്നില്‍ ഞാനുമുണ്ടാകും. എന്നാല്‍ ജനപ്രതിനിധികളെ കാണുമ്പോള്‍ ഓക്കാനവും ഛര്‍ദ്ദിലും വരുന്ന സര്‍ക്കാരുദ്യോഗസ്ഥര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളുടെ തുടര്‍ച്ചയായി ജനപ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മില്‍ പുലര്‍ത്തേണ്ട മേല്‍കീഴ് ബന്ധങ്ങളെക്കുറിച്ചോര്‍മ്മിപ്പിക്കുന്ന സര്‍ക്കുലറിന്റെ പേരില്‍ നടക്കുന്ന തര്‍ക്കത്തില്‍ ഞാന്‍ താങ്കളുടെ എതിര്‍പക്ഷത്താണ്.

പാര്‍ത്ഥന്‍ said...

ഗാന്ധിജിയുടെ നിസ്സഹകരണം കമ്മ്യൂണിസ്റ്റുകാരുടെ കയ്യിലെത്തിയപ്പോൾ അവകാശങ്ങൾ നേടിയെടുക്കാൻ ബൂർഷ്വക്കെതിരെയുള്ള സമരമുറയായി. അടിസ്ഥാനവർഗ്ഗത്തിനെ അടിച്ചമർത്തി ഭരിച്ചിരുന്ന സവർണ്ണരെ തോൽ‌പ്പിച്ച് അടിസ്ഥാനവർഗ്ഗത്തിന്റെ ജനാധിപത്യം നിലവിൽ വന്നപ്പോൾ ഇതു പഠിപ്പിച്ചവർ ഭരണ സാരഥികളായി. പക്ഷെ ഇതെല്ലാം പഠിച്ചിറങ്ങിയ അണികൾ ഉദ്ദ്യോഗസ്ഥരായപ്പോൾ ആ ശീലം (അവഗണന) കൂടെ കൂടിയത് ഇപ്പോൾ അവിടെയിരുന്നു പല്ലിളിക്കുന്നു. സവർണ്ണരായ മേലുദ്ദ്യോഗസ്ഥരെ മാത്രം ഉദ്ദേശിച്ച് ഇറക്കിയതായിരിക്കില്ല ഈ ഇണ്ടാസ്.
ഇത് സാംസ്ക്കാരികമായ മൂല്യച്യുതിയിൽ നിന്നും ഉണ്ടായ ഒരു അമർഷമായിട്ടാണ് തോന്നുന്നത്. അന്യോന്യം ബഹുമാനിക്കണം എന്ന ഒരു പൊതു സംസ്കാരം എവിടെയോ വച്ച് നഷ്ടപ്പെട്ടു.
ഒരു എം.എൽ.എ. യോ എം.പി. യോ ഒരു ഓഫിസിൽ വരുമ്പോൾ അവിടത്തെ സി.ഇ.ഓ. യുമായി മാത്രെമെ ഇടപെടേണ്ടതുള്ളൂ. അവർ വേണ്ടവിധത്തിൽ സ്വീകരിച്ച് കാര്യങ്ങൾ നിറവേറ്റിയാൽ മതിയല്ലോ. അതിന് സ്വീപ്പർ മുതലുള്ള എല്ലാവരും എഴുന്നേറ്റു നിൽക്കണം എന്നാണോ ഉദ്ദേശിച്ചത്. ക്ലാസ്സിൽ ടീച്ചർ വരുമ്പോൾ ‘ഗുഡ് മോണിംഗ് ടീച്ചർ’ എന്നു പറയുന്ന പോലെ, എം.എൽ.എ. വരുമ്പോൾ -- -- എം.എൽ.എ. നീണാൾ വാഴട്ടെ എന്നു സംഘം ചേർന്നു പാടാം. ജനാധിപത്യം നീണാൾ വാഴട്ടെ.

ഗ്രീഷ്മയുടെ ലോകം said...

മാരീചൻ,
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, വിദ്യാർഥികളുടെ പെരുമാറ്റച്ചട്ടത്തിൽ മൊബൈൽ ഫോൺ ക്യാമ്പസ്സിനകത്ത് ഉപയോഗിക്കാൻ പാടില്ല എന്ന് ചട്ടം ഉണ്ട്. ഈ നിയമങ്ങൾ അനുസരിച്ച് കൊള്ളാമെന്ന് കുട്ടിയും രക്ഷിതാവും ഒപ്പിട്ട് തന്നിട്ടാണ് കുട്ടിക്ക് പ്രവേശനം കൊടുക്കുന്നത്.
ഈയിടെ ആ ചട്ടം തെറ്റിച്ച ഒരു വിദ്യാർഥിയുടെ പിതാവിനെ വിളിച്ച് വിശദീകരണം തേടേണ്ട അവസ്ഥ ഉണ്ടായി. ആ പിതാവ് പ്രിൻസിപ്പാളിന്റെ മുന്നിൽ എത്തിയപ്പോൾ, Head of Department, കുട്ടിയുടെ അനുസരണ ഇല്ലായ്മയെക്കുറിച്ചും, നിരുത്തരവാദപരമായ പെരുമാറ്റത്തെക്കുറിച്ചും, പിതാവിന്റെ ഇടപെടൽ ഇല്ലാത്തത്കൊണ്ടാണ് കുട്ടി വഷളാകുന്നതെന്നുമൊക്കെ കുറ്റപ്പെടുത്തി.
പ്രിൻസിപ്പാളാകട്ടെ ഇനി ഇത്തരം പെരുമാറ്റം കുട്ടിയിൽ നിന്നും ഉണ്ടാവില്ല എന്നും, സംഭവിച്ച കുറ്റത്തിനു മാപ്പ് അപേക്ഷിച്ച് ഒരു കത്ത് തരണമെന്നും ആവശ്യപ്പെട്ടു.
പീന്നീടാണറിയുന്നത്, ആ വിദ്യാർഥിയുടെ പിതാവ്, കോളേജിരിക്കുന്ന വാർഡിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധി ആണെന്ന്.
ജന പ്രതിനിധി ആയതുകൊണ്ട് മാപ്പ് എഴുതി വാങ്ങിച്ചാൽ മാരീചൻ സൂചിപ്പിച്ച സർക്കുലർ ലംഘനമായി കണക്കാക്കുമോ?
അല്പം ഓഫ് ടോപിക്കാണെങ്കിലും അഭിപ്രായം പ്രതീക്ഷിക്കുന്നു.

