Thursday 3 July 2008

വെള്ളെഴുത്തിന് സ്നേഹപൂര്‍വം...

(കോവാലകൃഷ്ണന്റെ ശൈലി കടമെടുത്താല്‍ ഈ ലേഖനം മനസിലാകണമെങ്കില്‍ ഇതും ഇതും ഇതും വായിക്കണം)

ഡിസംബറിന്റെ ആ ലേഖനത്തിന്റെ അവസാന വാചകത്തില്‍ നിന്ന് തുടങ്ങാം. ചില ശബ്ദങ്ങള്‍ കേട്ടാലറിയാം, തിരിഞ്ഞു നോക്കിയാല്‍ ഒന്നും കാണില്ലെന്ന്. ഉളളുപൊളളയായ വീപ്പയുണ്ടാക്കുന്ന ശബ്ദഘോഷത്തിന്റെ ഗൗരവമല്ല, പാഠപുസ്തക വിവാദത്തെയും പാഠ്യപദ്ധതി പരിഷ്കരണത്തെയും പറ്റിയുളള ചര്‍ച്ചയ്ക്ക് എന്ന വെള്ളെഴുത്തിന്റെ നിരീക്ഷണത്തോട് യോജിക്കാതിരിക്കാന്‍ കാരണമൊന്നുമില്ല.

ഭരണകൂടത്തെയും അധികാരം കയ്യിലുളളവരെയും സംശയ ദൃഷ്ടിയോടെ വീക്ഷിക്കണമെന്ന നിരീക്ഷണത്തോടും യോജിപ്പു തന്നെയാണ്. എന്നാല്‍, ഈ വിവാദമുണ്ടാക്കുന്ന സാമൂഹികവും സാസ്ക്കാരികവുമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, നിരീക്ഷണം അവിടെയൊതുക്കി മിണ്ടാതിരുന്നാല്‍ മതിയോ?

ജീവിത സാഹചര്യവും പഠനവസ്തുവും തമ്മിലുളള വൈരുദ്ധ്യം കണക്കിലെടുക്കാനാവശ്യപ്പെട്ട് വിജു വി നായര്‍ എഴുതിയ ലേഖനവും (വിശക്കുന്ന മനുഷ്യാ, നീ പുസ്തകം കയ്യിലെടുക്കൂ - മാധ്യമം ആഴ്ചപ്പതിപ്പ്, ലക്കം 542, പേജ് 10-14) വായിച്ചു. സാമൂഹ്യപാഠവും ചരിത്രവും പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ ഈ വൈരുദ്ധ്യത്തെയല്ലേ എന്നും പഠിപ്പിച്ചിരുന്നത്? തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍ ദൃഷ്ടിയില്‍ പെട്ടാലും ദോഷമുളളവര്‍ എന്ന ആശാന്റെ കവിത പഠിപ്പിക്കുമ്പോള്‍ ജീവിതസാഹചര്യവും പഠനവസ്തുവും തമ്മില്‍ വൈരുദ്ധ്യമാണോ തന്മയീഭാവമാണോ കേരളത്തിലെ ക്ലാസ് മുറിയില്‍ തെളിയുന്നത്?

ജാതി ചോദിക്കുന്നില്ല ഞാന്‍ സോദരീ,
ചോദിക്കുന്നു നീര്‍നാവു വരണ്ടഹോ,
ഭീതിവേണ്ടാ തരികതെനിക്കു നീ...യെന്ന ചണ്ഡാലഭിക്ഷുകിയിലെ വരികളോട് സമാനയില്ലേ, ഏഴാം ക്ലാസിലെ മതമില്ലാത്ത ജീവന്‍ എന്ന കഥാവസ്തുവിന്. തമിഴ്‍നാട്ടിലുളള ഉത്തപുരം ഗ്രാമത്തിലെ കഥകള്‍ പത്രത്തില്‍ വായിക്കുന്ന കുട്ടികള്‍ക്ക് ഇന്നും തിരിച്ചറിയാം, ജീവിതസാഹചര്യവും പഠനവസ്തുവും തമ്മിലുളള ബന്ധം.