മരത്തലയന്‍ said...

ജന പ്രതിനിധി ആയതുകൊണ്ട് മാപ്പ് എഴുതി വാങ്ങിച്ചാൽ മാരീചൻ സൂചിപ്പിച്ച സർക്കുലർ ലംഘനമായി കണക്കാക്കുമോ?

താങ്കള്‍ സീരിയസായി എഴുതിയതോ മണി? സര്‍ക്കുലര്‍ വായിച്ചിട്ട് താങ്കള്‍ക്കെന്ത് തോന്നുന്നു? ഓഫ് ടോപിക്കായി മറുപടി പറഞ്ഞാല്‍ മതി. സര്‍ക്കുലര്‍ വിഷയത്തില്‍ താങ്കളുടെ അഭിപ്രായം എന്ത് എന്നു കൂടി പറയുമല്ലോ.

കിരണ്‍ തോമസ് തോമ്പില്‍ said...

സര്‍ക്കുലറില്‍ പന്ചയത്ത് മെമ്പര്‍ വരുമ്പോള്‍ എഴുനേല്‍ക്കണമെന്നില്ലല്ലോ മരത്തലയാ അപ്പോള്‍ ഈ കേസ് തള്ളിപ്പോകില്ലെ ?

സര്‍ക്കാര്‍ ജീവനക്കാര്‍ പാര്‍ലമെന്റ് അംഗങ്ങളോടും സംസ്ഥാന നിയമസഭാ സാമാജികരോടും ആദരവ് പ്രകടിപ്പിക്കുകയും അവര്‍ക്ക് പരമാവധി പരിഗണന നല്‍കുകയും ചെയ്യേണ്ടതാണ്.


സര്‍ക്കുലറില്‍ മുഴുവന്‍ എം.പി. എം.എല്‍.എ എന്നല്ലെ കാണുന്നുള്ളൂ. ഇനി എം.പി. എന്നാല്‍ മെമ്പറോ ഓഫ് പന്ചായത്ത് എന്നാണോ?

കെ said...

പാര്‍ത്ഥന്‍ ആളൊരു പാര്‍ത്ഥന്‍ തന്നെ. എടുക്കുമ്പോള്‍ ഒന്ന്, തൊടുക്കുമ്പോള്‍ നൂറ്, കൊള്ളുമ്പോള്‍ ആയിരം എന്ന മട്ടിലാണല്ലോ വ്യാഖ്യാനം കൊഴുക്കുന്നത്. കോരിത്തരിപ്പിക്കുന്ന പാര്‍ത്ഥവ്യാഖ്യാനം ഒന്നെടുത്തെഴുതിക്കോട്ടെ, ഒരു എം.എൽ.എ. യോ എം.പി. യോ ഒരു ഓഫിസിൽ വരുമ്പോൾ അവിടത്തെ സി.ഇ.ഓ. യുമായി മാത്രെമെ ഇടപെടേണ്ടതുള്ളൂ. അവർ വേണ്ടവിധത്തിൽ സ്വീകരിച്ച് കാര്യങ്ങൾ നിറവേറ്റിയാൽ മതിയല്ലോ. അതിന് സ്വീപ്പർ മുതലുള്ള എല്ലാവരും എഴുന്നേറ്റു നിൽക്കണം എന്നാണോ ഉദ്ദേശിച്ചത്.

സര്‍ക്കുലറിലെ വാചകങ്ങള്‍ - പാര്‍ലമെന്റ് അംഗങ്ങളും നിയമസഭാ സാമാജികരും ഓഫീസില്‍ തന്നെക്കാണാന്‍ വരുമ്പോഴും യാത്രയാക്കുമ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ തന്റെ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് നില്‍ക്കേണ്ടതാണ്. -

എംഎല്‍എയോ എംപിയോ ഓഫീസില്‍ വരുമ്പോഴും പോകുമ്പോഴും ഉദ്യോഗസ്ഥനുമായി "ബന്ധപ്പെടണം" എന്നാണ് സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നത് എന്ന് വ്യാഖ്യാനിക്കാന്‍ പാര്‍ത്ഥന് തോന്നാത്തത് ആരുടെ സുകൃതമോ ആവോ..

ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്‍ക്കുന്ന ഉദ്യോഗസ്ഥന്‍ "ബന്ധപ്പെടലിന്റെ" ഉസ്താദാണെന്ന് എംപിയോ എംഎല്‍എയോ ഒക്കെ എങ്ങനെ തിരിച്ചറിയും എന്ന സന്ദേഹവും സര്‍ക്കുലര്‍ ഉയര്‍ത്തുന്നില്ലേ പാര്‍ത്ഥന്‍. ആ വഴിക്ക് ചര്‍ച്ച തിരിച്ചാലോ...

ഒരു സംശയം മാത്രം ചോദിച്ചോട്ടെ, വല്ലതും വായിച്ചിട്ടാണോ അയിപ്രായം തൊടുക്കാന്‍ വില്ലുകുലയ്ക്കുന്നത്...

ഗ്രീഷ്മയുടെ ലോകം said...

മരത്തലയൻ,
ഞാൻ ഗൌരവമായി ത്തന്നെ ചോദിച്ചതാണ്. കാരണം, ഞാൻ ഭാവനയിൽ നിന്ന് എഴുതിയതല്ല, അത്.
സർക്കുലർ വാച്യാർഥത്തിൽ എടുത്താൽ വാർഡ്മെമ്പർമാർക്കിതു ബധകമല്ല എന്ന് വാദിക്കാം. എന്നാൽ ആദരവ് വാർഡ് മെമ്പർക്കും അവകാശപ്പെട്ടതല്ലേ?
ഇനി ഉദ്യോഗസ്ഥൻ എം എൽ എ യോട് ആദരവുകാണിക്കാൻ മടിക്കുന്ന ഒരു അനുഭവം കൂടി എഴുതട്ടെ:
ഒരു അസ്ഥിര നിയമനത്തിന്റെ ഇന്റർവ്യു നടക്കുന്നു. അപ്പോഴാണ്, തൊട്ടടുത്ത മണ്ഡലത്തിലെ എം എൽ എ യുടെ വിളി. അദ്ദേഹം പറയുന്ന ആളെ നിയമിക്കണം അതാണ് ആവശ്യം. ആദരവോടെ അക്കാ‍ര്യം പരിശോധിക്കാമെന്ന് ഉറപ്പ് കൊടുത്തു, എന്നാൽ അദ്ദേഹം ശുപാർശചെയ്ത ആളെ എടുക്കാൻ കഴിഞ്ഞില്ല. നിർദ്ദിഷ്ട യോഗ്യത ഇല്ലാത്തതിനാൽ ആ ആളെ ഇന്റർവ്യു നടത്താതെ തന്നെ പറഞ്ഞു വിടേണ്ടി വന്നു.
ഇതറിഞ്ഞ എം എൽ എ ഫോണിലൂടെ തെറി പറഞ്ഞു. ( തെറി പറഞ്ഞു എന്നത് തോന്നലാ‍വാം. അദ്ദേഹം വികാരത്തള്ളിച്ചയാൽ തമിഴിൽ സംസാരിച്ചതുമാവാം)
ആ എം എൽ എ യോട് ആദരവു കാണിക്കാൻ ഇനിയും ആ ഉദ്യോഗസ്ഥൻ ആത്മാർഥതയോടെ തയ്യാറാവുമോ?
ഒരു ജന പ്രതിനിധി സ്വകാര്യ ആവശ്യത്തിനല്ലാതെ പൊതുക്കാര്യത്തിനോ മറ്റോ ഉദ്യോഗസ്ഥരെ സമീപിക്കുമ്പോൾ ഈ ഉത്തരവ് പാലിക്കേണ്ടതാണ്. എന്നാൽ വഴിവിട്ട കാര്യം ആവശ്യപ്പെട്ടാൽ പോലും ആദരവോടെ അനുസരിക്കാൻ ഈ സർക്കുലർ നിർബന്ധിക്കുന്നില്ലേ.
ആദരവ് ചോദിച്ച് വാങ്ങേണ്ടതല്ല എന്നാണെന്റെ അഭിപ്രായം.

ഷൈജൻ കാക്കര said...

ജോലിയും കസേരയുമില്ലാത്തവർ ഭാഗ്യവാന്മാർ...

അനില്‍@ബ്ലോഗ് // anil said...

മാരീചന്‍.
ഓഫ്ഫ്, മണിസാറിന്.
ഇത്തരത്തിലുള്ള സര്‍ക്കുലറുകള്‍ ഒട്ടനവധി വരാറുണ്ടല്ലോ, അതൊരു റുട്ടീന്‍ നടപടി എന്ന നിലയില്‍ വേസ്റ്റ് ബാസ്കറ്റിലേക്ക് തട്ടാറാണ് പരിപാടി.
വാര്‍ഡ് മെംബര്‍ ഒരു രക്ഷിതാവെന്ന നിലയില്‍ മാപ്പെഴുതിത്തരേണ്ട സാഹചര്യം നിലവിലുണ്ടെങ്കില്‍ എഴുതിത്തന്നേ മതിയാകൂ, അതാണ് എന്റെയും ധാരണ. കാലക്രമേണ ഇവര്‍ക്കും നിയമപരമായ മറ്റ് സംരക്ഷണങ്ങള്‍ വരുമായിരിക്കും.
പഞ്ചാ‍യത്ത് പ്രസിഡന്റുമാരെ ബഹുമാനിക്കണമെന്നും “സര്‍” എന്ന് അഭിസംബോധന ചെയ്യണമെന്നും സര്‍ക്കുലര്‍ ഉണ്ട്.

മരത്തലയന്‍ said...

വഴി വിട്ട കാര്യത്തിനു ഈ സര്‍ക്കുലര്‍ നിര്‍ബന്ധിക്കുന്നതായി വ്യാഖ്യാനിക്കാന്‍ പണി കുറെ എടുക്കേണ്ടി വരും. മക്കളുടെ കാര്യത്തില്‍ ഈ സര്‍ക്കുലര്‍ ബാധകമോ എന്ന സംശയമൊക്കെ ചിരിപ്പിക്കാനേ ഉതകൂ. അതല്ല സര്‍ക്കുലറിന്റെ സ്പിരിറ്റ്. അതുപോലെ ഒറ്റപ്പെട്ട ഉദാഹരണങ്ങള്‍ എടുത്ത് ആ എം.എല്‍.എയെ പിന്നീട് ബഹുമാനിക്കുമോ എം.പി.യെ ബഹുമാനിക്കുമോ എന്ന ചോദ്യത്തിനും ഈ പോസ്റ്റുമായി ബന്ധപ്പെട്ട് പ്രസക്തി ഇല്ല. ജനപ്രതിനിധികളോടുള്ള പെരുമാറ്റം മോശമാകുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വിഷയത്തിലെ മുന്‍‌കാല സര്‍ക്കുലറുകള്‍ റെഫറന്‍സായി സൂചിപ്പിച്ചുകൊണ്ട് ഒരു പുതിയ സര്‍ക്കുലര്‍. അത് വ്യക്തവും ആണ്.

ദി കിംഗും കമ്മീഷണറുമൊക്കെ കണ്ടല്ലല്ലോ ജനപ്രതിനിധികളോടുള്ള പെരുമാറ്റം എങ്ങിനെയായിരിക്കണം എന്ന് നിശ്ചയിക്കേണ്ടത്. :)

പാര്‍ത്ഥന്‍ said...