(അല്‍പം ലജ്ജയോടെ പറയട്ടെ, പാഠപുസ്തകത്തിന്റെ മസ്തിഷ്കം എന്ന ലേഖനത്തിലെ അടുത്ത പാരഗ്രാഫ് എനിക്ക് തീരെ മനസിലായില്ല. മതമില്ലാത്ത ജീവന്‍ പിന്‍വലിക്കണോ, തീയിലിട്ട് കത്തിക്കണോ, അതൊഴിവാക്കി ബാക്കി പഠിപ്പിക്കണോ, അതെഴുതിയവരെ തൂക്കിലേറ്റണമോ എന്താണ് ലേഖകന്‍ ഉദ്ദേശിക്കുന്നത് എന്ന് തീരെ പിടികിട്ടിയില്ല)

പരിഷത്തിനൊഴികെ ബാക്കിയെല്ലാവര്‍ക്കും വിശ്വമാനവന്‍ എന്ന സങ്കല്‍പം കാലഹരണപ്പെട്ടതാണ് എന്ന സംശയത്തിനിടയില്ലാത്തവിധം വെള്ളെഴുത്ത് എഴുതുന്നു. (ദി സണ്‍ റൈസസ് ഇന്‍ ദി ഈസ്റ്റ് എന്നെഴുതുന്ന ലാഘവത്തോടെ). വിശ്വമാനവന്‍ വേഷം മാറി ലോക്കല്‍ മാനവനായ കഥയൊന്നുമറിയാത്ത നമ്മളെപ്പോലുളളവര്‍ തലകുലുക്കിയേ തീരൂ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് ഇനിയെന്താണ് പഠിപ്പിക്കേണ്ടത് എന്നു കൂടി ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍.....

വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ ആകാശമുട്ടായിക്കഥ ഉദ്ധരിച്ച് ലേഖകന്‍ ചോദിക്കുന്നത്, അത് വായിച്ച് മാറാത്ത സമൂഹമാണോ ഇതു വായിച്ച് മാറാന്‍ പോകുന്നത് എന്നാണ്. അദ്ദേഹം പറയുന്ന, പ്രതികരണത്തിന്റെ സെക്കുലറായ മൂന്നാം കണ്ണ് തുറന്നു നോക്കിയാല്‍,അന്നത്തേതില്‍ നിന്ന് സമൂഹം അല്‍പവും മാറിയില്ലെന്ന നിഗമനത്തിലെത്താനാവുമോ? കേരളത്തിലെ മിശ്രവിവാഹിതരുടെ എണ്ണം പത്തു ലക്ഷത്തോളമാണെന്ന് ഈയിടെ ഫോര്‍വേഡ് ചെയ്തുകിട്ടിയ ഒരു ഇ മെയില്‍ പറയുന്നു. തീര്‍ച്ചായും ബഷീറിന്റെ കഥവായിച്ച്, "ആ ഇനിയൊന്ന് മിശ്രവിവാഹം ചെയ്തുകളയാം" എന്ന് തീരുമാനിച്ചവരാവില്ല ഇവരൊന്നും.

എന്നാല്‍ പതിയെയെങ്കിലും അക്കൂട്ടരുടെ എണ്ണം കൂടുകയാണ്, കുറയുകയല്ല. ശബരിമലയ്ക്ക് പടിചവിട്ടുന്നവരിലും ഹജ്ജിന് വിമാനം കയറുന്നവരിലും പരുമല പളളിയില്‍ തീര്‍ത്ഥാനടത്തിനെത്തുന്നവരിലുമുണ്ടാകുന്ന വര്‍ദ്ധനയുടെ അനുപാതം തീര്‍ച്ചയായും ഇക്കൂട്ടരിലുണ്ടാകണമെന്നില്ല. എങ്കിലും അങ്ങനെയുമൊരു ജീവിതമുണ്ട് എന്ന് അംഗീകരിക്കുന്നവരുടെ എണ്ണം ബഷീറിന്റെ കഥയുണ്ടായ കാലത്തെക്കാള്‍ ഇന്ന് അധികമാണ്.

മതമില്ലാത്ത ജീവന്, ഒരു ലഘുലേഖയുടെ പ്രസക്തിയേ ഉളളൂവെന്നാണ് അടുത്ത നിരീക്ഷണം. ചങ്ങമ്പുഴയുടെ വാഴക്കുലയ്ക്കും കുമാരനാശാന്റെ ദുരവസ്ഥയ്ക്കും ലഘുലേഖയുടെ നിലവാരമേയുളളൂവെന്ന് ആസ്ഥാനവിമര്‍ശകരും പണ്ഡിതരും വിധിയെഴുതിയ കഥയൊക്കെ ഓര്‍മ്മയുളളവരില്‍ ഈ വിധിതീര്‍പ്പ് അത്ഭുതമൊന്നും ഉണ്ടാക്കുന്നില്ല. ഇങ്ങനെയുമൊരു ജീവിതമുണ്ട് എന്ന് കുട്ടികളെ ഓര്‍മ്മിപ്പിക്കുന്നതിനപ്പുറം ഒരുദ്ദേശം ആ പാഠഭാഗത്തിലുണ്ടോ? അറിയില്ല.

ഇന്ന് ഏഴാം ക്ലാസില്‍ പഠിക്കുന്നവര്‍ മുഴുവന്‍ ഈ പാഠം വായിച്ച് പഠിച്ച് വളര്‍ന്ന് മിശ്രവിവാഹിതരായി മതരഹിത സമൂഹം സൃഷ്ടിച്ചു കളയുമെന്ന് മൂഢസ്വപ്നം കാണുന്നവരാണ് പാഠപുസ്തകമുണ്ടാക്കിയതെന്നൊക്കെ ആരോപിച്ചാല്‍, ചിരിക്കാതെന്തു ചെയ്യും!

മതം വേണ്ട, ജാതി, വേണ്ട, ദൈവം വേണ്ട, മനുഷ്യന് എന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞുവെന്ന് പാഠപുസ്തകത്തിലെഴുതിവെച്ചവര്‍, ഇതും പഠിച്ച് കുട്ടികള്‍ മതവും ജാതിയും ദൈവവും കുടഞ്ഞു കളയുമെന്ന് ധരിച്ചവരായിരുന്നോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന ശ്രീനാരായണ ഗുരു വചനം പാഠപുസ്തകം വഴി പഠിപ്പിച്ചവര്‍ക്കും ഇതേ ലക്ഷ്യമായിരുന്നോ? ഒരു പ്രയോജനവുമില്ലാത്ത "ടൂളു"കളായിരുന്നു തങ്ങളുടെ വാചകങ്ങളെന്ന് തിരിച്ചറിഞ്ഞ്, അങ്ങേതോ ലോകത്തിരുന്ന് കണ്ണീര്‍വാര്‍ക്കുകയാവും നമ്മുടെ പാവം സാമൂഹിക പരിഷ്ക്കര്‍ത്താക്കള്‍!

ശ്രീനാരായണ ട്രസ്റ്റിന്റെ കീഴിലുളള എല്ലാ സ്ക്കൂളുകളുടെയും ചുവരുകളില്‍ ജാതിഭേദം, മതദ്വേഷം ഏതുമില്ലാതെ സര്‍വരും, സോദരത്വേനെ വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന സൂക്തം എഴുതി വെച്ചിട്ടുണ്ട്. പ്രവേശനം തേടി അവിടെയെത്തുന്ന കുട്ടികള്‍ക്കും പ്രവേശന ഫോമില്‍ ജാതിയെഴുതേണ്ടി വന്നിട്ടുണ്ട്. ജീവിതസാഹചര്യവും പാഠ്യവസ്തുവും അനുഭവവും തമ്മിലുളള വൈരുദ്ധ്യം മൂര്‍ച്ഛിച്ച് എത്ര കുട്ടികള്‍ ജൂണ്‍ ആദ്യവാരം ഈ കലാലയ മുറ്റങ്ങളില്‍ തളര്‍ന്നുവീണിട്ടുണ്ട്?

മതിലിലെഴുതിയ സൂക്തവും പ്രവേശന ഫോറത്തിലെ കോളവും തമ്മിലുളള പ്രത്യയശാസ്ത്ര വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ഹെഡ്‍മാസ്റ്ററെയോ പ്രിന്‍സിപ്പലിനെയോ കുട്ടി തല്ലിച്ചതച്ചെന്നും നാമെങ്ങും കേട്ടിട്ടില്ല. എന്നാല്‍, ഇതേ ആശയം പാഠപുസ്തകത്തിലെ രണ്ടോ നാലോ പേജില്‍ പ്രത്യക്ഷപ്പെട്ടാല്‍ അത്, സാമ്രാജ്യത്വ ഗൂഢാലോചനയാണ്, ലഘുലേഖാവത്കരണമാണ്, പൗരോഹിത്യത്തിന്റെ ചെലവില്‍ കെട്ടിയാടുന്ന പുരോഗമന നാട്യമാണ്. കഷ്ടം.

മതമില്ലാതെ ജീവിക്കുന്നവരും മതചടങ്ങുകളോ ആചാരങ്ങളോ പിന്‍പറ്റാതെ കുട്ടികളെ വളര്‍ത്തുന്നവരും തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലുണ്ട് എന്ന് ഒരേഴാം ക്ലാസുകാരന്‍ മനസിലാക്കിപ്പോകുന്നതിനെ, ഉപരിപ്ലവമായ അറിവായി ചുരുട്ടിക്കൂട്ടിയാല്‍ വെള്ളെഴുത്തിന് കിട്ടുന്ന സംതൃപ്തിയെന്ത് എന്ന് ഏത് "ക്രിട്ടിക്കല്‍ പെഡഗോഗി"ക്ക് വിശദീകരിക്കാനാവും? അതോ, നല്ല പെട കിട്ടാത്തതിന്റെ രോഗമാണോ സാര്‍, ഇത്!!