ബഹുമാന്യ മാരീചൻ അവർകൾ അറിയുന്നതിലേക്കായി പാർത്ഥൻ അറിയിക്കുന്ന നിവേദനം. കമന്റെഴുതുമ്പോൾ കാഴ്ചക്കുറവില്ലായിരുന്നു. ഭാഷയുടെ പോരായ്മയുള്ളതുകൊണ്ട് അങ്ങനെ സംഭവിച്ചതിൽ ഖേദിക്കുന്നു. ഇനി അങ്ങനെയുള്ള സംഭവങ്ങൾ വരാതിരിക്കാനായി കണ്ണും കൈയ്യും ശ്രദ്ധയോടെ ഉപയോഗിക്കാം എന്നും ഉറപ്പു തരുന്നു.

എങ്കിലും ‘ടാ.. ഞാൻ വരുമ്പോ ഒന്ന് എഴുന്നേറ്റു നിക്കണട്രാ കു...വ്വേ‘ എന്നു ഒരു ഉത്തരവിറക്കേണ്ടി വന്നതിലെ അധഃപതനം നിരീക്ഷിച്ചപ്പോൾ എന്തൊക്കെയോ പറഞ്ഞു പോയി. ഇനി മേലിൽ അങ്ങനെ സംഭവിക്കാതെ നോക്കിക്കോളാം. :)

StalinLast said...

കാര്യമാത്രപ്രസക്തരായ ബഹുമാന്യരെ സാഷ്ടാംഗ നമസ്കാരം ചെയ്യാനുള്ള ഉത്തരവ് വരുന്നതിനു മുന്‍പേ കണ്ണടപ്പിക്കണേ എന്നപേക്ഷ.

ഇ.എ.സജിം തട്ടത്തുമല said...

വെള്ളെഴുത്തിന്റെ പ്രസ്തുത ലേഖനം വായിച്ചിട്ടില്ല. ഈ പോസ്റ്റിലെ ഉദ്ധരണികൾ വഴി അറിഞ്ഞിടത്തോളം വായിക്കാൻ ആഗ്രഹവുമില്ല.പിന്നെ വെള്ളെഴുത്തിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജനപ്രതിനിധികളെയും രാഷ്ട്രീയപ്രവർത്തകരേയും നികൃഷ്ടജീവികളായി ചിത്രീകരിക്കുന്ന ഒരു പ്രവണത പണ്ടേ സമൂഹത്തിലുണ്ട്. പ്രത്യേകിച്ചും അരാഷ്ട്രീയവാദികൾക്കിടയിൽ. അതുപോലെ നല്ലൊരു പങ്ക് മാധ്യമങ്ങളും. അവർക്ക് ഉദ്യോഗസ്ഥന്മാരെല്ലാം വലിയ ശിം പ്ലന്മാരാണ്. ജനാധിപത്യത്തെ സാക്രികമാക്കുന്ന രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമൊക്കെ പരിഹാസപാത്രങ്ങളും. ചുരുക്കത്തിൽ ഈ മനോഭാവക്കാർ ജീവിക്കേണ്ടത് ജനാധിപത്യരാജ്യത്തല്ല. ജനാധിപത്യത്തിലാണല്ലോ ജനപ്രതിനിധികളുണ്ടാവുക. സ്വന്തം നിത്യവൃത്തിക്ക്വേണ്ടി ഉറക്കമൊഴിഞ്ഞ് പഠിച്ച് ഉദ്യോഗം നേടുന്ന ഉദ്യോഗസ്ഥൻ സമൂഹത്തിന്റെ മുഴുവൻ കാര്യങ്ങൾക്ക് വേണ്ടി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന-നിയമനിർമ്മാണപ്രക്രിയയിൽ പോലും പങ്കെടുക്കുന്ന ജനപ്രതിനിധികളെ ബഹുമാനിക്കുന്നത് വലിയ കുറച്ചിലായി കാണുന്നവർ തീർച്ചയായും ജനാധിപത്യത്തിന്റെ മാർഗ്ഗങ്ങളിലൂടെ നേടുന്ന ഉദ്യോഗം പോലും കുറച്ചിലായി കാണേണ്ടതാണ്. പല “അധ:സ്ഥിതരോടും” മത്സരിച്ചാണല്ലൊ ജോലി നേടുന്നത്. സർക്കാർ ഉദ്യോഗങ്ങൾ എന്നു നാം സൌകര്യാർത്ഥം പറയുന്നെങ്കിലും സത്യത്തിൽ അത് സാമൂഹ്യപ്രവർത്തനം പോലെ ഒരു സേവനമാണെന്നാണ് വിവക്ഷ. സ്വന്തം നിലയിൽ മറ്റെന്തെങ്കിലും ചെയ്യാവുന്ന സമയത്ത് സർക്കാർ സർവീസിലിരുന്ന് ജനങ്ങളെ സേവിക്കുന്നതിനു നൽകുന്ന പാരിതോഷികമാണ് ശമ്പളം എന്നാ‍ണ് വ്യംഗ്യം. പക്ഷെ ഇവിടെ ഓരോ ഉദ്യോഗസ്ഥനും കരുതുന്നത് തങ്ങളെപോലുള്ള മിടിക്കന്മാർക്ക് ജോലി ചെയ്യാൻ വേണ്ടി ഉദ്യോഗങ്ങൾ കണ്ടു പിടിച്ചു എന്നാണ്. അല്ലാതെ ജനങ്ങളോടോ ഭരണഘടനാസ്ഥാപനങ്ങളോടോ ഭ്രണഘടനാപരമായ പദവികൾ വഹിക്കുന്ന ജനപ്രതിനിധികളോടോ യാതൊരു ബാധ്യതയുമില്ലെന്ന മട്ടാണ്. അഹങ്കാരത്തിനു കയ്യൂം കാലും വയ്ക്കുന്ന ഒരു വിഭാഗം ബീറോക്രാറ്റുകൾക്ക് സമൂഹത്തോട് തോന്നുന്ന ഒരുതരം നിന്ദയുടേ ഭാഗമാണ് ജനപ്രതിനിധികളോടുള്ള വെറുപ്പും. ഇതിന് ചില ഒറ്റമൂലികൾ ഉണ്ട്. പക്ഷെ അത് നടപ്പിലാക്കാത്തത് രാഷ്ട്രീയക്കാർക്കും ജനപ്രതിനിധികൾക്കും കുറച്ചൊക്കെ ജനാധിപത്യബോധം ഉള്ളതുകൊണ്ടാണ്. എന്തായാലും ചില അരാഷ്ട്രീയ (എന്നാൽ യൂണിയനുകളിൽ ഉള്ളതുമായ)ബീറോക്ക്രാറ്റുകളെക്കാൾ വിവരവും മര്യാദയും ജനപ്രതിനിധികൾക്കുണ്ട്. അവർ ഒരിക്കലും പദവിയിൽ തങ്ങളെക്കാൾ താഴ്ന്നവരെങ്കിലും ഉദ്യോഗസ്ഥരെ നിന്ദിക്കാറില്ല; ബഹുമാനിക്കാറുണ്ട്താനും!