വെള്ളെഴുത്തിന്റെ ഡിസംബര്‍ ലേഖനത്തിലേയ്ക്ക് മടങ്ങിപ്പോകാം.... കുറച്ചു ഗൗരവുമുളള കാര്യമാണെന്ന ആമുഖത്തോടെ തുടങ്ങുന്ന ലേഖനത്തില്‍ വിദ്യാഭ്യാസ പദ്ധതിയുടെ സമൂലമാറ്റങ്ങളുടെ ലക്ഷ്യമായി എട്ടുകാര്യങ്ങളാണ് അവിടെ ചൂണ്ടിക്കാട്ടുന്നത്. (ന്യൂനോക്തിയുടെ തൊങ്ങലുകള്‍ ചാര്‍ത്തിയതാണ് അവയില്‍ പലതുമെന്നത് മറക്കുന്നില്ല).

എട്ടാം നിരീക്ഷണത്തിനു ശേഷം എഴുതിയ ഖണ്ഡിക ഇങ്ങനെയാണ് തുടങ്ങുന്നത് .... "ചില നാടന്‍ പദങ്ങളും വരികളും എടുത്തു മാറ്റുക, പാഠപുസ്തകങ്ങളുടെ വലിപ്പം കൂട്ടുകയും കുറയ്ക്കുകയും ചെയ്യുക തുടങ്ങി ചില്ലറ കളികള്‍ മാത്രം നടന്നു വന്നിരുന്ന മേഖലയാണ് പൊതുവിദ്യാഭ്യാസരംഗം. ഇവിടെ സമൂല പരിവര്‍ത്തനം വരുത്തിയേ അടങ്ങൂ എന്ന് വാശിപിടിക്കാന്‍ മാത്രം എന്താണിവിടെ സംഭവിച്ചത് എന്നറിയില്ല."

കേരള വിദ്യാഭ്യാസത്തില്‍ സമൂലമായ പരിവര്‍ത്തനം നടത്തിയേ അടങ്ങൂവെന്ന വാശി വേണ്ടെന്നും വര്‍ഷങ്ങളായി തുടരുന്ന ചില്ലറക്കളികള്‍ കൊണ്ട് സമാധാനിക്കേണ്ട കാര്യമേ അവിടെയുളളൂവെന്നും അദ്ദേഹം കരുതുന്നുവെന്നാണ് ഈ വാചകങ്ങളില്‍ നിന്ന് ധരിക്കേണ്ടത്. നാടന്‍ പദങ്ങളും വരികളും എടുത്തു മാറ്റിയും പാഠപുസ്തകത്തിന് വലിപ്പ വ്യത്യാസം വരുത്തിയും വെള്ളെഴുത്ത് തന്നെ ചൂണ്ടിക്കാണിച്ച എട്ടു ലക്ഷ്യങ്ങള്‍ നേടാനാവുമോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ലേ...

തുടര്‍ന്ന് ലേഖകന്‍ ഇങ്ങനെ നിരീക്ഷിക്കുന്നു....

"എന്നാല്‍ യഥാര്‍ത്ഥ അപകടം സ്ഥിതിചെയ്യുന്നത് പാഠപുസ്തകങ്ങള്‍ KCF 2007-ന് അനുഗുണമായി പരിഷ്കരിക്കുന്നതിലാണെന്നതാണ് സത്യം. (തിരിച്ചും പറയാം, KCF തന്നെ പാഠപുസ്തകപരിഷ്കരണത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി പടച്ചതാണെന്ന്..)"

KCF 2007ന് അനുഗുണമായി പാഠപുസ്തകങ്ങള്‍ പരിഷ്കരിക്കുന്നതിന്റെ യഥാര്‍ത്ഥ അപകടം എന്താണെന്ന് വെള്ളെഴുത്ത് വ്യക്തമാക്കുമെന്ന് കരുതി ആ ലേഖനം മുഴുവന്‍ ആവര്‍ത്തിച്ച് വായിക്കുന്നവര്‍ നിരാശരാകുകയേ ഉളളൂ...

"അപകടം" എന്ന വാക്കു് വീണ്ടും കടന്നു വരുന്നത് ഇവിടെയാണ്. "ഒന്നു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ലാസുകളില്‍ പഠിക്കേണ്ട ഭാഷയുള്‍പ്പടെയുള്ള എല്ലാ വിഷയങ്ങളും ഈ പ്രശ്നമേഖലകളെക്കുറിച്ചുള്ളതാവണം എന്നു പറയുമ്പോള്‍ പെട്ടെന്ന് ഇവയില്‍ ഒളിഞ്ഞിരിക്കുന്ന അപകടം മനസിലായെന്നു വരില്ല".

അപകടം എന്ന വാക്ക് ആവര്‍ത്തിച്ച് ഉപയോഗിച്ച് ഭീതി പരത്താന്‍ ശ്രമിക്കുമ്പോഴും ആ അപകടം എന്താണെന്ന് വ്യക്തമായി സൂചിപ്പിക്കാത്തത് മനപ്പൂര്‍വമാണോ? എല്ലാ വിഷയങ്ങളും ഈ പ്രശ്നങ്ങളെ മാത്രം പ്രതിപാദിച്ചു കൊണ്ട് പന്ത്രണ്ടു വര്‍ഷം പഠിക്കുന്ന കുട്ടി എന്തായിത്തീരുമെന്ന് ഊഹിക്കാന്‍ കഴിയുന്നുണ്ടോ എന്നും ചോദ്യമുണ്ട്. ഈ ഊഹിക്കാന്‍ കഴിയായ്മയാണോ വെള്ളെഴുത്ത് ചൂണ്ടിക്കാണിക്കുന്ന അപകടം? ആണെന്നു കരുതി വായന തുടരുകയേ നിര്‍വ്വാഹമുളളൂ

എങ്കില്‍ ഇവിടെയൊരു ചോദ്യം തിരിച്ചു ചോദിക്കേണ്ടി വരും. കുട്ടിയുടെ ഭാവി കൃത്യമായി ഊഹിക്കാന്‍ കഴിയുന്ന ഏത് പാഠ്യപദ്ധതിയാണ് ലോകത്ത് നിലവിലുളളത്? എങ്കില്‍ അത് നേരിട്ട് ഇവിടെ നടപ്പാക്കുന്നതല്ലേ ഉചിതം? അധ്യാപകര്‍ക്കും വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും രക്ഷിതാക്കള്‍ക്കുമൊക്കെ പന്ത്രണ്ടു വര്‍ഷത്തിനപ്പുറമുളള കുട്ടിയുടെ ഭാവിയെക്കുറിച്ച് വ്യക്തമായ ധാരണ കിട്ടുമെങ്കില്‍, ആ പാഠ്യപദ്ധതി വേണം ഇവിടെ നടപ്പാക്കാനെന്ന് നമുക്കൊന്നിച്ച് ആവശ്യപ്പെടാം. അടിയന്തരമായി തെരുവിലിറങ്ങണം അതിനു വേണ്ടി. തടസമാകുന്ന സര്‍വ പാഠപുസ്തകങ്ങളും കത്തിക്കണം.

നമ്മുടെ മുറ്റത്ത് ആരാണ് എന്ന ലേഖനത്തിന്റെ ആകെത്തുക കിടന്ന് വീര്‍പ്പുമുട്ടുന്നത്, ഒരു ബ്രായ്ക്കറ്റിനുളളിലാണ്. "അതു കണ്ടറിയേണ്ട സംഗതിയാണ്. (പക്ഷേ അതറിയാവുന്ന ആരോ എവിടെയോ ഉണ്ടെന്നു വ്യക്തം..)".

കഴിഞ്ഞ ആറേഴുമാസമായി, കൃത്യമായി പറഞ്ഞാല്‍2007 ഡിസംബര്‍ 17 മുതല്‍ ബ്രായ്ക്കറ്റില്‍ കിടന്ന് ജീവശ്വാസത്തിന് കേഴുന്ന ഈ ഭീതിജന്യമായ സത്യത്തെ, 2008 ജൂലൈ രണ്ടിനെങ്കിലും വെള്ളെഴുത്ത് മോചിപ്പിക്കുമെന്നു കരുതിയവര്‍ക്ക് വീണ്ടും നിരാശ. "ആരോ എവിടെയോ ഉളളവര്‍" ഇപ്പോഴും ആരോ എവിടെയോ ഉളളവര്‍ തന്നെ. ആളെ കണ്ടുപിടിക്കാന്‍ ഡിറ്റക്ടീവ് ഡോ. റോയിയെയിറക്കി കോട്ടയം പുഷ്പനാഥിനൊന്ന് ശ്രമിച്ചു നോക്കാവുന്നതാണ്.