Anonymous said...

ഈ തട്ടത്തുമല ഏത് രാജ്യത്താ സജിം സാറേ? അങ്ങോട്ട് ഒരു വിസ കിട്ടാന്‍ വല്ല വഴിയുമുണ്ടോ? കുറച്ച് കാര്യവിവരം സാറിനെപ്പോലെ എനിക്കും ഉണ്ടാവുമോന്നറിയാനാ.

ഷാ said...

"പ്രോട്ടോക്കോള്‍ പ്രകാരം, ചീഫ് സെക്രട്ടറിയെക്കാള്‍ മുകളിലാണ് എംഎല്‍എ."
ഒരു പഞ്ചായത്ത് പ്രസിഡന്റിനു പഞ്ചായത്തിലെ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്യാനുള്ള അധികാരമുണ്ട്‌(ശിക്ഷണ അധികാരം).
ഒരു പ്രാദേശിക ആഫീസില്‍ ജില്ലാ ആഫീസര്‍ വരുമ്പോള്‍ അവിടത്തെ ആഫീസര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും എഴുന്നേറ്റു നില്‍ക്കാറുണ്ട് എന്നാണു എന്റെ അനുഭവം. അപ്പോള്‍ പിന്നെ ചീഫ് സെക്രട്ടറിയെക്കാള്‍ മുകളിലുള്ള എം എല്‍ എ വരുമ്പോള്‍ ഒന്ന് എഴുന്നേറ്റാല്‍ എന്താ കുഴപ്പം? മേലാഫീസിലേക്ക് കത്തെഴുതുമ്പോള്‍ ഉപയോഗിക്കേണ്ട പ്രയോഗങ്ങളെക്കുറിച്ചു പോലും ചില ചട്ടങ്ങള്‍ നിലവിലുണ്ട് എന്നാണു എന്റെ അറിവ്. അതിനെയൊക്കെ ഇങ്ങനെ ‘ടാ.. ഞാൻ വരുമ്പോ ഒന്ന് എഴുന്നേറ്റു നിക്കണട്രാ കു...വ്വേ‘ എന്ന മട്ടില്‍ വ്യാഖ്യാനിച്ചാല്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ എല്ലാം തന്നെ ഇഴ കീറി പരിശോധിക്കേണ്ടി വരും. അപേക്ഷ എഴുതിക്കൊടുക്കാനിരിക്കുന്നവര്‍ പോലും 'ബഹുമാനപ്പെട്ടാ സബ്‌ ഇൻസ്പെക്ടർ...........ബോധിപ്പിക്കുന്നത്‌' എന്ന രീതി സ്വീകരിക്കുന്നത് അവരുടെ അറിവില്ലായ്മ കൊണ്ട് മാത്രമാണ്. ജനങ്ങളോടുള്ള പെരുമാറ്റത്തെ കുറിച്ച് നിരവധിയായ ഉത്തരവുകളും കോണ്ഫറന്‍സുകളിലെ നിര്‍ദേശങ്ങളും എന്തിനു പൌരാവകാശ രേഖാ പ്രഖ്യാപനം തന്നെ ഉണ്ടെങ്കിലും അവ നടപ്പാവാതെ പോകുന്നത് വേറെത്തന്നെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. എംഎല്‍എമാര്‍ നിയമം നിര്‍മ്മിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ആണ്. എം എല്‍ എ മാരെ വെറും രാഷ്ട്രീയക്കരായി കാണുമ്പോഴാണ് കുഴപ്പം. അവരുടെ പ്രവൃത്തികള്‍ ഒരുപക്ഷെ നമ്മളെ അതിനു നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും. അവര്‍ക്ക് സാധാരണക്കാരേക്കാള്‍ വേഗത്തില്‍ രേഖകള്‍ ലഭ്യമാക്കേണ്ടി വന്നേക്കാം. സമത്വം എന്നത് അപ്പനെ ഔസേപ്പ് എന്ന് വിളിക്കുന്നതല്ല.

കൊച്ചുസാറണ്ണൻ said...

ഈ ലാൽമോഹന് തട്ടത്തുമലക്കാരന്റെ കമന്റിനോട് മാത്രം പ്രതികരിക്കാൻ തോന്നിയതിലെ നിഗൂഠത മനസിലായില്ല. തട്ടത്തുമല ഇന്ത്യയെന്ന ജനാധിപത്യരാജ്യത്തിന്റെ ഭാഗംതന്നെയാണ്. ഇവിടെ രാഷ്ട്രീയം നിരോധിച്ച് പട്ടാളഭരണവും ബീറോക്രാറ്റിക്ക് ഭരണവുമൊന്നും വരാൻ ആഗ്രഹിക്കുന്നവർ ഉള്ളതായി അറിവില്ല മഹാനുഭാവോ! ലാൽ മോഹന് അറിയാത്തതല്ലല്ലോ ഈ സ്ഥലം! എന്തായാലും താങ്കൾ ഒരു ബീറോക്രാറ്റാണെന്ന് മനസ്സിലായി.എല്ലാ ബീറോക്രാറ്റിക്ക്-ഫ്യൂഡലിസ്റ്റ് ആശംസകളും തട്ടത്തുമലക്കാരുടെ പേരിൽ നേരുന്നു!

ഇ.എ.സജിം തട്ടത്തുമല said...