പന്ത്രണ്ടു വര്‍ഷത്തിനപ്പുറമുളള കുട്ടിയുടെ ഭാവിയെക്കുറിച്ച് മറ്റാര്‍ക്കും പിടികിട്ടാത്തത് ഊഹിച്ചും പരിഷ്കരണത്തിലെ അപകടസാധ്യത മണത്തറിഞ്ഞും, പിന്നിലിരിക്കുന്ന ഏതോ ഒരദൃശ്യ ശക്തിയുടെ സാന്നിദ്ധ്യം തളിര്‍വെറ്റിലയില്‍ തെളിയിക്കുന്ന ഈ പാഠ്യപദ്ധതീ ജ്യോതിഷം അസാമാന്യമായ സാധനയുണ്ടെങ്കിലേ കരഗതമാകൂ. എന്നാല്‍ അത്രയൊന്നും മെനക്കെടാന്‍ വയ്യാത്തവര്‍ക്ക് ആ ആയുധം ഇങ്ങനെ തിരിച്ചുപയോഗിക്കാം.

ആരോ, എവിടെയോ ഇരുന്ന് കല്‍പ്പിക്കുന്നതിനനുസരിച്ചാണ് വെള്ളെഴുത്ത് ലേഖനങ്ങളെഴുതുന്നത് എന്ന് കണ്ണുമടച്ച് ആരോപിച്ചാല്‍ മതി. തെളിവൊന്നും വേണമെന്നില്ല. കല്‍പ്പിക്കുന്നത് ആരെന്ന് പറയുകയേ വേണ്ട. എവിടെയിരുന്ന് എന്ന ചോദ്യം കേട്ടില്ലെന്ന് നടിക്കണം.

ഉത്തരവാദിത്തരഹിതമായ നിരീക്ഷണങ്ങളും, മുന്‍വിധികളില്‍ വേവിച്ചെടുത്ത വിധിതീര്‍പ്പുകളും പരമസത്യത്തിന്റെ ദാര്‍ശനിക വ്യാകരണത്തില്‍ മുക്കി അവതരിപ്പിച്ചാല്‍, ചുളുവില്‍ കിട്ടുന്നതാണ് ഒരു താത്വികന്റെ ശിരോവലയം. തെരഞ്ഞെടുക്കപ്പെട്ട പത്തോ പതിനഞ്ചോ വാക്കുകള്‍ ആവര്‍ത്തിച്ച്, ആര്‍ക്കും ആരെയും സാമ്രാജ്യത്വത്തിന്റെ ചാരനാക്കാമെന്ന നിലയാണ് കേരളത്തില്‍.

പാഠ്യപദ്ധതി പരിഷ്കരണമല്ല, സാമ്പാറിന്റെ ചേരുവ പരിഷ്ക്കരിച്ചാലും അതില്‍ നവലിബറല്‍, ഇംപീരിയിലസ്റ്റിക്, കൊളോണിയല്‍ സ്വാധീനത്തിന്റെ ദുരൂഹതയാരോപിച്ച് വശം കെടുത്തും. പുതിയൊരു കുളിത്തോര്‍ത്തു വാങ്ങിയാലും അത് സാമ്രാജ്യത്വത്തിന്റെ ഫണ്ട് കിട്ടിയതു കൊണ്ടാണെന്ന് പരദൂഷണമുയരുംവിധം നമ്മുടെ ചായക്കടയുടെ ചര്‍ച്ചാ പരിസരം വളര്‍ന്നിരിക്കുന്നു. അങ്ങനെയൊരു മാറ്റം സാധ്യമാക്കാന്‍ കെല്‍പ്പുളള "പാഠ"ങ്ങളും അച്ചടിക്കപ്പെടുന്നുണ്ട് കേരളത്തില്‍. കരിക്കുലം കമ്മിറ്റിയില്‍ കടന്നിരിക്കാന്‍ സര്‍വഥാ യോഗ്യതയുളളവര്‍ അവരാണ്. അത് മറന്നു പോയതാണ് ബേബി ചെയ്ത തെറ്റ്.

മുദ്രാവാക്യങ്ങളും ലഘുലേഖകളും പത്രവാര്‍ത്തകളും കൊണ്ട് ഭാഷാപുസ്തകങ്ങള്‍ നിറയുന്ന അവസ്ഥയുണ്ടാകുമെന്ന് കഴിഞ്ഞ ഡിസംബര്‍ 17ന് വെള്ളെഴുത്ത് പ്രവചിച്ചിരുന്നു. പുതിയ ലേഖനം വന്നത് ജൂലൈ രണ്ടിന്..

സ്വന്തം പ്രവചനത്തെ സാധൂകരിക്കാന്‍ എന്തെന്ത് തെളിവുകളും നിരീക്ഷണങ്ങളുമാണ് പുതിയ ലേഖനത്തിലുളളതെന്ന് ഒന്നു തെരഞ്ഞു നോക്കൂ. പാഠപുസ്തകങ്ങള്‍ പുറത്തു വന്ന് കണ്‍മുന്നില്‍ ചിതറിക്കിടക്കുന്നു. അതിലെത്രയാണ് മുദ്രാവാക്യത്തിന്റെ അളവ്? എത്ര ലഘുലേഖകളുണ്ട് ഒന്നു മുതല്‍ പത്തു വരെയുളള പാഠപുസ്തകങ്ങളില്‍? പത്രവാര്‍ത്തയുടെ നിലവാരത്തിലേയ്ക്ക് ചുരുങ്ങിപ്പോകുന്ന എത്ര അധ്യായങ്ങളുണ്ട് ആ ഭാഷാപുസ്തകങ്ങളില്‍... ?

നമ്മുടെ മുറ്റത്ത് ആരാണ് എന്ന വെള്ളെഴുത്തിന്റെ പഴയ ചോദ്യം കേട്ട് കേരളത്തിനു പുറത്തിരുന്ന് ഉളളു കിടുങ്ങിയവര്‍ക്ക് , ഈ ചോദ്യങ്ങളുടെ ഉത്തരമറിയണമെന്ന് ആശയുണ്ടാകില്ലേ? പുതിയ ലേഖനം വായിക്കുന്നവര്‍ തേടുന്നത് ആ ഉത്തരങ്ങളല്ലേ.

കാടും പടലുമടിച്ച് ഒച്ചയുണ്ടാക്കുന്നതിനു പകരം, ഈ വിധം പുസ്തകങ്ങള്‍ ചുരുങ്ങിപ്പോയെന്ന് തെളിയിച്ചാല്‍, നിലപാടുകള്‍ തിരുത്താതിരിക്കാന്‍ മാത്രം പ്രത്യയശാസ്ത്ര ഭ്രാന്തുളളവരല്ലല്ലോ നമ്മളാരും!

വെള്ളെഴുത്തിനോട് തിരിച്ചും പറയാം, പുലരുന്നത് ജനാധിപത്യമാണെന്ന വിശ്വാസമുണ്ടെങ്കില്‍, ഇതും വിശ്വസിക്കുക, അതുകൊണ്ടാരുടെയും ചോര തെറിക്കില്ല.

ഭാഷാപഠനം ഇപ്പോള്‍ തന്നെ വട്ടപ്പൂജ്യമായെന്നും പ്രശ്നമേഖലകള്‍ക്ക് പ്രാധാന്യം വരുന്നതോടെ സാമൂഹ്യപാഠപുസ്തകവും മറ്റു പുസ്തകങ്ങളുമായുളള വ്യത്യാസം ചുരുങ്ങിത്തീരുമെന്നുമുണ്ട് നിരീക്ഷണം. മറ്റു പുസ്തകങ്ങള്‍ സാമൂഹ്യപാഠത്തിന്റെ നിലവാരത്തിലേയ്ക്ക് ചുരുങ്ങുമെന്നാണ് പ്രവചിക്കപ്പെട്ടത്. എന്താണ് ഈ പ്രവചനത്തിന്റെ ജൂലൈ മാസത്തെ അങ്ങാടി നിലവാരം?

സാമൂഹികപാഠം (അതും ഏഴാം സ്റ്റാന്‍ഡേര്‍ഡിലേതു മാത്രം) കത്തിക്കാനാണ് തെരുവില്‍ തിരക്ക്. ഈ പുസ്തകം പിന്‍വലിക്കണമെന്നാണ് അരമനയില്‍ നിന്നുളള ഉത്തരവ്. ഈ പുസ്തകത്തിലെ മിശ്രവിവാഹത്തെ സ്പര്‍ശിക്കുന്ന പാഠഭാഗത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രശ്നമേയില്ലെന്ന് നിയമസഭയില്‍ ഉമ്മന്‍ചാണ്ടിയും അബ്ദുറഹ്മാന്‍ രണ്ടത്താണിയും.