ലാൽ മോഹന്റെ സ്ഥലം ഏതെന്നറിയാൻ ക്ലിക്ക് ചെയ്തിട്ട് ഒന്നും കാണാനില്ല. ഇനി ഉഗാണ്ടയോമറ്റോ ആണോ ആവോ!രാജ്യം ഏതെന്നറിഞ്ഞാലല്ലേ തട്ടത്തുമലയിലേക്ക് അവിടത്തുകാർക്ക് വിസ ഇഷ്യൂ ചെയ്യുന്നുണ്ടോ എന്ന് അറിയാനൊക്കൂ.ലാൽ മോഹൻ തെറ്റിദ്ധരിച്ചിരിക്കുകയാണ്. ഇവിടത്തുകാർക്ക് കാര്യവിവരം കുറവാണ്. സത്യത്തിൽ ഇതല്പം വിവരദോഷികളുടേ സ്ഥലമാണ്!

കെ said...

തീരെയും ബഹുമാന്യനല്ലാത്ത പാര്‍ത്ഥന്‍ അവര്‍കളെ തെര്യപ്പെടുത്തുന്നതെന്തെന്നാല്‍...

എങ്കിലും ‘ടാ.. ഞാൻ വരുമ്പോ ഒന്ന് എഴുന്നേറ്റു നിക്കണട്രാ കു...വ്വേ‘ എന്നു ഒരു ഉത്തരവിറങ്ങിയത് ഏത് രാജ്യത്തിലാണെന്ന് ഒന്നുണര്‍ത്തിച്ചാല്‍ തരക്കേടില്യായിരുന്നു. ദാ ല്ലെ വരണ ലവനില്ലേ.. അവന്‍ അന്നെക്കാളും മോളിലാണ് ട്ടാ... അതോണ്ട് ഒന്നെണീക്യ എന്നാണ് പറഞ്ഞത്... ട്ടാ... എന്തൊക്കെയോ പറയുമ്പോള്‍ അബദ്ധം സംഭവിക്കാതെ സൂക്ഷിക്കുന്നത് ഏതായാലും നല്ലതു തന്നെ...

അതല്ല, അങ്ങേയ്ക്ക് പറ്റിയ അബദ്ധങ്ങളുടെ പരമ്പര ഇനി ഞാനായിട്ട് എഴുതണോ...

പാര്‍ത്ഥന്‍ said...

മാരീചൻ,
വയസിനു മൂത്തവരും, ബന്ധുക്കളും, ഉയർന്ന സ്ഥാനമാനങ്ങളും ഉള്ളവരെ കണ്ടാൽ തിരിച്ചറിയാനും, അവരെ ബഹുമാനിക്കാൻ ഒന്ന് എഴുന്നേറ്റു നിൽക്കുന്നതും, (ചില സമുദായങ്ങളിൽ ബന്ധുക്കളെ സാഷ്ടാംഗം ചെയ്യുന്നതും) സംസ്ക്കാരം നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു ജനസമൂഹം ഇന്നും അനുഷ്ഠിച്ചു പോരുന്നുണ്ട് (വീട്ടിലായാലും ഉദ്ദ്യോഗത്തിലായാലും). അത് മറന്നുപോയ ഒരു സമൂഹത്തിനെ വളർത്തിയെടുത്ത ആധുനിക സംവിധാനത്തോട് ആണ് എന്റെ പരുഷമായ വാക്കുകൾ. ജനപ്രധിനിധിയെന്നല്ല (എം.എൽ.എ., എം.പി., മുതൽ പഞ്ചായത്ത് മെമ്പർ വരെ), ആരോടായാലും ബഹുമാനം കാണിക്കണം എന്നു തന്നെയാണ് എന്റെ അഭിപ്രായം. അത് എഴുന്നേറ്റു നിന്നോ, കൈ കൂപ്പിയോ, വന്ദനം പറഞ്ഞോ നാട്ടുനടപ്പനുസരിച്ച് ചെയ്യേണ്ട കാര്യമാണ്. ഈ സംസ്കാരം നഷ്ടപ്പെടുത്തിയതിൽ ഇക്കാര്യം ഒരു സർക്കുലറിലൂടെ നിർബ്ബന്ധമാക്കേണ്ടി വന്നവർക്കുള്ള പങ്ക് ഒന്ന് അവലോകനം ചെയ്യുന്നത് നന്നായിരിക്കും.

മാരീചന് എന്റെ വക എഴുന്നേറ്റ് നിന്ന് ഒരു സല്യൂട്ട്.

Anonymous said...

എന്തുകൊണ്ടോ ഈ ചറ്ച്ചയിൽ ചില പ്രധാനപ്പെട്ട അടിസ്ഥാന ആശയങ്ങൾതന്നെ അവതരിപ്പിയ്ക്കപ്പെട്ടില്ല എന്ന തോന്നലുണ്ടാകുന്നു. വീണ്ടും വായിയ്ക്കുമ്പോൾ വീണ്ടും ഉണ്ടാകുന്നു:

മെകാസിസം സ്വകാര്യകോറ്പരേറ്റ് ആണെങ്കിലും ഗവണ്മെൻറ്റ് അഡ്മിൻസ്റ്റ്രേഷൻ ആണെങ്കിലും തൊഴില് വ്യവസ്ഥയാൺ എന്നതിൽ വ്യത്യാമുണ്ടാകുമോ. തൊഴില്വ്യവസ്ഥ എന്നാൽ ഒരു ജോലി ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റാത്തപ്പോൾ പലരെ സംഘടിപ്പിച്ച് ചെയ്യിയ്ക്കുന്നതാൺ. റോളും ഹയറാറ്ക്കിയുമാൺ ഇതിന്റെ സംഘടനയെ നിറ്വ്വചിയ്ക്കുന്ന അടിസ്ഥാനസങ്കൽപ്പങ്ങൾ. ഹയറാറ്ക്കിക്ക് അവസ്ഥ ബോസ്, സബോറ്ഡിനേറ്റ് എന്ന ആശയങ്ങളെ സൃഷ്ടിയ്ക്കുന്നു.