പാഠ്യപദ്ധതി നവീകരണത്തിന് പിന്നില്‍ കൃത്യമായ ഒരജണ്ട നിരീക്ഷിച്ച് അന്ന് അടയാളപ്പെടുത്തിയിരുന്നു, വെള്ളെഴുത്ത്. എന്നാല്‍ ആരെ സഹായിക്കാനാണെന്നും ആരാണിതിന്റെ ശരിയായ പ്രായോജകന്‍ എന്നും കണ്ടെത്തേണ്ടതിന്റെ ബാധ്യത വായനക്കാര്‍ക്ക് വിട്ടുകൊടുത്ത് അന്നും ലേഖകന്‍ കൈയും കഴുകി നടന്നു മറയുകയായിരുന്നു. എന്‍സിഎഫ് 2005ന്റെ ആസൂത്രണത്തില്‍ കേരളത്തിലെ എന്‍ജിഒകള്‍ക്ക് വ്യക്തമായ പങ്കുണ്ടെന്ന് സംശയലേശമെന്യെ ഉറപ്പിച്ചു പറയുന്നുമുണ്ട്.

സര്‍വശക്തവും സര്‍വവ്യാപിയുമായ ആ എന്‍ജിഒയെയും വായനക്കാര്‍ ഊഹിക്കണം. ശാസ്ത്രസാഹിത്യ പരിഷത്താണോ? ഉറപ്പിച്ചു പറയാന്‍ വൈക്ലബ്യം. ഇത്രയുമൊക്കെ എഴുതിയ വെള്ളെഴുത്തിന് അത് തുറന്നു പറയാന്‍ ഭയമുണ്ടെന്നോ മടിയുണ്ടെന്നോ ആക്ഷേപിക്കുന്നില്ല. ചില വെളിപ്പെടുത്തലുകള്‍ അങ്ങനെയാണ്. വെറുതേ ഒന്നു ധ്വനിപ്പിച്ചാല്‍ മതി. പ്രതിയെ പിടികിട്ടും.

ആര്, ആര് എന്ന് ആവര്‍ത്തിച്ച് ചോദിക്കുന്നതേയുളളൂ, ആരാണ് എന്നും പറയുന്നില്ല. ലോകബാങ്ക്, ഐഎംഎഫ്, സാമ്രാജ്യത്വം, ജോര്‍ജ് ബുഷ്, ഷിമോന്‍ പെരസ്, ക്വീന്‍ എലിസബത്ത്, ഗോള്‍ഡന്‍ ബ്രൗണ്‍ മുതല്‍ ആര്‍വിജി മേനോനെയോ എം പി പരമേശ്വരനെയോ ഒക്കെ സങ്കല്‍പിക്കാം. എല്ലാവരെയും കൂടി ഒരു കുട്ടയിലിട്ട് സങ്കല്‍പ്പിച്ചാലും പരാതിയില്ല.

പുതിയ പാഠ്യപദ്ധതി കുട്ടികളെ സാമ്രാജ്യത്വത്തിന്റെ അടിമകളും പ്രായോജകരുമാക്കുന്നതാണോ? ആണെങ്കില്‍ എങ്ങനെ? സാമ്രാജ്യത്വത്തിന്റെ നുഴഞ്ഞു കയറ്റത്തെ ചെറുവിരല്‍ കൊണ്ട് തടഞ്ഞു നിര്‍ത്താന്‍ കുട്ടികളെ പ്രാപ്തരാക്കുമായിരുന്ന ഹോര്‍ളിക്സായിരുന്നോ പഴയ പാഠ്യപദ്ധതി? ഒരു മടക്കു പിച്ചാത്തിയുമായി ജോര്‍ജ് ബുഷിനെ വെല്ലുവിളിക്കാന്‍ മാത്രം ധൈര്യമുളളവനായിരുന്നോ പഴയ ഏഴാം ക്ലാസുകാരന്‍?

.... വെള്ളെഴുത്തിന്റെ ലേഖനം അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍ ഏറെയാണ്.... ഉത്തരം ആരു പറയും?

നമ്മുടെ മുറ്റത്ത് ആരാണെന്ന സംഭ്രമജനകമായ ചോദ്യത്തിന്റെ അനുബന്ധം ഇങ്ങനെ പരിഷ്കരിക്കാം.

ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ ക്ലൂ... ..............സുരേഷ് തിരിഞ്ഞു നോക്കി. അതാ മുറ്റത്തൊരു മൈന. മഞ്ഞ കലര്‍ന്ന കറുപ്പു നിറം. സാമ്രാജ്യത്വം മൈനയുടെ രൂപത്തില്‍ വന്നതാണോ എന്ന് വെള്ളെഴുത്തിന്റെ ലേഖനം വായിച്ചിട്ടുളള സുരേഷ് സംശയിച്ചു.....