തൊഴില്വ്യവസ്ഥയ്ക്ക് സമൂഹത്തിന്റെ സെൻസിബിലിറ്റികളുമായി യാതൊരു ബന്ധവുമില്ല. ബഹുമാനം, പ്രേമം, ദയ പോലുള്ള അയുക്തമായ ആശയങ്ങളെ തൊഴില്വ്യവസ്ഥയിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് ‘അൺപ്രൊഫഷണൽ‘ ആൺ. ബോസ്, സബോറ്ഡിനേറ്റ് എന്നിവ റോളുകൾ ആൺ. ബോസിനെ സബോറ്ഡിനേറ്റ് ബഹുമാനിയ്ക്കാൻ അയാൾ ഒരു വ്യക്തിയല്ല, ഒരു ഡെസിഗ്നേഷൻ മാത്രമാൺ. മേലധികാരിയെ കീഴ്ജോലിക്കാരൻ അനുസരിയ്ക്കുകമാത്രമാൺ വേണ്ടത് (അതും റോളനുസരിച്ച് മാത്രം), ബഹുമാനമെന്നൊക്കെപ്പറഞ്ഞാൽ വ്യക്തിപരമായ വികാരപ്രകടനമായി. അതൊന്നും തൊഴില്വ്യവസ്ഥയിൽ സ്വീകാര്യമല്ല,ചെയ്താൽ മാനിപുലേറ്റ് ചെയ്യാനുള്ള, ‘വ്യക്തികരി’യ്ക്കാനുള്ള ശ്രമമായി മാത്രമാൺ കാണപ്പെടേണ്ടത്, ഗ്രേ ഇസ് ബ്ലാക് എന്നാൺ.

മന്ത്രി ഉദ്യോഗസ്ഥന്റെ മേലധികാരിയാണോ എന്ന് തീരുമാനിയ്ക്കേണ്ടത് സിസ്റ്റം ഡിസൈൻ റോളുള്ളവരാൺ. ആണെന്ന് പറഞ്ഞുകഴിഞ്ഞാൽ ആൺ, അതിനെ (നേരിട്ട്) ചോദ്യം ചെയ്യാനോ വിശകലനം ചെയ്യാനോ ഉള്ള അധികാരം ഉദ്യോഗസ്ഥന്റ്റെ റോളിലില്ല. നാളെ ഡ്രൈവറാൺ മേലുദ്യോഗസ്ഥൻ എന്നുപറഞ്ഞാലും അങിനെതന്നെ.

തൊഴില് വ്യവസ്ഥ കണ്ടീഷണലി ഏകാധിപത്യപരമാൺ. കണ്ടീഷണൽ എന്നുവെച്ചാൽ കുറച്ച് ചില ക്ലോസുകൾ ജനാധിപത്യപരമാൺ. ഉദാഹരണത്തിൻ തന്റെ ഏതിനം പ്രൊഫഷണൽ കൺസേണും റിപ്പോറ്ട്ട് ചെയ്യാനോ എസ്കലേറ്റ് ചെയ്യാനോ ഉള്ള അധികാരം എല്ലാ അംഗങ്ങൾക്കുമുണ്ട്, അത് ഇൻഡിസിപ്ലിൻ അല്ല. റോൾ ഡെഫനിഷനിൽ മാറ്റങ്ങൾ ആവശ്യപ്പെടുന്നതുതൊട്ട് മേലധികാരിയെക്കുറിച്ച് അസംതൃപ്തിപ്രകടിപ്പിയ്ക്കാൻ വരെയുള്ള അവകാശം ഉണ്ട്. എന്നാൽ അതിൽ തീറ്പ്പുണ്ടാവുന്നതുവരെ പറഞ്ഞത് ചെയ്യണം, അല്ലെങ്കിൽ വിട്ടിട്ട്പോണം. അതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല.

അമേരിക്കൻ കോറ്ര്പറേറ്റ് ശൈലിയിൽ (അത് ഇന്ത്യൻ ഗവണ്മെന്റ് ഓഫീസിൽ അപ്ലികബിൾ ആണെന്നല്ല) കീഴുദ്യോഗസ്ഥന്റെ ‘താല്പര്യങ്ങൾ’ (അവകാശം എന്ന സങ്കൽ‌പ്പമേയില്ല) സംരക്ഷിയ്ക്കപ്പെടുന്നത് വളരെ കാടൻ രീതിയിലാൺ. അതായത് നാളെ വേണമെന്കിൽ മേലധികാരിയ്ക്ക് എന്നോട് എന്റെ ഡ്രൈവറുടെ കീഴിൽ ജോലിചെയ്യാൻ ആവശ്യപ്പെടാം, വേണമെങ്കിൽ ഡ്രൈവറായി ജോലിചെയ്യാന്തന്നെ ആവശ്യപ്പെടാം. എന്റെ വ്യക്തിതാല്പര്യമനുസരിച്ച് ഇഷ്ടപ്പെട്ടില്ലെങ്കിൽ എനിയ്ക്ക് എതിറ്പ്പ് അറിയിയ്ക്കാം, അതിൻ മേലധികാരിയ്ക്ക് ആക്സ്പ്റ്റബിൾ ആയ വിശദീകരണമൊന്നും കൊടുക്കണമെന്നില്ല, എനിയ്ക്കിഷ്ടമല്ല എന്നു മാത്രം പറഞ്ഞാൽ മതി.സ്വീകരിയ്ക്കപ്പെട്ടില്ലെങ്കിൽ ഞാൻ ‘കളഞ്ഞിട്ട് പോ‘കും. അത് മേലധികാരിയുടെ പ്രശ്നമാൺ. ഇനി അയാൾക്കും പ്രശ്നമില്ലെങ്കിൽ അത് അങ്ങിനെത്തന്നെ.

ഇത് ഗവണ്മെന്റ് ഓഫീസിൽ നടക്കില്ല. എന്തെങ്കിലും കാര്യത്തിൽ അൺഹാപ്പിയാണെങ്കിൽ ഗവണ്മെന്റുദ്യോഗസ്ഥൻ എന്താൺ ചെയ്യുക എന്നതറിയില്ല. ഇവിടെയാകണം ട്രേഡ് യൂണിയനുകളും ലേബറ് നിയമങ്ങളും കടന്നുവരുന്നത്. (പ്രൈവറ്റ് സെക്റ്ററിൽ അവയുടെ ആവശ്യമില്ലാത്തതും അതുകൊണ്ടുതന്നെ) ചുരുക്കത്തിൽ കോറ്പരേറ്റിന്റെ റിവ്യൂ മെകാനിസം ചെയ്യുന്ന പണി ഗവണ്മെന്റ് സെക്റ്ററിൽ തൊഴിത്സംഘടനകളും കോടതിയും നിയമസഭയും ചേറ്ന്ന് ചെയ്യും.

ഇത്രയും വെച്ച് ആ സറ്കുലറിലെ ഭാഷ പ്രൊഫഷണല്ല എന്ന് ഞാൻ പറയും. ആദരവോ എന്ത് ആദരവ്? ജനപ്രധിനിധി നിങ്ങളുടെ മേലധികാരിയാണെന്ന് തീരുമാനിച്ചിരിയ്ക്കുന്നു എന്ന് നേരെപ്പറഞ്ഞുകൂടേ? അനുസരിയ്ക്കണം എന്നൊക്കെപ്പറയുമ്പോൾ അനുസരിയ്ക്കാതിരിയ്ക്കുക എന്ന ഓപ്ഷൻ ഉദ്യോഗസ്ഥനുണ്ടെന്ന് തോ‍ന്നും.

ബൈദിവേ ജനപ്രധിനിധി ഉദ്യോഗസ്ഥന്റെ മേലധികാരിയാണോ എന്നതൊരു ചറ്ച്ചാവിഷയമാണെന്നോ?

കെ said...

ഇതില്‍ ചര്‍ച്ചയുടെ തന്നെ ആവശ്യമില്ല മധുസൂദനന്‍,

ജനപ്രതിനിധി ഉദ്യോഗസ്ഥന്റെ മേലധികാരിയാണെന്ന് അറിയാത്തവര്‍ക്ക് അത് പറഞ്ഞു കൊടുത്താല്‍ തീരുന്ന കാര്യമേയുളളൂ. ചര്‍ച്ച ചെയ്ത് ഉദ്യോഗസ്ഥനെ ജനപ്രതിനിധിയ്ക്കൊപ്പമോ മീതെയോ ആക്കാന്‍ തീരെയും സ്കോപ്പില്ല... അങ്ങനെ ചെയ്യണമെങ്കില്‍ ഇന്ത്യന്‍ ഭരണഘടന തിരുത്തണം...

mallukkuttan said...

എം എൽ എ എം പി മുതലായ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് അനുഷ്ടിക്കേണ്ട പെരുമാറ്റച്ചട്ടത്തെ പറ്റി പല ബ്ലോഗർ മാരും പ്രതികരിച്ചു കണ്ടു. എല്ലാ വർഷവും ഒരു ചടങ്ങെന്ന രീതിയിൽ പുറത്തിറക്കുന്ന ഉത്തരവുകൾ അനുസരിക്കാൻ വൈഷ മ്യം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാവുമല്ലോ.
അനിൽ @ബ്ലോഗ്ഗ് എഴുതിയതുപോലെ ഈ ഉത്തരവുകൾ അവഗണിക്കുന്നവരായിരിക്കും ഒട്ടുമിക്ക സർക്കാർ ഉദ്യോഗസ്ഥരും.എന്നാൽ ചില ഉദ്യോഗസ്ഥ മേധാവികൾ പെട്ടുപോകാറുണ്ട്. ആദരവ് കൊടുക്കാൻ മനസ്സുകൊണ്ട് തയ്യാറാകാത്ത അവസ്ഥ ഉള്ളവർ ആദരവു കൊടുക്കാൻ നിർബ്ബന്ധിതരാവുമ്പോൾ മനഃ സംഘർഷം ഉണ്ടാവാം. ഇത്തരം അവസരങ്ങളിൽ സന്തോഷകരമായ മാനസികാവസ്ഥ നില നിർത്താനുള്ള ഉപായങ്ങൾ:
1. എല്ലാ വരേയും സാ‍ർ... സാർ എന്നു സംബോധന ചെയ്യാൻ ശീലിക്കുക. ( “സ“, “ർ“ എന്ന അക്ഷരങ്ങൾക്ക് പ്രത്യേകിച്ച് ഒരർഥവും കല്പിക്കരുത്). ജന പ്രധിനിധികളെ സാർ എന്നു വിളിക്കണമെന്നല്ലാതെ മറ്റ് അലവലാതികളെ “സാർ“ എന്നു അഭി സംബോധന ചെയ്യാൻ പാടില്ല എന്ന് ആ ഉത്തരവിൽ പറയാത്തിടത്തോളം ഉദ്യോഗസ്ഥർക്ക് ആരേയും സാർ എന്നു വിളിക്കാം. സാർ വിളി കേട്ട് ജന പ്രതിനിധികൾ ആഹ്ലാദിക്കട്ടെ;
2. ജന പ്രതിനിധികൾ കാണാൻ വരുമ്പോൾ എഴുന്നേറ്റ് നിന്നു സ്വീകരിക്കണമെന്ന ഉത്തരവും ഇതു പോലെ കൈകാര്യം ചെയ്യാവുന്നതാണ്. നിങ്ങളെ കാണാൻ ഒഫീസിൽ ആരു വന്നാലും ഒന്ന് എഴുന്നേറ്റിട്ട് വീണ്ടും ഇരിക്കാൻ ശീലിക്കുക. ഇങ്ങനെ എഴുന്നേൽക്കാൻ ശീലിച്ചാൽ പല ഗുണങ്ങളും ഉണ്ട്; വൈറ്റ് കൊളർ ജോലിക്കാർക്കുണ്ടാകാവുന്ന ഗ്യാസ് ട്രബിൾ ഇല്ലാതാവും, തടഞ്ഞു വയ്ക്കപ്പെട്ട അധോവായു ഈ അവസരത്തിൽ പുറത്തേക്ക് നിർഗമിക്കും. പിന്നെ ഇടയ്ക്കിടയ്ക്ക് എഴുന്നേൽക്കുകയും ഇരിക്കുകയു ചെയ്യുന്നത് നല്ല വ്യായാമവും ആണല്ലോ.